Movies
സിജെപിക്ക് എതിരെ ആഞ്ഞടിച്ച് മാധവ് സുരേഷ്. ഡൽഹയിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ടാണ് കേരളത്തിലും പഞ്ചാബിലും അനീതികൾ നടന്നിട്ട് കണ്ണടക്കുന്നതെന്ന് മാധവ് ചോദിക്കുന്നു. ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് ഇതെന്നാണ് മാധവ് പറയുന്നത്.
‘‘പഞ്ചാബിൽ നടക്കുന്ന അനീതിക്കെതിരെ പാറ്റകൾ എന്നാണു പ്രതികരിക്കാൻ പോകുന്നത്? അതോ വിദ്യാഭ്യാസവും വിദ്യാർഥികളും ബിജെപിക്ക് എതിരാകുമ്പോൾ മാത്രം ശ്രദ്ധിക്കേണ്ട കാര്യമാണോ? അതോ എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ? എവിടെപ്പോയി നിങ്ങളുടെ നായകന്മാർ? മിക്ക ആളുകളും അവരെ രക്ഷകരായി കാണുന്നുണ്ടല്ലോ!
എല്ലാവരും എന്താണ് മിണ്ടാതിരിക്കുന്നത്? ബി.ജെ.പി സർക്കാർ ശരിയായ തീരുമാനമാണ് എടുത്തത്, അതു ചിലർക്ക് ദഹിക്കില്ല എന്ന് ഉറപ്പാണ്. പക്ഷേ അതേ കൂട്ടരെ ബാധിക്കുന്ന, നമ്മുടെ വിദ്യാർഥികളെയും നമ്മുടെ ഭാവിയെയും ബാധിക്കുന്ന പഞ്ചാബിലെ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്! ഈ സമരത്തെ പിന്തുണച്ച ഏതൊരു ‘രാഷ്ട്രീയ’ പാർട്ടിയുടെയും യഥാർഥ ലക്ഷ്യം മനസ്സിലാക്കാൻ ഇതുപോരേ? സ്വന്തം നേട്ടത്തിനായി വിദ്യാർഥികളെ ഉപയോഗിക്കുക! ഇതാണ് ഞാൻ എപ്പോഴും പറഞ്ഞിരുന്നത്.
നാണമില്ലാത്ത മാധ്യമങ്ങളേ, ധൈര്യമുണ്ടെങ്കിൽ ഇതും റീപോസ്റ്റ് ചെയ്യ്, പക്ഷേ നിങ്ങളിൽ നിന്ന് ഞാനത് പ്രതീക്ഷിക്കുന്നില്ല! നിർഭാഗ്യവശാൽ, ബി.ജെ.പി.ക്ക് എതിരെ സംസാരിക്കുന്നത് എന്തോ വലിയ സംഭവമായി കരുതുന്നതുകൊണ്ട് എല്ലാവരും അതു ചെയ്യുന്നു, എന്നാൽ ബിജെപി ഉൾപ്പെടാത്തിടത്തോളം കാലം യഥാർഥ പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യുന്നു.
മണ്ടനാകാതിരിക്കൂ, ആദ്യം ഒരു ഇന്ത്യക്കാരനാകൂ. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വേണ്ടി സംസാരിച്ച അത്രയും ഉറക്കെ പഞ്ചാബിലെ വിദ്യാർഥികൾക്ക് വേണ്ടിയും സംസാരിക്കൂ. നിങ്ങളുടെ രാഷ്ട്രീയ ആശയങ്ങൾ നിങ്ങളെ നിശ്ശബ്ദരാക്കാനോ സത്യത്തിന് നേരെ കണ്ണടപ്പിക്കാനോ സമ്മതിക്കരുത്. സാധാരണക്കാരന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സി ജെ പി പഞ്ചാബിന്റെ കാര്യം വന്നപ്പോൾ എവിടെപ്പോയി? അവിടെ ഭരണത്തിൽ ബിജെപി അല്ലാത്തതുകൊണ്ട് അവരുടെ ധൈര്യമൊക്കെ ചോർന്നുപോയോ?
അഭിജിത് ദീപ്കേ, സഹോദരാ മറുപടി പറയൂ. എന്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട എന്റെ നിലപാടിനെ എതിർക്കുകയും എന്നെ ‘അന്ധനായ സംഘി’ എന്ന് വിളിക്കുകയും ചെയ്ത എല്ലാ കമ്മികൾക്കും ‘നിഷ്പക്ഷർക്കും’ വേണ്ടിയാണ് ഇത്! എവിടെപ്പോയി നിങ്ങൾ ഇപ്പോൾ?
അണ്ണാക്കിലെ പിരി വെട്ടിയോ? നട്ടെല്ലില്ലാത്തവന്മാരേ!!!വിദ്യാർഥികളുടെ സമരത്തെക്കുറിച്ചാണ് പറയുന്നത്, അല്ലേ? സിജെപിയിലെ ഒരു പാറ്റകളെയും എവിടെയും കണ്ടില്ല.
സിജെപി തട്ടിപ്പുകാരുടെ കൂട്ടമാണ്, അവർ ഉടൻ തന്നെ തുറന്നുകാട്ടപ്പെടും. അന്ധമായി വിശ്വസിക്കുന്നവരേ, നിങ്ങളുടെ വിശ്വാസം കൈവിടാതെ പിടിച്ചോളൂ, അവർ യഥാർഥത്തിൽ തുറന്നുകാട്ടപ്പെടുമ്പോൾ നിങ്ങൾ അഭിപ്രായം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കാരണം ഇത് ബി.ജെ.പി.ക്ക് എതിരാണ്, ഇത് നിങ്ങളുടെ രാഷ്ട്രീയ നിലപാടിനെ പിന്തുണയ്ക്കുന്നു. എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് എതിരായ, ഞാൻ പങ്കുവച്ച ബാക്കി കാര്യങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? മാധ്യമങ്ങൾ പക്ഷപാതം കാണിക്കാൻ പാടില്ല എന്നാണ് ഞാൻ കരുതിയത്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ട സമയത്ത് നിങ്ങളൊക്കെ എവിടെപ്പോകുന്നു?’’
National
ബംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മാണ്ഡ്യ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.
