Leader Page
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്‍പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരെയെല്ലാം വധിച്ചെന്നും രാജ്യത്തിന്റെ സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്നും അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയ് തൊണ്ണൂറു ശതമാനവും ഇല്ലാതായതായും ട്രംപ് അവകാശപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ നിർണായക വെളിപ്പെടുത്തൽ.
ഇറാന് നിലവിൽ നാവികസേനയോ വ്യോമസേനയോ അവശേഷിക്കുന്നില്ലെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാം തകർത്തുകഴിഞ്ഞു. മികച്ച കമാൻഡർമാരെല്ലാം കൊല്ലപ്പെട്ടു. ഇറാൻ പരമോന്നത നേതാവായിരുന്ന ഖമനയ് നേരത്തെതന്നെ വധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, ഖമനയ്യുടെ മകനായ മുജ്തബയും ഏതാണ്ട് പൂർണമായി ഇല്ലാതായെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ നടന്ന വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കുകളെത്തുടർന്ന് ഖമനയ്യുടെ സംസ്കാര ചടങ്ങുകളിൽ പോലും മുജ്തബയ്ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം, മേഖലയിൽ സംഘർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ പുറത്തുവരുന്നത്. ഇറാനെതിരേ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് യുഎസ് മേൽനോട്ടം വഹിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
International
ടെഹ്റാൻ: ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പ്രതികാരം ചെയ്യേണ്ട ലോകനേതാക്കളുടെ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാൻ ഔദ്യോഗിക പത്രം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുൾപ്പെടെ പതിമൂന്ന് ആഗോള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ റിപ്പോർട്ട് ആണ് ഇറാൻ തലസ്ഥാനത്തുനിന്നു പ്രസിദ്ധീകരിക്കുന്ന കൺസർവേറ്റീവ് ദിനപത്രമായ, ഹംഷാഹ്രി ഓൺലൈനിലൂടെ പുറത്തുവിട്ടത്.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയ് കൊല്ലപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയ് കണക്കുചോദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഹിറ്റ് ലിസ്റ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
പ്രതികാരം തങ്ങളുടെ രാജ്യത്തിന്റെ ആവശ്യമാണെന്നും ലിസ്റ്റിലുള്ള കുറ്റവാളികൾക്കു സമാധാനപരമായ മരണം ഉണ്ടാകില്ലെന്നും ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കുശേഷം നൽകിയ സന്ദേശത്തിൽ മുജതബ വ്യക്തമാക്കിയിരുന്നു. ട്രംപിനും നെതന്യാഹുവിനും പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരും ഇറാന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ, പത്രം പുറത്തുവിട്ട ഈ ലിസ്റ്റിന് ഇറാന്റെ ഔദ്യോഗിക ഭരണകൂടത്തിന്റെ അംഗീകാരമുണ്ടോ എന്നതു വ്യക്തമല്ല.
തങ്ങളുടെ രാജ്യത്തിനുനേരേ നടന്ന ആക്രമണങ്ങളെ അപലപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയാറായില്ലെന്നും യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത തുറന്നുനൽകി അവർ ആക്രമണത്തിനു കൂട്ടുനിന്നെന്നും യുദ്ധത്തിനിടയിൽ ഇറാൻ ആരോപിച്ചിരുന്നു. ഖമനയ് കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം മുജ്തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
International
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്കാണ് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് നടത്തിയ പ്രത്യാക്രമണമാണ് യുഎഇയുടെ ടാങ്കറിന് നേരെയുണ്ടായത്. അതേസമയം ഹോർമുസിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമുസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇതിനുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോർമുസ്കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലിൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്ന ഇറാൻ പ്രഖ്യാപനത്തെ തള്ളി അമേരിക്ക രംഗത്ത്. ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്താരാഷ്ട്ര ജലപാതയിൽ തടസങ്ങൾ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിപ്പോഴും തയാറാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി. എന്നാൽ ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി.
International
ടെഹ്റാൻ: യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചെന്ന പ്രഖ്യാപനവുമായി ഇറാൻ. ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ അറിയിച്ചു.
ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദേശിച്ചതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.
അതേസമയം ഇറാനുമായി നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുകയും വാണിജ്യ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുകയും ചെയ്ത ഇറാന്റെ നടപടിക്ക് പിന്നാലെയാണ് അമേരിക്ക കടുത്ത സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.
ഖത്തറിന്റെ മധ്യസ്ഥതയിൽ നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ഇറാനുമായുള്ള ചർച്ചകൾക്ക് താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമസേന തുടർച്ചയായ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാനും പ്രത്യാക്രമണം നടത്തി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്‍കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇറാനിലെ വിവിധകേന്ദ്രങ്ങളിൽ വീണ്ടും അജ്ഞാത വ്യോമാക്രമണം.
തെക്കൻ ഇറാനിലെ വിവിധ മേഖലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഇറാൻ ഭരണകൂടം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനികനീക്കങ്ങൾക്കു സഹായം നൽകുന്നുവെന്നാരോപിച്ച് ഒരു ഇറാനിയേൻ പാർലമെന്റ് അംഗം യുഎഇയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും. ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. തങ്ങളുടെ ഏക ആണവോർജ പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ബഹ്റിൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിൽ ഒരാൾക്കു പരിക്കേറ്റു.
ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ
ജോർദാനിലെ യുഎസ് സേനാ താവളത്തിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ഇറാന്റെ ആക്രമണമുണ്ടായി. പത്തു മിസൈലുകളാണു ജോർദാൻ ലക്ഷ്യമാക്കി തൊടുത്തത്. രണ്ടു ദിവസത്തെ യുഎസ് ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേറ്റെന്നും ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്.
ചൊവ്വാഴ്ച ഹോർമുസിൽ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർന്ന് വെടിനിർത്തൽ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകൾക്ക് നേർക്ക് ആക്രമണം തുടർന്നാൽ ഇറാന് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകി. ഇറാനിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിനിടെ, സമവായത്തിനായി ഖത്തർ ശ്രമമാരംഭിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
വിമർശനവുമായി ഖത്തർ
അതേസമയം, ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാനെതിരേ ഖത്തർ വിമർശനമുയർത്തി. ഖത്തർ പ്രധാനമന്ത്രി, ഒമാൻ, തുർക്കി വിദേശകാര്യ മന്ത്രിമാർ, പാക് സേനാ മേധാവി എന്നിവരുമായി ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചു.
80 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
ബുധനാഴ്ച ഇറാനിലെ 80 കേന്ദ്രങ്ങളിലാണ് യുഎസ് സേന ആക്രമണം നടത്തിയത്. ഇന്നലെ ബുഷേറിലെ ഇറാന്റെ ആണവോർജ പ്ലാന്റിനു നേർക്കും തെക്കൻ തുറമുഖ നഗരങ്ങളിലും ആക്രമണമുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇന്നലെ പുലർച്ചെ യുഎസ് സേന ലക്ഷ്യമിട്ടത്. അതേസമയം, ഇറാനിലെ ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഏപ്രിൽ എട്ടിലെ വെടിനിർത്തലിനു ശേഷം ആദ്യമായി ഇറാനിലെ പാലങ്ങൾ യുഎസ് ആക്രമിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരം നടന്ന മഷാദിലേക്കുള്ള രണ്ടു പാലങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച ഹോർമുസിലൂടെ വെറു എട്ടു കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ചൊവ്വാഴ്ച 36 കപ്പലുകൾ സഞ്ചരിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ ഇന്ന് രാത്രി കനത്ത ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിൽ എത്തിയപ്പോഴായിരുന്നു വീണ്ടും ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞദിവസം രാത്രി തങ്ങൾ അവരെ ആക്രമിച്ചു. വളരെ ശക്തമായ ആക്രമണമായിരുന്നു അതെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ന് രാത്രി വീണ്ടും അവരെ അതിശക്തമായി ആക്രമിക്കും. അവർക്ക് താൻ ചെറിയ മുന്നറിയിപ്പ് നൽകുകയാണ്. തങ്ങൾ അവരെ അതിശക്തമായി ആക്രമിക്കും. അവർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് ആരോപിച്ചു.
