International
ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്കൂടി വന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.
അവസാനമില്ലാതെ സംഘർഷം
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്റെ തുടർച്ചയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ഉപരോധം ശക്തമാകുന്നു
ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.
ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
International
ടെഹ്റാൻ: അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും ഇറാൻ കരസേന മേധാവി ആരാഞ്ഞു. മേഖലയിൽ വർധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.
അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതോടെ ഗൾഫ് മേഖലയിലേക്ക് ആക്രമണം ശക്തമാക്കുമെന്നതാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎ ഇനിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു.
മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യുഎഇ നിർത്തിവച്ചു.
International
വാഷിംഗ്ടൺ ഡിസി / ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാന് നഷ്ടമാകുന്നതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന സൈനിക വടംവലികൾക്കൊടുവിൽ മേഖലയിൽ യുഎസ് നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെയാണ് ഇറാന്റെ പിടി അയയുന്നത്.
കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'കെപ്ലർ' ഏജൻസിയുടെ കണക്കുപ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെ കടന്നുപോയ 80 ശതമാനത്തിലധികം കപ്പലുകളും ഒമാൻ വഴിയുള്ള ഐക്യരാഷ്ട്രസഭ അംഗീകൃത പാതയാണ് ഉപയോഗിച്ചത്. ഈ പാത ഉപയോഗിക്കുന്നതിനെ മുന്‍പ് ഇറാൻ ശക്തമായി എതിർത്തിരുന്നു. മേഖലയിലെ ഇറാന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടതായി കെപ്ലറിലെ പ്രമുഖ അനലിസ്റ്റ് ഹുമയൂൺ ഫലക്ഷാഹി അറിയിച്ചു.
സുരക്ഷയൊരുക്കി യുഎസ്
ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരേ മുന്‍പ് ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും നിലവിൽ യുഎസ് നാവികസേന നൽകുന്ന സുരക്ഷാ ഉറപ്പിൽ കപ്പലുകൾ ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു യാത്ര തുടരുകയാണ്. ഇതോടെ കപ്പലുകളിൽനിന്നു നികുതി ഈടാക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കുവൈറ്റ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വൻകിട എണ്ണക്കപ്പലുകൾ ഒമാൻ ഉൾക്കടലിലെത്തിച്ച് മറ്റു കപ്പലുകളിലേക്ക് എണ്ണ മാറ്റിയാണ് വിതരണം നടത്തുന്നത്.
ഇറാന്റെ ആക്രമണം ഒഴിവാക്കാൻ ഭൂരിഭാഗം ടാങ്കറുകളും തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്താണ് സർവീസ് നടത്തുന്നത്. എങ്കിലും യുഎസ് നാവികസേന ഇവയുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രതിദിനം 1.5 കോടി ബാരൽ എണ്ണയാണ് ഇതുവഴി കടന്നുപോയത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണ വില വീണ്ടും ഉയർന്നു. ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന അനിശ്ചിതത്വമാണ് എണ്ണ വില വർധിക്കുന്നതിന് കാരണം. ഇതോടെ ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു.
എന്നാൽ ഇറാനുമായി ഇനി ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറേനിയൻ അധികൃതർ അറിയിച്ചിരുന്നു.
International
ടെഹ്റാൻ: ഇറാൻ സൈന്യവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ്. ഐആർജിസി ഉദ്യോഗസ്ഥർക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹേബി അറിയിച്ചു.
യുദ്ധത്തിലെ പരാജയത്തിന്റെയും നിരാശയുടെയും ഫലമായി ട്രംപ് അനുഭവിച്ച മാനസികഭ്രമങ്ങളും പേടിസ്വപ്നങ്ങളും മൂലമുണ്ടായ വെറും മിഥ്യാധാരണകൾ മാത്രമാണിതെന്നും ഹുസൈൻ മൊഹേബി പരിഹസിച്ചു.
ഐആർജിസി തങ്ങളുടെ നിലപാടുകൾ യുദ്ധക്കളത്തിലാണ് വ്യക്തമാക്കുന്നത്. നയതന്ത്ര കാര്യങ്ങൾ ഇസ്ലാമിക് റിപബ്ലിക്കിലെ മറ്റ് വിഭാഗങ്ങളുടെ പരിധിയിൽ വരുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നും മൊഹേബി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ഐആർജിസിയുമായി അമേരിക്ക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഹോർമുസ് തുറക്കുന്നത് ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും ഇറാൻ വ്യക്തമാക്കി.
ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറേനിയൻ പൈലറ്റുമാരുടെ വിഷയത്തിൽ അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് ഇറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ആക്രമണം അവസാനിപ്പിച്ച് ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉയർന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങൾ സഹിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി ചുമതലയേറ്റ മുൻ ഐആർജിസി കമാൻഡർ ഇൻ ചീഫ് മൊഹ്സെൻ റെസായി ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മൊഹ്സെൻ റെസായി തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. ഇറാനെതിരെയുള്ള ഉപരോധവും യുദ്ധവും അവസാനിപ്പിക്കുകയും, ലെബനനിലും ഗാസയിലുമടക്കം മേഖലയിലുടനീളം വെടിനിർത്തലിന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
International
ടെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കില്ലെന്ന് ഇറാൻ. അമേരിക്ക തുറമുഖ, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ച് യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകിയെങ്കിൽ മാത്രമേ വീട്ടുവീഴ്ചയ്ക്കുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ലോകത്തെ ആകെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് അടച്ചിട്ടത് ആഗോള ഊർജവിപണിയെയും സാമ്പത്തികരംഗത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
ഹോർമൂസിൽ താത്കാലിക കപ്പൽപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പൂർണ അനുമതി, അമേരിക്കയുമായുള്ള ചർച്ചകൾക്ക് വിധേയമായിരിക്കും.
International
ദുബായ്: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താത്കാലിക ഗതാഗതപാത സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് ഇറാൻ അറിയിക്കുന്നത്.
അതേസമയം ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്.
എന്നാൽ അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ചർച്ച പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഉടൻ കരാറിലെത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇത് എണ്ണവിലയിൽ വലിയ സ്ഥിരത ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്നു നാളെയോടുകൂടി കരാറിൽ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെസെന്റ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ അകത്തേക്കുള്ള പാതയിൽ ഇറാന് സമ്പൂർണ നിയന്ത്രണവും പുറത്തേക്കുള്ള പാതയിൽ ഒമാന്‍ ഭാഗിക നിയന്ത്രണവും നൽകുന്ന ധാരണയ്ക്കായി ഇറാൻ-ഒമാൻ ചർച്ചകൾ തുടരുകയാണ്.
ഒമാനുമായി ധാരണയായാൽ കടലിടുക്ക് തുറക്കാമെന്ന നിലപാടിലാണ് ഇറാൻ. എന്നാൽ ഹോർമുസിനുമേൽ തുല്യനിയന്ത്രണം മുന്നോട്ടുവെക്കുന്ന ഒമാൻ പദ്ധതി നേരത്തെ ഇറാൻ തള്ളിയിരുന്നു. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്കായി ഖത്തറും പാക്കിസ്ഥാനും വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. ചർച്ചകൾക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയെ പാക്കിസ്ഥാൻ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചു.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കപ്പെടണമെന്നും എന്നാൽ യുദ്ധം വ്യാപകമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. അതേസമയം ഇടവേളയ്ക്ക് ശേഷം വീണ്ടും ഇറാനിൽ ആക്രമണം ശക്തമാക്കി യുഎസ്. ജോർദാനിലെ അമേരിക്കൻ താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള മറുപടിയായാണ് യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്.
ദിവസങ്ങൾക്ക് മുൻപ് ചർച്ചകൾക്ക് കളമൊരുക്കാൻ യുഎസ് പ്രസിഡന്റ് ഇടപെട്ട് ആക്രമണം നിർത്തിയതിനു ശേഷം അമേരിക്ക നടത്തുന്ന ശക്തമായ ആക്രമണമായിരുന്നു ഇന്നുണ്ടായത്. യുഎസ് സേനയ്ക്കെതിരെ ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്കുള്ള ശക്തമായ പ്രതികരണം എന്നാണ് ആക്രമണത്തെ യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്.
International
വാഷിംഗ്ടൺ: പുതിയൊരു ആണവ കരാറിൽ ഒപ്പുവയ്ക്കാൻ തയാറായില്ലെങ്കിൽ ഇറാൻ പൂർണമായി കീഴടങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ കടുത്ത നാവിക ഉപരോധത്തെത്തുടർന്ന് ഇറാനിലേക്ക് ഇപ്പോൾ അവശ്യസാധനങ്ങളൊന്നും എത്തുന്നില്ല.നിലവിലെ സാഹചര്യത്തിൽ അവർക്കു മുന്നിൽ മറ്റു വഴികളൊന്നുമില്ലെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.
അമേരിക്ക വിചാരിച്ചാൽ മാത്രമേ ഇനി ഇറാനിലേക്ക് എന്തെങ്കിലും എത്തൂ. ഒരു കരാറിലെത്തുകയോ പൂർണമായി കീഴടങ്ങുകയോ ചെയ്യാതെ യാതൊന്നും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഒരിക്കലും ഒരു ആണവായുധ രാജ്യം ആകാൻ അമേരിക്ക അനുവദിക്കില്ല.അവരുടെ പക്കൽ ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ നേതാക്കൾ യുഎസുമായി രഹസ്യ ചർച്ചകൾക്ക് താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പുറംലോകത്തോട് ഒമാനുമായി മാത്രമാണ് ചർച്ചകൾ നടത്തുന്നതെന്ന് പറഞ്ഞ് അവർ ഇത് പരസ്യമായി നിഷേധിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയുടെ കൈകളിലാണെന്നും അവകാശപ്പെട്ട അദ്ദേഹം ഇറാൻ ഭരണകൂടം വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും കുറ്റപ്പെടുത്തി.