തനിക്ക് ഇപ്പോൾ 79 വയസായെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 82 വയസ് തികയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ 2028-ലെ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ല. എന്നാൽ രാഷ്ട്രീയത്തിൽ തുടരുമെന്നും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി സന്ധി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
1978-ൽ താലൂക്ക് ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച സിദ്ധരാമയ്യ, തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിൽ നിരവധി വിജയങ്ങളും തോൽവികളും കണ്ടിട്ടുണ്ടെന്ന് ഓർമിച്ചു. ഇതുവരെ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നത് വലിയ സംതൃപ്തി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് സിദ്ധരാമയ്യ തുറന്നടിച്ചു. പണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾ പണവും മറ്റ് സഹായങ്ങളും നൽകി ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി, തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കേണ്ട സ്ഥിതിയാണുള്ളത്.
അഴിമതി വർധിച്ചതായും സത്യസന്ധരായ രാഷ്ട്രീയക്കാർ ഇല്ലാതാകുന്നതായും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയം ഇന്ന് ഏറെ മലീമസമാക്കപ്പെട്ടിരിക്കുന്നുവെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആർഎസ്എസും ബിജെപിയും ചേർന്ന് ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി തകർക്കാനും ജയിലിലടയ്ക്കാനും ശ്രമിച്ചെങ്കിലും, യുവജനത ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വമ്പിച്ച രീതിയിലുള്ള ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ ഈ പോരാട്ടത്തിന് സാധിച്ചുവെന്ന് ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ആദ്യം പ്രക്ഷോഭത്തോടു മുഖംതിരിഞ്ഞു നിന്ന കോൺഗ്രസിന് പോലും പിന്നീട് മാറിനിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായ സാഹചര്യമാണ് ഉണ്ടായത്. വരുംദിവസങ്ങളിലും യുവാക്കൾ നടത്തുന്ന ഇത്തരം ന്യായമായ സമരങ്ങൾക്ക് സിപിഎമ്മിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
സിജെപിയുടെ മുന്നേറ്റം സിപിഎമ്മിനെ യാതൊരു രീതിയിലും ആശങ്കപ്പെടുത്തുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ജനവിരുദ്ധ ഭരണകൂടത്തിനെതിരെയുള്ള ഏത് സമരവും സജീവമാകട്ടെ എന്നതാണ് പാർട്ടിയുടെ നിലപാട്. വിഷയത്തിൽ പാർട്ടിക്ക് യാതൊരുവിധ ഉത്കണ്ഠയുമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. സംഭവം വിവാദവും ചർച്ചയും ആയതോടെ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാര്‍ട്ടി ഓഫീസിന്റെ ചുമതലകളില്‍നിന്നു മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോടികളുടെ തിരിമറി നടന്നെന്ന ഗുരുതരമായ ആരോപണത്തെത്തുടര്ന്നു പാര്‍ട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വനിതാ നേതാവ് ഫണ്ട് അപഹരിച്ചുവെന്നു കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്നാണു നേതാവിനെതിരെ നടപടിയെടുത്തത്.
സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനു പുറമെ ബിജെപി സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാര്‍ എന്നിവര്‍ക്കെതിരെയും സാമ്പത്തിക തിരിമറി ആരോപണത്തെ തുടര്‍ന്നു അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. രണ്ടു നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്ക്കാന് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച തുകയില്‍നിന്നു 11 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണു വിവരം. ഫണ്ട് തട്ടിപ്പു സംബന്ധിച്ചു ബിജെപി ദേശീയ അധ്യക്ഷനു ലഭിച്ച പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
സംസ്ഥാനത്തെ ബിജെപിയിലെ മറ്റു ചില നേതാക്കള്‍ക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണു ദേശീയ നേതാക്കള്‍ക്കടക്കം ലഭിച്ച വിവരം. ഇതുസംബന്ധിച്ചു പാര്‍ട്ടി തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. ഫണ്ടു വിവാദം സംസ്ഥാന ബിജെപിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനാ വിഷയങ്ങള്‍ക്കു വഴിതെളിക്കും.
National
ന്യൂഡല്‍ഹി: മതപരിവര്‍ത്തനം മാത്രമല്ല, രാഷ്ട്രീയ ആവിഷ്കാരങ്ങള്‍, മാധ്യമപ്രവര്‍ത്തനം, സമൂഹമാധ്യമങ്ങള്‍ എന്നിവയ്ക്കുകൂടി കര്‍ശന നിയന്ത്രണവും നടപടികളും എഫ്സിആര്‍എ നിയമ ഭേദഗതിയില്‍.
2011ലെ വിദേശ സംഭാവന നിയന്ത്രണ നിയമങ്ങള്‍ ഭേദഗതി ചെയ്തു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതിയ ഗസറ്റ് വിജ്ഞാപനത്തിലെ നിയന്ത്രണങ്ങളില്‍ ചിലതെങ്കിലും ഭരണഘടനയുടെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാകും.
രാഷ്ട്രീയ ഉള്ളടക്കത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വിലക്ക്, സമൂഹമാധ്യമ അക്കൗണ്ടുകളുടെ നിര്‍ബന്ധിത പ്രഖ്യാപനം, വാര്‍ത്തകള്‍ അല്ലെങ്കില്‍ കറന്റ് അഫയേഴ്സ് ഉള്ളടക്കം നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ ഉള്ള വിലക്ക്, നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമിശാസ്ത്ര മേഖലകള്‍ക്കുമുള്ള നിയന്ത്രണം, വര്‍ധിച്ച പിഴത്തുകകള്‍ തുടങ്ങിയവയാണു പുതിയ ഭേദഗതിയിലെ ശ്രദ്ധേയ മാറ്റങ്ങള്‍.
വിദേശ പൗരന്മാരുടെ വിലക്കും വര്‍ധിച്ച പിഴശിക്ഷകളും മുതല്‍ വിദേശത്തുനിന്നുള്ള പണദാതാക്കളുടെ സുതാര്യതയും ഫണ്ട് അയയ്ക്കുന്ന സംവിധാനങ്ങള്‍ വരെയുള്ള പലതും വേറെയുമുണ്ട്. 2010ലെ എഫ്സിആര്‍എ നിയമങ്ങളിലെ പത്താമത്തെ ഭേദഗതിയാണിത്. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്കു കര്‍ശനമായ സുതാര്യത, ഉത്തരവാദിത്വം, പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ എന്നിവയാണു പുതിയ ഭേദഗതിയിലെ പ്രത്യേകതകള്‍.
എഫ്സിആര്‍എ രജിസ്ട്രേഷനോ നിലവിലുള്ളത് പുതുക്കാനോ ശ്രമിക്കുന്ന എന്‍ജിഒകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും വെബ്സൈറ്റുകളുടെയും വിശദാംശങ്ങള്‍ അപേക്ഷയില്‍ വെളിപ്പെടുത്തണം. അസോസിയേഷനോ അതിന്റെ പ്രധാന പ്രവര്‍ത്തകരോ ആ വര്‍ഷത്തില്‍ ഏതെങ്കിലും പുസ്തകങ്ങള്‍, മാസികകള്‍ അല്ലെങ്കില്‍ പത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും പ്രഖ്യാപിക്കണം. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്കു വാര്‍ത്തകള്‍ അല്ലെങ്കില്‍ കറന്റ് അഫയേഴ്സ് ഉള്ളടക്കം നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്കുണ്ട്.
എന്‍ജിഒകള്‍ക്ക് പൊതുവായ അനുമതി ഇനി ലഭിക്കില്ല. നിയമങ്ങളിലെ മുന്‍നിശ്ചയിച്ച ഷെഡ്യൂളില്‍നിന്ന് അവര്‍ ഇപ്പോള്‍ അവരുടെ ലക്ഷ്യങ്ങളും പ്രവര്ത്തനസംസ്ഥാനങ്ങളും തെരഞ്ഞെടുക്കണം. ഈ വിശദാംശങ്ങള്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കും.
2026ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത നിലവിലുള്ള എന്‍ജിഒകള്‍ക്ക് അവരുടെ ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും ഒരു വര്‍ഷത്തിനകം അപ്ഡേറ്റ് ചെയ്ത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. ഏതെങ്കിലും സംസ്ഥാനങ്ങളിലേക്കോ ഉദ്ദേശ്യങ്ങളിലേക്കോ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെങ്കിലും ഓരോന്നിനും 300 രൂപ വീതം അധികഫീസ് ഈടാക്കും.
വിദേശഫണ്ട് സ്വീകരിക്കുന്ന സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പുതിയ നിയമങ്ങള്‍ വ്യക്തമായി ഒഴിവാക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ 22 പ്രവര്‍ത്തനങ്ങളെ പട്ടികപ്പെടുത്തുന്നുണ്ടെങ്കിലും കര്‍ശനമായി രാഷ്ട്രീയേതര സ്വഭാവം എന്ന വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Movies
തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായുള്ള സൗഹൃദമാണ് തന്നെ ഈ തീരുമാനത്തിലെത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വിവരം അദ്ദേഹം പങ്കുവച്ചത്. തിരുച്ചിപ്പള്ളി ഈസ്റ്റിലേക്ക് രാഘവ ലോറൻസ് ടിവികെ സ്ഥാനാർഥിയായി എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.
താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്പോൾ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തെ വലിയ രീതിയിൽ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ കടമ ആത്മാർഥമായി നിറവേറ്റുക, പ്രത്യൂപകാരം പ്രതീക്ഷിക്കരുത്. എനിക്ക് നിങ്ങളുടെ ഉപദേശവും മാർഗർനിർദേശവും ആവശ്യമുണ്ട്. ഞാൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പണം സന്പാതിക്കാനോ സ്ഥാനമാനങ്ങൾ നേടാനോ ഉദ്ദേശവുമില്ലായിരുന്നു" അദ്ദേഹം പങ്കുവച്ചു.
നടൻ, സംവിധായകൻ, നിർമാതാവ്, കൊറിയോഗ്രാഫർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി രാഘവ ലോറൻസ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ലോകേഷ് കനക രാജ് സംവിധാനം ചെയ്യുന്ന ബെൻസ് എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.
Movies
സലിം കുമാറിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിനെ ആക്ഷേപിച്ചവർക്ക് രൂക്ഷ മറുപടിയുമായി നടൻ ജോയ് മാത്യു. സലിം കുമാറിന്റെ രാഷ്ട്രീയത്തെ മുൻനിർത്തിയാണ് താരത്തിന്റെ മരണത്തിൽ അശ്ലീല കമന്റുകളുമായി ചിലരെത്തിയത്.
ഈ വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കുന്നത് അപരിഷ്കൃത സംഘങ്ങളാണെന്നു തുറന്നു പറഞ്ഞ ജോയ് മാത്യു ഇത്തരം സംഘങ്ങളോട് ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ എന്ന് ആവശ്യപ്പെടാൻ ശേഷിയുള്ള ഒരു നേതാവ് പോലും പാർട്ടിയിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്നും ജോയ് മാത്യു തുറന്നടിച്ചു.
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം
''സലിംകുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത് സംസ്കാരം തൊട്ടു തീണ്ടാത്ത രാഷ്ട്രീയ തിമിരം ബാധിച്ച വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ്.
സലിം കുമാർ ഒരു കോൺഗ്രസുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നത്.
സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാർട്ടി നേതാക്കളുടെ മോന്തായമോ പാർട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബർ പോരാളികൾ (കോമാളികൾ ആണ് ശരിയായ പദം )എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവ നർത്തകർ.
‘മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം’ (ചിരിക്കരുത്) വരുമെന്ന് പറഞ്ഞ മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത്? ഇതല്ല നമ്മുടെ സംസ്കാരം, ഒരു മൃതശരീരത്തോട് - തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത -ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ /സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ളീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തിൽ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത്. (മരണോത്സവ നർത്തകരുടെ ചില എഫ്.ബി/ ഇൻസ്റ്റ പോസ്റ്റുകൾ സാമ്പിൾ ആയി ചേർത്തിട്ടുണ്ട്;അടിമകൾ ആഹ്ലാദിക്കട്ടെ!)''.
National
ചെന്നൈ: തമിഴ്നാട്ടിൽ നാല് എംഎൽഎമാർ രാജിവച്ച് ഭരണകക്ഷിയായ ടിവികെയിൽ ചേർന്നതിൽ കുതിരക്കച്ചവടം നടന്നുവെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് എഐഎഡിഎംകെയുടെ ആവശ്യത്തെ പിന്തുണച്ച് ഡിഎംകെ. ആവശ്യം ന്യായമാണെന്ന് മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു.