ഇറാനെ അണുവായുധമുക്തമാക്കാനാണ് യുദ്ധമുണ്ടായത്. ഇതിനിടെ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിൽ പുരോഗതിയുണ്ടെന്ന് താൻ കരുതി. എന്നാൽ ചർച്ച കഴിഞ്ഞ് ഒന്നും സംസാരിച്ചിട്ടില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: സമാധാന ചർച്ചകളും ധാരണകളും ഉരുത്തിരിയുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതോടെ വീണ്ടും സംഘർഷഭരിതമായി പശ്ചിമേഷ്യ. ഇതിനു തിരിച്ചടിയായി ഇറാനിലെ എൺപതോളം കേന്ദ്രങ്ങളിലാണ് ഇന്നു പുലർച്ചെ യുഎസ് ആക്രമണം നടത്തിയത്.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വിലയും 2.75 ശതമാനം ഉയർന്ന് 72.38 ഡോളറായി.
അമേരിക്കയ്ക്ക് പിന്തുണയുമായി നാറ്റോ
പുതിയ സംഭവവികാസങ്ങളിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ അമേരിക്കയ്ക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു. വെടിനിർത്തൽ കരാർ നിലനിൽക്കെ കപ്പലുകളെ ഇറാൻ ആക്രമിച്ച സാഹചര്യത്തിൽ അമേരിക്കയുടെ സൈനിക നടപടി തികച്ചും അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഒരുകാരണവശാലും ആണവശേഷി കൈവരിക്കില്ലെന്നു സഖ്യകക്ഷികൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു മാർക്ക് റൂട്ടെ.
International
ടെഹ്റാൻ / വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നു പുലർച്ചെ ആക്രമണം നടത്തിയത്.
ഇതിനു മറുപടിയായി ബഹറിനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്കു മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തർ, സൗദി അറേബ്യ എന്നിവരുടേതുൾപ്പെടെ മൂന്ന് എണ്ണക്കപ്പലുകൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനുപിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തിയത്.
ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, ഖാർഗ് ദ്വീപ്, സിരിക്, ഖേഷ്മം ദ്വീപ് എന്നിവിടങ്ങളിലായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ 60ഓളം ചെറിയ ബോട്ടുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ ഉൾപ്പെടെ 80ലധികം ലക്ഷ്യസ്ഥാനങ്ങൾ അമേരിക്കൻ ബോംബാക്രമണത്തിൽ തകർന്നു.
ഇതിനു മറുപടിയായി യുഎസ് നേവിയുടെ ബഹറിനിലെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനവും കുവൈറ്റിലെ അലി അൽ സാലം വ്യോമത്താവളവും ഉൾപ്പെടെ 85 പ്രമുഖ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരേ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവഗാർഡുകൾ അറിയിച്ചു. തങ്ങളുടെ സൈനികനീക്കത്തിൽ ഇടപെടാൻ ശ്രമിച്ച അമേരിക്കയുടെ ഒരു എംക്യു-9 അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും ബഹറിനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
കഴിഞ്ഞ മാസം ഒപ്പുവച്ച 14 ഇന താത്കാലിക സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, കപ്പലുകൾക്കുനേരേയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അതിനു കടുത്ത വില നൽകേണ്ടിവരുമെന്നും അമേരിക്ക വ്യക്തമാക്കി.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായോയിൽ ലോഡ്ജിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരായ മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം.
ഗുജറാത്തിലെ ഖേദ ജില്ലയിലെ നദിയാദ് സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹീനാബെൻ, ഇവരുടെ മകൾ ഈശാനി (20 )എന്നിവരാണു മരിച്ചത്. ഇവർ താമസിച്ചിരുന്ന ഒഹായോയിലെ വൂസ്റ്ററിലുള്ള ഇക്കോണോ ലോഡ്ജ് മോട്ടലിൽ പ്രാദേശികസമയം ഇന്നലെ പുലർച്ചെ 1.30നായിരുന്നു അപകടം.
രണ്ടു വർഷം മുന്‍പാണ് കുടുംബം യുഎസിലേക്കു കുടിയേറിയത്. ഹിതേഷ്ഭായ് ഈ മോട്ടലിൽത്തന്നെയാണു ജോലി ചെയ്തിരുന്നത്. അതിനാൽ കുടുംബവും ഈ മോട്ടലിലാണു താമസിച്ചിരുന്നത്.
തീ പടരുന്നതു കണ്ട് മുറിക്കുള്ളിൽ കുടുങ്ങിയ കുടുംബം സഹായത്തിനായി മോട്ടലിന്റെ ഫ്രണ്ട് ഡെസ്കിലേക്കു വിളിച്ച് കരഞ്ഞുപറയുകയായിരുന്നു. അഗ്നിരക്ഷാസേന എത്തുമ്പോൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് വൻതോതിൽ പുകയും തീയും ഉയരുന്നുണ്ടായിരുന്നു.
ബാത്ത്റൂമിലെ ടാപ്പ് തുറന്നുവിട്ട് അവിടെ സുരക്ഷിതമായി ഇരിക്കാനായിരുന്നു കുടുംബാംഗങ്ങൾക്കു ലഭിച്ച നിർദേശം. ഇതനുസരിച്ച് ഇവർ ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ വൈകിയതോടെ മൂവരും പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
Kerala
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാൻസസിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രഫഷണലുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു. ഇയാൾ ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു വിവരം.
നെബ്രാസ്കയിലെ ഒമാഹയിലാണ് വെങ്കിടേഷ് താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹൂസ്റ്റണിൽ നിന്നു കാറോടിച്ച് മടങ്ങുന്നതിനിടെയാണ് ഇയാൾ അപകടത്തിൽപ്പെട്ടത്.
Business
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വടക്കേ അമേരിക്കയില്‍ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് കലിഫോര്‍ണിയയിലെ സാന്റാ ക്ലാരയില്‍ പുതിയ ഷോറൂം ആരംഭിച്ചു. ഇതോടെ യുഎസിലെ ആകെ ഷോറൂമുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു.
വടക്കേ അമേരിക്കയില്‍ കാനഡയിലെ മൂന്ന് ഷോറൂമുകള്‍ ഉള്‍പ്പെടെ കമ്പനിയുടെ ആകെ ഷോറൂമുകളുടെ എണ്ണം 11 ആയി ഉയര്‍ന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനു നിലവില്‍ 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുണ്ട്.
സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഢി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, നോര്‍ത്ത് അമേരിക്കന്‍ ഓപ്പറേഷന്‍സ് റീജിയണല്‍ ഹെഡ് ജോസഫ് ഈപ്പന്, യുഎസ് ബ്രാഞ്ച് ഹെഡ് ആര്. ജാസര്‍ എന്നിവരും മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.ഷോറൂമില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരത്തിലധികം മികച്ച ഡിസൈനുകള്‍ ലഭ്യമാണ്.
വിവാഹ ആഭരണങ്ങള്‍, നിത്യോപയോഗ ഡിസൈനുകള്‍ എന്നിവയ്ക്കു പുറമേ ഉപയോക്താക്കളുടെ താത്പര്യത്തിനനുസരിച്ച് ആഭരണങ്ങള്‍ രൂപകല്പന ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. വരും ദിവസങ്ങളില്‍ സിയാറ്റിലിലും ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും കമ്പനി പുതിയ ഷോറൂമുകള്‍ ആരംഭിക്കും.
International
ലണ്ടൻ: അമേരിക്കയിലെ ഡെപ്യൂട്ടി ബ്രിട്ടീഷ് അംബാസഡർ ജയിംസ് റോസ്കോ അപ്രതീക്ഷിതമായി പദവിയൊഴിഞ്ഞു. അദ്ദേഹമോ ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയമോ ഇതിനുള്ള കാരണം വ്യക്തമാക്കിയില്ല.
