National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച പരിഹാസ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ജനാധിപത്യത്തിൽ ഇത്തരം പരിഹാസങ്ങൾക്കും വിയോജിപ്പുകൾക്കും യുവാക്കളുടെ നിരാശ പ്രകടിപ്പിക്കാനുമുള്ള ഇടം വേണമെന്നും, അതിനെ അടിച്ചമർത്തുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടി മുന്നേറുന്ന സിജെപിയുടെ അക്കൗണ്ട്, നിയമപരമായ ആവശ്യത്തെത്തുടർന്നാണ് ഇന്ത്യയിൽ എക്സ് പ്ലാറ്റ്ഫോം തടഞ്ഞുവെച്ചത്. ഇത്തരം ജനകീയ കൂട്ടായ്മകൾ സമൂഹത്തിലെ അമർഷവും നിരാശയും പുറത്തുവിടാനുള്ള പ്രഷർ കുക്കറിലെ 'സേഫ്റ്റി വാൽവുകൾ' പോലെയാണെന്ന് ശശി തരൂർ ഉപമിച്ചു. ഈ വാൽവുകൾ അടച്ചുപൂട്ടിയാൽ കുക്കർ പൊട്ടിത്തെറിക്കും. അരാജകത്വത്തിനും വിപ്ലവത്തിനും പകരം ഇത്തരം പരിഹാസ രൂപേണയുള്ള പ്രതിഷേധങ്ങളാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കുറിച്ചു.
സിജെപിയുടെ പിന്നിൽ പാകിസ്താൻ അജണ്ടയാണെന്ന ബിജെപിയുടെ ആരോപണവും തരൂർ തള്ളി. ഫോളോവേഴ്സിൽ 94 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വാദങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭരണപക്ഷത്തിനെതിരെ മാത്രമല്ല, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെയും സിജെപി വിമർശനം ഉന്നയിക്കുന്നുണ്ടെന്ന് തരൂർ ഓർമിപ്പിച്ചു. യുവാക്കൾ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയോട് എത്രത്തോളം അകന്നിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും, ഈ അതൃപ്തി മനസ്സിലാക്കി അവർക്ക് പരിഹാരം കാണേണ്ടത് ജനപ്രതിനിധികളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച പരിഹാസ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ വധഭീഷണി. ഇന്ത്യയിൽ സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്ന് ബ്ലോക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തനിക്ക് ലഭിച്ച വധഭീഷണ സന്ദേശങ്ങൾ അഭിജീത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
നിലവിൽ അമേരിക്കയിലെ ബോസ്റ്റണിൽ താമസിക്കുന്ന അഭിജീതിന്, അക്കൗണ്ട് നിർത്തിയില്ലെങ്കിൽ അവിടെവെച്ച് തന്നെ വധിക്കുമെന്നാണ് ഭീഷണി ഉയർന്നിരിക്കുന്നത്. അക്കൗണ്ട് പൂട്ടാൻ തയ്യാറായാൽ പണം നൽകാമെന്നും അല്ലാത്തപക്ഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ വെച്ച് കൊലപ്പെടുത്തുമെന്നും വ്യക്തമാക്കുന്ന സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളാണ് അദ്ദേഹം പങ്കുവെച്ചത്.
ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഉയർന്നുവന്ന ഈ പേജ് പെട്ടെന്ന് തന്നെ വലിയ ജനപ്രീതി നേടിയിരുന്നു. ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ചും യുവാക്കളുടെ നിരാശയെക്കുറിച്ചും സംസാരിക്കുന്ന അക്കൗണ്ടിനെതിരെ ഇത്തരം അടിച്ചമർത്തലുകൾ ഉണ്ടാകുന്നതിനെതിരെ പ്രമുഖ കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
ജനങ്ങളുടെ വികാരങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കുക എന്നത് ജനാധിപത്യത്തിന്റെ വലിയ ഗുണമാണെന്നും, ഇത്തരം അടിച്ചമർത്തൽ നടപടികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ശശി തരൂർ മുന്നറിയിപ്പ് നൽകി.
National
ന്യൂഡൽഹി: “സിസ്റ്റം കണക്കാക്കാൻ മറന്നുപോയ ജനങ്ങൾക്കുവേണ്ടിയുള്ള ഒരു രാഷ്ട്രീയ പാർട്ടി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം” എന്നാണു കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സ്ഥാപകനായ അഭിജീത് ദിപ്കെയുടെ പരിഹാസം.
മറ്റൊരു പിഎം കെയേഴ്സ് സ്ഥാപിക്കാനോ നികുതിദായകരുടെ ശന്പളസ്ലിപ്പിൽ ദാവോസിൽ അവധിക്കു പോകാനോ അഴിമതിയെ “തന്ത്രപരമായ ചെലവ് ”എന്ന് പുനർനാമകരണം ചെയ്യാനോ അല്ല. പണം എവിടേക്കാണു പോയതെന്ന് ഉറക്കെ ആവർത്തിച്ച് എഴുത്തിലൂടെ ചോദിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. സിജെപിക്ക് അഞ്ച് ആവശ്യങ്ങൾ. സ്പോണ്സർമാർ പൂജ്യം. ഒരു വലിയ, ശാഠ്യക്കാരായ കൂട്ടം’’- അഭിജീത് വിശദീകരിക്കുന്നു.
“മടിയന്മാരെന്നു വിളിക്കപ്പെടുന്ന, ഓണ്ലൈനിൽ നിരന്തരം വിളിക്കപ്പെടുന്ന, അടുത്തിടെ പാറ്റകൾ എന്നു വിളിക്കപ്പെടുന്ന യുവാക്കൾക്കായി ഒരു പാർട്ടി കെട്ടിപ്പടുക്കുക. അത്രമാത്രം. അതാണു ദൗത്യം. ബാക്കിയെല്ലാം ആക്ഷേപഹാസ്യമാണ്.’’ -അഭിജീത് വ്യക്തമാക്കി. ഒരിക്കൽ വായിക്കുക. രണ്ടുതവണ വായിക്കുക. തുടർന്ന് വായിക്കേണ്ട ഒരാൾക്ക് അയയ്ക്കുക എന്ന് സിജെപിയുടെ വെബ്സൈറ്റിലുണ്ട്.
സിജെപിയിൽ ചേരുന്നവരുടെ മതം, ജാതി, ലിംഗഭേദം എന്നിവ പരിശോധിക്കുന്നില്ല. എന്നാലും നാല് മാനദണ്ഡങ്ങളുണ്ട്. തൊഴിലില്ലാത്തവരായിരിക്കുക, മടിയനായിരിക്കുക, ഓണ്ലൈനിൽ നിരന്തരം സംസാരിക്കുക, പ്രൊഫഷണലായി സംസാരിക്കുക എന്നിവ.
അംഗത്വം സൗജന്യമാണ്, ആജീവനാന്തം. നിങ്ങൾക്കു മാത്രമേ റദ്ദാക്കാൻ കഴിയൂ. ഫീസില്ല. രജിസ്റ്റർ ചെയ്യാൻ മിസ്ഡ് കോൾ ഇല്ലെന്നും വെബ്സൈറ്റിൽ പരിഹാസമുണ്ട്.
Kerala
ന്യൂഡൽഹി: ഓൺലൈനിൽ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന കൂട്ടായ്മ വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസം മാത്രമല്ലെന്ന് ശശി തരൂർ എംപി. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെക്കുറിച്ചുമാണ് കോക്രോച്ച് പാർട്ടിയുടെ വളർച്ച വ്യക്തമാക്കുന്നത്.
ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് മുന്നിൽ വലിയൊരു അവസരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻസ്റ്റാഗ്രാമിൽ ബിജെപിയെയും കോൺഗ്രസിനെയും പിന്നിലാക്കി 1.5 കോടിയിലധികം ഫോളോവേഴ്സുമായി സിജെപി സോഷ്യൽ മീഡിയായിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
ഇതൊരു സ്വാഭാവികമായ തുടക്കമാണെങ്കിലും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ വിവിധ മാർഗങ്ങളുണ്ടാകുന്നത് ആരോഗ്യകരമായ കാര്യമാണെന്നും ശശി തരൂർ പറഞ്ഞു.