സംഭവം എഐഎഡിഎംകെയെയാണു നേരിട്ടു ബാധിക്കുന്നത്. രാജിക്കു പിന്നിലെ കാരണങ്ങൾ കണ്ടെത്തണം. കേവലം പാർട്ടി മാറ്റത്തിനപ്പുറം മറ്റുകാരണങ്ങൾ ഇതിനുപിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.മരഗതം കുമാരവേൽ, എസ്.ജയകുമാർ, പി.സത്യഭാമ, ഇസക്കി സുബ്ബയ്യ എന്നീ നാല് എംഎൽഎമാരാണ് രാജിവച്ചു ടിവികെയിൽ ചേർന്നത്. മേയ് 13ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്ക്ക് വോട്ടുചെയ്ത എഐഎഡിഎംകെ വിമത എംഎൽഎമാരിൽ ഇവരും ഉൾപ്പടുന്നു. കഴിഞ്ഞ ശനിയാഴ്ച എഐഎഡിഎംകെയുടെ നിയമസഭ വിപ്പ് ഗവർണറെ സന്ദർശിച്ച് ഈ വിഷയത്തിൽ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
Kerala
കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ.കെ. ശിവരാമന്. തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.
"തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്', എന്നാണ് ശിവരാമന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ അംഗമായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരായ വാര്‍ത്തകള്‍ അവാസ്തവമാണെന്നും ശിവരാമന് പറഞ്ഞു. പീരുമേട്ടിലെ പരാജയകാരണം സ്ഥാനാര്‍ഥി തന്നെയാണെന്നും ശിവരാമന് ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പരസ്യപ്രതികരണം നടത്തിയതിന്റെ പേരില്‍ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്. ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നുമായിരുന്നു നീക്കിയത്. പീരുമേട് മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട പരസ്യ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു നടപടി.
പീരുമേട്ടിലെ സ്ഥാനാര്‍ഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയില്‍നിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള്‍ ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമന് പരസ്യമായി പറഞ്ഞിരുന്നു. സിപിഐ ജില്ലാസെക്രട്ടറി കെ. സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാര്‍ഥി. ശിവരാമന്റെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കൗണ്‍സില്‍ വിലയിരുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശനെ തുടക്കത്തിലേ പൂട്ടാൻ "ലീഗ് കാർഡ്' ഇറക്കി എതിരാളികൾ. കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലീഗ് കാർഡ് ഇറക്കി എതിരാളികളുടെ കടുത്ത ആക്രമണം.
തുടക്കത്തിൽത്തന്നെ സതീശനെ സമ്മർദത്തിലാഴ്ത്താനുള്ള നീക്കമാണ് നടക്കുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതു മുസ്ലിം ലീഗിന്റെ താത്പര്യപ്രകാരമാണെന്നു പറഞ്ഞ് ആദ്യ വെടി പൊട്ടിച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ്.
ഇതിനു പിന്നാലെ ബിജെപിയുടെ ഒൗദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സമാന ആരോപണം ഉന്നയിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും റീലുകളും പ്രത്യക്ഷപ്പെട്ടു. ബിജെപി അനുഭാവികൾ ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, ലീഗിന്റെ ആളായി ചിത്രീകരിച്ച് സതീശന്റെ കൈകെട്ടാനുള്ള നീക്കമാണ് എതിരാളികൾ നടത്തുന്നതെന്നു സതീശനെ അനുകൂലിക്കുന്നവർ പറയുന്നു.
102 സീറ്റ് നൽകി വൻ വിജയം സമ്മാനിച്ച ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണ് ഇത്തരം നീക്കങ്ങൾ. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഏതെങ്കിലും സമുദായത്തിന്റെയോ സംഘടനകളുടെയോ വക്താവായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനെ കേരള ജനത തള്ളിക്കളയുമെന്നും ഇത്തരം പ്രചാരണങ്ങളുമായി ഇറങ്ങുന്നവർ പരിഹാസ്യരാവുകയേയുള്ളെന്നും അവർ കൂട്ടിച്ചേർത്തു.
സുകുമാരൻ നായർക്കു പിന്നാലെ ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം കെ.സി. വേണുഗോപാലിനെ ആവോളം പുകഴ്ത്തിയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവന ഇറക്കിയത്. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലുള്ള അനിഷ്ടമാണ് ഇതിലൂടെ സൂചിപ്പിച്ചതെന്നു കരുതുന്നു. കേരളത്തിലെ വിജയത്തിന്റെ ക്രഡിറ്റ് മുഴുവൻ കെസിക്ക് അവകാശപ്പെട്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇലക്ഷൻ സമയത്തു തന്നെ സുകുമാരൻ നായരും വെള്ളാപ്പള്ളിയും വി.ഡി. സതീശൻ നയിക്കുന്നതിനുള്ള അതൃപ്തി പല രീതിയിൽ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, വർഗീതയ്ക്കെതിരേ ശക്തമായ നിലപാടുള്ള വി.ഡി ഇത്തരം സമ്മർദങ്ങളെയെല്ലാം അതിജീവിക്കുമെന്നും സാമുദായികശക്തികളുടെ താളത്തിനൊത്തു തുള്ളാൻ അദ്ദേഹത്തെ കിട്ടില്ല എന്നതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും സതീശന്റെ അനുയായികൾ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടഞ്ഞ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ ശ്രമം തുടങ്ങി. സീനിയോരിറ്റി പരിഗണിച്ചു തനിക്കു മുഖ്യമന്ത്രിസ്ഥാനം നൽകണമെന്ന് ചെന്നിത്തല ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിസ്ഥാനത്തിനായി വി.ഡി.സതീശിനും കെ.സി.വേണുഗോപാലും അണുവിട പോലും വിട്ടുകൊടുക്കാതെ നിൽക്കുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് എന്ന നിലയിൽ മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്കു ലഭിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ ചില അനുയായികളും വച്ചുപുലർത്തിയിരുന്നു.
ഇതേത്തുടർന്ന് ഇന്നു രാവിലെ മുതൽ നിരവധി പ്രവർത്തകർ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിൽ തമ്പടിച്ചിരുന്നു. വൻ മാധ്യമപ്പടയും ഇവിടേക്ക് എത്തി. എന്നാൽ, പന്ത്രണ്ടോടെ പ്രഖ്യാപനം വന്നതോടെ എല്ലാവരും മൗനത്തിലായി. ഹൈക്കമാൻഡ് തീരുമാനത്തിലുള്ള കടുത്ത അതൃപ്തി രമേശ് ചെന്നിത്തല രേഖപ്പെടുത്തുകയുംചെയ്തു.