വാഷിംഗ്ടൺ ഡിസിയിലെ ബ്രിട്ടീഷ് എംബസിയിൽ 2022 ജൂലൈ മുതൽ പ്രവർത്തിക്കുന്നതാണ്.
എപ്സ്റ്റീൻ ബന്ധത്തിൽ മുൻ അംബാസഡർ പീറ്റർ മാൻഡൽസന്റെ കസേര തെറിച്ചപ്പോൾ റോസ്കോ ബ്രിട്ടീഷ് സ്ഥാനപതിയായി പ്രവർത്തിച്ചിരുന്നു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇറാൻ-യുഎസ് ഏറ്റുമുട്ടൽ. എന്നാൽ, വെടിനിർത്തൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഹോർമുസിലൂടെ കടന്നുപോയ മൂന്ന് യുഎസ് യുദ്ധക്കപ്പലുകൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുകയും സ്പീഡ് ബോട്ടുകളെ അയയ്ക്കുകയും ചെയ്തതായി യുഎസ് സേന പറഞ്ഞു.
എന്നാൽ, അമേരിക്കൻ സേന തങ്ങളുടെ എണ്ണടാങ്കർ ആക്രമിക്കുകയും തീരപ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തതായി ഇറാൻ ആരോപിച്ചു.
ഇറാനും അമേരിക്കയും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വക്കിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്നലത്തെ സംഭവവികാസങ്ങൾ. ഇന്നലെ യുഎഇയ്ക്കു നേർക്കും ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
പ്രകോപനമില്ലാതെയാണ് ഇറാൻ യുഎസ് യുദ്ധക്കപ്പലുകൾ ആക്രമിച്ചതെന്ന് യുഎസ് സേനയിലെ പശ്ചിമേഷ്യാ ചുമതലയുള്ള സെൻട്രൽ കമാൻഡ് പറഞ്ഞു. ആക്രമണം ചെറുത്തു തോൽപ്പിച്ചെന്നും ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലടക്കം കനത്ത തിരിച്ചടി നല്‍കിയെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
ബന്ദർ ഖമീർ, സിറിക്, ഖാഷെം എന്നീ തീരപ്രദേശങ്ങളിൽ അമേരിക്കൻ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലും ടെഹ്റാനിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറേനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സ്പീഡ് ബോട്ടുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ അമേരിക്കൻ സേന തകർത്തതായി പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഇറാൻ എത്രയും വേഗം കരാറിനു തയാറായില്ലെങ്കിൽ കനത്ത ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ഇന്നലത്തെ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ പ്രാഥമിക രൂപരേഖയിൽ ഇന്നു ധാരണയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇറാനുമായി നല്ലരീതിയിലുള്ള ചർച്ചകളാണു നടന്നതെന്നും സമാധാന കരാർ ഉടനുണ്ടാകാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെയും ആവർത്തിച്ചു.
അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാർ പരിശോധിച്ചുവരികയാണെന്നും പരസ്പര ചർച്ചകളും നയതന്ത്രവും അനിവാര്യമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
മധ്യസ്ഥർ മുഖേന അമേരിക്ക ഇറാനു കൈമാറിയ ഒരു പേജിലുള്ള ധാരണാപത്രത്തിൽ 14 വ്യവസ്ഥകളാണുള്ളത്. സങ്കീർണമായ വിഷയങ്ങൾ മാറ്റിനിർത്തി ഉടൻ പരിഹരിക്കാവുന്ന കാര്യങ്ങളിൽ ഊന്നൽ നൽകി ചർച്ചകൾ ലഘൂകരിക്കാനാണു ട്രംപിന്റെ തീരുമാനം.
ഇറാനിലെ മിതവാദികൾക്ക് ചർച്ചാമേശയിലേക്ക് തിരിച്ചുവരാൻ ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.
International
ന്യൂയോർക്ക്: ഇന്ത്യയിൽനിന്ന് വിവിധ കാലങ്ങളിലായി അപഹരിക്കപ്പെടുകയും നിയമവിരുദ്ധമായി കടത്തുകയും ചെയ്ത 650-ലധികം അമൂല്യ പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറി. ഏകദേശം 14 ദശലക്ഷം യുഎസ് ഡോളർ (116 കോടിയിലധികം രൂപ) വിപണിമൂല്യം കണക്കാക്കുന്ന ഈ പുരാവസ്തുക്കൾ ന്യൂയോർക്കിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്.
മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസറും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസും സംയുക്തമായി നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഈ പുരാവസ്തുക്കൾ വീണ്ടെടുത്തത്. കുപ്രസിദ്ധ പുരാവസ്തു കള്ളക്കടത്തുകാരനായ സുഭാഷ് കപൂർ ഉൾപ്പെട്ട അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലകളിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കളാണ് ഇതിൽ ഭൂരിഭാഗവും.
പത്താം നൂറ്റാണ്ടിലെ കല്ലിൽ തീർത്ത ശില്പങ്ങൾ, വെങ്കല വിഗ്രഹങ്ങൾ, പുരാതന കളിമൺ ശില്പങ്ങൾ എന്നിവയടക്കം അമൂല്യങ്ങളായ വസ്തുക്കളാണ് വർഷങ്ങൾക്ക് ശേഷം ഇന്ത്യക്കു തിരികെ ലഭിക്കുന്നത്. ഇവ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത കാലഘട്ടങ്ങളിലെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നവയാണ്.
വർഷങ്ങളായി നടന്നുവരുന്ന ഓപ്പറേഷൻ ഐഡൽ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അമൂല്യമായ പുരാവസ്തുക്കൾ വീണ്ടെടുക്കാനായത്. മോഷ്ടിക്കപ്പെട്ടും നിയമപരമായുമല്ലാതെ യുഎസിലെത്തിയ ചരിത്രപരമായ ശേഷിപ്പുകൾ കണ്ടെത്തി അവയുടെ യഥാർഥ അവകാശിയില്ലെത്തിക്കാൻ ആരംഭിച്ചതാണ് ഓപ്പറേഷൻ ഐഡൽ.
വസ്തുക്കൾ തിരികെ എത്തിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഈ നീക്കത്തിലൂടെ ശക്തമായി. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവേളകളിൽ പുരാവസ്തുക്കൾ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചർച്ചകൾ നടന്നിരുന്നു.
ഇന്ത്യയുടെ തനതായ സാംസ്കാരിക സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും അവ മാതൃരാജ്യത്തേക്ക് എത്തിക്കുന്നതിനും അമേരിക്ക നൽകുന്ന പിന്തുണയ്ക്ക് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് നന്ദി അറിയിച്ചു. പുരാവസ്തുക്കൾ ഉടൻ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് ആർക്കിയോളിജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതരും അറിയിച്ചു.
International
ടെഹ്റാൻ: ഇറാൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച് ഇറാൻ. യുഎസ് വെടിനിർത്തൽ കരാർ ലംഘിക്കുകയും കടൽക്കൊള്ള നടത്തുകയും ചെയ്തെന്ന് ഇറാൻ പ്രസ്താവനയിൽ അറിയിച്ചു.
കടൽക്കൊള്ളയ്ക്കെതിരെ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.
ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
യുഎസ് നാവിക കപ്പലായ യുഎസ്എസ് സ്പ്രൂൺസ്, ടൗസ്ക എന്ന കപ്പലിനെ തടഞ്ഞു. ആദ്യം അവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാനിയൻ സംഘം അത് കേൾക്കാൻ തയാറായില്ല. പിന്നാലെ തങ്ങളുടെ നാവിക കപ്പൽ അവരുടെ കപ്പൽ തടഞ്ഞു.
കപ്പലിന്റെ പൂർണ അവകാശം തങ്ങൾക്കാണ്. അതിൽ എന്താണ് എന്ന് പരിശോധിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.