Kerala
ന്യൂയോർക്ക്: അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു. തെലുങ്കാന രംഗറെഡ്ഡി സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ ദീപ റെഡ്ഡി ആണ് ന്യൂജേഴ്സിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
ദീപ ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
2008 മുതൽ ഭർത്താവ് രാമകൃഷ്ണ റെഡ്ഡിയുമൊത്ത് ദീപ യുഎസിലാണ് താമസിച്ച് വരുന്നത്. സോഫ്റ്റ്വെയർ എൻജിനീയർമാരായ ഈ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
International
ടെഹ്റാൻ: കണ്ണിനു കണ്ണെന്ന തരത്തിൽ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഇറാൻ ഭീഷണി ഉയർത്തി.
അതിർത്തിയിൽ യാത്രാ ടെർമിനലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട്
സാധാരണക്കാർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ബാബ് അൽ മന്ദബിൽ രണ്ട് സൗദി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു.
അമേരിക്ക ഇനിയും ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് അറിയിച്ചു. ഇനിയും ഇറാനെ ആക്രമിച്ചാൽ മേഖലയിൽ ആരും തന്നെ എണ്ണ വിൽക്കില്ല, ഹോർമൂസ് കടക്കില്ല, മേഖലയിലെ പാലങ്ങളും കുടിവെള്ള വിതരണവും ഉൾപ്പടെ എല്ലാം തകർക്കുമെന്നും എം.ബി. ഗാലിബാഫ് കൂട്ടിച്ചേർത്തു.
Business
വാഷിംഗ്ടൺ ഡിസി: ഇന്ത്യക്കുമേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഇടിത്തീ വീണ്ടും. ജനറിക് മരുന്നുകൾക്ക് 200 ശതമാനംവരെ തീരുവ വർധിപ്പിക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചു.
ഘട്ടംഘട്ടമായാണു തീരുവ വർധിപ്പിക്കുക. അമേരിക്കയില്‍ മരുന്ന് ഉത്പാദനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ട്രംപിന്റെ നടപടി ഇന്ത്യക്കു കനത്ത തിരിച്ചടിയാകും. യുഎസിലേക്ക് ഏറ്റവും കൂടുതൽ ജെനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായതുകൊണ്ടുതന്നെ ഈ തീരുമാനം ഇന്ത്യയെ സാരമായി ബാധിച്ചേക്കാം. യുഎസിൽ വിൽക്കുന്ന ജനറിക് മരുന്നുകളിൽ 40-50 ശതമാനവും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.
പുതിയ പ്രഖ്യാപനപ്രകാരം ഓഗസ്റ്റ് ഒന്നു മുതൽ തുടർന്നുള്ള രണ്ട് വർഷത്തേക്ക് എല്ലാ ജനറിക് മരുന്നുകളുടെയും ഇറക്കുമതി തീരുവ പൂജ്യം ശതമാനമായി തുടരും. എന്നാൽ ഇതിനുശേഷം വരുന്ന 2028 ഓഗസ്റ്റ് മുതൽ ഇത് 100 ശതമാനം തീരുവയാകും. അതിനുശേഷം 2029 ഓഗസ്റ്റ് മുതൽ 200 ശതമാനമായും കുത്തനെ ഉയർത്തുമെന്ന് ട്രംപ് വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. മരുന്ന് നിർമാണം രാജ്യത്തിനുള്ളിൽ തന്നെ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
ട്രംപ് പ്രഖ്യാപിച്ചത് എന്താണ്?
ഓഗസ്റ്റ് 1 മുതൽ യുഎസിലേക്ക് എത്തുന്ന ജനറിക് മരുന്നുകൾക്ക് ആദ്യ രണ്ട് വർഷത്തേക്ക് പൂജ്യം ശതമാനം നികുതിയായിരിക്കും ഉണ്ടായിരിക്കുകയെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. അതിനുശേഷം, അടുത്ത ഒരു വർഷത്തേക്ക് നികുതി 100 ശതമാനമായും മൂന്നാം വർഷം മുതൽ 200 ശതമാനമായും ഉയർത്തും.
മരുന്ന് നിർമാണം യുഎസിൽ തിരികെ കൊണ്ടുവരാനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ നിർമാണ പ്ലാന്റുകളും ഉപകരണങ്ങളും സ്ഥാപിക്കാൻ തയാറാകാത്ത കന്പനികൾക്ക് കനത്ത പിഴയുണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അമേരിക്കയിലെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യമെന്നും പേറ്റന്റുള്ളതും ബ്രാൻഡഡ് ആയതും നൂതനവുമായ മരുന്നുകളുടെ കാര്യത്തിൽ നിലവിലുള്ള രീതി മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രാൻഡഡ് മരുന്നുകൾ നിർമിക്കുന്ന സ്ഥാപനങ്ങളുമായി ധാരണയിലെത്തുകയോ നിർമാണം യുഎസിലേക്ക് മാറ്റുകയോ ചെയ്തില്ലെങ്കിൽ 100 ശതമാനം താരിഫ് ചുമത്തുന്ന ഉത്തരവിൽ കഴിഞ്ഞ ഏപ്രിൽ രണ്ടിന് ട്രംപ് ഒപ്പുവച്ചിരുന്നു.
ഇന്ത്യക്ക് വൻ ആഘാതമാകും
ലോകമെന്പാടും വൻതോതിൽ ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്നതിനാൽ ഇന്ത്യയെ ‘ലോകത്തിന്റെ ഫാർമസി’ എന്നാണ് വിളിക്കാറ്. ട്രംപിന്റെ പുതിയ നയം ഇന്ത്യക്കാണ് ഏറ്റവും വലിയ തിരിച്ചടിയാകുക. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്.
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ റിപ്പോർട്ട് പ്രകാരം 2025ൽ യുഎസ് 213 ബില്യണ്‍ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്.
ജനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് വലിയ പങ്കാണുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യ 970 കോടി ഡോളറിന്റെ മരുന്നുകളാണ് യുഎസിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയുടെ ആകെ ആഗോള ഫാർമ കയറ്റുമതിയായ 25.8 ബില്യണ്‍ ഡോളറിന്റെ 38 ശതമാനത്തോളമാണിത്.
ഉയർന്ന രക്തസമ്മർദം, പ്രമേഹം, കാൻസർ, പകർച്ചവ്യാധികൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ഇന്ത്യൻ ജനറിക് മരുന്നുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റാറ്റിനുകൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ജനറിക് മരുന്നുകളാണ് അമേരിക്കക്കാരുടെ കുറിപ്പടികളിൽ ഏകദേശം 90 ശതമാനവും. ഇവ കൂടുതലായും ഇന്ത്യയിലാണ് നിർമിക്കുന്നത്.
എന്നാൽ, ഇവയുടെ നിർമാണത്തിനാവശ്യമായ ചേരുവകൾക്കായി ചൈനയെയാണ് ആശ്രയിക്കുന്നത്. അമേരിക്കയുടെ നയരൂപകർത്താക്കൾ ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹെൽത്ത് കെയർ അനലിറ്റിക്സ് സ്ഥാപനമായ IQVIAയുടെ കണക്കുകൾ പ്രകാരം യുഎസ് ഫാർമസികളിൽ നല്കുന്ന എല്ലാ ജനറിക് മരുന്ന് കുറിപ്പടികളുടെയും 47 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കന്പനികളാണ്.
അളവിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യൻ ജനറിക് മരുന്നുകൾ യുഎസിനു നൽകുന്ന സംഭാവന. 2022ൽ മാത്രം 219 ബില്യണ്‍ ഡോളറും കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മാത്രം 1.3 ട്രില്യണ്‍ ഡോളറും യുഎസ് ആരോഗ്യമേഖലയ്ക്ക് ലാഭമുണ്ടാക്കിക്കൊടുത്തതായി കണക്കാക്കപ്പെടുന്നു.
International
ദുബായ്: ഇറാനിൽ ആക്രമണം കടുപ്പിച്ച് യുഎസ് സേന. ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ കനത്ത ബോംബാക്രമണമാണ് യുഎസ് സേന നടത്തിയത്. തങ്ങളുടെ ഒരു സൈനികൻകൂടി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.
ബഹ്റിൽ കനത്ത ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. തുടർച്ചയായ ഒന്‍പതാം രാത്രിയാണ് ഇറാനിൽ യുഎസ് സേന ബോംബ് വർഷം നടത്തിയത്. “ഇന്നലെ രാത്രിയും ഇറാനിൽ കനത്ത ആക്രമണം നടത്തി. ഞങ്ങളുടെ കൊല്ലപ്പെട്ട സൈനികർക്കുവേണ്ടിയായിരുന്നു അത് ’’- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്നലെ ആഗോള വിപണിയിൽ എണ്ണവില 90 ഡോളറിനു മുകളിലായി.
വടക്കൻ ഇറാക്കിൽ പതിച്ച ഇറേനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് യുഎസ് സൈനികൻ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 17 ആയി.
ഇറാനിലെ മിസൈൽ-ഡ്രോൺ താവളങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ-തീരനിരീക്ഷണ കേന്ദ്രങ്ങൾ, കമ്യൂണിക്കേഷൻ ശൃംഖല എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. തബ്രിസിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. റവലൂഷണറി ഗാർജിന്റെ അണ്ടർഗ്രൗണ്ട് മിസൈൽ താവളം സ്ഥിതി ചെയ്യുന്നത് തബ്രിസിലാണ്.
ഇന്നലെ രാവിലെ ആക്രമണത്തെത്തുടർന്ന് ഹോർമുസിൽ കപ്പലിനു തീപിടിച്ചു. ഒമാൻ തീരത്തിനു സമീപമായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ഹോർമുസിൽ യുഎസ് നിർദേശിച്ച പാതയിലാണ് കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പൽ ആക്രമിച്ചതു തങ്ങളാണെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ബഹ്റിൻ, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇന്നലെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
സിറിയയിലേക്കും ജോർദാനിലെ അഖാബ വിമാനത്താവളത്തിലേക്കും ആക്രമണം നടത്തിയെന്ന് ഇറാൻ സ്ഥിരീകരിച്ചു.
