District News
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് 23-ാം ബാച്ചിലെ 150 വിദ്യാർഥികളുടെ വൈറ്റ്കോട്ട് ചടങ്ങും ടാലന്റ്സ് ഡേ ആഘോഷവും നടന്നു.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഓങ്കോളജിസ്റ്റും അക്കാദമീഷ്യനുമായ ഡോ.വി.പി. ഗംഗാധരൻ പുതിയ വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ നൽകി. സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ ഡോ.വി.പി. ഗംഗാധരനു മെമന്റോ നൽകി.
ടാലന്റ്സ് ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസമേഖലയിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും ടാലന്റ് അവാർഡ് സമ്മാനിച്ചു.
കഴിഞ്ഞവർഷം ജൂബിലിയിൽനിന്ന് 109 ഗവേഷണപ്രബന്ധങ്ങൾ വിവിധ രാജ്യാന്തരജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഈ ലേഖനങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്ന "ആന്തോളജി 2024' എന്ന പ്രബന്ധസമാഹാരത്തിന്റെ പ്രകാശനം മാർ ആൻഡ്രൂസ് താഴത്ത് ആശുപത്രി ലൈബ്രേറിയൻ നിർമല ജോർജിനു നൽകി നിർവഹിച്ചു.
പ്രബന്ധങ്ങളുടെ എണ്ണവും ജേണലുകളുടെ പ്രാധാന്യവുമനുസരിച്ച് പത്തു മെഡിക്കൽ കോളജ് അധ്യാപകർക്കു പ്രോത്സാഹനമായി 1.60 ലക്ഷം രൂപ റിസർച്ച് ഡയറക്ടർ ഡോ.ഡി.എം. വാസുദേവനും റിസർച്ച് കോഓർഡിനേറ്റർ ഡോ.പി.ആർ. വർഗീസും ചേർന്നു വിതരണം ചെയ്തു.
മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ വിദ്യാർഥികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ വൈസ് പ്രസിഡന്റ് റോസമ്മ തോമസ് ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ് സ്വാഗതവും ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര നന്ദിയും പറഞ്ഞു.
NRI
വത്തിക്കാൻ സിറ്റി: സാർവത്രികസഭ പ്രഖ്യാപിച്ച ജൂബിലി വർഷാചരണത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് റോം നഗരവും വത്തിക്കാനും ഒരുങ്ങി.
ഈ മാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ നടക്കുന്ന ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 146 രാജ്യങ്ങളിൽനിന്നായി അഞ്ചു ലക്ഷം യുവതീ-യുവാക്കളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂബിലിവർഷത്തിൽ സഭ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.
ദിവ്യകാരുണ്യ ആരാധന, റോമിലെ തോർ വെർഗാത്തയിൽ ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണ പ്രാർഥന, മാർപാപ്പയുമായി സംവാദം, മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, കുരിശിന്റെ വഴി, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെയുള്ള പ്രവേശനം എന്നിവയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷങ്ങളിലെ പ്രധാന പരിപാടികൾ.
റോമിലെ വിവിധ പള്ളികളിലും ചത്വരങ്ങളിലുമായി 70 ഓളം ആധ്യാത്മിക, കലാ-സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. സ്പാനിഷ് നർത്തകൻ സെർജിയോ ബെർനാൽ അലോൻസോയും മാറ്റ് മാഹെർ, വൊളോ, ദ സൺ തുടങ്ങിയ പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും.
വാഴ്ത്തപ്പെട്ടവരായ കാർലോ അക്കുത്തിസിന്റെയും പിയർ ജോർജോ ഫ്രസാത്തിയുടെയും തിരുശേഷിപ്പ് വണങ്ങാനും അവസരമുണ്ടാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ സർക്കസ് മാക്സിമസിൽ യുവജനങ്ങൾക്കായി കുന്പസാരം നടക്കും. വിവിധ ഭാഷകളിൽ നടക്കുന്ന കുന്പസാരത്തിന് ആയിരത്തോളം വൈദികർ നേതൃത്വം നൽകും.
ഓഗസ്റ്റ് രണ്ടിനു രാത്രി 8.30നാണ് മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണം. ഇതിനു പിന്നാലെ അമേരിക്ക, മെക്സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒരാൾ വീതം പ്രാദേശിക ഭാഷകളിൽ മാർപാപ്പയുമായി സംവദിക്കും.
കടുത്ത ചൂടിൽനിന്നു വേദികളെ തണുപ്പിക്കാനായി നാല് വലിയ മിസ്റ്റ് കാനണുകൾ സജ്ജമാക്കും. ജൂബിലി പരിപാടികൾ വത്തിക്കാൻ വോക്സ് ആപ്പിലൂടെ അഞ്ചു ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്യും.
വത്തിക്കാൻ റേഡിയോ എട്ടു ഭാഷകളിൽ പരിപാടികൾ വിശദീകരിക്കും. തീർഥാടകർക്ക് ഏത് ആവശ്യത്തിനും 80 ഭാഷകൾ സംസാരിക്കുന്ന തങ്ങളുടെ എഐ സഹായിയായ ജൂലിയയുമായി വാട്സാപ്, മെസഞ്ചർ, ടെലിഗ്രാം, വെബ് എന്നിവയിലൂടെ ബന്ധപ്പെടാമെന്നു റോം മേയർ റോ ബെർത്തോ ഗ്വാൾത്തിയേരി അറിയിച്ചു.
തീർഥാടകർക്കു താമസിക്കാനായി റോമിലെയും പരിസരങ്ങളിലെയും 370 ഇടവകകൾ, 400 സ്കൂളുകൾ, സിവിൽ പ്രൊട്ടക്ഷൻ കേന്ദ്രങ്ങൾ, മുനിസിപ്പൽ സ്പോർട്സ് ഹാളുകൾ, ജിമ്മുകൾ എന്നിവയാണ് ഒരുക്കുന്നത്. ഇതു കൂടാതെ, നിരവധി വീടുകളിലും തീർഥാടകർക്കു താമസമൊരുക്കും.