മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പദവി ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്ന് 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹിയിലെ പ്രതിഷേധത്തിന് ശേഷം മഹാരാഷ്ട്രയിലെ വീട്ടിലെത്തിയ ദീപ്കെ, മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ചത്.
വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പങ്കുവെച്ച സോഷ്യൽ മീഡിയ വീഡിയോകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. "പ്രധാനമന്ത്രി ഇപ്പോൾ ഒരു ഇൻഫ്ലുവൻസർ ആകണമെന്നാണ് ഞാൻ കരുതുന്നത്. ഇൻഫ്ലുവൻസർ എന്ന ജോലി അദ്ദേഹം വളരെ നന്നായി ചെയ്യുന്നുണ്ട്. അതിനാൽ അദ്ദേഹം പ്രധാനമന്ത്രി കസേരയിൽനിന്ന് രാജിവെച്ച് ആ ചുമതല മറ്റേതെങ്കിലും നേതാവിനെ ഏൽപ്പിക്കണം, ദീപ്കെ പരിഹസിച്ചു.
ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വിവിധ സംസ്ഥാന സർക്കാരുകൾ വേട്ടയാടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിഷേധക്കാർ സർക്കാരിന് ശക്തമായ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം ജനങ്ങളുടെ രോഷം അടങ്ങില്ലെന്നും ദീപ്കെ വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികളാരും തീവ്രവാദികളല്ലെന്നും, അവരെ വീണ്ടും ലക്ഷ്യംവെച്ചാൽ സമരം കൂടുതൽ ശക്തമായി പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.