Tech
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പരമ്പരയായ പിക്സൽ 11 സീരീസ് ഓഗസ്റ്റ് 12ന് ആഗോളതലത്തിൽ പുറത്തിറങ്ങും. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്.എൽ, പിക്സൽ 11 പ്രോ ഫോൾഡ് എന്നീ നാല് ഫോണുകളാണ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്. ചിപ്പ് പ്രതിസന്ധിയും മെമ്മറി ഘടകങ്ങളുടെ വിലവർദ്ധനവും കാരണം മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ സീരീസിന് വില വർധിക്കാൻ സാധ്യതയുണ്ട്.
പൂർണമായും അപ്ഗ്രേഡ് ചെയ്ത പുതിയ ടെൻസർ G6 (Tensor G6) പ്രൊസസറാണ് ഈ ഫോണുകൾക്ക് കരുത്തേകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ഈ ചിപ്പ് സഹായിക്കും. 120Hz റിഫ്രഷ് റേറ്റും ഉയർന്ന ബ്രൈറ്റ്നസുമുള്ള മികച്ച ഡിസ്പ്ലേ പാനലുകളാണ് എല്ലാ മോഡലുകളിലും നൽകിയിരിക്കുന്നത്.
ക്യാമറ വിഭാഗത്തിൽ പിക്സൽ 11 പ്രോ മോഡലുകളിൽ 50MP പ്രൈമറി ക്യാമറ, 48MP അൾട്രാ-വൈഡ്, 48MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. അടിസ്ഥാന മോഡലായ പിക്സൽ 11ൽ 48MP പ്രൈമറി ക്യാമറയും 13MP അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. കൂടാതെ കൂടുതൽ കാര്യക്ഷമമായ ബാറ്ററി ലൈഫുംQi2 വയർലെസ് ചാർജിംഗ് പിന്തുണയും പുതിയ ഫോണുകളിലുണ്ടാകും.
Business
കൊച്ചി: രാജ്യത്തെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവായി ഗൂഗിളിനെ തെരഞ്ഞെടുത്ത് റാൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച്. ടാറ്റ ഗ്രൂപ്പും ആമസോണുമാണ് തൊട്ടുപിന്നിലുള്ളത്.
മികച്ച തൊഴിൽ, കരിയർ വളർച്ച, ഉൾക്കൊള്ളൽ, ക്ഷേമം, മികച്ച പ്രതിഫലം എന്നിവ നൽകുന്ന ഒരു ബാലൻസ്ഡ് എംപ്ലോയറെയാണ് ഇന്നത്തെ തൊഴിലാളികൾ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയിലെ ഈ ഗവേഷണത്തിന്റെ 16-ാം പതിപ്പ് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ തൊഴിൽ മാറുന്നവരുമായി ബന്ധപ്പെട്ട സമ്മർദം വളരെ കൂടുതലാണെന്ന് ഗവേഷണഫലം സൂചിപ്പിക്കുന്നു. 46 ശതമാനം ആളുകൾ അടുത്ത ആറു മാസത്തിനുള്ളിൽ ജോലി മാറാൻ പദ്ധതിയിടുമ്പോൾ 32 ശതമാനം പേർ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇതിനകം ജോലി മാറിയവരാണ്.
അതേസമയം, 49 ശതമാനം ആളുകള്‍ തൊഴിൽ - ജീവിത സന്തുലിതാവസ്ഥയുടെ അഭാവവും 42 ശതമാനം കരിയർ വളർച്ചയില്ലായ്മയും 41 ശതമാനം കുറഞ്ഞ ശമ്പളവും ഒരു സ്ഥാപനം വിട്ടുപോകാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യത്തെ തൊഴിൽരംഗത്ത് 42 ശതമാനം ജീവനക്കാർ ഇപ്പോൾ ഹൈബ്രിഡ് രീതിയാണു പിന്തുടരുന്നതെന്നും പഠനം വ്യക്തമാക്കി.
ടാലന്റ് കമ്പനിയായ റാൻഡ്സ്റ്റാഡ് ഇന്ത്യ പുറത്തിറക്കിയ സമഗ്ര പഠനത്തിൽ ഇന്ത്യയിൽനിന്ന് 3500ഓളം പേരും ആഗോളതലത്തിൽ 1.75 ലക്ഷത്തിലധികം പേരും പങ്കെടുത്തു.
Tech
ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ ഹോംസ്ക്രീൻ വിജറ്റിലുള്ള വോയിസ് സെർച്ച് ഇന്റർഫേസ് പൂർണമായും പരിഷ്കരിക്കാൻ ഒരുങ്ങി ഗൂഗിൾ. വോയിസ് സെർച്ചിൽ വരാനിരിക്കുന്ന പുതിയ മാറ്റങ്ങളിലൂടെ ഗൂഗിളിന്റെ അത്യാധുനിക എഐ സെർച്ച് ടൂളുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.
നിലവിൽ ഗൂഗിൾ സെർച്ച് വിജറ്റിലെ മൈക്ക് ബട്ടൺ ശബ്ദം ഉപയോഗിച്ച് തിരച്ചിൽ നടത്താൻ മാത്രമാണ് സഹായിക്കുന്നത്. എന്നാൽ പുതിയ അപ്ഡേറ്റ് വരുന്നതോടെ, ഒരു ടൂൾബാർ വഴി വിവിധ ഫീച്ചറുകളിലേക്ക് എളുപ്പത്തിൽ മാറാൻ സാധിക്കും.
വോയിസ് സെർച്ച് തുറക്കുമ്പോൾ താഴെയായി വരുന്ന സ്വൈപ്പ് ചെയ്യാവുന്ന ടൂൾബാർ വഴി സാധാരണ സെർച്ച്, എഐ മോഡ്, സെർച്ച് ലൈവ്, സോങ് സെർച്ച് എന്നീ നാല് ഫീച്ചറുകളിലേക്ക് എളുപ്പത്തിൽ മാറാം. ഉപഭോക്താവ് അവസാനം ഉപയോഗിച്ച മോഡ് ഏതാണോ, അടുത്ത തവണ മൈക്ക് ബട്ടൺ അമർത്തുമ്പോൾ ആ മോഡ് തന്നെ ഡിഫോൾട്ടായി തുറന്നുവരുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
സാധാരണ സെർച്ചിനായി ലൈവ് ടൈപ്പിംഗോട് കൂടിയ പുതിയ ഫോർ-ബാർ വേവ്ഫോം പരീക്ഷിക്കുന്നുണ്ട്. എഐ മോഡ് ടാബിൽ, നിങ്ങളുടെ ചോദ്യം പൂർത്തിയാക്കാനുള്ള ഒരു ആരോ ബട്ടണും, ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന സ്റ്റോപ്പ് ബട്ടണും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൂഗിൾ ലെൻസിലെ ഓപ്ഷനുകൾക്ക് സമാനമായ രൂപകൽപ്പനയാണ് ഈ പുതിയ ടൂൾബാറിനും നൽകിയിരിക്കുന്നത്.നിലവിൽ ഗൂഗിൾ ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ബീറ്റാ ഉപഭോക്താക്കളിൽ എല്ലാവർക്കും ഇത് ലഭ്യമായിട്ടില്ല.
ഈ പുതിയ ഡിസൈൻ എന്ന് മുതൽ സാധാരണ ഉപഭോക്താക്കളിലേക്ക് എത്തും എന്നതിനെക്കുറിച്ച് ഗൂഗിൾ ഔദ്യോഗികമായി വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും പരീക്ഷണം പൂർത്തിയാകുന്നതോടെ നിങ്ങളുടെ ഫോണിന്റെ ഹോംസ്ക്രീനിലെ മൈക്ക് ബട്ടൺ വഴി ഗൂഗിളിന്റെ മുഴുവൻ എഐ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകും.
Tech
ന്യൂഡൽഹി: ഗൂഗിൾ എർത്തിലെ സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ മാറ്റം വരുത്താനും പുതിയ ദൃശ്യങ്ങൾ സൃഷ്ടിക്കാനുമായി അവതരിപ്പിച്ച പുതിയ എഐ ഫീച്ചർ മണിക്കൂറുകൾക്കകം പിൻവലിച്ച് ഗൂഗിൾ. 'നാനോ ബനാന 2' എന്ന എഐ മോഡൽ ഉപയോഗിച്ച് ഉപയോക്താക്കൾ വ്യാപകമായി വ്യാജവും അപകീർത്തികരവുമായ ദുരന്ത ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചതിനെ തുടർന്നാണ് കമ്പനിയുടെ ഈ അടിയന്തര നടപടി.
ഒരു പ്രോംപ്റ്റ് നൽകിയാൽ ഗൂഗിൾ എർത്തിലെ ചിത്രങ്ങൾ മാറ്റിമറിക്കാൻ സാധിക്കുന്നതായിരുന്നു ഈ ഫീച്ചർ. എന്നാൽ ഇത് ഉപയോഗിച്ച് ഗാസയിലെ ബോംബ് സ്ഫോടനങ്ങൾ, ഇറാനിലെ ആണവനിലയം, വിമാനാപകടങ്ങൾ, അമേരിക്കൻ അതിർത്തിയിലെ അഭയാർഥി പ്രവാഹം തുടങ്ങിയ തരത്തിലുള്ള യഥാർഥമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ചിത്രങ്ങളാണ് നെറ്റിസൺസ് നിർമിച്ചു കൂട്ടിയത്. ഇത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.
രണ്ട് പതിറ്റാണ്ടുകൊണ്ട് ലോകം വിശ്വസിക്കുന്ന ഒരു ഭൂപട പ്ലാറ്റ്ഫോമായി വളർന്ന ഗൂഗിൾ എർത്തിൽ വ്യാജ ചിത്രങ്ങൾ ഉണ്ടാക്കാനുള്ള ബട്ടൺ നൽകിയത് വലിയ വിമർശനത്തിന് വഴിവെച്ചു. എഐ നിർമിത ചിത്രങ്ങൾ കണ്ടെത്താൻ 'സിന്ത് ഐഡി' വാട്ടർമാർക്ക് ഉണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കിയെങ്കിലും, പല ചിത്രങ്ങളിലും ഇത് കൃത്യമായി പ്രവർത്തിച്ചില്ല.
വ്യാജ ചിത്രങ്ങൾ ഗൂഗിളിന്റെ നയങ്ങൾക്ക് വിരുധമാണെന്നും കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിർമിക്കുന്നത് വരെ ഈ ഫീച്ചർ താത്ക്കാലികമായി പിൻവലിക്കുകയാണെന്നും ഗൂഗിൾ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഗവേഷകർക്കും സാധാരണക്കാർക്കും ലോകത്തിന്റെ കൃത്യമായ ദൃശ്യങ്ങൾ നൽകുന്നതിൽ ഗൂഗിൾ എർത്തിനുള്ള വിശ്വാസ്യത നിലനിർത്താനാണ് ഈ തീരുമാനമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
Business
കലിഫോർണിയ: പ്ലേ സ്റ്റോർ ഉപയോഗിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്ലേ ഏജ് സിഗ്നൽസ് എപിഐ (Play Age Signals API) എന്ന പുതിയ പ്രൈവസി അധിഷ്ഠിത ഏജ് വെരിഫിക്കേഷൻ സംവിധാനം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ ചോരാതെതന്നെ പ്രായത്തിനനുയോജ്യമായ കണ്ടന്റുകളും ആപ്പ് ഫീച്ചറുകളും ലഭ്യമാക്കാൻ ഇത് ആപ്പ് ഡെവലപ്പർമാരെ സഹായിക്കും.
ഗൂഗിളിന്റെ നിലവിലുള്ള ‘ഫാമിലി ലിങ്ക്’ ആപ്പുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ പ്രായപരിധി സെറ്റ് ചെയ്താൽ ഇതനുസരിച്ച് ആ പ്രായക്കാർക്ക് അനുയോജ്യമായ ആപ്പുകളും ഉള്ളടക്കങ്ങളും മാത്രം നൽകാൻ ആപ്പ് ഡെവലപ്പർമാർക്കു കഴിയും. പൂർണമായും ഓപ്ഷണൽ ആയ ഈ സിസ്റ്റം രക്ഷാകർത്താക്കൾക്ക് ഏതു സമയത്തും മാറ്റാനോ ഓഫ് ചെയ്യാനോ സാധിക്കും.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ആപ്പ് സ്റ്റോറുകൾ കേന്ദ്രീകരിച്ച് ഏജ് വെരിഫിക്കേഷൻ നിയമങ്ങൾ കർശനമാക്കിയ പശ്ചാത്തലത്തിലാണ് ഗൂഗിൾ ഈ മാറ്റം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ബീറ്റ പതിപ്പായി അവതരിപ്പിച്ച ഈ സിസ്റ്റം നിലവിൽ ബ്രസീലിൽ ലഭ്യമാണ്. ഓഗസ്റ്റ് പകുതിയോടെ ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കും തുടർന്ന് വർഷാവസാനത്തോടെ മറ്റു രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
എന്നാൽ, ഇത് എത്രത്തോളം ഫലപ്രദമാകുമെന്നതിലും സ്വകാര്യതയെ ബാധിക്കുമോ എന്നതിലും ആശങ്ക നിലനിൽക്കുന്നുണ്ട്. കുട്ടികൾ തെറ്റായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വലിയൊരു ചുവടുവയ്പ്പായാണ് ഗൂഗിൾ ഇതിനെ കാണുന്നത്.
Tech
ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കളുടെയും കുട്ടികളുടെയും ഡിജിറ്റൽ സുരക്ഷ മുൻനിർത്തി നിർണായക ചുവടുവെപ്പുമായി ഗൂഗിൾ. പ്ലേ സ്റ്റോറിലെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കളുടെ പ്രായം നിർണയിക്കുന്നതിനുള്ള 'പ്ലേ ഏജ് സിഗ്നൽ എപിഐ' സംവിധാനം ലോകമെമ്പാടും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ.
2026 അവസാനത്തോടെ അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ഈ പുതിയ സുരക്ഷാ സംവിധാനം നിലവിൽ വരുമെന്ന് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാതെ തന്നെ അവരുടെ പ്രായപരിധി ആപ്പ് ഡെവലപ്പർമാർക്ക് സ്ഥിരീകരിക്കാൻ സാധിക്കുന്ന സംവിധാനമാണിത്. ഇതിനായി ഐഡി കാർഡുകളോ സെൽഫി ചിത്രങ്ങളോ നൽകേണ്ടതില്ല.
ഗൂഗിളിന്റെ നിലവിലുള്ള 'ഫാമിലി ലിങ്ക്' ആപ്പ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ അക്കൗണ്ടുകൾക്കായി ഒരു നിശ്ചിത പ്രായപരിധി സെറ്റ് ചെയ്തു നൽകാം. രക്ഷിതാക്കൾ നിശ്ചയിക്കുന്ന പ്രായപരിധിക്ക് അനുയോജ്യമായ ആപ്പുകളും ഉള്ളടക്കങ്ങളും മാത്രമേ കുട്ടികൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകൂ. കുട്ടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് ഈ പരിധികളിൽ മാറ്റം വരുത്താനും സാധിക്കും.
കുട്ടികൾക്കായി ആപ്പ് സ്റ്റോറുകളിൽ കർശനമായ പ്രായപരിധി പരിശോധന നടത്തണമെന്ന് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ നീക്കം. സ്വകാര്യതാ വിദഗ്ധർ ഇതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഇന്റർനെറ്റിലെ വ്യക്തിഗത സ്വകാര്യത ഇല്ലാതാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
ഗൂഗിളിന്റെ ഈ പുതിയ സംവിധാനത്തിൽ ചില വെല്ലുവിളികളും ഉയർന്നുവരുന്നുണ്ട്.ഡെവലപ്പർമാർ ഈ ഏജ് സിഗ്നൽ സംവിധാനം തങ്ങളുടെ ആപ്പുകളിൽ ഉപയോഗിക്കണമെന്നത് പൂർണമായും നിർബന്ധമല്ല.പുതിയ ഗൂഗിൾ അക്കൗണ്ടുകൾ ഉണ്ടാക്കി തെറ്റായ ജനനത്തീയതി നൽകി കുട്ടികൾക്ക് ഈ സുരക്ഷാ വേലികൾ മറികടക്കാൻ കഴിയും. രക്ഷിതാക്കൾ ഫാമിലി ലിങ്ക് വഴി പ്രായപരിധി നിശ്ചയിച്ചാൽ മാത്രമേ ഈ ഫീച്ചർ പൂർണതോതിൽ ഫലപ്രദമാകൂ.
പ്ലേ സ്റ്റോറിൽ വരുന്ന ഈ മാറ്റം ആൻഡ്രോയിഡ് ആപ്പ് അനുഭവങ്ങളെയും കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെയും കാര്യമായി സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.
Tech
നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ചെയ്തുതീർക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റായ 'ജെമിനി സ്പാർക്ക്' ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഫോൺ ലോക്ക് ചെയ്തിരിക്കുമ്പോഴോ ലാപ്ടോപ്പ് ഓഫാക്കിയിരിക്കുമ്പോഴോ പോലും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ദൈനംദിന ജോലികൾ പൂർത്തിയാക്കാൻ ഈ എഐ ഏജന്റിന് സാധിക്കും. ഗൂഗിൾ എഐ പ്രോ, എഐ അൾട്രാ വരിക്കാർക്കാണ് വരും ആഴ്ചകളിൽ ഈ സേവനം ലഭ്യമാകുന്നത്.
സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ തവണയും ഉപഭോക്താവ് ഓർമിപ്പിക്കേണ്ട ആവശ്യമില്ലാതെ പശ്ചാത്തലത്തിൽ സ്വയം പ്രവർത്തിക്കാൻ ജെമിനി സ്പാർക്കിന് സാധിക്കും.
ജീമെയിലിൽ എത്തുന്ന ഫ്ലൈറ്റ് ടിക്കറ്റ് വിവരങ്ങൾ ഗൂഗിൾ ഷീറ്റിലെ യാത്രാ പ്ലാനിലേക്ക് സ്വയം കൂട്ടിച്ചേർക്കും.ഉപഭോക്താക്കളുടെ സന്ദേശങ്ങൾ പരിശോധിച്ച് റിപ്ലൈ ഡ്രാഫ്റ്റുകൾ തയ്യാറാക്കി നൽകാനും കല്യാണക്ഷണങ്ങളുടെ മറുപടികൾ ശേഖരിച്ച് വിവരങ്ങൾ ക്രമീകരിക്കാനും കഴിയും.
വെള്ളിയാഴ്ചകളിൽ ലോക്കൽ ഈവന്റുകൾ കണ്ടെത്തി അനുയോജ്യമായ വിനോദ പരിപാടികൾ കലണ്ടറിൽ രേഖപ്പെടുത്തും. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ, വിലവർധനവുകൾ, ട്രയൽ കാലാവധി കഴിയുന്നത് എന്നിവ ഓർമിപ്പിക്കുകയും വേണ്ടിവന്നാൽ റദ്ദാക്കാനുള്ള മെയിലുകൾ ഡ്രാഫ്റ്റ് ചെയ്യുകയും ചെയ്യും.
ഗൂഗിളിന്റെ അത്യാധുനിക ജെമിനി 3.6 ഫ്ലാഷ് എഐ മോഡലിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം പൂർണമായും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഡിവൈസുകൾ ഓഫായാലും പണി തുടരാൻ സാധിക്കുന്നത്.
ഏതൊക്കെ ആപ്പുകൾ എഐക്ക് ആക്സസ് ചെയ്യാം എന്നത് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ഇമെയിലുകൾ അയക്കുകയോ പണമിടപാടുകൾ നടത്തുകയോ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് എഐ ഉപഭോക്താവിന്റെ അനുമതി തേടുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
Tech
കാലിഫോർണിയ: ഗൂഗിൾ അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും അക്കൗണ്ട് റിക്കവറി എളുപ്പമാക്കുന്നതിനുമായി പുതിയ 'സെൽഫി വീഡിയോ വെരിഫിക്കേഷൻ' ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ.
പാസ്വേഡ് മറന്നുപോകുകയോ, ഫോൺ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് തിരികെ പ്രവേശിക്കാൻ ഈ സംവിധാനം ഉപയോക്താക്കളെ സഹായിക്കും.
സെൽഫി വീഡിയോ വെരിഫിക്കേഷൻ പ്രവർത്തിക്കുന്നത് എങ്ങനെ?
ഈ സെക്യൂരിറ്റി ഓപ്ഷൻ എനേബിൾ ചെയ്യുമ്പോൾ, ഫോണിന്റെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ഉപയോക്താവ് ഒരു ഹ്രസ്വ സെൽഫി വീഡിയോ റെക്കോർഡ് ചെയ്യേണ്ടതുണ്ട്.
ക്യാമറയ്ക്ക് മുന്നിൽ തല വശങ്ങളിലേക്ക് തിരിക്കാൻ ഗൂഗിൾ നിർദ്ദേശിക്കും. ഇതുവഴി മുഖത്തിന്റെ വിവിധ കോണുകൾ സിസ്റ്റം സുരക്ഷിതമായി റിക്കാർഡ് ചെയ്യും. പിന്നീട് അക്കൗണ്ട് ലോക്കാകുന്ന ഘട്ടത്തിൽ പുതിയൊരു സെൽഫി വീഡിയോ റിക്കാർഡ് ചെയ്ത് നൽകണം. എഐ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും തടയാൻ തത്സമയ ചലനങ്ങൾ പരിശോധിക്കുന്ന പ്രത്യേക സുരക്ഷാ പാളികൾ ഈ ഫീച്ചറിലുണ്ട്.
പാസ്വേഡുകളേക്കാൾ സുരക്ഷിതമാണോ?
പ്രധാനമായും അക്കൗണ്ട് റിക്കവറി ഓപ്ഷൻ എന്ന നിലയിലാണ് ഗൂഗിൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള പാസ്വേഡ്, പാസ്കീ സംവിധാനങ്ങൾക്ക് പകരമല്ലിത്.
എസ്എംഎസ് വഴി വരുന്ന ഒടിപികളും പാസ്വേഡുകളും തട്ടിപ്പുകാർ ചോർത്താൻ സാധ്യതയുള്ളപ്പോൾ, തത്സമയ ബയോമെട്രിക് വെരിഫിക്കേഷൻ ഹാക്ക് ചെയ്യുന്നത് അത്യന്തം പ്രയാസകരമാണ്.
ഉപയോക്താക്കളുടെ സെൽഫി വീഡിയോകൾ എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുകയെന്നും, അക്കൗണ്ട് റിക്കവറി അല്ലാതെ മറ്റൊന്നിനും ഇത് ഉപയോഗിക്കില്ലെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. എപ്പോൾ വേണമെങ്കിലും ഇത് ഡിലീറ്റ് ചെയ്യാനും സൗകര്യമുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, കൂടുതൽ സുരക്ഷിതമായ ബയോമെട്രിക് സംവിധാനങ്ങളിലേക്ക് മാറുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ നീക്കം.
Tech
കലിഫോർണിയ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആതിപത്യത്തിനായി കോടികൾ നിക്ഷേപിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. ഡാറ്റാ സെന്ററുകൾ പുതിയ ചിപ്പുകൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള ഭീമമായ ചിലവഴിക്കൽ കാരണം കമ്പനിയുടെ ചരിത്രത്തിലാദ്യമായി സൗജന്യ പണലഭ്യത നെഗറ്റീവ് ആയി മാറി.
2026 സാമ്പത്തിക വർഷത്തിലെ മൊത്തം മൂലധന ചെലവ് 195 ബില്യൺ മുതൽ 205 ബില്യൺ ഡോളർ വരെയായി ഉയരുമെന്നും കമ്പനി അറിയിച്ചു. ഇതോടെ ആൽഫബെറ്റിന്റെ ഓഹരി മൂല്യത്തിൽ 3.5 ശതമാനത്തിന്റെ ഇടിവുണ്ടായി.
എഐ പോരാട്ടത്തിൽ മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളോട് മത്സരിക്കാനാണ് ഗൂഗിളിന്റെ ഈ വൻ നിക്ഷേപം. എന്നാൽ ഭീമമായ ചെലവഴിക്കലിനിടയിലും ഗൂഗിൾ ക്ലൗഡ് ബിസിനസിൽ 82 ശതമാനത്തിന്റെ മികച്ച വരുമാന വളർച്ച (24.8 ബില്യൺ ഡോളർ) നേടാൻ കമ്പനിക്കായി. ക്ലൗഡ് സേവനങ്ങൾക്കും ഗൂഗിളിന്റെ സ്വന്തം 'ടെൻസർ പ്രൊസസിംഗ് യൂണിറ്റ്' ചിപ്പുകൾക്കും വലിയ ആവശ്യക്കാരാണുള്ളത്.
അതേസമയം, ഗൂഗിളിന്റെ പ്രധാന എഐ മോഡലായ 'ജെമിനി 3.5 പ്രോ'യുടെ റിലീസ് വൈകുന്നത് ഓപ്പൺ എഐ പോലുള്ള എതിരാളികൾക്ക് മുന്നിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക നിക്ഷേപകർക്കുണ്ട്. എങ്കിലും അടുത്ത തലമുറ എഐ മോഡലായ 'ജെമിനി 4'ന്റെ പരിശീലനം ആരംഭിച്ചതായും സാങ്കേതിക മുന്നേറ്റത്തിൽ ഗൂഗിൾ പൂർണ ആത്മവിശ്വാസത്തിലാണെന്നും സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.
Business
ബംഗളൂരു: രാജ്യത്തെ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ എന്നിവർക്ക് മുൻനിര എഐ സാങ്കേതികവിദ്യകൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുമായി ഗൂഗിൾ.
ബംഗളൂരുവിൽ നടന്ന “ഗൂഗിൾ ഐ/ഓ കണക്ട് ഇന്ത്യ 2026’’ (Google I/O Connect India 2026) സമ്മേളനത്തിലാണ് എഐ അധിഷ്ഠിത വിദ്യാഭ്യാസ ഉപകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, തദ്ദേശീയമായ ക്ലൗഡ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചത്.
ഡാറ്റാ ലോക്കലൈസേഷൻ നിയമങ്ങൾ പാലിച്ച് ആഗോള എഐ മോഡലുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നതരത്തിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആൻഡ്രോയിഡ്, ഗൂഗിൾ പ്ലേ ഇക്കോ സിസ്റ്റം 2025ൽ മാത്രം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്കും ആപ്പ് നിർമാതാക്കൾക്കുമായി 5.3 ലക്ഷം കോടി രൂപ (60 ബില്യൺ ഡോളർ) സംഭാവന ചെയ്തതായും ഇത് മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും സമ്മേളനത്തിൽ ഗൂഗിൾ വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായ ചടങ്ങിൽ സാങ്കേതിക മുന്നേറ്റങ്ങളിൽ കർണാടകയെ ഗൂഗിളിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാക്കി മാറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാർഥികൾ, ഗവേഷകർ, സംരംഭകർ എന്നിവർ ഒത്തൊരുമിച്ച് കൂടുതൽ നൂതനവും സുരക്ഷിതവുമായ ഒരു സാങ്കേതിക ഭാവി കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവരങ്ങൾ തെരയുന്ന ഘട്ടത്തിൽനിന്നു മാറി, നിർദേശിക്കപ്പെടുന്ന ചുമതലകൾ സുരക്ഷിതമായി നിർവഹിക്കുന്ന ‘ഏജന്റിക് എഐ’ (Agentic AI) യുഗത്തിലേക്ക് രാജ്യം മാറുകയാണെന്നും, ഇതിനാവശ്യമായ തദ്ദേശീയമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ഗൂഗിൾ ഇന്ത്യ കൺട്രി മാനേജർ പ്രീതി ലോബാന പറഞ്ഞു.
കേവലം സാങ്കേതിക മോഡലുകളുടെ വലുപ്പത്തിലല്ല, മറിച്ച് സമൂഹത്തിൽ അതുണ്ടാക്കുന്ന നല്ല മാറ്റങ്ങളിലാണ് എഐയുടെ പുരോഗതി അളക്കേണ്ടതെന്ന് ഗൂഗിൾ ഡീപ്മൈൻഡ് സീനിയർ ഡയറക്ടർ മനീഷ് ഗുപ്തയും കൂട്ടിച്ചേർത്തു.
Business
ലക്സംബർഗ് സിറ്റി: ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് വിപണിയിൽ മത്സരം ഇല്ലാതാക്കാൻ ശ്രമിച്ചതിന് ഗൂഗിളിന് ചുമത്തിയ കനത്ത പിഴ ശരിവച്ച് യൂറോപ്പിലെ പരമോന്നത കോടതി.
4.1 ബില്യണ്‍ യൂറോ പിഴയൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. എട്ടു വർഷം മുന്‍പ് യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർ ചുമത്തിയ റിക്കാർഡ് പിഴയ്ക്കെതിരേയുള്ള നിയമപോരാട്ടത്തിനു ശേഷമാണ് കോടതി വിധി.
യൂറോപ്യൻ കമ്മീഷൻ 2018ൽ ആദ്യം 4.34 ബില്യണ്‍ യൂറോയാണ് ഗൂഗിളിന് പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ഫോണ്‍ നിർമാതാക്കൾ അവരുടെ ഫോണുകളിൽ ഗൂഗിൾ സെർച്ച്, ക്രോം ബ്രൗസർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നും, മറ്റ് എതിരാളികളുടെ ആൻഡ്രോയിഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും വ്യവസ്ഥ ചെയ്യുന്ന കരാറുകളിൽ ഒപ്പുവച്ചതിനാണ് യൂറോപ്യൻ കമ്മീഷൻ ആദ്യം പിഴ ചുമത്തിയത്.
യൂറോപ്യൻ യൂണിയന്റെ പിഴ ശിക്ഷയെ ചോദ്യം ചെയ്തതിനെത്തുടർന്ന് 2022ൽ ഒരു കീഴ്കോടതി ഈ പിഴ തുക 4.1 ബില്യണ്‍ യൂറോയായി കുറച്ചിരുന്നു. ഇതിനെതിരേയാണ് ഗൂഗിൾ ലക്സംബർഗ് ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതിയായ കോർട്ട് ഓഫ് ജസ്റ്റീസ് ഓഫ് ദി യൂറോപ്യൻ യൂണിയനിൽ അപ്പീൽ നല്‍കിയത്. ഈ അപ്പീൽ തള്ളിയ കോടതി യൂറോപ്യൻ യൂണിയന്റെ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ഗൂഗിളും അതിന്റെ മാതൃകന്പനിയായ ആൽഫബെറ്റും നൽകിയ അപ്പീൽ തള്ളിക്കളയുകയാണെന്ന് കോടതി വ്യക്തമാക്കി.
2018-ലെ തീരുമാനപ്രകാരം തങ്ങൾ കരാറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി. കഴിഞ്ഞ പതിറ്റാണ്ടുകളിൽ വിവിധ ആന്റി-ട്രസ്റ്റ് നിയമലംഘനങ്ങളുടെ പേരിൽ ഏകദേശം 11 ബില്യണ്‍ യൂറോയോളം പിഴയാണ് ഗൂഗിളിന് യൂറോപ്യൻ യൂണിയനിൽനിന്ന് ലഭിച്ചത്.
International
മെൽബൺ: ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണത്തിനൊരുങ്ങി ഓസ്ട്രേലിയ. മാധ്യമപ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കാനും ടെക് ഭീമന്മാർ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകുമെന്ന് ഉറപ്പാക്കുന്നതിനുമായാണ് നിയമനിർമാണം.
മെറ്റ, ഗൂഗിൾ, ടിക്ടോക് തുടങ്ങിയ ടെക് ഭീമന്മാർ പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ പങ്കുവെക്കുന്നതിന് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിർമാണം. രാജ്യത്ത് നിന്നുണ്ടാക്കുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി നൽകണമെന്നാണ് നിയമം.
ഇതുസംബന്ധിച്ച കരടുനിയമം സർക്കാർ ചൊവ്വാഴ്ച പുറത്തുവിട്ടു. ജൂലൈ രണ്ടിന് നിയമം പാർലമെന്റിൽ അവതരിപ്പിക്കും. മാധ്യമപ്രവർത്തകർക്ക് അർഹമായ വിഹിതം ഉറപ്പാക്കാനും നിയമം ലക്ഷ്യമിടുന്നു.
വാർത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് ടെക് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന് അനുശാസിക്കുന്ന ന്യൂസ് മീഡിയ ബാർഗെയ്നിംഗ് കോഡ് പാലിക്കാൻ കമ്പനികൾ തയാറാകാത്ത സാഹചര്യത്തിലാണ് നടപടി.
എന്നാൽ നിർബന്ധിതമായി പണം നൽകാനാവശ്യപ്പെടുന്നത് ശരിയല്ലെന്നും മാധ്യമങ്ങൾ അവരുടെ ഇഷ്ടപ്രകാരമാണ് ഉള്ളടക്കം പങ്കുവയ്ക്കുന്നതെന്നും മെറ്റ വ്യക്തമാക്കി.
Business
പരവൂര്‍: പോക്കറ്റ് മണി എന്ന പേരില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ പേ രംഗത്തെത്തി. മാതാപിതാക്കളുടെ ഗൂഗിള്‍ പേ, അവരുടെ അനുവാദത്തോടെ മക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. അഥവാ മക്കള്‍ക്ക് ബാങ്ക് അക്കൗണ്ടില്ലാതെ പേയ്മെന്റുകള്‍ നടത്താനാകും.
യുപിഐ സര്‍ക്കിളിന്റെ ഭാഗമായാണ് പോക്കറ്റ് മണിയെന്ന പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് പേയ്മെന്റ് നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്.
പ്രധാനമായും, മാതാപിതാക്കളുടെ അനുവാദത്തോടെ മക്കള്‍ക്ക് പേയ്മെന്റ് നടത്താനാകുമെന്നതാണ് ഇതിന്റെ സൗകര്യം. സ്കൂളില്‍ പോകുമ്പോഴുള്ള സ്നാക്സ്, സാധന സാമഗ്രികള്‍ ഓണ്‍ലൈനിലൂടെ വാങ്ങിക്കല് തുടങ്ങിയ കാര്യങ്ങള്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് കുട്ടികള്‍ക്ക് പേയ്മെന്റ് നടത്താനാകും.
മാതാപിതാക്കളുടെ അനുവാദത്തോട് കൂടി മക്കള്‍ക്ക് സ്വതന്ത്രമായി പണം ചെലവഴിക്കാനും മക്കള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്താനും കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
മാതാപിതാക്കളുടെ പേരില്‍ ആക്ടീവായ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാനാകുക. മക്കള്‍, കുടുംബാംഗങ്ങള്‍, വിശ്വസ്തരായവര്‍ എന്നിങ്ങനെ അഞ്ച് പേരെയെങ്കിലും സെക്കൻഡറി ഉപയോക്താക്കളായി മാതാപിതാക്കള്‍ക്ക് നിശ്ചയിക്കാന്‍ സാധിക്കും. സ്വന്തമായി ഗൂഗിള്‍ പേയും രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറും സെക്കൻഡറി ഉപയോക്താവിന് ഉണ്ടായിരിക്കണമെന്ന് മാത്രമാണ് മാനദണ്ഡം.
സെക്കൻഡറി യൂസറെ ചേര്‍ത്തു കഴിഞ്ഞാല്‍, അവര്‍ക്കും യുപിഐ പേയ്മെന്റുകള്‍ നടത്താനാകും. മക്കളുടെ സാമ്പത്തികാവശ്യങ്ങളിലും ചെലവുകളിലും മാതാപിതാക്കളുടെ കരുതലും നിയന്ത്രണവും കൊണ്ടുവരാനാകുമെന്നതാണ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത.
രണ്ട് മോഡുകളിലൂടെ സ്വതന്ത്രവും ഫ്ളക്സിബിളുമായി ഉപയോഗിക്കാമെന്നതാണ് പോക്കറ്റ് മണി ഫീച്ചറിന്റെ മറ്റൊരു പ്രധാനവശം. പ്രധാനമായും രണ്ട് രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.
ആദ്യത്തേതില്‍ 15,000 രൂപ പ്രതിമാസം ലിമിറ്റ് നിശ്ചയിക്കാം. ഈ പരിധിക്കുള്ളില്‍ നിന്ന് മക്കള്‍ക്ക് സ്വതന്ത്രമായി പണം ചെലവഴിക്കാന്‍ ഇതുവഴി സാധിക്കും. ഓരോ ചെറിയ ആവശ്യങ്ങള്‍ക്കും മക്കള്‍ക്ക് മാതാപിതാക്കളെ നേരില്‍കണ്ട് ആവശ്യപ്പെടേണ്ടിവരില്ല.
ഓരോ പേയ്മെന്റിനും അനുവാദം ആവശ്യപ്പെുന്ന രീതിയിലാണ് രണ്ടാമത്തെ രീതി. ഇത് പ്രകാരം പണം ആവശ്യമുള്ള സമയങ്ങളില്‍ മക്കള്‍ ഒരു റിക്വസ്റ്റ് അയക്കും. പണം അയക്കുന്നതിന് മുന്‍പ് ഇത് നിര്‍ബന്ധമായും അപ്രൂവ് ചെയ്യേണ്ടിവരും. ചെറിയ കുട്ടികളുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു സഹായം തന്നെയായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
Tech
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ ഡിക്റ്റേഷൻ സാങ്കേതികവിദ്യ പുതിയൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡിക്റ്റേഷൻ രംഗത്ത് മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗൂഗിൾ തങ്ങളുടെ പുതിയ ആപ്പായ ‘എഡ്ജ് എലോക്വന്റ് 'പുറത്തിറക്കി. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ നേരിട്ട് പ്രവർത്തിക്കുന്ന ഒരു ഡിക്റ്റേഷൻ ടൂളാണിത്. എഴുത്തുജോലികളിലോ സംഭാഷണങ്ങൾ പകർത്തിയെഴുതുന്നതിലോ ഏർപ്പെടുന്നവർക്കായാണ് ഈ ടൂൾ രൂപ കല്പന ചെയ്തിരിക്കുന്നത്.
ഗൂഗിൾ എഐ എഡ്ജ് എലോക്വന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം എന്നതിനൊപ്പം ഓഫ്ലൈനായും പ്രവർത്തിക്കും. നമ്മൾ സംസാരിക്കുമ്പോൾ അറിയാതെ പറഞ്ഞുപോകുന്ന അനാവശ്യ വാക്കുകളെ സ്വയം ഒഴിവാക്കി എഴുത്തിനെ കൂടുതൽ മിനുസപ്പെടുത്തുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഗൂഗിളിന്റെ ജെമ്മ അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ മോഡലുകളിലാണ് ഇത് പ്രവർത്തിക്കുന്നത്.
സാധാരണ സ്പീച്ച് ടു ടെക്സ്റ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, നമ്മൾ സംസാരിക്കുമ്പോൾ അറിയാതെ വരുന്ന ഇടർച്ചകളും " ഉം', "ആ' തുടങ്ങിയ ഫില്ലർ പദങ്ങളും ഒഴിവാക്കി കൃത്യമായ വാചകങ്ങൾ രൂപപ്പെടുത്താൻ ഈ ആപ്പിന് സാധിക്കും. ആപ്പിൾ ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡിലും ലഭ്യമായ ഈ ആപ്പ് വിസ്പർ ഫ്ലോ, വില്ലോ തുടങ്ങിയ പ്രമുഖ എതിരാളികളെ ലക്ഷ്യമിട്ടാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താവിന്റെ സംഭാഷണത്തിലെ സന്ദർഭം മനസ്സിലാക്കി അതിനെ പ്രൊഫഷണൽ നിലവാരമുള്ള ടെക്സ്റ്റാക്കി മാറ്റുന്നു. സംസാരിക്കുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ സ്വയം തിരുത്താനുള്ള കഴിവും ഇതിനുണ്ട്. ക്ലൗഡ് സെർവറുകളുമായി ബന്ധിപ്പിക്കാതെ തന്നെ പ്രവർത്തിക്കുന്നതിനാൽ, അതിവേഗത്തിലുള്ള പ്രതികരണവും മികച്ച സ്വകാര്യതയും എലോക്വന്റ് ഉറപ്പുനൽകുന്നു.
സംസാരം പ്രാദേശികമായി പ്രോസസ്സ് ചെയ്യുന്നതിനാൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ ഇടങ്ങളിലും തടസ്സമില്ലാതെ ഇത് ഉപയോഗിക്കാൻ സാധിക്കും. സൗജന്യമായി ലഭ്യമായ ഈ ആപ്പ് ആൻഡ്രോയിഡ് ഫോണുകളിൽ ഡിഫോൾട്ട് കീബോർഡായി ക്രമീകരിക്കാനും സാധിക്കും. ഇതോടെ ഏത് ആപ്പിലും നേരിട്ട് വോയ്സ് ടൈപ്പിംഗ് നടത്താൻ ഉപയോക്താക്കൾക്ക് കഴിയും. മാനുവൽ എഡിറ്റിംഗിന്റെ ഭാരമില്ലാതെ, സംസാരിച്ചുകൊണ്ട് തന്നെ കൃത്യമായ കുറിപ്പുകളും മെസേജുകളും തയ്യാറാക്കാൻ ഈ ആപ്പ് സഹായിക്കും.
Tech
ബംഗളൂരു : പുതിയ ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ച് ഗൂഗിൾ. ജെമ്മ 4 എന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡലാണ് ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിന് അവതരിപ്പിക്കപ്പെട്ട ഈ മോഡൽ, ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ സാധാരണക്കാരുടെ സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് എത്തിക്കുന്നു.ചെറിയ പതിപ്പുകളിൽ ആഡിയോ സപ്പോർട്ടും ഈ പുതിയ മോഡലിൽ വികസിപ്പിച്ചിട്ടുണ്ട്.
മൾട്ടിമോഡൽ ശേഷിയും ഏത് സാഹചര്യത്തിലും ഉപയോഗിക്കാനുള്ള സൗകര്യവുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ടെക്സ്റ്റ്, ഇമേജ് എന്നിവ ഒരേസമയം പ്രോസസ്സ് ചെയ്യാനും ടെക്സ്റ്റ് ഔട്ട്പുട്ടുകൾ നൽകാനും ഈ മോഡലിന് സാധിക്കും.വലിയ കമ്പനികളുടെ ക്ലൗഡ് സെർവറുകളെ ആശ്രയിക്കാതെ തന്നെ അത്യാധുനിക എഐ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും.
അപ്പാച്ചെ 2.0 ലൈസൻസിന് കീഴിൽ പുറത്തിറക്കിയിക്കുന്ന ജെമ്മ 4 ഒരു ഓപ്പൺ സോഴ്സ് മോഡലാണ്. ഡെവലപ്പർമാർക്കും ഉപയോക്താക്കൾക്കും മോഡലിന് മേൽ പൂർണ്ണ നിയന്ത്രണവും ഡിജിറ്റൽ പരമാധികാരവും ഉണ്ട്. നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് അയക്കാതെ തന്നെ ഫോണിലെ പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം എന്നതിനാൽ വിവരങ്ങളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടും.
മുൻ മോഡലുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ബാറ്ററി മാത്രമേ ജെമ്മ 4 ഉപയോഗിക്കൂ.പ്രവർത്തന വേഗതയിൽ നാല് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ 140ലധികം ഭാഷകൾ ജെമ്മ 4 പിന്തുണയ്ക്കുന്നു.ടെക്സ്റ്റ് കൂടാതെ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ എന്നിവയും വിശകലനം ചെയ്യാൻ ഈ മോഡലിന് സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിലും ലാപ്ടോപ്പ് ജിപിയുകളിലും ജെമ്മ 4 സുഗമമായി പ്രവർത്തിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.സ്വന്തം സെർവറുകളിലോ ക്ലൗഡിലോ സുരക്ഷിതമായി എഐ ആപ്ലിക്കേഷനുകൾ നിർമിക്കാൻ ഇത് ഡെവലപ്പർമാരെ സഹായിക്കും.
ഡെൻസ് , മിക്സ്ചർ ഓഫ് എക്സ്പെർട്ട്സ് എന്നീ ആർക്കിടെക്ചറുകൾ സംയോജിപ്പിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. കൂടാതെ, ലോക്കൽ ഗ്ലോബൽ പ്രോസസ്സിംഗ് കൂട്ടിയിണക്കുന്ന ഹൈബ്രിഡ് അറ്റൻഷൻ മെക്കാനിസം ഇതിന് മികച്ച വേഗതയും പ്രകടനവും നൽകുന്നു.ചിത്രങ്ങൾ വിശകലനം ചെയ്യുക, ഡോക്യുമെന്റുകൾ വായിക്കുക, ഗ്രാഫുകൾ മനസ്സിലാക്കുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾക്കും സ്പീച്ച് റെക്കഗ്നിഷൻ പോലുള്ള ഓഡിയോ സംബന്ധമായ കാര്യങ്ങൾക്കും ജെമ്മ 4 ഉപയോഗപ്രദമാണ്.
International
ടെഹ്റാൻ: പ്രമുഖ അമേരിക്കൻ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. തങ്ങളുടെ ഉന്നത നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് അമേരിക്കൻ കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ 18 മുൻനിര അമേരിക്കൻ കമ്പനികൾക്കെതിരെ ആക്രമണം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ആപ്പിൾ, മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഐബിഎം, ഡെൽ, ടെസ്ല, എൻവിഡിയ, ബോയിംഗ്, എച്ച്പി, സിസ്കോ, ഒറാക്കിൾ, പാലാന്റിർ, ജെ.പി മോർഗൻ, ജിഇ, സ്പയർ സൊല്യൂഷൻസ്, ജി42 എന്നീ കമ്പനികൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് അറിയിപ്പ്.
അമേരിക്കൻ കമ്പനികൾ കൊലപാതകങ്ങളിൽ പങ്കാളികളാണെന്ന് ഇറാൻ ആരോപിക്കുന്നു. ജീവൻ രക്ഷിക്കാനായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉടനടി ജോലിസ്ഥലം വിട്ടുപോകണമെന്ന് ഇറാൻ നിർദേശിച്ചു.
ഇതുകൂടാതെ അമേരിക്കൻ കമ്പനികൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശമുണ്ട്. ഇറാൻ സമയം ഏപ്രിൽ ഒന്ന് ബുധനാഴ്ച രാത്രി 8 മുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു.
Business
മുംബൈ: ഗൂഗിൾ പ്ലേ സ്റ്റോറിലെ നിക്ഷേപ ആപ്പുകൾക്ക് പുതിയ ബാഡ്ജ് വരുന്നു. ഇന്ത്യയിലെ അംഗീകൃത നിക്ഷേപ ആപ്പുകൾക്ക് ’വെരിഫൈഡ് ലേബൽ’ നൽകാനാണ് ഗൂഗിളിന്റെ തീരുമാനം.
വ്യാജ ആപ്പുകളെ തിരിച്ചറിയുക, ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് യഥാർഥ വ്യാപാര പ്ലാറ്റ്ഫോമുകൾ തിരിച്ചറിയുന്നതിനും തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടുന്നതിനും ഈ നീക്കം സഹായകരമാകും.
ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ നിർദേശപ്രകാരമാണ് ഗൂഗിൾ ഈ സുരക്ഷാ സംവിധാനം ഒരുക്കുന്നത്.
സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബ്രോക്കർമാരുടെ സ്റ്റോക്ക് ട്രേഡിംഗ് ആപ്പുകൾക്കായി വെരിഫൈഡ് ലേബൽ എന്ന പേരിൽ പുതിയ നിക്ഷേപ സംരക്ഷണ സംവിധാനം സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ അവതരിപ്പിച്ചു. വ്യാജ ട്രേഡിംഗ് ആപ്പുകളുടെ അതിപ്രസരം ചെറുകിട നിക്ഷേപകർക്ക് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്.
യഥാർഥ ആപ്പുകളെ അനുകരിച്ചുകൊണ്ട് തട്ടിപ്പുകാർ നടത്തുന്ന ഇത്തരം കെണികളിൽ പെടുന്ന നിക്ഷേപകർ, തങ്ങളുടെ നിക്ഷേപം അംഗീകൃത സെക്യൂരിറ്റീസ് മാർക്കറ്റിലേക്കാണ് എത്തുന്നതെന്ന് തെറ്റിദ്ധരിച്ച് വഞ്ചിതരാകുന്നു. ഇതിനു പരിഹാരമായാണ് സെബിയും ഗൂഗിളും സംയുക്തമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതാദ്യമായി വെരിഫൈഡ് ബാഡ്ജ് അവതരിപ്പിക്കുന്നത്.
രാജ്യത്തെ സെക്യൂരിറ്റീസ് മാർക്കറ്റിൽ ഇപ്പോൾ 14 കോടിയിലധികം നിക്ഷേപകരുണ്ടെന്നും വിപണി മൂലധനം 423 ട്രില്യണ്‍ രൂപ എത്തിയെന്നും പാണ്ഡെ പറഞ്ഞു. നിലവിൽ ഇന്ത്യയിലെ ഏകദേശം 600 സാന്പത്തിക സേവന ആപ്പുകൾക്ക് ഈ വെരിഫൈഡ് ലേബൽ ലഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയും ആപ്പുകൾ വഴിയും അംഗീകാരമില്ലാത്ത സാന്പത്തിക ഉപദേശകർ വഴിയും പ്രചരിക്കപ്പെടുന്ന വ്യാജ നിക്ഷേപ ആപ്പുകളുടെയും ഓണ്‍ലൈൻ തട്ടിപ്പുകളുടെയും വർധനയെത്തുടർന്നാണ് ഈ നീക്കം. ഉറപ്പായ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുകയും യഥാർഥ ആപ്പുകളുടെ സാമ്യമുള്ള വ്യാജ ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുകയുമാണ് തട്ടിപ്പുകാർ സാധാരണയായി ചെയ്യുന്നത്. ഇത് സാന്പത്തിക നഷ്ടത്തിനും വിപണിയിലുള്ള വിശ്വാസം നഷ്ടമാകുന്നതിനും കാരണമാകുന്നു.
തട്ടിപ്പുകൾ തടയുന്നതിനായി സെബിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാന്പത്തിക ഉപദേശകരുമായി ബന്ധം പുലർത്തുന്നതിന് രജിസ്റ്റർ ചെയ്തിട്ടുള്ള ബ്രോക്കർമാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനുമതിയില്ലാതെ നിക്ഷേപക ഉപദേശം നല്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരേ വിപണിയിൽനിന്ന് വിലക്കേർപ്പെടുത്തുന്നതും ഫണ്ട് കണ്ടുകെട്ടുന്നതും ഉൾപ്പെടെയുള്ള നടപടികൾ സെബി സ്വീകരിച്ചിട്ടുണ്ട്.
പരസ്യങ്ങൾക്കായി കൂടുതൽ കർശനമായ നിബന്ധനകൾ കൊണ്ടുവരാനും സെബി പദ്ധതിയിടുന്നതായി ചെയർമാൻ പറഞ്ഞു. ഇതുപ്രകാരം, സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഗൂഗിളിലും മെറ്റയിലും പരസ്യം നൽകാൻ സാധിക്കൂ.
സാന്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പദ്ധതികൾക്കായി സെബി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവുമായി ഒരു മാസത്തിനുള്ള കരാറിലേർപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.
International
ലോസ് ഏഞ്ചല്‍സ്: അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തൽ ലോകമെങ്ങും ചർച്ചയായിരിക്കെ ചരിത്ര വിധിയുമായി യുഎസ് കോടതി.
വ്യക്തികളില്‍ ആസക്തിയുണ്ടാക്കുന്ന വിധത്തില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കയിലെ കോടതി 56 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.
ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 ദശലക്ഷം ഡോളറും ഗൂഗിള്‍ 1.8 ദശലക്ഷം ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണു കോടതിയുടെ ഉത്തരവ്. മെറ്റയും യുട്യൂബും കാരണം മാനസികാരോഗ്യം തകർന്നെന്ന യുവതിയുടെ ഹർജിയിലാണ് വിധി.
ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനിയായ കാലെ(20)യാണു കോടതിയെ സമീപിച്ചത്. പരാതിയില്‍ ഒമ്പതു ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദങ്ങള്‍ക്കു ശേഷമാണ് കോടതി വിധി പറഞ്ഞത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ് എന്നിവയും ഗൂഗിളും യുവതിയുടെ മാനസികാരോഗ്യത്തിനു ഹാനികരമായ ആസക്തി ഉളവാക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ മനഃപൂർവം നിർമിച്ചതായി കോടതി കണ്ടെത്തി.
കുട്ടികളുടെ മനസിനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സോഷ്യല്‍ മീഡിയ മേഖലയിലെ ഭീമന് കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിലും ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴത്തുക വളരെ ചെറുതാണെങ്കിലും സമാനമായ നിയമനടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ലൈംഗിക ചൂഷണ സാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ മെറ്റ കുറ്റക്കാരാണെന്ന് ന്യൂ മെക്സിക്കോയിലെ ജൂറിയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉള്ളടക്കത്തേക്കാൾ, ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം 'ആസക്തി' ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി.വിധിയിൽ സന്തോഷമുണ്ടെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കി.
കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന 'മനഃസാക്ഷിക്കു നിരക്കാത്ത' ബിസിനസ് രീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് മെറ്റ മേധാവികൾ പൊതുമധ്യത്തിൽ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ കമ്പനിക്കെതിരേ ഉയർത്തിയത്.അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളുംകോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും വ്യക്തമാക്കി.
കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ ഒന്നാണെന്നും അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാകില്ലെന്നും മെറ്റ വ്യക്തമാക്കി. യുട്യൂബ് ഒരു സോഷ്യൽ മീഡിയ സൈറ്റല്ലെന്നും മറിച്ച് ഉത്തരവാദിത്വത്തോടെ നിർമിച്ച ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണെന്നും ഈ കേസിൽ യുട്യൂബിനെ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തതെന്നും ഗൂഗിൾ പറഞ്ഞു.
Business
ന്യൂയോർക്ക്: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ മൊത്തം പ്രതിഫലത്തിൽ വൻ വർധന. അടുത്ത മൂന്നു വർഷത്തേക്ക് ഏകദേശം 692 മില്യൺ ഡോളർ (ഏകദേശം 63,617 കോടി രൂപ) വരെ ലഭിക്കാവുന്ന പുതിയ പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കോർപ്പറേറ്റ് മേധാവികളിൽ ഒരാളായി പിച്ചൈ മാറി.
ഫിനാൻഷൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പിച്ചൈയുടെ പ്രതിഫലത്തിന്റെ വലിയൊരു ഭാഗം ഓഹരികളുമായി ബന്ധപ്പെട്ടതാണ്. കമ്പനിയുടെ ലാഭവിഹിതവും വളർച്ചയും അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ള ഈ പാക്കേജിൽ 126 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണുള്ളത്. ലക്ഷ്യങ്ങൾ കൈവരിക്കുകയാണെങ്കിൽ ഇത് ഇരട്ടിയായി (252 മില്യൺ ഡോളർ) വർധിക്കാൻ സാധ്യതയുണ്ട്.
നേട്ടങ്ങളുടെ കരുത്തിൽ
2015ൽ ഗൂഗിൾ സിഇഒ ആയി ചുമതലയേറ്റ ശേഷം കമ്പനിയുടെ വിപണി മൂല്യം ഏഴിരട്ടിയോളം വർധിപ്പിക്കാൻ സുന്ദർ പിച്ചൈയ്ക്ക് സാധിച്ചു. 535 ബില്യൺ ഡോളറിൽനിന്ന് 3.6 ട്രില്യൺ ഡോളറിലേക്കാണ് ഗൂഗിളിന്റെ വിപണി മൂല്യം കുതിച്ചുയർന്നത്. കഴിഞ്ഞ ജനുവരിയിൽ ഇത് നാല് ട്രില്യൺ ഡോളർ വരെ എത്തിയിരുന്നു.
മറ്റ് പ്രമുഖ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല (96.5 മില്യൺ ഡോളർ), ആപ്പിൾ സിഇഒ ടിം കുക്ക് (74.3 മില്യൺ ഡോളർ) എന്നിവരേക്കാൾ ബഹുദൂരം മുന്നിലാണ് പിച്ചൈയുടെ പുതിയ പാക്കേജ്.
► അടിസ്ഥാന ശമ്പളം: പ്രതിവർഷം 2 മില്യൺ ഡോളർ (ഏകദേശം 18 കോടി രൂപ).
► ഭാവി സംരംഭങ്ങൾക്കുള്ള ഇൻസെന്റീവ്: സ്വയം നിയന്ത്രിത ഡ്രൈവിംഗ് സാങ്കേതികവിദ്യയായ “വേമോ’’ (Waymo), ഡ്രോൺ ഡെലിവറി സേവനമായ “വിംഗ്’’ (Wing) എന്നിവയുടെ വളർച്ചയ്ക്കായി 350 മില്യൺ ഡോളറിന്റെ പ്രത്യേക ഓഹരി ആനുകൂല്യങ്ങളും പാക്കേജിലുണ്ട്.
► ഓഹരി നിക്ഷേപം: പിച്ചൈയ്ക്കും ഭാര്യയ്ക്കുമായി നിലവിൽ 1.67 മില്യൺ ഗൂഗിൾ ഓഹരികളുണ്ട്. ഇതിന്റെ വിപണി മൂല്യം ഏകദേശം 498 മില്യൺ ഡോളറാണ്.
NRI
ബെർലിൻ: ആഗോള സാങ്കേതിക വിദ്യാ ഭീമനായ ഗൂഗിൾ ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ തങ്ങളുടെ അത്യാധുനിക എഐ സെഇആർ വ്യാഴാഴ്ച തുറന്നു.
കഴിഞ്ഞ നവംബറിൽ ജർമനിയിൽ ഗൂഗിൾ പ്രഖ്യാപിച്ച 5.5 ബില്യൺ യൂറോയുടെ (ഏകദേശം 6.4 ബില്യൺ ഡോളർ) നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.
ബെർലിൻ മേയർ കെ. വാഗ്നർ, ജർമൻ ഡിജിറ്റൽ മന്ത്രി കാർസ്റ്റൺ വൈൽഡ്ബെർഗർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. യൂറോപ്യൻ സാങ്കേതിക മേഖലയിൽ അമേരിക്കൻ കമ്പനികളുടെ അമിത സ്വാധീനത്തെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ കേന്ദ്രത്തെ രാഷ്ട്രീയ നേതൃത്വം സ്വാഗതം ചെയ്തു.
മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ തുടങ്ങിയ കമ്പനികളുമായുള്ള എഐ മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഗൂഗിളിന്റെ ഈ നീക്കം ജർമനിക്ക് നിർണായകമാണ്.
പ്രധാന ലക്ഷ്യങ്ങൾ
ഗവേഷണ കേന്ദ്രം: ഗൂഗിൾ ഡീപ് മൈൻഡ്, ഗൂഗിൾ റിസർച്ച്, ഗൂഗിൾ ക്ലൗഡ് എന്നിവടങ്ങളിൽ നിന്നുള്ള പ്രമുഖ ഗവേഷകർക്കും ഡെവലപ്പർമാർക്കും ഒരുമിച്ചിരുന്ന് പ്രവർത്തിക്കാനുള്ള ഇടമായി ഈ കേന്ദ്രം മാറും.
പങ്കാളിത്തം: ശാസ്ത്രജ്ഞർ, ബിസിനസ് പ്രമുഖർ, രാഷ്ട്രീയക്കാർ എന്നിവരുമായി ആശയവിനിമയം നടത്താനും എഐ രംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാനുമുള്ള വേദിയായി ഇത് പ്രവർത്തിക്കും.
അക്കാദമിക് സഹകരണം: മ്യൂണിച്ച് ടെക്നിക്കൽ യൂണിവേഴ്സിറ്റിയുമായി പുതിയ ഗവേഷണ പങ്കാളിത്തം ആരംഭിക്കുന്നതായും ഉദ്ഘാടന വേളയിൽ ഗൂഗിൾ അറിയിച്ചു.
അക്കാദമിക് കമ്യൂണിറ്റിയും നയരൂപീകരണക്കാരും ബിസിനസ് സ്ഥാപനങ്ങളുമായി ചേർന്ന് എഐ സാങ്കേതികവിദ്യയെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത് എന്ന് ഗൂഗിൾ ജർമനി പ്രതിനിധി ഫിലിപ്പ് ജസ്റ്റസ് പറഞ്ഞു.
ബെർലിൻ ഒരു അന്താരാഷ്ട്ര ശാസ്ത്ര-സാങ്കേതിക ഹബ് ആണെന്നതിന്റെ തെളിവാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കമെന്ന് മേയർ കൈ വാഗ്നർ അഭിപ്രായപ്പെട്ടു.
സജീവമായ സ്റ്റാർട്ടപ്പ് സംസ്കാരവും മികച്ച സർവകലാശാലകളും ബെർലിനെ ഇത്തരം ഇന്നൊവേഷനുകൾക്ക് അനുയോജ്യമായ ഇടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർച്ചയായും, ബർലിനിൽ ഗൂഗിളിന്റെ പുതിയ എഐ സെന്റർ തുറക്കുന്നത് ജർമനിയിലുള്ള മലയാളി ഐടി പ്രഫഷണലുകൾക്കും വിദ്യാർഥികൾക്കും വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നത്.
ഇതിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്:
1. ഐടി പ്രൊഫഷണലുകൾക്കുള്ള അവസരങ്ങൾ
ഗൂഗിൾ ഡീപ് മൈൻഡ്, ഗൂഗിൾ റിസർച്ച് തുടങ്ങിയ വിഭാഗങ്ങൾ ബെർലിൻ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നതോടെ താഴെ പറയുന്ന മേഖലകളിൽ ജോലി സാധ്യത വർധിക്കും:
AI & Machine Learning Engineers: എഐ മോഡലുകൾ വികസിപ്പിക്കാനും പരിശീലിപ്പിക്കാനും കഴിവുള്ളവർക്ക് വൻ ഡിമാൻഡ് ഉണ്ടാകും.
Cloud Architects: ഗൂഗിൾ ക്ലൗഡ് സേവനങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
Data Scientists: ബിഗ് ഡേറ്റ കൈകാര്യം ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും വൈദഗ്ധ്യമുള്ളവർക്ക് പുതിയ സെന്ററിൽ മുൻഗണന ലഭിക്കാം.
Software Developers: പൈത്തൺ, സി++ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിൽ മികവുള്ള ഡെവലപ്പർമാർക്ക് എഐ പ്രോജക്റ്റുകളിൽ പങ്കാളികളാകാം.
2. വിദ്യാർഥികൾക്കുള്ള ഗുണങ്ങൾ
മ്യൂണിച്ച് ടെക്നിക്കൽ യൂണിവേഴ്സിറ്റിയുമായി ഗൂഗിൾ പ്രഖ്യാപിച്ച പങ്കാളിത്തം ഗവേഷണ താല്പര്യമുള്ള വിദ്യാർഥികൾക്ക് ഗുണകരമാകും:
വർക്കിംഗ് സ്റ്റുഡന്റസ് ജോബ്: എഐ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഗൂഗിളിന്റെ പ്രോജക്റ്റുകളിൽ ഇന്റേൺഷിപ്പ് ചെയ്യാനും വർക്കിംഗ് സ്റ്റുഡന്റായി ജോലി ചെയ്യാനും കൂടുതൽ അവസരം ലഭിക്കും.
Research Grants: പിഎച്ച്ഡി അല്ലെങ്കിൽ മാസ്റ്റേഴ്സ് ഗവേഷണം നടത്തുന്നവർക്ക് ഗൂഗിളിന്റെ ഫണ്ടിംഗോടെ പ്രോജക്റ്റുകൾ ചെയ്യാനുള്ള സാധ്യതയുണ്ട്.
ബെർലിനിലെ സെന്റർ ഒരു ഹബ് ആയി പ്രവർത്തിക്കുന്നതിനാൽ, ലോകോത്തര ഗവേഷകരുമായി സംവദിക്കാനും കരിയർ മെച്ചപ്പെടുത്താനുമുള്ള അവസരം ലഭിക്കും.
3. സ്റ്റാർട്ടപ്പ് മേഖലയിലെ ചലനങ്ങൾ
ബെർലിനിലെ സജീവമായ സ്റ്റാർട്ടപ്പ് സംസ്കാരത്തിന് ഗൂഗിളിന്റെ സാന്നിധ്യം കൂടുതൽ ഊർജ്ജം നൽകും.
മലയാളികൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന പുതിയ സ്റ്റാർട്ടപ്പുകൾക്ക് ഗൂഗിളിന്റെ എഐ ടൂളുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ എളുപ്പമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നൈപുണ്യ വികസനം: ഗൂഗിൾ പോലുള്ള കമ്പനികളിലേക്ക് പ്രവേശിക്കാൻ എഐ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ സർട്ടിഫിക്കേഷനുകൾ നേടുന്നത് ഗുണകരമാകും.
ലിങ്ക്ഡ്ഇൻ അപ്ഡേഷൻ: ഗൂഗിൾ ജർമനിയുടെ റിക്രൂട്ട്മെന്റ് പേജുകളും ലിങ്ക്ഡ്ഇൻ നോട്ടിഫിക്കേഷനുകളും ശ്രദ്ധിക്കുന്നത് അവസരങ്ങൾ വേഗത്തിൽ അറിയാൻ സഹായിക്കും.
NRI
കലിഫോർണിയ: കലിഫോർണിയയിലെ പ്രാദേശിക പത്രപ്രവർത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച 20 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ വംശജയായ ജൂലി പട്ടേൽ ലിസിനെ നിയമിച്ചു.
കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറാണ് ഇവർ. കലിഫോർണിയ സർക്കാരും ഗൂഗിളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 20 ദശലക്ഷം ഡോളർ (ഏകദേശം 165 കോടി രൂപ) ബജറ്റാണുള്ളത്. പ്രാദേശിക വാർത്താമാധ്യമങ്ങളെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയിൽ ജനിച്ച് നിലവിൽ കലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ ജൂലി, മുൻപ് പ്രശസ്ത മാധ്യമങ്ങളായ സൺ സെന്റിനൽ, സാൻ ജോസ് മെർക്കുറി ന്യൂസ് എന്നിവിടങ്ങളിൽ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
വിശ്വസനീയമായ പ്രാദേശിക വാർത്തകൾ ലൈബ്രറികളെയും സ്കൂളുകളെയും പോലെ ഒരു പൊതു ആവശ്യമാണെന്നും ജനങ്ങളെ ഭരണകൂടവുമായി ബന്ധിപ്പിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്നും ജൂലി പറഞ്ഞു.
കലിഫോർണിയ ഗവർണറുടെ കീഴിലുള്ള ബിസിനസ് ആൻഡ് ഇക്കണോമിക് ഡെവലപ്മെന്റ് ഓഫീസാണ് ഈ ഉപദേശക സമിതി രൂപീകരിച്ചത്.
Business
ഇന്ത്യ അതിവേഗം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് സ്ഥാപനങ്ങളടക്കമുള്ള ലോകത്തിലെ വലിയ സ്വാധീനമുള്ള കന്പനികൾ നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ എത്തുകയാണ്.
ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മൂന്നു വൻകിട ഐടി കന്പനികളും ചേർന്ന് 67.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. രാജ്യത്തെ യുവജനങ്ങളുടെ കഴിവും ഡിജിറ്റൽ മുന്നേറ്റത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വൻ നിക്ഷേപങ്ങൾ നടത്തുന്നത്.
യുവതലമുറയും ചെലവ് കുറഞ്ഞ ഡാറ്റയുടെ ലഭ്യതയും രാജ്യത്തെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ഒരു ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്.
നിയന്ത്രണപരമായ തടസങ്ങളും ശക്തമായ പ്രാദേശിക മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ആമസോണ്‍, ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്റെ ഗൂഗിൾ തുടങ്ങിയ വലിയ യുഎസ് ഇന്റർനെറ്റ് കന്പനികൾക്ക് ഉയർന്ന വളർച്ചയുള്ള വിപണിയായി തുടരുന്നു.
ആമസോണ്‍
തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് 2030ഓടെ 35 ബില്യണ്‍ ഡോളർ രാജ്യത്ത് നിക്ഷേപിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇ കൊമേഴ്സ് വന്പന്മാരായ യുഎസ് കന്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനും തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, ക്വിക് കൊമേഴ്സ് ബിസിനസുകൾ വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾക്ക് 2030ഓടെ രാജ്യത്ത് 38 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആമസോണിന്റെ എമേർജിംഗ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു.
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.
രാജ്യത്തുടനീളമുള്ള മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ വിപുലീകരണങ്ങൾ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്‍കുക എന്നിവയാണ് ലക്ഷ്യം.
മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപത്തിന്റെ ഭാഗമായി ഹൈദരാബാദിൽ കന്പനിയുടെ ഏറ്റവും വലിയ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്ക് സൗജന്യ ലഭ്യത ഉറപ്പാക്കിക്കൊണ്ട് എഐ അസിസ്റ്റന്റായ കോപൈലറ്റിനെ പ്രോത്സാഹിപ്പിക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്.
ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവയിലേക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യ നദെല്ല പ്രഖ്യാപിച്ചിരുന്നു.
ഗൂഗിൾ
ഒക്ടോബർ ആദ്യം ഗൂഗിൾ വിശാഖപട്ടണത്ത് വലിയ എഐ ഹബ് സ്ഥാപിക്കുന്നതിനായി 15 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. യുഎസിന് പുറത്ത് കന്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകുമിത്.
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ കാന്പസായിരിക്കും ഇത്. എഐ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ സെന്ററുകളും പുനരുപയോഗ ഉൗർജ ശേഷിയുമായി സംയോജിപ്പിക്കുന്നതാണ് ഈ സൗകര്യമെന്ന് ഗൂഗിൾ പറഞ്ഞിരുന്നു.
ഇന്റൽ, കോഗ്നിസന്റ്, ഓപ്പണ്‍എഐ
നിർമിത ബുദ്ധിയുടെ പ്രധാനചാലകശക്തിയായി കണക്കാക്കപ്പെടുന്ന സെമികണ്ടക്ടറുകളുടെ പ്രാദേശിക നിർമാണത്തിന് ടാറ്റാ ഇലക്ട്രോണിക്സിന്റെ വരാനിരിക്കുന്ന ചിപ്പ് നിർമാണ കേന്ദ്രങ്ങൾക്ക് ഇന്റലിനെ ഒരു ശക്തനായ ഉപഭോ ക്താവായി ലഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെയും ആസാമിലെയും കേന്ദ്രങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സ് ഇന്റലിനായി ചിപ്പുകൾ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.
ധാരണപത്രപ്രകാരം ടാറ്റാ ഇലക്ട്രോണിക്സിന്റെ പൂർത്തിയാകാനിരിക്കുന്ന പ്ലാന്റുകളിൽ പ്രദേശികവിപണികൾക്കായുള്ള ഇന്റൽ ഉത്പന്നങ്ങളുടെ നിർമാണവും പാക്കേജിംഗും നടത്തും. ഇതിനായി ടാറ്റാ ഇലക്ട്രോണിക് 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്റലുമായി ചേർന്ന് ടാറ്റാ ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഉപഭോക്തൃ, എന്റർപ്രൈസ് വിപണികൾക്കായി എഐ പിസി സൊല്യൂഷനുകൾ അതിവേഗം വിപുലീകരിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
മറ്റൊരു ഐടി ഭീമന്മാരായ കോഗ്നിസെന്റ് ഇന്ത്യയുടെ എഐ ഫസ്റ്റ് സംരംഭത്തോടുള്ള പ്രതിബന്ധത അറിയിച്ചിട്ടുണ്ട്.
ചാറ്റ്ജിപിടിയുടെ നിർമാക്കളുടെ എഐ പദ്ധതിയായ സ്റ്റാർഗേറ്റിന്റെ ഇന്ത്യാ ചാപ്റ്റർ ആരംഭിക്കുന്നതിനായി ഓപ്പണ്‍എഐ ടാറ്റ കണ്‍സൾട്ടൻസി സർവീസസുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
Tech
ഗൂഗിളിന്റെ പുതിയ നാനോ ബനാന പ്രോ പരിഹരിച്ച ഹോം വര്‍ക്ക് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നു. ഉപയോക്താവിന്റെ അതേ കൈയക്ഷരത്തില്‍ തന്നെ കൃത്യമായി വായിക്കാനും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും നാനോ ബനാനയ്ക്ക് കഴിയുമെന്ന് കാണിച്ച് ഒരു ഉപയോക്താവ് സമൂഹമാധ്യമത്തില്‍ കുറിപ്പിടുകയുണ്ടായി.
ഉപയോക്താവ് നല്കിയ ഗണിത പ്രശ്നം പരിഹരിച്ച് അയാളുടെ അതേ കൈയക്ഷരത്തില്‍ തന്നെ നാനോ ബനാന നല്‍കുകയും ചെയ്തു. നാനോ ബനാന പ്രോയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഇമേജ് ജനറേഷന് എഐ ആണിത് എന്ന അടിക്കുറിപ്പോടെയാണ് പങ്കുവച്ചത്.
ചിത്രം വിശകലനം ചെയ്യുകയും തന്റെ കൈയക്ഷരത്തില്‍ തന്നെ ഫലം സൃഷ്ടിക്കുകയും ചെയ്ത രീതി പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെച്ചപ്പെടുത്തിയ യുക്തിബോധവും തത്സമയ വിവരങ്ങളും ഉപയോഗിച്ച് കൂടുതല്‍ കൃത്യതയുള്ളതും സന്ദര്‍ഭോചിതവുമായ പ്രതികരണങ്ങള്‍ നല്കാന് ഈ ടൂള്‍ പരിശീലനം നേടിയിട്ടുണ്ട്.
ഗൂഗിള്‍ എഐ സ്റ്റുഡിയോ, വെര്‍ട്ടെക്സ് എഐ തുടങ്ങിയവയിലും നാനോ ബനാന പ്രോ സംയോജിപ്പിച്ചിട്ടുണ്ട്. നാനോ ബനാന എന്നത് ഗൂഗിളിന്റെ ജെമിനി എഐയിലെ ഇമേജ് ജനറേഷന് ടൂളാണ്.
ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും നിലവിലുള്ള ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു.
സെല്‍ഫി മിനിയേച്ചര്‍ ഫിഗറുകളാക്കി മാറ്റുന്നത് മുതല്‍ പഴയ ഫോട്ടോകള്‍ റീസ്റ്റോര്‍ ചെയ്യുന്നത് വരെ ഈ ടൂള്‍ ക്രിയേറ്റീവ് ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരുന്നു.
Business
കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേർന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു. റിലയൻസിന്റെ ’എഐ എല്ലാവർക്കും’ എന്ന കാഴ്ചപ്പാടാണ് ഈ പങ്കാളിത്തം ലക്ഷ്യമാക്കുന്നത്.
രാജ്യത്ത് റിലയൻസിന്റെ വൻതോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനങ്ങളിലേക്ക് എത്തിക്കുകയും ഇന്ത്യയുടെ എഐ സൂപ്പർ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റൽ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ഗൂഗിൾ, റിലയൻസ് ഇന്റലിജൻസുമായി ചേർന്ന്, ഗൂഗിൾ ജെമിനി യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ ഗൂഗിൾ എഐ പ്രോ പ്ലാൻ തെരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് സൗജന്യമായി നൽകും. 18 മാസത്തെ ഈ സൗജന്യ ഓഫറിന് 35,100 രൂപയാണ് ചെലവാകുന്നത്. ഇതാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നത്.
Tech
ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഡാറ്റയും മറ്റു വിവരങ്ങളും ചോര്‍ത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.
വിന്‍ഡോസ്, മാക് എന്നിവയില്‍ 132.0.6834.110/111ന് താഴെയുള്ള ഗൂഗിള്‍ ക്രോം പതിപ്പുകളെയും ലിനക്സില്‍ 132.0.6834.110ന് താഴെയുള്ള പതിപ്പുകളെയും ഈ പ്രശ്നങ്ങള്‍ ബാധിക്കും.
ഈ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനും ഉപകരണങ്ങളും ഡാറ്റയും സംരക്ഷിക്കാനും അവരുടെ ബ്രൗസര്‍ ഉടനടി അപ്ഡേറ്റ് ചെയ്യാനുമാണ് നിര്‍ദ്ദേശം.
വിന്‍ഡോസ്, മാക് ഒഎസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഈ മുന്നറിയിപ്പ് ബാധകമാണ്.
ഓട്ടോമാറ്റിക് ഗൂഗിള്‍ ക്രോം അപ്ഡേറ്റുകള് എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം?