ബംഗളൂരു: സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച 'കോക്രോച്ച് ജനതാ പാർട്ടി' ബംഗളൂരു നഗരത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മനുഷ്യച്ചങ്ങലയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു കൂട്ടായ്മയുടെ ആഹ്വാനം. എന്നാൽ ഈ പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്നും നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്നും ടൗൺ ഹാളിന് മുന്നിൽ ഒത്തുകൂടാൻ ശ്രമിക്കരുതെന്നും പൊതുജനങ്ങൾക്ക് പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. കർണാടക ഹൈക്കോടതിയുടെ നിലവിലുള്ള നിബന്ധനകൾ പ്രകാരം ബംഗളൂരു നഗരത്തിൽ പ്രതിഷേധങ്ങളോ, റാലികളോ, ധർണകളോ നടത്താൻ 'ഫ്രീഡം പാർക്കിന്' മാത്രമാണ് നിയമപരമായ അനുമതിയുള്ളത്. ടൗൺ ഹാൾ ഉൾപ്പെടെയുള്ള മറ്റ് പൊതുസ്ഥലങ്ങളിൽ ഇത്തരം കൂട്ടായ്മകൾ അനുവദിക്കില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നിയമവിരുദ്ധമായി ആളുകളെ കൂട്ടാൻ ശ്രമിക്കുന്ന അക്കൗണ്ടുകൾ പോലീസ് നിരീക്ഷണത്തിലാണ്. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും. ഉദ്യോഗാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരുവിൽ മനുഷ്യച്ചങ്ങല തീർക്കാനുള്ള ഇവരുടെ നീക്കത്തിന് പോലീസ് തടയിടുന്നത്.
നിയമം ലംഘിച്ച് ടൗൺ ഹാളിന് മുന്നിൽ ഒത്തുകൂടാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ പ്രത്യേക പോലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Tags : Cockroach Janata Party Bengaluru police Latest News