International
ടെഹ്റാൻ: ആക്രമണം ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ പ്രതികരണവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇനി നേരിയ തെറ്റ് പോലും അമേരിക്കയുടെയോ മറ്റ് ശത്രുരാജ്യങ്ങളുടെയോ ഭാഗത്തുനിന്നുണ്ടായാൽ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയ്ക്ക് കൂടുതൽ പണവും വിഭവങ്ങളും അനുഭവസമ്പത്തും ഉണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ ഇറാനെ നിസാരമായി കാണരുത്. അമേരിക്കയുടെ ഡ്രോണുകളെ പ്രതിരോധിക്കാൻ കഴിഞ്ഞു. യുഎസ് വിമാനം വീഴ്ത്താൻ കഴിഞ്ഞത് ഇറാന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ നിബന്ധനകൾ അംഗീകരിച്ചതുകൊണ്ടാണ് വെടിനിർത്തലിന് തയാറായതെന്നും ഗാലിബാഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റു തന്ത്രങ്ങളിലൂടെയും ഇറാനെ തകർക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും ഗാലിബാഫ് വ്യക്തമാക്കി. അതേസമയം ഇറാനുമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.
യുഎസിനെ ഭീഷണിപ്പെടുത്താൻ ഇറാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം യുദ്ധം അവസാനിക്കുന്നതുവരെ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ രൂക്ഷഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്കായി ഇറാൻ ഇനിയും വരുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നും ഇറാൻ നിലവിൽ അത്യന്തം മോശമായ അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാന്റെ സൈനികശേഷി ഏകദേശം പൂർണമായും ഇല്ലാതായെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഖരം തീരാറായി. ഡ്രോണുകളും മിസൈലുകളും നിർമിക്കാനുള്ള അവരുടെ ശേഷി തകർത്തു. ഇറാന്റെ പാലങ്ങൾ അധികമൊന്നും തകർക്കാതെ അമേരിക്ക മര്യാദ കാണിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. "ഇറാൻ ഇപ്പോഴും ആണവായുധം നിർമിക്കാനാണു ശ്രമം നടത്തുന്നത്. ചർച്ചകളിൽ അക്കാര്യം വ്യക്തമാണ്. എന്നാൽ അതു നടക്കില്ല.' ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, ഇറാൻ ചർച്ചകൾക്കു തയാറായില്ലെങ്കിലും തനിക്കൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമം ലോകത്തെ ഭീഷണിപ്പെടുത്തുന്നതിനു തുല്യമാണെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരേ തിങ്കളാഴ്ച രാവിലെ മുതൽ യുഎസ് നാവികസേന ഉപരോധം ഏർപ്പെടുത്തും. ഇറാനിൽനിന്ന് ആരും എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ ആവശ്യപ്പെടുന്ന അനധികൃത ടോൾ നൽകുന്ന കപ്പലുകൾക്കു സമുദ്രത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പുനൽകാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്ലമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടന്ന ചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അന്യായമായ നിബന്ധനകളാണെന്ന് ഇറാൻ ആരോപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ഏകദേശ ധാരണയിൽ എത്തിയെങ്കിലും ആണവായുധം സംബന്ധിച്ച വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതാണു ചർച്ചകൾ അലസാൻ കാരണം.
International
വാഷിംഗ്ടൺ ഡിസി: പിറന്നാൾ ആഘോഷിക്കുന്നതിനിടെ ആന്ധ്രപ്രദേശ് സ്വദേശി അമേരിക്കയിൽ മുങ്ങിമരിച്ചു. വിഴിയനഗരം ജില്ലയിലെ പിരിദിയിൽ നിന്നുള്ള സിംഗിറെഡ്ഡി സായ് ശ്രീ ഹരികൃഷ്ണ (26) ആണ് മിസൗറിയിലെ മെരാമെക് നദിയിൽ മുങ്ങിമരിച്ചത്.
സുഹൃത്തുക്കളോടൊപ്പം റിസോർട്ടിൽ എത്തിയ സിംഗിറെഡ്ഡി നദിയിൽ നീന്താനിറങ്ങിയതായിരുന്നു. വെള്ളത്തിനടിയിലുള്ള പായലുകളിൽ കാലുകൾ കുടുങ്ങിയതിനെ തുടർന്ന് പുറത്തേയ്ക്ക് വരാൻ കഴിഞ്ഞില്ല. പിന്നീട് വിദഗ്ധ സംഘമെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
2023 ൽ എൻജിനിയറിംഗ് പൂർത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് പോയത്. അടുത്തിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം സംസ്ഥാന മന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്.
Health
ന്യൂയോർക്ക്: ലോകം കണ്ട അതിമാരകമായ പകര്‍ച്ചവ്യാധികളിലൊന്നായ ട്യൂബര്‍കുലോസിസ് (ടിബി) അഥവാ വൈറ്റ് പ്ലേഗ് അമേരിക്കയില്‍ വീണ്ടും ശക്തമാകുന്നതായി റിപ്പോര്‍ട്ട്.
2020-ന് ശേഷം രാജ്യത്ത് ക്ഷയരോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു രേഖപ്പെടുത്തുന്നത്. 2024-ല്‍ മാത്രം പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇത് 2011-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടിബി എന്ന മാരക കൊലയാളി
മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അതിമാരക രോഗമാണ് ടിബി. വായുവിലൂടെയാണ് ഈ ബാക്ടീരിയ പകരുന്നത്. രോഗബാധിതരായ വ്യക്തികള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സൂക്ഷ്മമായ തുള്ളികളിലൂടെയാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത്. കോവിഡ്-19 മാറ്റിനിര്‍ത്തിയാല്‍, ലോകമെമ്പാടും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു കാരണമാകുന്ന പകര്‍ച്ചവ്യാധിയായി ക്ഷയരോഗം വീണ്ടും മാറിയിരിക്കുകയാണ്.
വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, കഫത്തിലൂടെ രക്തം വരിക, പനി, രാത്രിയിലെ അമിതമായ വിയര്‍പ്പ്, ഭാരക്കുറവ്, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പലപ്പോഴും ഇതിനെ സാധാരണ പനിയായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് ചികിത്സ വൈകാന്‍ കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ക്ഷയരോഗം മാരകമായേക്കാം.
പാന്‍ഡെമിക്കിന് ശേഷമുള്ള വിദേശയാത്രകള്‍, കുടിയേറ്റം, വിവിധ സംസ്ഥാനങ്ങളിലുണ്ടായ രോഗവ്യാപനം, ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ബാക്ടീരിയയുടെ ശേഷി എന്നിവയാണ് കേസുകള്‍ കൂടാന്‍ കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍, എച്ച്ഐവി ബാധിതര്‍, ജനത്തിരക്കേറിയ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
പൂര്‍ണമായും ഭേദമാക്കാം
ക്ഷയരോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. എന്നാല്‍ ആറു മുതല്‍ ഒമ്പതു മാസം വരെ നീണ്ടുനില്‍ക്കുന്ന കര്‍ശന ആന്റിബയോട്ടിക് ചികിത്സ ആവശ്യമാണ്. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് മരുന്നുകളെ പ്രതിരോധിക്കുന്ന പുതിയ തരം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു കാരണമാകും.
മാസ്ക് ധരിക്കുക, വായുസഞ്ചാരമുള്ള ഇടങ്ങളില്‍ കഴിയുക, കൃത്യസമയത്ത് പരിശോധനകള്‍ നടത്തുക എന്നിവ രോഗവ്യാപനം തടയാന്‍ സഹായിക്കും. ബിസിജി വാക്സിന് നിലവിലുണ്ടെങ്കിലും, രോഗം വ്യാപകമായ പ്രദേശങ്ങളിലാണു സാധാരണയായി നല്‍കുന്നത്. ക്ഷയരോഗത്തില്നിന്നു പൂര്‍ണമായും മുക്തമായ രാജ്യം ലോകത്തില്ലെന്നും ശ്വസിക്കുന്ന കാലത്തോളം നാം ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
International
അബുദാബി/റിയാദ്: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ഭീഷണി നേരിടുകയാണെന്നു യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. രാജ്യത്തെ വ്യോമപ്രതിരോധസേന നിലവിൽ ആക്രമണങ്ങളെ ചെറുക്കുകയാണെന്നും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, ഇറാന്റെ ഒരു മിസൈൽ തകർത്തതായും മറ്റൊന്ന് ആൾവാസമില്ലാത്ത മേഖലയിൽ പതിച്ചതായും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ എത്തിയ ഒരു ഡ്രോണും സൈന്യം വെടിവച്ചിട്ടു.