International
ദുബായ്: ജോർദാനിൽ ഇറാന്റെ ആക്രമണത്തിൽ രണ്ടു യുഎസ് സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിൽ അതിശക്തമായി തിരിച്ചടിച്ച് യുഎസ് സേന. ഇറാന്റെ റവലൂഷണറി ഗാർഡുകളെയും അമേരിക്ക ലക്ഷ്യമിട്ടു.
ആദ്യമായാണ് റവലൂഷണറി ഗാർഡുകളെ യുഎസ് സേന പ്രത്യേകം ലക്ഷ്യമിട്ടത്. ഇറാനിൽ പാലങ്ങളും വൈദ്യതിനിലയങ്ങളും ഉൾപ്പെടെ അമേരിക്കൻ സേനയുടെ ആക്രമണത്തിനിരയായി. യുദ്ധവിമാനങ്ങളും ടോമഹാക്ക് ക്രൂസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ യുഎസ് സേന പുറത്തുവിട്ടു. പർവതമേഖലയിലുള്ള റവലൂഷണറി ഗാർഡ് താവളമാണ് ആക്രമിക്കപ്പെട്ടത്.
ഇറാന്റെ തീര നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ തുടങ്ങിയവയും വ്യോമ പ്രതിരോധ സംവിധാനവും യുഎസ് സേന ആക്രമിച്ചു. ദാർഖോവിൻ നഗരത്തിൽ നിർമാണത്തിലിരുന്ന ആണവോർജ നിലയത്തിനു നേർക്കും ഖെഷം ദ്വീപിലും ആക്രമണമുണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് യുഎസ്-ഇറാൻ സംഘർഷം.
കുവൈറ്റിലെ ഊർജ, ജലശുദ്ധീകരണ പ്ലാന്റുകളിൽ കനത്ത ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കുവൈറ്റിൽ വൈദ്യുതി, ജല പ്ലാന്റുകൾ ആക്രമിക്കപ്പെട്ടത്. കുവൈറ്റിൽ ജനജീവിതം ദുഃസഹമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ രാവിലെയും കുവൈറ്റിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തു. ബഹ്റിനു നേർക്കും ആക്രമണമുണ്ടായി.
ജോർദാനിലേക്കും ഇന്നലെ ഇറാൻ മിസൈൽ വർഷിച്ചു. ജോർദാനിലേക്കുള്ള ആക്രമണത്തിനു പിന്നാലെ ഇറാന് ഇസ്രയേൽ മുന്നറിയിപ്പ് നല്കി. ജോർദാനിയൻ തുറമുഖ നഗരമായ അഖാബ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇസ്രയേൽ അതിർത്തിയോടു ചേർന്നാണ് അഖാബ സ്ഥിതി ചെയ്യുന്നത്. ജോർദാനിലെ യുഎസ് താവളത്തിനു നേർക്കായിരുന്നു വെള്ളിയാഴ്ച രാത്രി ഇറാൻ ആക്രമണം നടത്തിയത്.
രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. നാലു പേർക്കു പരിക്കേറ്റു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം 16 യുഎസ് സൈനികരാണു കൊല്ലപ്പെട്ടത്. 430 പേർക്കു പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ തങ്ങളുടെ രാജ്യത്ത് 50 പേർ കൊല്ലപ്പെട്ടെന്നും 517 പേർക്ക് പരിക്കേറ്റെന്നും ഇറേനിയൻ അധികൃതർ അറിയിച്ചു.
International
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം. കുവൈറ്റിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉത്പാദന പ്ലാന്റിന് നേരെയാണ് ആക്രമണം.
ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി കുവൈറ്റ് അധികൃതർ അറിയിച്ചു. ഇറാന്റെ തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉത്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ സ്ഥിരത ഉറപ്പാക്കാനും തടസമില്ലാതെ സേവനം നൽകാനും സാങ്കേതിക വിദഗ്ധർ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
International
ഇന്നു രാവിലെ ഇറാൻ തൊടുത്തുവിട്ട പത്തിലേറെ മിസൈലുകൾ തകർത്തതായി ജോർദാൻ. ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും ആക്രമണം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ്. അമേരിക്ക തങ്ങളുടെ ജനവാസമേഖലകളെ ലക്ഷ്യമിടുകയാണെന്ന് ഇറാൻ.
ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നു. യുഎസ് സെൻട്രൽ കമാൻഡ് ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും കനത്ത വ്യോമാക്രമണമാണു നടത്തിയത്. അമേരിക്കൻ ആക്രമണത്തിനുപിന്നാലെ, ശക്തമായ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തി. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും സഖ്യരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടതോടെ സ്ഥിതിഗതികൾ യുദ്ധസമാനമായി.
കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരേയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വൻതോതിൽ പ്രത്യാക്രമണം നടത്തിയത്. കുവൈറ്റിലെ അൽ-ഉദൈരി കാമ്പിലെ യുഎസ് ആയുധസംഭരണശാല, അലി അൽ-സലേം എയർ ബേസ് തുടങ്ങിയവയ്ക്കുനേരേ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെ തുടർന്നു രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും നേരിടുകയാണെന്ന് കുവൈറ്റ് സൈന്യം വ്യക്തമാക്കി.
ബഹ്റൈനിലെ ഷെയ്ഖ് ഈസ എയർ ബേസിനെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. അവിടെയുള്ള യുഎസ് യുദ്ധവിമാന താവളങ്ങൾ, ഇന്ധന സംഭരണ ടാങ്കുകൾ, യുഎസ് ഡ്രോൺ ഡിപ്പോ എന്നിവ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിലെ പ്രധാന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ തകർത്തതായും റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്നു ജനങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശം പുറപ്പെടുവിച്ചു.
ഇന്നു രാവിലെ ഇറാൻ തൊടുത്തുവിട്ട പത്തിലേറെ മിസൈലുകൾ തകർത്തതായി ജോർദാൻ സൈന്യം വ്യക്തമാക്കി. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മിസൈലുകളാണ് തകർത്തതെന്നും രാജ്യത്ത് ആളപായമോ നാശമോ സംഭവിച്ചിട്ടില്ലെന്നും ജോർദാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർദാനിലെ അൽ-അസ്റഖ് എയർ ബേസിലെ യുഎസ് ഇന്ധന സംഭരണശാലകളും ഇറാൻ ലക്ഷ്യമിട്ടതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ പ്രധാനപ്പെട്ട കപ്പാൽപ്പാതയായ ഹോർമുസ് കടലിടുക്കിലും ഭീതി പടരുകയാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം നീങ്ങിയ രണ്ട് എണ്ണടാങ്കറുകൾ ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ തട്ടി പൊട്ടിത്തെറിച്ചതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ യുഎസ് സൈന്യം ഈ അവകാശവാദം പൂർണമായും നിഷേധിച്ചു. ഇതോടൊപ്പം, സുപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച നാല് കപ്പലുകൾ തടഞ്ഞതായും ഇറാൻ അവകാശപ്പെട്ടു.
ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും ആക്രമണം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ നിരീക്ഷണകേന്ദ്രങ്ങൾ, ഭൂഗർഭ ആയുധ സംഭരണശാലകൾ എന്നിവയാണു തങ്ങൾ തകർത്തതെന്ന് യുഎസ് വ്യക്തമാക്കി.
അതേസമയം, അമേരിക്ക തങ്ങളുടെ ജനവാസമേഖലകളെ ലക്ഷ്യമിടുകയാണെന്ന് ഇറാൻ ആരോപിച്ചു. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, രണ്ടു പ്രധാന പാലങ്ങൾ എന്നിവ യുഎസ് തകർത്തതായും പുതിയ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടതായും ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ചെങ്കടലിലേക്കുള്ള കവാടം അടയ്ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ.
യെമനിലെ ഹൂതികളെ ഉപയോഗിച്ചാണ് ഇറാൻ പുതിയ നീക്കത്തിനൊരുങ്ങുന്നത്. ചെങ്കടലിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം തടയാനാണ് ഹൂതികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചതോടെയാണ് പുതിയ തീരുമാനം. പെട്രോളിയം വിതരണത്തിൽ ഈ ജലപാതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ബാബ് അൽ-മന്ദബ്.
ഇറാൻ നൽകിയ നിർദേശത്തെ തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം ആയുധങ്ങൾ വിന്യസിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഹൂതികളുടെ നീക്കം ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടികൾ വിപുലീകരിക്കുന്ന കാര്യത്തിൽ വൻ നീക്കങ്ങളുമായി അമേരിക്ക. ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം ഉൾപ്പെടെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് അമേരിക്കയുടെ പരിഗണനയിൽ.
സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സൈനിക നടപടികൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ആലോചനയിലുണ്ട്.
ഇതുകൂടാതെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 'പിക്കാക്സ് മൗണ്ടൻ' തുരങ്കത്തിന് നേരെ ആക്രമണം നടത്തുന്നതും ചർച്ചയായതായാണ് റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ഇറാന്റെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം അമേരിക്കയുടെ കൈയിലെത്തും.
ഇതോടെ ഇറാനുമേൽ വലിയ സാമ്പത്തിക സമ്മർദം ചെലുത്താൻ അമേരിക്കയ്ക്ക് കഴിയും. അതേസമയം യുഎസ് സൈനികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും അമേരിക്കയ്ക്കുണ്ട്.
International
ദുബായ്: ഇറാനിലേക്ക് രൂക്ഷ ആക്രമണം തുടർന്ന് അമേരിക്ക. ഇറേനിയൻ ആർമി ബാരക്കിനു നേർക്കുണ്ടായ യുഎസ് ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടു. ഈയിടെ നടന്ന ആക്രമണങ്ങളിൽ മാത്രം ഇറാനിൽ മരണം 35 ആയി. ചൊവ്വാഴ്ച രാത്രി മാത്രം മുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായി ഇറേനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴു മണിക്കൂറാണ് ഇറാനിൽ യുഎസ് സേന ബോംബുവർഷം നടത്തിയത്. ഇന്നലെ പകലും ആക്രമണം തുടർന്നു. ഇറാന്റെ തീര പ്രതിരോധ സംവിധാനങ്ങൾ, ക്രൂസ് മിസൈൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. കുവൈറ്റിലും ബഹ്റിനിലും ജോർദാനിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു.
മൂന്ന് ഇറേനിയൻ മിസൈലുകൾ വെടിവച്ചിട്ടെന്ന് ജോർദാൻ അറിയിച്ചു. ഇറാനുമേലുള്ള നാവിക ഉപരോധം ഇന്നലെ യുഎസ് പുനഃസ്ഥാപിച്ചു. ഇടക്കാല വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഏപ്രിലിലായിരുന്നു നാവിക ഉപരോധം പിൻവലിച്ചത്.
അടുത്തയാഴ്ച സമാധാനചർച്ച പുനരാരംഭിച്ചില്ലെങ്കിൽ രണ്ടു ദിവസത്തിനകം ഇറാനിലെ പാലങ്ങളും ഊർജകേന്ദ്രങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഫോക്സ് ന്യൂസ് ചാനലിനോടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകളും പൂട്ടുമെന്ന് ഇറാന്റെ റവലൂഷണറി ഗാർഡ് ഭീഷണി മുഴക്കി. സംഘർഷം കനക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 85 ഡോളറായി ഉയർന്നു.
ഇറാന്റെ 388-ാം മെക്കനൈസ്ഡ് ഇൻഫന്ററി ബ്രിഗേഡിനു നേർക്കാണ് ഇന്നലെ യുഎസ് ആക്രമണമുണ്ടായത്. 13 മിസൈലുകളാണ് യുഎസ് സേന തൊടുത്തത്. ഏഴു സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർക്കു പരിക്കേറ്റു.
ഹോർമുസ് കടലിടുക്കിലെ ഗ്രേറ്റർ ടുൻബ് ദ്വീപിലേക്കും യുഎസ് സേന വ്യോമാക്രമണം നടത്തി. ദ്വീപിലെ ഇറേനിയൻ പ്രതിരോധ, മിസൈൽ കേന്ദ്രങ്ങളിലെയാണ് ലക്ഷ്യമിട്ടത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകൾ പൂട്ടുമെന്ന് ഇറാനിലെ വിപ്ലവഗാർഡ്. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മണ്ഡെപ് കടലിടുക്ക് പൂട്ടുന്നതിനെക്കുറിച്ചാണ് വിപ്ലവഗാർഡിന്റെ ഭീഷണിയെന്നു സൂചനയുണ്ട്.
ബാബ് അൽ മണ്ഡെപിന്റെ ഒരുവശത്ത് യെമൻ ആണ്. ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് യെമനിലെ ഈ പ്രദേശം നിയന്ത്രിക്കുന്നത്. ഹൂതികളെ ഉൾപ്പെടുത്തി പുതിയ പോർമുഖം തുറക്കാനായിരിക്കാം വിപ്ലവഗാർഡിന്റെ പദ്ധതി.
ഇന്ത്യൻ മഹാസുദ്രത്തിൽനിന്ന് ഏദൻ ഉൾക്കടൽ വഴി ചെങ്കടലിലേക്കു പ്രവേശിക്കുന്നത് ബാബ് അൽ മണ്ഡെപ് വഴിയാണ്. സൂയസ് കനാലിലേക്കു പോകുന്നതും ഇതുവഴി തന്നെ. ഇറാനു മേൽക്കയുള്ള ഹോർമുസ് കടലിടുക്ക് പൂട്ടിയാലും സൗദി അറേബ്യക്ക് ചെങ്കടൽ വഴി എണ്ണക്കയറ്റുമതി സാധ്യമായിരുന്നു.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഉപയോഗപ്രദമായ എല്ലാ കയറ്റുമതി പാതകളും പൂട്ടുമെന്നാണ് വിപ്ലവഗാർഡ് ഇന്നലെ പറഞ്ഞത്. അമേരിക്ക ആക്രമണം നിർത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും പറഞ്ഞു.
ബഹ്റിൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾ ആക്രമിച്ചതായും വിപ്ലവഗാർഡ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഇറാനിൽ ആക്രമണം നടത്തിയതായി അമേരിക്കൻ സേന അറിയിച്ചു. ഹോർമുസിൽ ചരക്കുകപ്പലുകൾ ആക്രമിക്കാൻ ഇറാനുള്ള ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്ന് യുഎസ് സേന കൂട്ടിച്ചേർത്തു.
Leader Page
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്‍പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരെയെല്ലാം വധിച്ചെന്നും രാജ്യത്തിന്റെ സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്നും അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയ് തൊണ്ണൂറു ശതമാനവും ഇല്ലാതായതായും ട്രംപ് അവകാശപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ നിർണായക വെളിപ്പെടുത്തൽ.
ഇറാന് നിലവിൽ നാവികസേനയോ വ്യോമസേനയോ അവശേഷിക്കുന്നില്ലെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാം തകർത്തുകഴിഞ്ഞു. മികച്ച കമാൻഡർമാരെല്ലാം കൊല്ലപ്പെട്ടു. ഇറാൻ പരമോന്നത നേതാവായിരുന്ന ഖമനയ് നേരത്തെതന്നെ വധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, ഖമനയ്യുടെ മകനായ മുജ്തബയും ഏതാണ്ട് പൂർണമായി ഇല്ലാതായെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ നടന്ന വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കുകളെത്തുടർന്ന് ഖമനയ്യുടെ സംസ്കാര ചടങ്ങുകളിൽ പോലും മുജ്തബയ്ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം, മേഖലയിൽ സംഘർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ പുറത്തുവരുന്നത്. ഇറാനെതിരേ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് യുഎസ് മേൽനോട്ടം വഹിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
International
ടെഹ്റാൻ: ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പ്രതികാരം ചെയ്യേണ്ട ലോകനേതാക്കളുടെ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാൻ ഔദ്യോഗിക പത്രം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുൾപ്പെടെ പതിമൂന്ന് ആഗോള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ റിപ്പോർട്ട് ആണ് ഇറാൻ തലസ്ഥാനത്തുനിന്നു പ്രസിദ്ധീകരിക്കുന്ന കൺസർവേറ്റീവ് ദിനപത്രമായ, ഹംഷാഹ്രി ഓൺലൈനിലൂടെ പുറത്തുവിട്ടത്.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയ് കൊല്ലപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയ് കണക്കുചോദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഹിറ്റ് ലിസ്റ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
പ്രതികാരം തങ്ങളുടെ രാജ്യത്തിന്റെ ആവശ്യമാണെന്നും ലിസ്റ്റിലുള്ള കുറ്റവാളികൾക്കു സമാധാനപരമായ മരണം ഉണ്ടാകില്ലെന്നും ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കുശേഷം നൽകിയ സന്ദേശത്തിൽ മുജതബ വ്യക്തമാക്കിയിരുന്നു. ട്രംപിനും നെതന്യാഹുവിനും പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരും ഇറാന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ, പത്രം പുറത്തുവിട്ട ഈ ലിസ്റ്റിന് ഇറാന്റെ ഔദ്യോഗിക ഭരണകൂടത്തിന്റെ അംഗീകാരമുണ്ടോ എന്നതു വ്യക്തമല്ല.
തങ്ങളുടെ രാജ്യത്തിനുനേരേ നടന്ന ആക്രമണങ്ങളെ അപലപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയാറായില്ലെന്നും യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത തുറന്നുനൽകി അവർ ആക്രമണത്തിനു കൂട്ടുനിന്നെന്നും യുദ്ധത്തിനിടയിൽ ഇറാൻ ആരോപിച്ചിരുന്നു. ഖമനയ് കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം മുജ്തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
International
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്കാണ് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് നടത്തിയ പ്രത്യാക്രമണമാണ് യുഎഇയുടെ ടാങ്കറിന് നേരെയുണ്ടായത്. അതേസമയം ഹോർമുസിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമുസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇതിനുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോർമുസ്കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലിൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്ന ഇറാൻ പ്രഖ്യാപനത്തെ തള്ളി അമേരിക്ക രംഗത്ത്. ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്താരാഷ്ട്ര ജലപാതയിൽ തടസങ്ങൾ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിപ്പോഴും തയാറാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി. എന്നാൽ ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി.
International
ടെഹ്റാൻ: യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചെന്ന പ്രഖ്യാപനവുമായി ഇറാൻ. ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ അറിയിച്ചു.
ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദേശിച്ചതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.
അതേസമയം ഇറാനുമായി നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുകയും വാണിജ്യ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുകയും ചെയ്ത ഇറാന്റെ നടപടിക്ക് പിന്നാലെയാണ് അമേരിക്ക കടുത്ത സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.
ഖത്തറിന്റെ മധ്യസ്ഥതയിൽ നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ഇറാനുമായുള്ള ചർച്ചകൾക്ക് താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമസേന തുടർച്ചയായ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാനും പ്രത്യാക്രമണം നടത്തി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്‍കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇറാനിലെ വിവിധകേന്ദ്രങ്ങളിൽ വീണ്ടും അജ്ഞാത വ്യോമാക്രമണം.
തെക്കൻ ഇറാനിലെ വിവിധ മേഖലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഇറാൻ ഭരണകൂടം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനികനീക്കങ്ങൾക്കു സഹായം നൽകുന്നുവെന്നാരോപിച്ച് ഒരു ഇറാനിയേൻ പാർലമെന്റ് അംഗം യുഎഇയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും. ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. തങ്ങളുടെ ഏക ആണവോർജ പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ബഹ്റിൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിൽ ഒരാൾക്കു പരിക്കേറ്റു.
ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ
ജോർദാനിലെ യുഎസ് സേനാ താവളത്തിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ഇറാന്റെ ആക്രമണമുണ്ടായി. പത്തു മിസൈലുകളാണു ജോർദാൻ ലക്ഷ്യമാക്കി തൊടുത്തത്. രണ്ടു ദിവസത്തെ യുഎസ് ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേറ്റെന്നും ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്.
ചൊവ്വാഴ്ച ഹോർമുസിൽ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർന്ന് വെടിനിർത്തൽ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകൾക്ക് നേർക്ക് ആക്രമണം തുടർന്നാൽ ഇറാന് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകി. ഇറാനിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിനിടെ, സമവായത്തിനായി ഖത്തർ ശ്രമമാരംഭിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
വിമർശനവുമായി ഖത്തർ
അതേസമയം, ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാനെതിരേ ഖത്തർ വിമർശനമുയർത്തി. ഖത്തർ പ്രധാനമന്ത്രി, ഒമാൻ, തുർക്കി വിദേശകാര്യ മന്ത്രിമാർ, പാക് സേനാ മേധാവി എന്നിവരുമായി ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചു.
80 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
ബുധനാഴ്ച ഇറാനിലെ 80 കേന്ദ്രങ്ങളിലാണ് യുഎസ് സേന ആക്രമണം നടത്തിയത്. ഇന്നലെ ബുഷേറിലെ ഇറാന്റെ ആണവോർജ പ്ലാന്റിനു നേർക്കും തെക്കൻ തുറമുഖ നഗരങ്ങളിലും ആക്രമണമുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇന്നലെ പുലർച്ചെ യുഎസ് സേന ലക്ഷ്യമിട്ടത്. അതേസമയം, ഇറാനിലെ ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഏപ്രിൽ എട്ടിലെ വെടിനിർത്തലിനു ശേഷം ആദ്യമായി ഇറാനിലെ പാലങ്ങൾ യുഎസ് ആക്രമിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരം നടന്ന മഷാദിലേക്കുള്ള രണ്ടു പാലങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച ഹോർമുസിലൂടെ വെറു എട്ടു കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ചൊവ്വാഴ്ച 36 കപ്പലുകൾ സഞ്ചരിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ ഇന്ന് രാത്രി കനത്ത ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിൽ എത്തിയപ്പോഴായിരുന്നു വീണ്ടും ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞദിവസം രാത്രി തങ്ങൾ അവരെ ആക്രമിച്ചു. വളരെ ശക്തമായ ആക്രമണമായിരുന്നു അതെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ന് രാത്രി വീണ്ടും അവരെ അതിശക്തമായി ആക്രമിക്കും. അവർക്ക് താൻ ചെറിയ മുന്നറിയിപ്പ് നൽകുകയാണ്. തങ്ങൾ അവരെ അതിശക്തമായി ആക്രമിക്കും. അവർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് ആരോപിച്ചു.
ഇറാനെ അണുവായുധമുക്തമാക്കാനാണ് യുദ്ധമുണ്ടായത്. ഇതിനിടെ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിൽ പുരോഗതിയുണ്ടെന്ന് താൻ കരുതി. എന്നാൽ ചർച്ച കഴിഞ്ഞ് ഒന്നും സംസാരിച്ചിട്ടില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: സമാധാന ചർച്ചകളും ധാരണകളും ഉരുത്തിരിയുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതോടെ വീണ്ടും സംഘർഷഭരിതമായി പശ്ചിമേഷ്യ. ഇതിനു തിരിച്ചടിയായി ഇറാനിലെ എൺപതോളം കേന്ദ്രങ്ങളിലാണ് ഇന്നു പുലർച്ചെ യുഎസ് ആക്രമണം നടത്തിയത്.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വിലയും 2.75 ശതമാനം ഉയർന്ന് 72.38 ഡോളറായി.
അമേരിക്കയ്ക്ക് പിന്തുണയുമായി നാറ്റോ
പുതിയ സംഭവവികാസങ്ങളിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ അമേരിക്കയ്ക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു. വെടിനിർത്തൽ കരാർ നിലനിൽക്കെ കപ്പലുകളെ ഇറാൻ ആക്രമിച്ച സാഹചര്യത്തിൽ അമേരിക്കയുടെ സൈനിക നടപടി തികച്ചും അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഒരുകാരണവശാലും ആണവശേഷി കൈവരിക്കില്ലെന്നു സഖ്യകക്ഷികൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു മാർക്ക് റൂട്ടെ.
International
ടെഹ്റാൻ / വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നു പുലർച്ചെ ആക്രമണം നടത്തിയത്.
ഇതിനു മറുപടിയായി ബഹറിനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്കു മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തർ, സൗദി അറേബ്യ എന്നിവരുടേതുൾപ്പെടെ മൂന്ന് എണ്ണക്കപ്പലുകൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനുപിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തിയത്.
ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, ഖാർഗ് ദ്വീപ്, സിരിക്, ഖേഷ്മം ദ്വീപ് എന്നിവിടങ്ങളിലായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ 60ഓളം ചെറിയ ബോട്ടുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ ഉൾപ്പെടെ 80ലധികം ലക്ഷ്യസ്ഥാനങ്ങൾ അമേരിക്കൻ ബോംബാക്രമണത്തിൽ തകർന്നു.
ഇതിനു മറുപടിയായി യുഎസ് നേവിയുടെ ബഹറിനിലെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനവും കുവൈറ്റിലെ അലി അൽ സാലം വ്യോമത്താവളവും ഉൾപ്പെടെ 85 പ്രമുഖ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരേ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവഗാർഡുകൾ അറിയിച്ചു. തങ്ങളുടെ സൈനികനീക്കത്തിൽ ഇടപെടാൻ ശ്രമിച്ച അമേരിക്കയുടെ ഒരു എംക്യു-9 അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും ബഹറിനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
കഴിഞ്ഞ മാസം ഒപ്പുവച്ച 14 ഇന താത്കാലിക സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, കപ്പലുകൾക്കുനേരേയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അതിനു കടുത്ത വില നൽകേണ്ടിവരുമെന്നും അമേരിക്ക വ്യക്തമാക്കി.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായോയിൽ ലോഡ്ജിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരായ മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം.
ഗുജറാത്തിലെ ഖേദ ജില്ലയിലെ നദിയാദ് സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹീനാബെൻ, ഇവരുടെ മകൾ ഈശാനി (20 )എന്നിവരാണു മരിച്ചത്. ഇവർ താമസിച്ചിരുന്ന ഒഹായോയിലെ വൂസ്റ്ററിലുള്ള ഇക്കോണോ ലോഡ്ജ് മോട്ടലിൽ പ്രാദേശികസമയം ഇന്നലെ പുലർച്ചെ 1.30നായിരുന്നു അപകടം.
രണ്ടു വർഷം മുന്‍പാണ് കുടുംബം യുഎസിലേക്കു കുടിയേറിയത്. ഹിതേഷ്ഭായ് ഈ മോട്ടലിൽത്തന്നെയാണു ജോലി ചെയ്തിരുന്നത്. അതിനാൽ കുടുംബവും ഈ മോട്ടലിലാണു താമസിച്ചിരുന്നത്.
തീ പടരുന്നതു കണ്ട് മുറിക്കുള്ളിൽ കുടുങ്ങിയ കുടുംബം സഹായത്തിനായി മോട്ടലിന്റെ ഫ്രണ്ട് ഡെസ്കിലേക്കു വിളിച്ച് കരഞ്ഞുപറയുകയായിരുന്നു. അഗ്നിരക്ഷാസേന എത്തുമ്പോൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് വൻതോതിൽ പുകയും തീയും ഉയരുന്നുണ്ടായിരുന്നു.
ബാത്ത്റൂമിലെ ടാപ്പ് തുറന്നുവിട്ട് അവിടെ സുരക്ഷിതമായി ഇരിക്കാനായിരുന്നു കുടുംബാംഗങ്ങൾക്കു ലഭിച്ച നിർദേശം. ഇതനുസരിച്ച് ഇവർ ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ വൈകിയതോടെ മൂവരും പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
Kerala
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാൻസസിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രഫഷണലുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു. ഇയാൾ ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു വിവരം.
നെബ്രാസ്കയിലെ ഒമാഹയിലാണ് വെങ്കിടേഷ് താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹൂസ്റ്റണിൽ നിന്നു കാറോടിച്ച് മടങ്ങുന്നതിനിടെയാണ് ഇയാൾ അപകടത്തിൽപ്പെട്ടത്.
Business
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വടക്കേ അമേരിക്കയില്‍ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് കലിഫോര്‍ണിയയിലെ സാന്റാ ക്ലാരയില്‍ പുതിയ ഷോറൂം ആരംഭിച്ചു. ഇതോടെ യുഎസിലെ ആകെ ഷോറൂമുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.
വടക്കേ അമേരിക്കയില്‍ കാനഡയിലെ മൂന്ന് ഷോറൂമുകള്‍ ഉള്‍പ്പെടെ കമ്പനിയുടെ ആകെ ഷോറൂമുകളുടെ എണ്ണം 11 ആയി ഉയര്‍ന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനു നിലവില്‍ 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുണ്ട്.
സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഢി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, നോര്‍ത്ത് അമേരിക്കന്‍ ഓപ്പറേഷന്‍സ് റീജിയണല്‍ ഹെഡ് ജോസഫ് ഈപ്പന്, യുഎസ് ബ്രാഞ്ച് ഹെഡ് ആര്. ജാസര്‍ എന്നിവരും മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.ഷോറൂമില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരത്തിലധികം മികച്ച ഡിസൈനുകള്‍ ലഭ്യമാണ്.
വിവാഹ ആഭരണങ്ങള്‍, നിത്യോപയോഗ ഡിസൈനുകള്‍ എന്നിവയ്ക്കു പുറമേ ഉപയോക്താക്കളുടെ താത്പര്യത്തിനനുസരിച്ച് ആഭരണങ്ങള്‍ രൂപകല്പന ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. വരും ദിവസങ്ങളില്‍ സിയാറ്റിലിലും ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും കമ്പനി പുതിയ ഷോറൂമുകള്‍ ആരംഭിക്കും.
International
ലണ്ടൻ: അമേരിക്കയിലെ ഡെപ്യൂട്ടി ബ്രിട്ടീഷ് അംബാസഡർ ജയിംസ് റോസ്കോ അപ്രതീക്ഷിതമായി പദവിയൊഴിഞ്ഞു. അദ്ദേഹമോ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയമോ ഇതിനുള്ള കാരണം വ്യക്തമാക്കിയില്ല.
വാഷിംഗ്ടൺ ഡിസിയിലെ ബ്രിട്ടീഷ് എംബസിയിൽ 2022 ജൂലൈ മുതൽ പ്രവർത്തിക്കുന്നതാണ്.
എപ്സ്റ്റീൻ ബന്ധത്തിൽ മുൻ അംബാസഡർ പീറ്റർ മാൻഡൽസന്റെ കസേര തെറിച്ചപ്പോൾ റോസ്കോ ബ്രിട്ടീഷ് സ്ഥാനപതിയായി പ്രവർത്തിച്ചിരുന്നു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇറാൻ-യുഎസ് ഏറ്റുമുട്ടൽ. എന്നാൽ, വെടിനിർത്തൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഹോർമുസിലൂടെ കടന്നുപോയ മൂന്ന് യുഎസ് യുദ്ധക്കപ്പലുകൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുകയും സ്പീഡ് ബോട്ടുകളെ അയയ്ക്കുകയും ചെയ്തതായി യുഎസ് സേന പറഞ്ഞു.
എന്നാൽ, അമേരിക്കൻ സേന തങ്ങളുടെ എണ്ണടാങ്കർ ആക്രമിക്കുകയും തീരപ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തതായി ഇറാൻ ആരോപിച്ചു.
ഇറാനും അമേരിക്കയും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വക്കിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്നലത്തെ സംഭവവികാസങ്ങൾ. ഇന്നലെ യുഎഇയ്ക്കു നേർക്കും ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
പ്രകോപനമില്ലാതെയാണ് ഇറാൻ യുഎസ് യുദ്ധക്കപ്പലുകൾ ആക്രമിച്ചതെന്ന് യുഎസ് സേനയിലെ പശ്ചിമേഷ്യാ ചുമതലയുള്ള സെൻട്രൽ കമാൻഡ് പറഞ്ഞു. ആക്രമണം ചെറുത്തു തോൽപ്പിച്ചെന്നും ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലടക്കം കനത്ത തിരിച്ചടി നല്‍കിയെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
ബന്ദർ ഖമീർ, സിറിക്, ഖാഷെം എന്നീ തീരപ്രദേശങ്ങളിൽ അമേരിക്കൻ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലും ടെഹ്റാനിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറേനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സ്പീഡ് ബോട്ടുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ അമേരിക്കൻ സേന തകർത്തതായി പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഇറാൻ എത്രയും വേഗം കരാറിനു തയാറായില്ലെങ്കിൽ കനത്ത ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ഇന്നലത്തെ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ പ്രാഥമിക രൂപരേഖയിൽ ഇന്നു ധാരണയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇറാനുമായി നല്ലരീതിയിലുള്ള ചർച്ചകളാണു നടന്നതെന്നും സമാധാന കരാർ ഉടനുണ്ടാകാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെയും ആവർത്തിച്ചു.
അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാർ പരിശോധിച്ചുവരികയാണെന്നും പരസ്പര ചർച്ചകളും നയതന്ത്രവും അനിവാര്യമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
മധ്യസ്ഥർ മുഖേന അമേരിക്ക ഇറാനു കൈമാറിയ ഒരു പേജിലുള്ള ധാരണാപത്രത്തിൽ 14 വ്യവസ്ഥകളാണുള്ളത്. സങ്കീർണമായ വിഷയങ്ങൾ മാറ്റിനിർത്തി ഉടൻ പരിഹരിക്കാവുന്ന കാര്യങ്ങളിൽ ഊന്നൽ നൽകി ചർച്ചകൾ ലഘൂകരിക്കാനാണു ട്രംപിന്റെ തീരുമാനം.
ഇറാനിലെ മിതവാദികൾക്ക് ചർച്ചാമേശയിലേക്ക് തിരിച്ചുവരാൻ ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.
International
ന്യൂയോർക്ക്: ഇന്ത്യയിൽനിന്ന് വിവിധ കാലങ്ങളിലായി അപഹരിക്കപ്പെടുകയും നിയമവിരുദ്ധമായി കടത്തുകയും ചെയ്ത 650-ലധികം അമൂല്യ പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറി. ഏകദേശം 14 ദശലക്ഷം യുഎസ് ഡോളർ (116 കോടിയിലധികം രൂപ) വിപണിമൂല്യം കണക്കാക്കുന്ന ഈ പുരാവസ്തുക്കൾ ന്യൂയോർക്കിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്.
മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസറും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസും സംയുക്തമായി നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഈ പുരാവസ്തുക്കൾ വീണ്ടെടുത്തത്. കുപ്രസിദ്ധ പുരാവസ്തു കള്ളക്കടത്തുകാരനായ സുഭാഷ് കപൂർ ഉൾപ്പെട്ട അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലകളിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കളാണ് ഇതിൽ ഭൂരിഭാഗവും.
പത്താം നൂറ്റാണ്ടിലെ കല്ലിൽ തീർത്ത ശില്പങ്ങൾ, വെങ്കല വിഗ്രഹങ്ങൾ, പുരാതന കളിമൺ ശില്പങ്ങൾ എന്നിവയടക്കം അമൂല്യങ്ങളായ വസ്തുക്കളാണ് വർഷങ്ങൾക്ക് ശേഷം ഇന്ത്യക്കു തിരികെ ലഭിക്കുന്നത്. ഇവ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത കാലഘട്ടങ്ങളിലെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നവയാണ്.
വർഷങ്ങളായി നടന്നുവരുന്ന ഓപ്പറേഷൻ ഐഡൽ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അമൂല്യമായ പുരാവസ്തുക്കൾ വീണ്ടെടുക്കാനായത്. മോഷ്ടിക്കപ്പെട്ടും നിയമപരമായുമല്ലാതെ യുഎസിലെത്തിയ ചരിത്രപരമായ ശേഷിപ്പുകൾ കണ്ടെത്തി അവയുടെ യഥാർഥ അവകാശിയില്ലെത്തിക്കാൻ ആരംഭിച്ചതാണ് ഓപ്പറേഷൻ ഐഡൽ.
വസ്തുക്കൾ തിരികെ എത്തിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഈ നീക്കത്തിലൂടെ ശക്തമായി. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവേളകളിൽ പുരാവസ്തുക്കൾ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചർച്ചകൾ നടന്നിരുന്നു.
ഇന്ത്യയുടെ തനതായ സാംസ്കാരിക സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും അവ മാതൃരാജ്യത്തേക്ക് എത്തിക്കുന്നതിനും അമേരിക്ക നൽകുന്ന പിന്തുണയ്ക്ക് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് നന്ദി അറിയിച്ചു. പുരാവസ്തുക്കൾ ഉടൻ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് ആർക്കിയോളിജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതരും അറിയിച്ചു.
International
ടെഹ്റാൻ: ഇറാൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച് ഇറാൻ. യുഎസ് വെടിനിർത്തൽ കരാർ ലംഘിക്കുകയും കടൽക്കൊള്ള നടത്തുകയും ചെയ്തെന്ന് ഇറാൻ പ്രസ്താവനയിൽ അറിയിച്ചു.
കടൽക്കൊള്ളയ്ക്കെതിരെ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.
ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
യുഎസ് നാവിക കപ്പലായ യുഎസ്എസ് സ്പ്രൂൺസ്, ടൗസ്ക എന്ന കപ്പലിനെ തടഞ്ഞു. ആദ്യം അവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാനിയൻ സംഘം അത് കേൾക്കാൻ തയാറായില്ല. പിന്നാലെ തങ്ങളുടെ നാവിക കപ്പൽ അവരുടെ കപ്പൽ തടഞ്ഞു.
കപ്പലിന്റെ പൂർണ അവകാശം തങ്ങൾക്കാണ്. അതിൽ എന്താണ് എന്ന് പരിശോധിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.
International
ടെഹ്റാൻ: ആക്രമണം ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ പ്രതികരണവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇനി നേരിയ തെറ്റ് പോലും അമേരിക്കയുടെയോ മറ്റ് ശത്രുരാജ്യങ്ങളുടെയോ ഭാഗത്തുനിന്നുണ്ടായാൽ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയ്ക്ക് കൂടുതൽ പണവും വിഭവങ്ങളും അനുഭവസമ്പത്തും ഉണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ ഇറാനെ നിസാരമായി കാണരുത്. അമേരിക്കയുടെ ഡ്രോണുകളെ പ്രതിരോധിക്കാൻ കഴിഞ്ഞു. യുഎസ് വിമാനം വീഴ്ത്താൻ കഴിഞ്ഞത് ഇറാന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ നിബന്ധനകൾ അംഗീകരിച്ചതുകൊണ്ടാണ് വെടിനിർത്തലിന് തയാറായതെന്നും ഗാലിബാഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റു തന്ത്രങ്ങളിലൂടെയും ഇറാനെ തകർക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും ഗാലിബാഫ് വ്യക്തമാക്കി. അതേസമയം ഇറാനുമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.
