പ്രതീകാത്മക ചിത്രം
കോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലിസിന്റെ വെടിയേറ്റു വീണു. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശികളായ സന്തോഷ് (24), തവാസി (28) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് പെൺകുട്ടിയെ ഇരുചക്രവാഹനത്തിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതായി പൊലിസിന് പരാതി ലഭിക്കുന്നത്. ഉടൻ തന്നെ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ കാഞ്ചികോണംപാളയത്തിന് സമീപമുള്ള ഒരു വീട്ടിൽ വച്ചാണ് പ്രതികൾ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് കണ്ടെത്തി. തുടർന്ന് പൊലിസ് പെൺകുട്ടിയെ സുരക്ഷിതമായി മോചിപ്പിക്കുകയും പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി ഇൻസ്പെക്ടർ സ്വർണ്ണവല്ലിയുടെ നേതൃത്വത്തിലുള്ള സംഘം തവാസിയുമായി സംഭവസ്ഥലത്ത് എത്തിയത്. ഈ സമയം ഒളിപ്പിച്ചുവച്ചിരുന്ന അരിവാളെടുത്ത് തവാസി ഇൻസ്പെക്ടറെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതോടെ കൂടെയുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ചിലമ്പരശൻ പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കാലിന് വെടിയേറ്റ തവാസിയെയും പരിക്കേറ്റ ഇൻസ്പെക്ടർ സ്വർണ്ണവല്ലിയെയും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.