സൗദിക്കെതിരേയുണ്ടായ ഇറാൻ ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ചു ഫ്രാൻസ് തങ്ങളുടെ ഐക്യദാർഢ്യം അറിയിച്ചു. യുദ്ധം മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും രൂക്ഷമായി വ്യാപിക്കുകയാണ്. കുവൈറ്റിലും യുഎഇയിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധസേന തടഞ്ഞു. ബഹ്റിനിൽ അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
International
മുംബൈ: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായിത്തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിനു സമീപം 34 ജീവനക്കാരുമായി ഇന്ത്യൻ എൽപിജി കപ്പൽ കുടുങ്ങി. ക്യാപ്റ്റൻ വീരേന്ദ്ര വിശ്വകർമയുടെ നേതൃത്വത്തിലുള്ള കൂറ്റൻ ടാങ്കറിൽ 36 ലക്ഷം ഗാർഹിക സിലിണ്ടറുകൾക്ക് ആവശ്യമായ പാചകവാതകമാണുള്ളത്. മിസൈലുകളും ഡ്രോണുകളും കപ്പലിനു മുകളിലൂടെ നിരന്തരം പറക്കുന്നതു ജീവനക്കാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കുവൈറ്റിലെ മിന അൽ അഹമ്മദിയിൽനിന്ന് ഗുജറാത്തിലെ ദീൻദയാൽ കണ്ട്ല തുറമുഖത്തേക്കു പുറപ്പെട്ടതാണ് കപ്പൽ. ഫെബ്രുവരി 28 മുതൽ സമുദ്രപാതയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്നു കപ്പലിനു യാത്ര തുടരാനായിട്ടില്ല. നിലവിൽ യുഎഇയ്ക്കു സമീപമുള്ള മിന സഖർ തുറമുഖ മേഖലയിൽ നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടി ലഭിച്ചാൽ മാത്രമേ തങ്ങൾക്കു സുരക്ഷിതമായി മടങ്ങാൻ കഴിയൂ എന്നു ക്യാപ്റ്റൻ വിശ്വകർമ സന്ദേശത്തിലൂടെ അറിയിച്ചു.
"മിസൈലുകളും ഡ്രോണുകളും ഞങ്ങളുടെ തലയ്ക്കുമുകളിലൂടെയാണു പായുന്നത്. എങ്ങും സൈറൺ മുഴങ്ങുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് ഞങ്ങൾ...' ക്യാപ്റ്റൻ അയച്ച സന്ദേശത്തിൽ പറയുന്നു.
കപ്പലിൽ 60 ദിവസത്തേക്കുള്ള അവശ്യസാധനങ്ങൾ മാത്രമാണുള്ളത്. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ നാട്ടിലെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനും കപ്പൽ ജീവനക്കാർക്കു സാധിക്കാത്ത സാഹചര്യമാണുള്ളത്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയുടെ നിർണായക നീക്കം. അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും ആക്രമിക്കാൻ ഇറാനെ സഹായിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ റഷ്യ കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തിൽ റഷ്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്.
സൈനിക വിന്യാസം
അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, മേഖലയിലെ യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ഇറാനു കൈമാറിയത്. അതേസമയം, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ ചെയ്യണമെന്ന് റഷ്യ നിർദേശിക്കുന്നില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇറാൻ പരമോന്നത നേതാവ് ഖമനയ്യുടെ കൊലയ്ക്കുപിന്നാലെ ഗൾഫ് മേഖലയിലുടനീളം ഇറാൻ ശക്തമായ തിരിച്ചടി നൽകുന്ന സാഹചര്യത്തിലാണ് റഷ്യയുടെ സഹായം.
യുദ്ധഗതി മാറുമോ?
ഇറാനുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എങ്കിലും സൈനിക സഹായം നൽകുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. യുക്രെയ്ൻ യുദ്ധത്തിൽ ഇറാന്റെ സഹായം റഷ്യ ആശ്രയിക്കുന്നതിനാൽ, ഇറാനുമായുള്ള ബന്ധം റഷ്യക്കു നിലവിൽ അതീവ നിർണായകമാണ്.
അതേസമയം, റഷ്യയുടെ ഇടപെടൽ യുദ്ധഗതിയെ മാറ്റില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. ഇറാനിലെ സൈനിക സംവിധാനങ്ങളെ യുഎസ് പൂർണമായും തകർക്കുകയാണ്. റഷ്യ നൽകുന്ന വിവരങ്ങൾ ഒരു മാറ്റത്തിനു വഴിയൊരുക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവീറ്റ് പറഞ്ഞു.
നേരിടുമെന്ന് യുഎസ്
ആരൊക്കെയാണ് രഹസ്യമായി ചർച്ചകൾ നടത്തുന്നതെന്നു പ്രസിഡന്റ് ട്രംപിനു വ്യക്തമായ ധാരണയുണ്ടെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
റഷ്യയുടെ നീക്കം, ആഗോളതലത്തിലേക്കു സംഘർഷം വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
International
മോസ്കോ: ഇറാന് നേരെയുള്ള ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തെ വിമർശിച്ച് റഷ്യ. നയതന്ത്രത്തെ ഉപേക്ഷിച്ചു അമേരിക്ക അവരുടെ യഥാർഥ ലക്ഷ്യങ്ങളെ കാണിച്ചുതരികയാണ്. ട്രംപിന്റെ തനിനിറം പുറത്തുവന്നുവെന്നും റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദെവ് പറഞ്ഞു.
ചർച്ചകളിൽ ആർക്കും യഥാർഥത്തിൽ താൽപര്യമുണ്ടായിരുന്നില്ല. നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് അദ്ദേഹം. ഇറാന് മേലുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കപ്പെടണം.
പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തെ മാനിച്ച് പരസ്പര ബഹുമാനത്തോടെ നിലവിലെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തണമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇസ്രായേലിൽ നിന്ന് മടങ്ങാൻ അനുമതി നൽകി യുഎസ്. ഇറാനിൽ അമേരിക്കൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേലിലെ യുഎസ് അംബാസിഡർ മൈക്ക് ഹക്കബി ജീവനക്കാർക്ക് ഇത്തരത്തിലൊരു സന്ദേശം അയക്കുന്നത്.
രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് തന്നെ വേണമെന്നും യുഎസ് അംബാസിഡർ അയച്ച ഇ-മെയിൽ സന്ദേശത്തിലുണ്ടായിരുന്നു.
അതേസമയം പരിഭ്രാന്തരാകേണ്ടതില്ലെന്നും വലിയൊരു ജാഗ്രത കൊണ്ടാണ് ഈ തീരുമാനമെന്നും മൈക്ക് ഹക്കബി കൂട്ടിച്ചേർത്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശപ്രകാരമാണ് യുഎസ് അംബാസിഡർ ജീവനക്കാർക്ക് ഇത്തരമൊരു സന്ദേശം അയച്ചത്.
International
ന്യൂയോർക്ക്: അമേരിക്കയുടെ കിഴക്കൻ തീരത്ത് ദുരിതം വിതച്ച് മഞ്ഞുകാറ്റ്. തിങ്കളാഴ്ച ചില സ്ഥലങ്ങളിൽ 94 സെന്റിമീറ്റർ കനത്തിൽ മഞ്ഞുപെയ്തു. വിവിധ സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതിനു പുറമേ 5,000 വിമാന സർവീസുകളും റദ്ദാക്കി.
റോഡ് ഐലൻഡ്, മാസച്ചുസെറ്റ്സ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തത്. റോഡ് ഐലൻഡിന്റെ തലസ്ഥാനമായ പ്രൊവിഡൻസിലാണ് 91 സെന്റിമീറ്റർ മഞ്ഞു പെയ്തത്. 1978ലെ 72.6 സെന്റിമീറ്ററിന്റെ റിക്കാർഡ് പഴങ്കഥയായി. ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ 48 സെന്റിമീറ്റർ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
നോർത്ത് കരോളൈന മുതൽ മെയിൻ വരെയുള്ള സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണങ്ങളുണ്ട്. ആറു ലക്ഷം കെട്ടിടങ്ങളിൽ വൈദ്യുതി ഇല്ലാതായി.
പ്രമുഖ ദിനപത്രമായ ബോസ്റ്റൺ ഗ്ലോബിന്റെ 153 വർഷത്തെ ചരിത്രത്തിലാദ്യമായി അച്ചടി മുടങ്ങി. അച്ചടിപ്രസ് സ്ഥിതിചെയ്യുന്ന വളപ്പിൽ 60 സെന്റിമീറ്റർ കനത്തിൽ മഞ്ഞു പെയ്തതു മൂലം ജീവനക്കാർക്ക് എത്തിച്ചേരാൻ കഴിയാതിരുന്നതാണു കാരണം. മഞ്ഞുകാറ്റ് കാനഡയിലേക്കു നീങ്ങുന്നതായാണു റിപ്പോർട്ട്.
National
ന്യൂഡൽഹി: തീരുവ കുറച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന് നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്യുകയായിരുന്നു.
എന്റെ പ്രിയ സുഹൃത്ത് ട്രംപുമായി ഇന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവ ഏർപ്പെടുത്തിയതിൽ സന്തോഷമുണ്ട്. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദിയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
രണ്ട് വലിയ സമ്പദ്വ്യവസ്ഥകളും ലോകത്തിലെ വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് ഗുണം ചെയ്യുകയും. പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്റെ നേതൃത്വം അത്യന്താപേക്ഷിതമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണയ്ക്കുന്നു.
നമ്മുടെ പങ്കാളിത്തത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
International
കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.
ഗ്രീന്‍ലാന്‍ഡിന്റെ ചരിത്രം
നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന് എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര് ക്കിന്റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഗ്രീന്‍ലാന്‍ഡിലെ നിധി
ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ ഖനനം
ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും
ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്റെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്
വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.
International
വാഷിംഗ്ടൺ ഡിസി: മാറിയ ലോകക്രമത്തിലെ പുതിയ ശക്തികളെ ഉൾപ്പെടുത്തി കോർ-5 (സി-5) എന്നൊരു കൂട്ടായ്മയുണ്ടാക്കാൻ അമേരിക്കൻ പ്രസിഡന്റ ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന, ജപ്പാൻ എന്നീ അഞ്ചു രാജ്യങ്ങളായിരിക്കും കൂട്ടായ്മയിലുണ്ടാവുക.
വൻശക്തികളുടെ കൂട്ടായ്മയായ ജി-7ൽ അംഗത്വമുള്ള ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ജർമനി, ഇറ്റലി രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സി-5ൽ ഉണ്ടാവില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജി-7, ജി-20 കൂട്ടായ്മകളെപ്പോലെ സി-5ഉം പതിവായി യോഗങ്ങൾ ചേരും. പശ്ചിമേഷ്യാ സുരക്ഷയും ഇസ്രയേൽ-സൗദി ബന്ധം സാധാരണ നിലയിലാക്കലും ആയിരിക്കും ആദ്യ സി-5 ഉച്ചകോടിയുടെ അജൻഡയെന്നും പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യാർലഗദ്ദ(23) ആണ് മരിച്ചത്.
നവംബർ ഏഴിന് ടെക്സസിലെ താമസസ്ഥലത്താണ് രാജ്യലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെക്സസ് എ&എം യൂണിവേഴ്സിറ്റി-കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ ബിരുദ പഠനം പൂർത്തിയാക്കിയ ഇവർ ജോലി തേടുകയായിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ച് വേദനയുമുണ്ടായിരുന്നുവെന്ന് ബന്ധു ചൈതന്യ വൈവികെ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താൻ കൃത്യമായി കണ്ടെത്താൻ കഴിയു.
International
വാഷിംഗ്ടണ്‍ ഡിസി: വ്യാപാര ചര്‍ച്ചകള്‍ തുടരവെ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വളരെ അടുത്ത സുഹ്യത്താണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് പുകഴ്ത്തി. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മോദിയുമായുളള ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച ട്രംപ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചെറിയ തോതില്‍ എങ്കിലും കുറച്ചത് അമേരിക്കന്‍ സമ്മർദ്ദം കാരണമാണെന്നും ആവര്‍ത്തിച്ചു.
തന്റെ വളരെ നല്ല സുഹ്യത്താണ് മോദി. തങ്ങള്‍ സംസാരിക്കാറുണ്ട്. ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും. താന്‍ പോയേക്കുമെന്നും ട്രംപ് പറഞ്ഞു. മോദിയുമായുള്ള ചര്‍ച്ചകള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്ക് അടുത്തവർഷം സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, പോകാൻ സാധ്യതയുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി.
International
അബുജ: നൈജീരിയയിലെ ക്രൈസ്തവ വംശഹത്യക്കെതിരേ മുന്നറിയിപ്പ് നൽകിയ അമേരിക്കൻ ഭരണകൂടം സൈനിക നടപടിക്കു തയാറെടുപ്പു തുടങ്ങിയതോടെ അങ്കലാപ്പിൽ നൈജീരിയ. നൂറു കണക്കിനു ക്രൈസ്തവരെ ദിനംതോറും കൊന്നുതള്ളുന്ന ബോക്കോ ഹറാം അടക്കമുള്ള ഇസ്ലാമിക ഭീകരസംഘടനകൾക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്ത നൈജീരിയൻ ഭരണകൂടത്തിനു കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഭീകരർക്കെതിരേ സൈനിക നടപടി ഉടൻ സ്വീകരിച്ചില്ലെങ്കിൽ അമേരിക്കൻ സേന നൈജീരിയയിൽ ഇറങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു പിന്നാലെ യുഎസ് സൈനിക നീക്കത്തിനു തയാറെടുക്കുകയും ചെയ്തു. സേനയെ നേരിട്ട് ഇറക്കാതെ വ്യോമാക്രമണമാകും ഭീകരർക്കെതിരേ ആദ്യഘട്ടത്തിൽ യുഎസ് നടത്തുകയെന്ന സൂചനയും പുറത്തുവന്നു. ഇതോടെ അങ്കലാപ്പിലായ നൈജീരിയൻ ഭരണകൂടം രാജ്യത്തു ക്രൈസ്തവ വംശഹത്യ നടക്കുന്നില്ലെന്ന വാദവുമായി രംഗത്തുവന്നിട്ടുണ്ട്.
ഭീകരരെ ഒതുക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം നൈജീരിയയിലെ സോഷ്യൽ മീഡിയയിലും മറ്റു കേന്ദ്രങ്ങളിലും ശക്തമായി. അമേരിക്ക ആക്രമണം നടത്തുമെന്ന ഭീതി രാജ്യത്തെന്പാടും ഉയർന്നതോടെ ഭീകരരെ ഒതുക്കണമെന്ന ആവശ്യവുമായി സംഘടനകളും രംഗത്തിറങ്ങി. ഇതോടെ അമേരിക്കൻ ഭരണകൂടവുമായി ചർച്ച നടത്താൻ പ്രസിഡന്റ് ബോല തിനിബു ശ്രമം തുടങ്ങിയിട്ടുണ്ട്. ബോക്കോ ഹറാം, അൽക്വയ്ദ ബന്ധമുള്ള ഗ്രൂപ്പുകൾ എല്ലാ വിഭാഗത്തിലുള്ള ആളുകളെയും വധിക്കുന്നുണ്ടെന്നാണ് നൈജീരിയൻ ഭരണകൂടത്തിന്റെ വാദം. കൂട്ട ശവക്കുഴികൾക്കു സമീപമിരുന്നു കൊല്ലപ്പെട്ട ക്രൈസ്തവരുടെ ബന്ധുക്കൾ നിലവിളിക്കുന്ന കാഴ്ച ലോകമനഃസാക്ഷിയെ നടുക്കിയിരുന്നു.
പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജീരിയ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം കൂടിയാണ്. അന്‍പതു ശതമാനത്തിനടുത്തു ക്രൈസ്തവരും അത്രത്തോളം തന്നെ മുസ്ലിംകളും രാജ്യത്തുണ്ട്. എന്നാൽ, ക്രൈസ്തവരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമിക ഭീകരസംഘടനകൾ വേരുറപ്പിച്ചതോടെ കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിനു ക്രൈസ്തവരാണ് നൈജീരിയയിൽ കൊല്ലപ്പെട്ടത്. വൈദികരും സന്യസ്തരും പതിവായി ഇവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്. എന്നാൽ, ഇതിനെ ചെറുക്കാൻ നൈജീരിയൻ ഭരണകൂടത്തിനു കഴിയുന്നില്ല.
International
സിയൂൾ (ദക്ഷിണ കൊറിയ): വ്യാപാരസംഘർഷങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയയിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ആറുവർഷത്തിനുശേഷമാണ് ഇരു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്. ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി യുഎസ് അറിയിച്ചു.
ചൈനയുമായി യുഎസിന് "നല്ല ബന്ധ'മാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റിനെ "മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്' എന്ന് പ്രശംസിച്ച ട്രംപ്, ഇരുപക്ഷവും ഇതിനകം നിരവധി കാര്യങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും പറഞ്ഞു.
"യുഎസും ചൈനയും ഇതിനകം ഒരുപാട് കാര്യങ്ങളിൽ യോജിച്ചുകഴിഞ്ഞു. ഷി ഒരു മികച്ച രാജ്യത്തിന്റെ മികച്ച നേതാവാണ്, ദീർഘകാലം ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. യുഎസിനൊപ്പം ചൈന ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയാണ്.' ട്രംപ് പറഞ്ഞു.
കൂടിക്കാഴ്ചയിൽ, പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ ചൈനയ്ക്കും യുഎസിനും സംയുക്തമായി നിരവധി ഉത്തരവാദിത്തങ്ങൾ വഹിക്കാനും ഇരുരാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി കൂടുതൽ പ്രവർത്തിക്കാനും കഴിയുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി പറഞ്ഞു.
ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഷി ശനിയാഴ്ചവരെ ദക്ഷിണകൊറിയയിൽ തുടരും. വ്യാപാര സംഘർഷങ്ങൾ മുതൽ സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ വരെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയായെന്നാണ് റിപ്പോർട്ട്.
സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യമായ അപൂർവ ധാതുക്കളുടെ വ്യാപാരത്തിൽ ആധിപത്യം പുലർത്തുന്ന ചൈന, നിരവധി ചൈനീസ് കമ്പനികളെ വ്യാപാര കരിമ്പട്ടികയിൽപ്പെടുത്താനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തിന് മറുപടിയായി ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥിതിഗതികൾ സങ്കീർണമായിരുന്നു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 2019 ൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കണ്ടത്.
International
വാഷിംഗ്ടൺ: അമേരിക്കയെ അപമാനിച്ച് ടിവി പരസ്യം നൽകിയെന്ന് ആരോപിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച യുഎസ് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തി. യുഎസ് തീരുവകൾക്കെതിരെ കാനഡ പരസ്യം നൽകിയിരുന്നു
കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് അധിക തീരുവ ചുമത്തിയിരുന്നു. ഇതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ ഏപ്രിൽ കാനഡയും കൂട്ടിയിരുന്നു. തുടർന്ന് ചർച്ചകൾ നടക്കുന്നതിനിടെയാണ് കാനഡ പരസ്യം നൽകിയത്.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
പരസ്യം പ്രകോപനപരവും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പറഞ്ഞു. കാനഡ യുഎസിലേക്ക് 270 കോടി ഡോളറിന്റെ കയറ്റുമതി നടത്തുന്നുണ്ട്.
NRI
ഡാളസ്: നോർത്ത് അമേരിക്കയിലെ സാഹിത്യപ്രേമികൾ കാത്തിരിക്കുന്ന ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ 14ാമത് ദ്വൈവാർഷിക കൺവൻഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു.
ഡാളസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഇർവിംഗിലെ ആട്രിയം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് (എംഎസ്ടി തെക്കേമുറി നഗർ) കൺവൻഷൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 1 ശനിയാഴ്ച വൈകുന്നേരം 6 മുതൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കും.
പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരനുമായ സുനിൽ പി. ഇളയിടമാണ് കൺവൻഷനിലെ മുഖ്യാതിഥി. അതോടൊപ്പം പ്രശസ്ത ഡോക്ടറും സാമൂഹികപ്രവർത്തകനും വാഗ്മിയുമായ ഡോ. എം. വി. പിള്ള (ഡാളസ്), നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ) എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കും.
സാംസ്കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും കുടുംബസമേതം ഈ കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുക്കാൻ കേരള ലിറ്റററി സൊസൈറ്റി ഡാളസ് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഷാജു ജോൺ (കൺവെൻഷൻ കമ്മിറ്റി ചെയർ ) 469 274 6501
സാമുവൽ യോഹന്നാൻ ( കൺവെൻഷൻ കമ്മിറ്റി കൺവീനർ ) 214 435
0124
International
കീവ്: റഷ്യ ആക്രമണം ശക്തമാക്കിയതോടെ യുഎസിൽനിന്നും കൂടുതൽ സൈനികസഹായം തേടി യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ റഷ്യ ശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെയാണ് സെലെൻസ്കിയുടെ നീക്കം.
വെള്ളിയാഴ്ച സെലെൻസ്കി യുഎസ് സന്ദർശിക്കും. ഹർകീവിലെ പ്രധാന ആശുപത്രിയിൽ ബോംബ് വീണതോടെ രോഗികളെ ഒഴിപ്പിച്ചു. ഊർജനിലയങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ദീർഘദൂര മിസൈലായ ടോമഹോക് യുക്രെയ്നിനു നൽകുമെന്നു കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ ഉൾപ്രദേശങ്ങളിലും ആക്രമണം നടത്താൻ ഈ മിസൈൽ ലഭിച്ചാൽ യുക്രെയ്നിനാവും. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്തു.
International
ഇസ്ലാമാബാദ്: ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇതെന്നും ഞങ്ങൾ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പാക്കിസ്ഥാൻ പാർലമെന്റ്ൽ പറഞ്ഞു.
യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.
ട്രംപിന്റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല.
International
ടിജോ മാത്യു
ഇറാനെ ആക്രമിക്കാൻ അമേരിക്ക മുതിർന്നതോടെ ഹോർമുസ് കടലിടുക്കിൽ ആശങ്കയുടെ തിരയിളക്കം. വൻശക്തികളായ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധിക്കാൻ ദുർബലരായ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച് അറ്റകൈ പ്രയോഗിക്കുമോയെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്.
പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഈ ജലപാത അടഞ്ഞാൽ ഇന്ത്യയുടെ ഊർജഭദ്രത ഉൾപ്പെടെ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഇത് സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൗദി, ഇറാക്ക്, കുവൈത്ത്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്. വെറും 21 നോട്ടിക്കൽ മൈലാണ് ഇതിന്റെ വീതി. ലോകത്തിന്റെ എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും എൽഎൻജിയുടെ (ദ്രവീകൃത പ്രകൃതിവാതകം) മൂന്നിലൊന്നും ദിനേന ഇതുവഴിയാണു കടന്നുപോകുന്നത്. ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ എണ്ണ. ഹോർമുസ് അടച്ചിടുന്നതോടെ എതിരാളികളെ സമ്മർദത്തിലാക്കി ചർച്ചയുടെ മേശയിലേക്കുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇറാൻ കണക്കുകൂട്ടന്നത്. "ഈ പാത അടയ്ക്കുന്നതോടെ ആഗോള എണ്ണ വ്യാപാരത്തിൽ വൻ ഇടിവുണ്ടാകുകയും വിലവർധനയ്ക്കു കാരണമാകുകയും ചെയ്യും. ഹോർമൂസ് കടലിടുക്കിലെ ഏതൊരു തടസവും ഇറാക്കിൽനിന്നും സൗദിയിൽനിന്നുമുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയെ വലിയ തോതിൽ ബാധിക്കും.
ഹോർമുസ് കടലിടുക്ക് തടസപ്പെട്ടാൽ എണ്ണക്കപ്പലുകൾ വഴിതിരിച്ചുവിടാൻ കമ്പനികൾ തയാറാവും. എണ്ണയുടെ ചരക്ക് നീക്കത്തിൽ ചെലവേറാൻ വഴിതിരിച്ചുവിടൽ ഇടയാക്കും. സ്വഭാവികമായി എണ്ണവില കുതിച്ചുയരുകയും ചെയ്യും. വില ബാരലിന് 80-90 യുഎസ് ഡോളറോ ചിലപ്പോൾ ബാരലിന് 100 യുഎസ് ഡോളറിലോ എത്തുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
എന്നാൽ, ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ഇറാന്റെ സാമ്പത്തിക മേഖലയ്ക്കും നല്ലതല്ല. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിൽ വലയുന്ന ഇറാനു കൂടുതൽ ഞെരുക്കം സൃഷ്ടിക്കുന്ന നടപടിയാകും അത്. അത്തരമൊരു നീക്കം ടെഹ്റാന്റെ കയറ്റുമതിയെയും സാരമായി ബാധിക്കും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്. ഇസ്രയേലുമായുള്ള സംഘർഷം ആരംഭിച്ചതു മുതൽ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്ന സൂചന ഇറാൻ അധികൃതർ നൽകിയിരുന്നു. പശ്ചിമേഷ്യയിൽ നിരവധി തവണ യുദ്ധമേഖങ്ങൾ ഉരുണ്ടുകൂടിയിട്ടും ആധുനിക ചരിത്രത്തിൽ ഹോർമുസ് കടലിടുക്ക് ഒരു തവണ പോലും പൂർണമായി അടച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇറാനെ ആക്രമിക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂ എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ദിവസങ്ങൾക്കു മുന്‍പാണ്. ഇറാനെ നയതന്ത്രപാതയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ യൂറോപ്യൻ ശക്തികളും ആരംഭിച്ചിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യാസംഘർഷം കൂടുതൽ രൂക്ഷമാകുമെന്നുറപ്പായി.
ലക്ഷ്യം ആണവകേന്ദ്രങ്ങൾ
ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന മൂന്നു പ്ലാന്റുകൾക്കും ഇറാന്റെ ആണവപദ്ധതിയിൽ സുപ്രധാന പങ്കുണ്ട്. മൂന്നു സ്ഥലങ്ങളിലും ഇസ്രയേൽ മുന്‍പ് ആക്രമണം നടത്തിയിരുന്നു. നതാൻസ്, ഇസ്ഫഹാൻ പ്ലാന്റുകളിൽ ഗുരുതരമായ നാശനഷ്ടമുണ്ടായി. എന്നാൽ മലനിരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഫോർഡോ പ്ലാന്റ് നശിപ്പിക്കാനുള്ള ശേഷി ഇസ്രയേലിനില്ലായിരുന്നു. അതിനാലാണ് അമേരിക്കയുടെ സഹായം തേടിയത്.
ഇറാനെ അറിയിച്ചശേഷം ആക്രമണം
വാഷിംഗ്ടൺ ഡിസി: ആണവ കേന്ദ്രങ്ങളിലെ ആക്രമണം മൂലം പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനു സന്ദേശം നല്കിയ ശേഷമായിരുന്നു അമേരിക്കൻ ആക്രമണം.
പരിമിതമായ തോതിലേ ആക്രമണം ഉണ്ടാകൂ എന്നും ഇറേനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഉദ്ദേശ്യമില്ലെന്നും അമേരിക്ക മുൻകൂട്ടി അറിയിച്ചു.
ആക്രമണശേഷം യുഎസ് പ്രസിഡന്റ് നല്കിയ സന്ദേശത്തിലും ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.
ഇറാന് ഇപ്പോഴും സമാധാനത്തിന്റെ പാതയിലേക്കു മടങ്ങിവരാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അല്ലാത്തപക്ഷം ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്കി.
“ഇതിങ്ങനെ തുടരാനാവില്ല. ഒന്നല്ലെങ്കിൽ സമാധാനം ഉണ്ടാകണം. അല്ലെങ്കിൽ കഴിഞ്ഞ എട്ടു ദിവസം നേരിട്ടതിനേക്കാളും വലിയ ദുരന്തമാണ് ഇറാനെ കാത്തിരിക്കുന്നത്. വേഗത്തിൽ സമാധാനപോംവഴി ഉണ്ടായില്ലെങ്കിൽ ഇറാനിലെ മറ്റു ലക്ഷ്യങ്ങൾ ആക്രമിക്കേണ്ടിവരും”- ട്രംപ് പറഞ്ഞു.
ഇസ്രയേലിൽ മുൻകരുതൽ
അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്ന ഇസ്രയേൽ മുൻകരുതലുകളെടുത്തിട്ടുണ്ട്. ജനം കൂട്ടംകൂടുന്നത് ഇസ്രയേലിൽ നിരോധിച്ചു. സ്കൂളുകൾക്ക് അവധി നല്കി. അത്യാവശ്യ സേവന വിഭാഗങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി നല്‍കിയിട്ടുള്ളത്. ഇസ്രയേലിന്റെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഈജ്പിലേക്കു ജോർദാനിലേക്കുമുള്ള റോഡുകൾ അടച്ചിട്ടില്ല.
ഇന്നലത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യൻ സമയം ഞായർ രാവിലെ 5.20: ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
6.26: മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു.
7.13: പ്രസിഡന്റ് ട്രംപും അമേരിക്കയും അങ്ങേയറ്റം ശക്തിയോടെ നടപടികളെടുത്തുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
7.24: അമേരിക്കൻ ആക്രമണം അപകടകരമായ നീക്കമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസ്.
7.30: ഇറാൻ സമാധാനത്തിനു തയാറായില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ്.
10.01: ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി ഇസ്രയേലിന്റെ അറിയിപ്പ്.
10.30: അമേരിക്കൻ ആക്രമണങ്ങൾ മൂലം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
11.17: ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രേലി സേനയുടെ അറിയിപ്പ്.
International
അമേരിക്കൻ വ്യോമസേനയുടെ ബി-2 സ്പിരിറ്റ് എന്ന ബോംബർ വിമാനമാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. അമേരിക്കയിൽനിന്ന് പറന്ന വിമാനം ഇറാനിൽ ബോംബിട്ടു മടങ്ങുകയായിരുന്നു.
ജിബിയു-57 മാസീവ് ഓർഡനൻസ് പെനട്രേറ്റേഴ്സ് എന്നറിയിപ്പെടുന്ന പടുകൂറ്റൻ ബങ്കർ നശീകരണ ബോംബാണ് ഫോർഡോയിൽ ഇട്ടത്. 13,600 കിലോഗ്രാം ഭാരമുള്ള ഈ ബോംബിന് എത്ര കട്ടിയേറിയ കോൺക്രീറ്റ് പ്രതിബന്ധവും തുളച്ച് നാശം വിതയ്ക്കാനാകും. ബി-2 സ്പിരിറ്റ് വിമാനത്തിനു മാത്രമാണ് ഈ ബോംബുകളുമായി പറക്കാൻ ശേഷിയുള്ളത്. ഇത്തരം ആറു ബോംബുകൾ ഫോർഡോയിൽ പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്.
ഇസ്ഫഹാൻ, നതാൻസ് ആണവ പ്ലാന്റുകൾക്ക് നേർക്ക് അമേരിക്കയുടെ ടോമഹ്വാക് ക്രൂസ് മിസൈലുകളാണ് പ്രയോഗിച്ചത്. അന്തർവാഹിനികളിൽനിന്ന് 30 ടോമഹ്വാക്കുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്.