യുഎസിനെ ഭീഷണിപ്പെടുത്താൻ ഇറാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം യുദ്ധം അവസാനിക്കുന്നതുവരെ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ രൂക്ഷഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്കായി ഇറാൻ ഇനിയും വരുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നും ഇറാൻ നിലവിൽ അത്യന്തം മോശമായ അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാന്റെ സൈനികശേഷി ഏകദേശം പൂർണമായും ഇല്ലാതായെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഖരം തീരാറായി. ഡ്രോണുകളും മിസൈലുകളും നിർമിക്കാനുള്ള അവരുടെ ശേഷി തകർത്തു. ഇറാന്റെ പാലങ്ങൾ അധികമൊന്നും തകർക്കാതെ അമേരിക്ക മര്യാദ കാണിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. "ഇറാൻ ഇപ്പോഴും ആണവായുധം നിർമിക്കാനാണു ശ്രമം നടത്തുന്നത്. ചർച്ചകളിൽ അക്കാര്യം വ്യക്തമാണ്. എന്നാൽ അതു നടക്കില്ല.' ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, ഇറാൻ ചർച്ചകൾക്കു തയാറായില്ലെങ്കിലും തനിക്കൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമം ലോകത്തെ ഭീഷണിപ്പെടുത്തുന്നതിനു തുല്യമാണെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരേ തിങ്കളാഴ്ച രാവിലെ മുതൽ യുഎസ് നാവികസേന ഉപരോധം ഏർപ്പെടുത്തും. ഇറാനിൽനിന്ന് ആരും എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ ആവശ്യപ്പെടുന്ന അനധികൃത ടോൾ നൽകുന്ന കപ്പലുകൾക്കു സമുദ്രത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പുനൽകാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്ലമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടന്ന ചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അന്യായമായ നിബന്ധനകളാണെന്ന് ഇറാൻ ആരോപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ഏകദേശ ധാരണയിൽ എത്തിയെങ്കിലും ആണവായുധം സംബന്ധിച്ച വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതാണു ചർച്ചകൾ അലസാൻ കാരണം.
International
വാഷിംഗ്ടൺ ഡിസി: പിറന്നാൾ ആഘോഷിക്കുന്നതിനിടെ ആന്ധ്രപ്രദേശ് സ്വദേശി അമേരിക്കയിൽ മുങ്ങിമരിച്ചു. വിഴിയനഗരം ജില്ലയിലെ പിരിദിയിൽ നിന്നുള്ള സിംഗിറെഡ്ഡി സായ് ശ്രീ ഹരികൃഷ്ണ (26) ആണ് മിസൗറിയിലെ മെരാമെക് നദിയിൽ മുങ്ങിമരിച്ചത്.
സുഹൃത്തുക്കളോടൊപ്പം റിസോർട്ടിൽ എത്തിയ സിംഗിറെഡ്ഡി നദിയിൽ നീന്താനിറങ്ങിയതായിരുന്നു. വെള്ളത്തിനടിയിലുള്ള പായലുകളിൽ കാലുകൾ കുടുങ്ങിയതിനെ തുടർന്ന് പുറത്തേയ്ക്ക് വരാൻ കഴിഞ്ഞില്ല. പിന്നീട് വിദഗ്ധ സംഘമെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
2023 ൽ എൻജിനിയറിംഗ് പൂർത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് പോയത്. അടുത്തിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം സംസ്ഥാന മന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്.
Health
ന്യൂയോർക്ക്: ലോകം കണ്ട അതിമാരകമായ പകര്‍ച്ചവ്യാധികളിലൊന്നായ ട്യൂബര്‍കുലോസിസ് (ടിബി) അഥവാ വൈറ്റ് പ്ലേഗ് അമേരിക്കയില്‍ വീണ്ടും ശക്തമാകുന്നതായി റിപ്പോര്‍ട്ട്.
2020-ന് ശേഷം രാജ്യത്ത് ക്ഷയരോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു രേഖപ്പെടുത്തുന്നത്. 2024-ല്‍ മാത്രം പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇത് 2011-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടിബി എന്ന മാരക കൊലയാളി
മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അതിമാരക രോഗമാണ് ടിബി. വായുവിലൂടെയാണ് ഈ ബാക്ടീരിയ പകരുന്നത്. രോഗബാധിതരായ വ്യക്തികള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സൂക്ഷ്മമായ തുള്ളികളിലൂടെയാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത്. കോവിഡ്-19 മാറ്റിനിര്‍ത്തിയാല്‍, ലോകമെമ്പാടും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു കാരണമാകുന്ന പകര്‍ച്ചവ്യാധിയായി ക്ഷയരോഗം വീണ്ടും മാറിയിരിക്കുകയാണ്.
വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, കഫത്തിലൂടെ രക്തം വരിക, പനി, രാത്രിയിലെ അമിതമായ വിയര്‍പ്പ്, ഭാരക്കുറവ്, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പലപ്പോഴും ഇതിനെ സാധാരണ പനിയായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് ചികിത്സ വൈകാന്‍ കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ക്ഷയരോഗം മാരകമായേക്കാം.
പാന്‍ഡെമിക്കിന് ശേഷമുള്ള വിദേശയാത്രകള്‍, കുടിയേറ്റം, വിവിധ സംസ്ഥാനങ്ങളിലുണ്ടായ രോഗവ്യാപനം, ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ബാക്ടീരിയയുടെ ശേഷി എന്നിവയാണ് കേസുകള്‍ കൂടാന്‍ കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍, എച്ച്ഐവി ബാധിതര്‍, ജനത്തിരക്കേറിയ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
പൂര്‍ണമായും ഭേദമാക്കാം
ക്ഷയരോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. എന്നാല്‍ ആറു മുതല്‍ ഒമ്പതു മാസം വരെ നീണ്ടുനില്‍ക്കുന്ന കര്‍ശന ആന്റിബയോട്ടിക് ചികിത്സ ആവശ്യമാണ്. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് മരുന്നുകളെ പ്രതിരോധിക്കുന്ന പുതിയ തരം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു കാരണമാകും.
മാസ്ക് ധരിക്കുക, വായുസഞ്ചാരമുള്ള ഇടങ്ങളില്‍ കഴിയുക, കൃത്യസമയത്ത് പരിശോധനകള്‍ നടത്തുക എന്നിവ രോഗവ്യാപനം തടയാന്‍ സഹായിക്കും. ബിസിജി വാക്സിന് നിലവിലുണ്ടെങ്കിലും, രോഗം വ്യാപകമായ പ്രദേശങ്ങളിലാണു സാധാരണയായി നല്‍കുന്നത്. ക്ഷയരോഗത്തില്നിന്നു പൂര്‍ണമായും മുക്തമായ രാജ്യം ലോകത്തില്ലെന്നും ശ്വസിക്കുന്ന കാലത്തോളം നാം ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
International
അബുദാബി/റിയാദ്: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ഭീഷണി നേരിടുകയാണെന്നു യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. രാജ്യത്തെ വ്യോമപ്രതിരോധസേന നിലവിൽ ആക്രമണങ്ങളെ ചെറുക്കുകയാണെന്നും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, ഇറാന്റെ ഒരു മിസൈൽ തകർത്തതായും മറ്റൊന്ന് ആൾവാസമില്ലാത്ത മേഖലയിൽ പതിച്ചതായും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ എത്തിയ ഒരു ഡ്രോണും സൈന്യം വെടിവച്ചിട്ടു.
സൗദിക്കെതിരേയുണ്ടായ ഇറാൻ ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ചു ഫ്രാൻസ് തങ്ങളുടെ ഐക്യദാർഢ്യം അറിയിച്ചു. യുദ്ധം മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും രൂക്ഷമായി വ്യാപിക്കുകയാണ്. കുവൈറ്റിലും യുഎഇയിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധസേന തടഞ്ഞു. ബഹ്റിനിൽ അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
International
മുംബൈ: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായിത്തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിനു സമീപം 34 ജീവനക്കാരുമായി ഇന്ത്യൻ എൽപിജി കപ്പൽ കുടുങ്ങി. ക്യാപ്റ്റൻ വീരേന്ദ്ര വിശ്വകർമയുടെ നേതൃത്വത്തിലുള്ള കൂറ്റൻ ടാങ്കറിൽ 36 ലക്ഷം ഗാർഹിക സിലിണ്ടറുകൾക്ക് ആവശ്യമായ പാചകവാതകമാണുള്ളത്. മിസൈലുകളും ഡ്രോണുകളും കപ്പലിനു മുകളിലൂടെ നിരന്തരം പറക്കുന്നതു ജീവനക്കാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കുവൈറ്റിലെ മിന അൽ അഹമ്മദിയിൽനിന്ന് ഗുജറാത്തിലെ ദീൻദയാൽ കണ്ട്ല തുറമുഖത്തേക്കു പുറപ്പെട്ടതാണ് കപ്പൽ. ഫെബ്രുവരി 28 മുതൽ സമുദ്രപാതയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്നു കപ്പലിനു യാത്ര തുടരാനായിട്ടില്ല. നിലവിൽ യുഎഇയ്ക്കു സമീപമുള്ള മിന സഖർ തുറമുഖ മേഖലയിൽ നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടി ലഭിച്ചാൽ മാത്രമേ തങ്ങൾക്കു സുരക്ഷിതമായി മടങ്ങാൻ കഴിയൂ എന്നു ക്യാപ്റ്റൻ വിശ്വകർമ സന്ദേശത്തിലൂടെ അറിയിച്ചു.
"മിസൈലുകളും ഡ്രോണുകളും ഞങ്ങളുടെ തലയ്ക്കുമുകളിലൂടെയാണു പായുന്നത്. എങ്ങും സൈറൺ മുഴങ്ങുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് ഞങ്ങൾ...' ക്യാപ്റ്റൻ അയച്ച സന്ദേശത്തിൽ പറയുന്നു.
കപ്പലിൽ 60 ദിവസത്തേക്കുള്ള അവശ്യസാധനങ്ങൾ മാത്രമാണുള്ളത്. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ നാട്ടിലെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനും കപ്പൽ ജീവനക്കാർക്കു സാധിക്കാത്ത സാഹചര്യമാണുള്ളത്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയുടെ നിർണായക നീക്കം. അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും ആക്രമിക്കാൻ ഇറാനെ സഹായിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ റഷ്യ കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തിൽ റഷ്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്.
സൈനിക വിന്യാസം
അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, മേഖലയിലെ യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ഇറാനു കൈമാറിയത്. അതേസമയം, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ ചെയ്യണമെന്ന് റഷ്യ നിർദേശിക്കുന്നില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇറാൻ പരമോന്നത നേതാവ് ഖമനയ്യുടെ കൊലയ്ക്കുപിന്നാലെ ഗൾഫ് മേഖലയിലുടനീളം ഇറാൻ ശക്തമായ തിരിച്ചടി നൽകുന്ന സാഹചര്യത്തിലാണ് റഷ്യയുടെ സഹായം.
യുദ്ധഗതി മാറുമോ?
ഇറാനുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എങ്കിലും സൈനിക സഹായം നൽകുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. യുക്രെയ്ൻ യുദ്ധത്തിൽ ഇറാന്റെ സഹായം റഷ്യ ആശ്രയിക്കുന്നതിനാൽ, ഇറാനുമായുള്ള ബന്ധം റഷ്യക്കു നിലവിൽ അതീവ നിർണായകമാണ്.
അതേസമയം, റഷ്യയുടെ ഇടപെടൽ യുദ്ധഗതിയെ മാറ്റില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. ഇറാനിലെ സൈനിക സംവിധാനങ്ങളെ യുഎസ് പൂർണമായും തകർക്കുകയാണ്. റഷ്യ നൽകുന്ന വിവരങ്ങൾ ഒരു മാറ്റത്തിനു വഴിയൊരുക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവീറ്റ് പറഞ്ഞു.
നേരിടുമെന്ന് യുഎസ്
ആരൊക്കെയാണ് രഹസ്യമായി ചർച്ചകൾ നടത്തുന്നതെന്നു പ്രസിഡന്റ് ട്രംപിനു വ്യക്തമായ ധാരണയുണ്ടെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
റഷ്യയുടെ നീക്കം, ആഗോളതലത്തിലേക്കു സംഘർഷം വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
International
മോസ്കോ: ഇറാന് നേരെയുള്ള ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തെ വിമർശിച്ച് റഷ്യ. നയതന്ത്രത്തെ ഉപേക്ഷിച്ചു അമേരിക്ക അവരുടെ യഥാർഥ ലക്ഷ്യങ്ങളെ കാണിച്ചുതരികയാണ്. ട്രംപിന്റെ തനിനിറം പുറത്തുവന്നുവെന്നും റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദെവ് പറഞ്ഞു.
ചർച്ചകളിൽ ആർക്കും യഥാർഥത്തിൽ താൽപര്യമുണ്ടായിരുന്നില്ല. നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് അദ്ദേഹം. ഇറാന് മേലുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കപ്പെടണം.
പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തെ മാനിച്ച് പരസ്പര ബഹുമാനത്തോടെ നിലവിലെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തണമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇസ്രായേലിൽ നിന്ന് മടങ്ങാൻ അനുമതി നൽകി യുഎസ്. ഇറാനിൽ അമേരിക്കൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേലിലെ യുഎസ് അംബാസിഡർ മൈക്ക് ഹക്കബി ജീവനക്കാർക്ക് ഇത്തരത്തിലൊരു സന്ദേശം അയക്കുന്നത്.
രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് തന്നെ വേണമെന്നും യുഎസ് അംബാസിഡർ അയച്ച ഇ-മെയിൽ സന്ദേശത്തിലുണ്ടായിരുന്നു.
അതേസമയം പരിഭ്രാന്തരാകേണ്ടതില്ലെന്നും വലിയൊരു ജാഗ്രത കൊണ്ടാണ് ഈ തീരുമാനമെന്നും മൈക്ക് ഹക്കബി കൂട്ടിച്ചേർത്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശപ്രകാരമാണ് യുഎസ് അംബാസിഡർ ജീവനക്കാർക്ക് ഇത്തരമൊരു സന്ദേശം അയച്ചത്.
International
ന്യൂയോർക്ക്: അമേരിക്കയുടെ കിഴക്കൻ തീരത്ത് ദുരിതം വിതച്ച് മഞ്ഞുകാറ്റ്. തിങ്കളാഴ്ച ചില സ്ഥലങ്ങളിൽ 94 സെന്റിമീറ്റർ കനത്തിൽ മഞ്ഞുപെയ്തു. വിവിധ സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതിനു പുറമേ 5,000 വിമാന സർവീസുകളും റദ്ദാക്കി.
റോഡ് ഐലൻഡ്, മാസച്ചുസെറ്റ്സ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തത്. റോഡ് ഐലൻഡിന്റെ തലസ്ഥാനമായ പ്രൊവിഡൻസിലാണ് 91 സെന്റിമീറ്റർ മഞ്ഞു പെയ്തത്. 1978ലെ 72.6 സെന്റിമീറ്ററിന്റെ റിക്കാർഡ് പഴങ്കഥയായി. ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ 48 സെന്റിമീറ്റർ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
നോർത്ത് കരോളൈന മുതൽ മെയിൻ വരെയുള്ള സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണങ്ങളുണ്ട്. ആറു ലക്ഷം കെട്ടിടങ്ങളിൽ വൈദ്യുതി ഇല്ലാതായി.
പ്രമുഖ ദിനപത്രമായ ബോസ്റ്റൺ ഗ്ലോബിന്റെ 153 വർഷത്തെ ചരിത്രത്തിലാദ്യമായി അച്ചടി മുടങ്ങി. അച്ചടിപ്രസ് സ്ഥിതിചെയ്യുന്ന വളപ്പിൽ 60 സെന്റിമീറ്റർ കനത്തിൽ മഞ്ഞു പെയ്തതു മൂലം ജീവനക്കാർക്ക് എത്തിച്ചേരാൻ കഴിയാതിരുന്നതാണു കാരണം. മഞ്ഞുകാറ്റ് കാനഡയിലേക്കു നീങ്ങുന്നതായാണു റിപ്പോർട്ട്.
National
ന്യൂഡൽഹി: തീരുവ കുറച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന് നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്യുകയായിരുന്നു.
എന്റെ പ്രിയ സുഹൃത്ത് ട്രംപുമായി ഇന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവ ഏർപ്പെടുത്തിയതിൽ സന്തോഷമുണ്ട്. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദിയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
രണ്ട് വലിയ സമ്പദ്വ്യവസ്ഥകളും ലോകത്തിലെ വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് ഗുണം ചെയ്യുകയും. പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്റെ നേതൃത്വം അത്യന്താപേക്ഷിതമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നു.
നമ്മുടെ പങ്കാളിത്തത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
International
കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.
ഗ്രീന്‍ലാന്‍ഡിന്റെ ചരിത്രം
നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന് എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര് ക്കിന്റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഗ്രീന്‍ലാന്‍ഡിലെ നിധി
ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ ഖനനം
ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും
ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്റെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്
വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.
International
വാഷിംഗ്ടൺ ഡിസി: മാറിയ ലോകക്രമത്തിലെ പുതിയ ശക്തികളെ ഉൾപ്പെടുത്തി കോർ-5 (സി-5) എന്നൊരു കൂട്ടായ്മയുണ്ടാക്കാൻ അമേരിക്കൻ പ്രസിഡന്റ ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന, ജപ്പാൻ എന്നീ അഞ്ചു രാജ്യങ്ങളായിരിക്കും കൂട്ടായ്മയിലുണ്ടാവുക.
വൻശക്തികളുടെ കൂട്ടായ്മയായ ജി-7ൽ അംഗത്വമുള്ള ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ജർമനി, ഇറ്റലി രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സി-5ൽ ഉണ്ടാവില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജി-7, ജി-20 കൂട്ടായ്മകളെപ്പോലെ സി-5ഉം പതിവായി യോഗങ്ങൾ ചേരും. പശ്ചിമേഷ്യാ സുരക്ഷയും ഇസ്രയേൽ-സൗദി ബന്ധം സാധാരണ നിലയിലാക്കലും ആയിരിക്കും ആദ്യ സി-5 ഉച്ചകോടിയുടെ അജൻഡയെന്നും പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യാർലഗദ്ദ(23) ആണ് മരിച്ചത്.
നവംബർ ഏഴിന് ടെക്സസിലെ താമസസ്ഥലത്താണ് രാജ്യലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെക്സസ് എ&എം യൂണിവേഴ്സിറ്റി-കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ ബിരുദ പഠനം പൂർത്തിയാക്കിയ ഇവർ ജോലി തേടുകയായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ച് വേദനയുമുണ്ടായിരുന്നുവെന്ന് ബന്ധു ചൈതന്യ വൈവികെ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താൻ കൃത്യമായി കണ്ടെത്താൻ കഴിയു.
International
വാഷിംഗ്ടണ്‍ ഡിസി: വ്യാപാര ചര്‍ച്ചകള്‍ തുടരവെ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വളരെ അടുത്ത സുഹ്യത്താണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് പുകഴ്ത്തി. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മോദിയുമായുളള ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച ട്രംപ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചെറിയ തോതില്‍ എങ്കിലും കുറച്ചത് അമേരിക്കന്‍ സമ്മർദ്ദം കാരണമാണെന്നും ആവര്‍ത്തിച്ചു.
തന്റെ വളരെ നല്ല സുഹ്യത്താണ് മോദി. തങ്ങള്‍ സംസാരിക്കാറുണ്ട്. ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും. താന്‍ പോയേക്കുമെന്നും ട്രംപ് പറഞ്ഞു. മോദിയുമായുള്ള ചര്‍ച്ചകള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്ക് അടുത്തവർഷം സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, പോകാൻ സാധ്യതയുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി.