ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച പരിഹാസ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ വധഭീഷണി. ഇന്ത്യയിൽ സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്ന് ബ്ലോക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തനിക്ക് ലഭിച്ച വധഭീഷണ സന്ദേശങ്ങൾ അഭിജീത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
നിലവിൽ അമേരിക്കയിലെ ബോസ്റ്റണിൽ താമസിക്കുന്ന അഭിജീതിന്, അക്കൗണ്ട് നിർത്തിയില്ലെങ്കിൽ അവിടെവെച്ച് തന്നെ വധിക്കുമെന്നാണ് ഭീഷണി ഉയർന്നിരിക്കുന്നത്. അക്കൗണ്ട് പൂട്ടാൻ തയ്യാറായാൽ പണം നൽകാമെന്നും അല്ലാത്തപക്ഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ വെച്ച് കൊലപ്പെടുത്തുമെന്നും വ്യക്തമാക്കുന്ന സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളാണ് അദ്ദേഹം പങ്കുവെച്ചത്.
ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഉയർന്നുവന്ന ഈ പേജ് പെട്ടെന്ന് തന്നെ വലിയ ജനപ്രീതി നേടിയിരുന്നു. ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ചും യുവാക്കളുടെ നിരാശയെക്കുറിച്ചും സംസാരിക്കുന്ന അക്കൗണ്ടിനെതിരെ ഇത്തരം അടിച്ചമർത്തലുകൾ ഉണ്ടാകുന്നതിനെതിരെ പ്രമുഖ കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
ജനങ്ങളുടെ വികാരങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കുക എന്നത് ജനാധിപത്യത്തിന്റെ വലിയ ഗുണമാണെന്നും, ഇത്തരം അടിച്ചമർത്തൽ നടപടികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ശശി തരൂർ മുന്നറിയിപ്പ് നൽകി.
Tags : Cockroach Janata party Abhijeet Dipke Latest News