തന്നെ അവഗണിച്ചെന്ന വികാരമാണ് അദ്ദേഹം പങ്കുവച്ചത്. നേരത്തെയും തനിക്ക് അവകാശപ്പെട്ട ഘട്ടങ്ങളിൽ നൽകിയിട്ടില്ലെന്നും ഇതു തന്നെ അവസാന അവസരമാണെന്നുമുള്ള നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ, തീരുമാനം അനുകൂലമായി വരാതിരുന്നതിൽ അദ്ദേഹം കടുത്ത അസ്വസ്ഥനാണ്.
വൈകുന്നേരം നടക്കുന്ന നിയമസഭാകക്ഷിയോഗത്തിൽനിന്നു വിട്ടുനിൽക്കുന്ന കാര്യം പോലും ചെന്നിത്തല ആലോചിച്ചുവരികയാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. രമേശ് വിട്ടുനിന്നാൽ അതു വലിയ ക്ഷീണമാകുമെന്നതിനാൽ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചിട്ടുണ്ട്.
അദ്ദേഹം ഗുരുവായൂരിലേക്കു പോകാൻ തിരുവനന്തപുരം വിട്ടു എന്നും മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതു സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മന്ത്രിസഭയിൽ പ്രധാനപ്പെട്ട ചില വകുപ്പുകൾ ലക്ഷ്യമിട്ടാണ് ചെന്നിത്തല പ്രതിഷേധം കടുപ്പിച്ചതെന്നു കരുതുന്നവരുമുണ്ട്. മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിലും ആഭ്യന്തര വകുപ്പ് പോലെ പ്രധാനപ്പെട്ട വകുപ്പ് കിട്ടാനുള്ള സമ്മർദത്തിന്റെ ഭാഗമായിരിക്കാം ഈപ്രതിഷേധമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. മുൻ യുഡിഎഫ് സർക്കാരിൽ അദ്ദേഹം ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്തിരുന്നു.
Kerala
കേരള രാഷ്ട്രീയത്തിന്റെ ചക്രവാളത്തിൽ പുതിയൊരു ഉദയസൂര്യൻ. പറവൂരിന്റെ മണ്ണിൽനിന്നു പടർന്നുപന്തലിച്ച് കേരളത്തിന്റെ അമരത്തേക്ക് എത്തുകയാണ് വി.ഡി. സതീശൻ.
സതീശൻ സാധാരണ രാഷ്ട്രീയക്കാരിൽനിന്ന് അല്പം വ്യത്യസ്തനാണ്.
പുസ്തകങ്ങളെ പ്രണയിക്കുന്ന, വസ്തുതകളെ ആയുധമാക്കുന്ന ഒരു പോരാളിയാണ് സതീശൻ. നിയമസഭയുടെ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, എതിരാളികളെപ്പോലും ബഹുമാനിക്കാൻ പ്രേരിപ്പിക്കുന്ന ആ ശൈലി ഇന്നു ഭരണത്തിന്റെ സിരാകേന്ദ്രങ്ങളിലും മാറ്റൊലികൊള്ളുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ.
അദ്ദേഹത്തിനു രാഷ്ട്രീയമെന്നത് വെറും മുദ്രാവാക്യങ്ങളല്ല, മറിച്ചു പഠനവും മനനവുമാണ്. ഓരോ ഫയലിലും ജനങ്ങളുടെ ജീവിതം വായിച്ചെടുക്കുന്ന ഒരപൂർവ സിദ്ധി അദ്ദേഹത്തിനുണ്ട്. ശബ്ദമുയർത്താതെതന്നെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആ വ്യക്തിത്വം കേരളത്തിനു നൽകുന്നതു വലിയൊരു പ്രതീക്ഷ.
വികസനമെന്നാൽ വൻകിട നിർമാണങ്ങൾ മാത്രമല്ല, അത് പാർശ്വവൽക്കരിക്കപ്പെട്ടവന്റെ കണ്ണ് തുടയ്ക്കൽ കൂടിയാണെന്ന് അദ്ദേഹം കരുതുന്നുണ്ടെന്ന് അനുയായികൾ പറയുന്നു. പ്രളയകാലത്ത് പറവൂരിൽ നാം കണ്ട ആ 'അതിജീവനം' പദ്ധതി അദ്ദേഹത്തിന്റെ സംഘാടകശേഷിയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണെന്നും അവർ പറയുന്നു.
മുഖ്യമന്ത്രിയെന്ന നിലയിൽ, കേരളത്തിന്റെ സാമൂഹിക സുരക്ഷാ വലയങ്ങളെ കൂടുതൽ ശക്തമാക്കാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിനു കഴിയുമെന്ന് അവർ ഉറപ്പിക്കുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വ്യക്തിത്വത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും എടുത്തു പറയേണ്ട 10 പ്രധാന ഗുണങ്ങൾ അനുയായികൾ ചൂണ്ടിക്കാട്ടുന്നത് താഴെ പറയുന്നു:
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മിനിറ്റുകൾ മാത്രം ശേഷിക്കെ രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിൽ തിരക്കേറി.
വഴുതക്കാട് കാർമൽ സ്കൂളിന് സമീപമുള്ള ഈശ്വരവിലാസം റോഡ് പൊതുവേ ഒരു വിഐപി നിരത്തായാണ് അറിയപ്പെടുന്നത് മുൻ മുഖ്യമന്ത്രിയായ എ കെ ആന്റണി യായ രമേശ് എംഎം ഹസൻ ഉൾപ്പെടെയുള്ള നിരവധി മുൻ മന്ത്രിമാരും ഇ പി ജയരാജൻ സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഭാഗമാണിത് ഇപ്പോൾ ഇടയ്ക്കിടെ ചന്നംപിന്നം ഒന്നുരണ്ട് തുള്ളി മഴ. തിരുവനന്തപുരം അതുപോലെയാണ് കോൺഗ്രസ് നേതാവായ രമേശ് വീട്ടിലേക്കുള്ള ജനപ്രവാഹം ഇടയ്ക്കിടെ ആളുകളും കാറുകളും വന്നു പോകുന്നു.
എന്നാൽ. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി മാധ്യമങ്ങളും അവിടെ ക്യാമറ യൂണിറ്റുകളും ഇവിടെ സജീവമാണ് മൂന്ന് മുഖ്യമന്ത്രി സ്ഥാനാർഥികളിൽ തിരുവനന്തപുരത്ത് ഉള്ള ആൾ എന്ന നിലയിൽ രമേശ് ചില മാധ്യമങ്ങൾ നല്ല പ്രാധാന്യമാണ് കൽപ്പിക്കുന്നത് പ്രത്യേകിച്ച് മധ്യമങ്ങളോട് അഭിമുഖങ്ങൾ നൽകാറില്ലെങ്കിലും എല്ലാവരെയും ഒരു ചിരിയോടെ രമേശ് അകത്തേക്ക് സ്വീകരിക്കുന്നുണ്ട് ഇന്ന് ഉച്ചയോടു കൂടി ചെന്നിത്തല കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് പോകും.
Kerala
ന്യൂഡൽഹി: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തും. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അവർ തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നാണ് സൂചന.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്ന സൂചന ഇതോടെ ശക്തമായി. മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുള്ള വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ബന്ധപ്പെട്ട മൂന്നു വിഭാഗങ്ങളും കടുത്ത ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ തീരുമാനം തങ്ങൾക്ക് അനുകൂലമായി വരുമെന്നാണ് മൂന്നു ക്യാന്പുകളുടെയും പ്രതീക്ഷ.
എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ജനങ്ങളുടെ പ്രതികരണം തീരുമാനത്തെ സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ് വി.ഡി.പക്ഷം. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകും.
പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.
Kerala
കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയം കോൺഗ്രസിൽ കൊടുമ്പിരി കൊണ്ടിരിക്കെ ഇന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ചർച്ചയാകുന്നു. മലപ്പുറത്ത് മിന്നലേറ്റു മരിച്ച നാലുകുട്ടികൾക്ക് അടിന്തരമായി സഹായം നൽകണമെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ആവശ്യപ്പെടുന്നു എന്ന വാക്കാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചോ എന്ന സംശയമാണ് നിരീക്ഷകരിൽ ശക്തമായിരിക്കുന്നത്. ചീഫ് സെക്രട്ടറിയോട് ആധികാരികതയോടെ ആവശ്യപ്പെടുന്നു എന്നു കുറിച്ചത് അതിന്റെ സൂചനയാണെന്നു പലരും കരുതുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.
വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ആസൂത്രിതമായി നടന്ന പ്രചാരണവും സോഷ്യൽ മീഡിയ കാമ്പയിനുമൊക്കെ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.
പലതലങ്ങളിൽ നടന്ന ചർച്ചകൾക്കു ശേഷം ഇന്നു പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനംഉണ്ടാകുമെന്നാണ് കരുതുന്നത്.
പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച സംഘത്തോട് അങ്ങോട്ട് ചെന്ന് മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തിൽ നിർദ്ദേശം നൽകുന്ന രീതിയിൽ കോൺഗ്രസ് രാഷ്ട്രീയം വഷളായി എന്ന് ബിജെപി നേതാവും കഴക്കൂട്ടം നിയുക്ത എംഎൽഎയുമായ വി. മുരളീധരൻ .
കോൺഗ്രസുകാർ തങ്ങളുടെ ആത്മാഭിമാനം മുസ്ലിം ലീഗിനു പണയം വച്ചോ എന്നു സ്വയം ആലോചിക്കണമെന്നു പത്രസമ്മേളനത്തിൽ മുരളീധരൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ലീഗിനു കൊടുക്കുന്നത് ആശാസ്യം ആണോ എന്നു കോൺഗ്രസ് നേതൃത്വം ആലോചിക്കണം. ബിജെപിയുടെ നിയമസഭയിലെ നേതാവ് ആരെന്നു തീരുമാനിക്കുന്നതു നിയമസഭാ കക്ഷി യോഗം കൂടിയതിനു ശേഷം ആയിരിക്കും.
പാചകവാതകക്ഷമം കേരളത്തിൽ വരാൻ സാധ്യതയില്ലെന്നും ഏജൻസികളുടെ കാര്യത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.
National
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിലെ ചർച്ചകൾ അന്തിമഘട്ടത്തിലെന്നു സൂചന. ഹൈക്കമാൻഡിന്റെ നേതൃത്വത്തിലാണ് നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നത്. വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ നേരിൽ കണ്ടുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം വേണമെന്ന നിലയിൽ മൂന്നു പേരും വിട്ടുകൊടുക്കാതെ നിൽക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ ഊർജിതമായിരിക്കുന്നത്.
നേതാക്കൾക്കിടയിൽ ഒരു സമവായത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ചർച്ചകളിൽ പങ്കുചേരാൻ ഇവിടെയുണ്ട്. ഒരു മണിക്കൂർ പിന്നിടുമ്പോഴും ചർച്ച തുടരുകയാണ്.
എംഎൽഎമാരുടെ എണ്ണം പ്രധാന മാനദണ്ഡമാക്കാൻ തീരുമാനിച്ചാൽ കെ.സി. വേണുഗോപാലിനു കുറിവീഴും. അതേസമയം, ജനവികാരവും ഘടകകക്ഷികളുടെ താത്പര്യവും പരിഗണനാ വിഷയമായാൽ വി.ഡി.സതീശൻ തന്നെ മുഖ്യമന്ത്രിയാകും. അതേസമയം, സീനിയോരിറ്റി വിഷയം മുന്നോട്ടുവച്ചാണ് രമേശ് ചെന്നിത്തല വാദിക്കുന്നത്.
നേതാക്കൾക്ക് ഇടയിൽ സമവായമുണ്ടാക്കി ഇന്നുതന്നെ പ്രഖ്യാപനം നടത്തുക എന്ന ദുഷ്കരമായ ദൗത്യമാണ് എഐസിസിക്കു മുന്നിലുള്ളത്. മൂന്നു പക്ഷത്തെയും അണികൾ ഹൈക്കമാൻഡിൽ നടക്കുന്ന ചർച്ചകളിൽ കണ്ണുംനട്ട് കടുത്ത ആകാംക്ഷയിലാണ്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരാളെ നിശ്ചയിച്ചുകഴിഞ്ഞാൽ മറ്റു രണ്ടുപേരെയും അനുനയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ഥാനം കിട്ടാത്തവർ ഏതെങ്കിലും രീതിയിൽ അനഷ്ടം പ്രകടിപ്പിച്ചാൽ മാധ്യമങ്ങളും എതിരാളികളും അത് ഏറ്റെടുക്കുകയും ഇപ്പോൾ കിട്ടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം അതിൽത്തട്ടി നഷ്ടമാവുകയുംചെയ്യും എന്ന സാഹചര്യം മുന്നിലുണ്ട്. അതിനാൽ, എല്ലാവിധ അനുനയന സാധ്യതകളും പ്രയോഗിച്ച് നേതാക്കളെ സമാധാനിപ്പിച്ചു മാത്രമേ യോഗം അവസാനിപ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചനകൾ.
Kerala
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്‍പ്പറ്റയ്ക്കു മുന്‍ഗണന നല്കുമെന്നു കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി.
ഇരിക്കൂറിലോ?
കെസി സംസ്ഥാന ഭരണത്തിന്റെ സാരഥ്യത്തിലെത്തിയാല്‍ അഡ്വ.സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറില്‍ മത്സരിക്കുമെന്നാണ് പൊതുവെ പ്രചാരണം. സംസ്ഥാനത്തു കെസി ചേരിയിലെ പ്രമുഖനായ സജീവ് ജോസഫ് മുറുമുറുപ്പില്ലാതെ മണ്ഡലം ഒഴിഞ്ഞുകൊടുക്കുമെന്നും വ്യക്തമാണ്. എന്നാല്‍, ഇരിക്കൂറില്‍ കെസിക്കു സുഗമമായി ജയിച്ചു കയറാവുന്ന സാഹചര്യമാണോയെന്നു സംശയിക്കുന്നവരുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പക്ഷം പിടിക്കുന്നവര്‍ ഇരിക്കൂറിലും രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ മുസ്ലിം ലീഗിനും വേരോട്ടമുണ്ട്.
ഇരിക്കൂറില്‍ 59.94 ശതമാനം വോട്ടാണ് സജീവ് ജോസഫിനു ലഭിച്ചത്. പോള്‍ ചെയ്ത 1,51,645 വോട്ടില്‍ 90,895 വോട്ടാണ് കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞത്. തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ.മാത്യു കുന്നപ്പള്ളിക്ക് 48,496 വോട്ടാണ്(31.96 ശതമാനം)ലഭിച്ചത്.
മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം പാര്‍ട്ടിയിലെ വിരുദ്ധചേരിയിലുള്ളവര് സംഘടിതമായി തിരിഞ്ഞു കുത്തുമോയെന്ന ആശങ്ക ചില കേന്ദ്രങ്ങൾക്കുണ്ട്. ഈ സാഹചര്യമാണ് അദ്ദേഹം കുറെക്കൂടി സുരക്ഷിതമായ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്.
കൽപ്പറ്റ സുരക്ഷിതം
കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖാണ് കല്‍പ്പറ്റ മണ്ഡലം നിയുക്ത എംഎല്‍എ.
തെരഞ്ഞെടുപ്പില്‍ 45,301 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. 2021 തെരഞ്ഞെടുപ്പിലെ 5,470 വോട്ടിന്റെ മേല്‍ക്കൈ അദ്ദേഹം പലമടങ്ങായാണ് മെച്ചപ്പെടുത്തിയത്. സിദ്ദിഖിനു ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് ജില്ലാ നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയിരുന്നു. ലോക്സഭയില്‍ പ്രിയങ്കഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് കല്‍പ്പറ്റ.
സംസ്ഥാനത്തു കെസിയുടെ വിശ്വസ്തരില്‍ ഒരാളാണ് സിദ്ദിഖ് എന്നിരിക്കേ രാജ്യസഭാംഗത്വവും ഐഐസിസി സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്തു കെസി നിര്‍ദേശിച്ചാല്‍ മണ്ഡലം സന്തോഷത്തോടെ സിദ്ദിഖ് വിട്ടുകൊടുക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ കുറവല്ല.
മുഖ്യമന്ത്രി പദവിക്കായുള്ള ചരടുവലി മുറുകിയപ്പോള്‍ ജില്ലയില്‍ വി.ഡി. സതീശന് അനുകൂലമായി ശക്തിപ്രകടനങ്ങള്‍ നടന്നില്ല എന്നതും ശ്രദ്ധേയം. കെസി മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം കല്‍പ്പറ്റയില്‍ മത്സരിക്കുകയും ചെയ്യുന്നത് വയനാടിനു പൊതുവെ ഗുണമാകുമെന്നു ചിന്തിക്കുന്നവരും നിരവധിയാണ്.
National
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള പോര് രൂക്ഷമായതിനു പിന്നാലെ പ്രശ്നം പരിഹരിക്കാൻ ഫോർമുല തയാറാക്കുന്ന തിരക്കിൽ ഹൈക്കമാൻഡ്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് രംഗത്തുള്ളത്. മൂവർക്കും വേണ്ടി അണികൾ തെരുവിലിറങ്ങുന്ന സ്ഥിതി ആയതോടെ ഹൈക്കമാൻഡ് വിഷയത്തിൽ ഊർജിതമായി ഇടപെട്ടിരിക്കുകയാണ്. വിഷയം തെരുവിലേക്ക് പോയതിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻഡ്.
നാടെങ്ങും ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചും പ്രകടനങ്ങൾ നടത്തിയുമാണ് അനുയായികൾ പിന്തുണ പ്രഖ്യാപനം നടത്തുന്നത്. ഇതു മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെയാണ് പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. മിന്നുന്ന വിജയത്തിന്റെ തിളക്കം വിവാദത്തിൽ മുങ്ങുമോയെന്ന ആശങ്ക ഘടകകക്ഷികൾ അടക്കം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതോടെ അവകാശവാദമുന്നയിച്ച നേതാക്കൾ എത്രയും വേഗം സമവായത്തിൽ എത്തിച്ചേരണമെന്നു നിർദേശിച്ചിരിക്കുകയാണ് നേതൃത്വം.
നിരീക്ഷകരായി എത്തിയ മുകുൾ വാസ്നിക്കും അജയ് മാക്കനും നൽകിയ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനൊപ്പം സമവായ നീക്കം നേതൃത്വം മുന്നോട്ടുവയ്ക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്നു ശശി തരൂർ എംപി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ധരിപ്പിച്ചിരുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രതികരണങ്ങളും പ്രകടനങ്ങളുമെല്ലാം നേതൃത്വത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചുള്ള ഫോർമുലയാണ് തയാറാക്കുന്നത്.
അവകാശവാദമുന്നയിച്ചു രംഗത്തുള്ളതിൽ ഒരാൾ ശക്തി തെളിയിച്ച ശേഷം പിന്മാറുമെന്ന പ്രതീക്ഷയാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ ഇപ്പോഴുള്ളത്. ഒപ്പം നിൽക്കുന്ന വിശ്വസ്തർക്കു മന്ത്രിസ്ഥാനം ഉറപ്പു നൽകിയാൽ പിൻമാറാൻ സന്നദ്ധരാകുമെന്ന പ്രതീക്ഷയും ഹൈക്കമാൻഡ് വൃത്തങ്ങൾക്കുണ്ട്.
അങ്ങനെ വന്നാൽ നാളെത്തന്നെ ഒറ്റപ്പേരിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, പിന്തുണയുടെയും പ്രതിഷേധത്തിന്റെയും പേരിൽ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കാൻ നടക്കുന്ന ശ്രമങ്ങൾ നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ പോലും അവഹേളനപരമായ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനിടെ, കേന്ദ്രനിരീക്ഷകരായി എത്തിയ സംഘത്തിന്റെ പക്കിൽനിന്ന് എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ രേഖ ഇന്നലെ ചോർന്നത് എംഎൽഎമാർക്കിടയിൽ അതൃപ്തി പടർത്തി. തങ്ങൾ രഹസ്യമായി പറഞ്ഞ കാര്യം മാധ്യമങ്ങൾക്കു ലഭിക്കും വിധം അശ്രദ്ധമായിട്ടാണ് നേതാക്കൾ കൈകാര്യംചെയ്തതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കൂടിക്കാഴ്ച പൂർത്തിയാക്കി പുറത്തിറങ്ങിയ മുകുൾ വാസ്നിക്കിന്റെ കൈയിലുണ്ടായിരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റ് ആണ് ഒരു പത്രഫോട്ടോഗ്രാഫർ പകർത്തിയത്. ഏതാനും എംഎൽഎമാർ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ഇതിൽ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയെന്ന രീതിയില്‍ പുറത്തുവന്ന രേഖ എഐസിസി നിരീക്ഷകര്‍ തള്ളി. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും പറഞ്ഞു. കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങളല്ല അതില്‍ പ്രതിഫലിക്കുന്നത്. എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
ചേർത്തല: തന്റെ പരാജയത്തിനായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെടൽ നടത്തിയെന്ന കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ ആരോപണത്തിനെതിരേ വിമർശനവുമായി വെള്ളാപ്പള്ളി. കായംകുളത്ത് സിപിഎം തന്നെ പല ഗ്രൂപ്പ് ആയിരുന്നെന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
യു. പ്രതിഭയ്ക്ക് അവിടെ നിൽക്കാനുള്ള അർഹതയില്ലെന്നു ജനം കണ്ടുപിടിച്ചു. ആദ്യം സ്വന്തം വീഴ്ച കണ്ടുപിടിക്കട്ടെ. അവർ തോറ്റതിന് താൻ അല്ല കുറ്റക്കാരൻ. ജയിച്ചതെല്ലാം അവരുടെ ഗുണംകൊണ്ടും തോറ്റതെല്ലാം തന്റെ കുറ്റം കൊണ്ടാണെന്നും വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇതിനിടെ, പത്രസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയെ വാനോളം പുകഴ്ത്താനും വെള്ളാപ്പള്ളി മറന്നില്ല. കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്ലിം ലീഗ് ആണ്. താൻ മുസ്ലിം വിരോധിയല്ല. മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നതു പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
കോട്ടയം: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവത്തെയും ധാർഷ്ട്യത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ഇടതു സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോൾ ദീപികയിൽ എഴുതിയ ലേഖനം ചർച്ചയാകുന്നു. അതിരൂക്ഷ വിമർശനങ്ങളാണ് വികാരം പിണറായി വിരുദ്ധം എന്ന തലക്കക്കെട്ടിൽ ഇന്ന് എഴുതിയ ലേഖനത്തിൽ ഉടനീളം സെബാസ്റ്റ്യൻ പോൾ ഉയർത്തുന്നത്. ഇടതുപക്ഷം ഇപ്പോൾ ഏറ്റുവാങ്ങിയ കടുത്ത പരാജയത്തിന്റെ പ്രധാന കാരണം അന്വേഷിച്ച് എങ്ങോട്ടും പോകേണ്ടെന്നാണ് ലേഖനം പറയുന്നത്.
ഏകാധിപതികളെ ജനം വീട്ടിലിരുത്തിയതിന്റെ നിരവധി ഉദാഹരണങ്ങളും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. താനും പിണറായിയുടെ ഏകാധിപത്യ മനോഭാവത്തിന്റെ ഇരയാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ തന്റെ പാർലമെന്ററി ജീവിതത്തിന് അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ തിരശീലയിട്ടെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തുന്നു. ലേഖനത്തിന്റെ പൂർണരൂപം ഇങ്ങനെ:
തുടർഭരണം ജനാധിപത്യത്തിന് ഹാനികരമാണെന്ന നിലപാട് ചരിത്രവീക്ഷണത്തിൽ വിശദീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനുമുമ്പ് ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. എന്റെ വീക്ഷണത്തോട് യോജിക്കുന്ന നിലപാടാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ബംഗാളിലെയും ജനങ്ങൾ സ്വീകരിച്ചത്. അധികാരത്തിന് പരിധിയും പരിമിതിയും ഉണ്ടാകണം.
പരമമായ അധികാരം പരമമായി ദുഷിക്കുമെന്ന് ആക്ടൺ പറഞ്ഞതിന്റെ അർഥം മനസിലാക്കിക്കൊണ്ടാണ് യുഎസ് പ്രസിഡന്റിന്റെ കാലാവധി പരമാവധി എട്ടു വർഷമായി നിജപ്പെടുത്തിയിരിക്കുന്നത്. നാലു വർഷം കൂടുമ്പോൾ ജനവിധി പുതുക്കണം. ഡോണൾഡ് ട്രംപിന്റെ ഭരണകാലത്ത് ഈ നിയന്ത്രണം മാത്രമാണ് ലോകത്തിന് സമാശ്വാസവും പ്രതീക്ഷയും നൽകുന്നത്.
ഹിറ്റ്ലറെ പരാജയപ്പെടുത്തിയ ചർച്ചിലിന് ബ്രിട്ടീഷ് ജനത വീണ്ടുമൊരു അവസരം നൽകിയില്ല. അഞ്ചു വർഷം മാറ്റിനിർത്തിയതിനു ശേഷമാണ് യുദ്ധജേതാവിനെ അവർ വീണ്ടും പ്രധാനമന്ത്രിയാക്കിയത്. തുടർഭരണം ആരെയും എകാധിപതിയാക്കും. പിണറായി വിജയൻ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണംകൂടിയാണ്. കേരളം ഇന്ത്യാ യൂണിയനിലെ ഒരു യൂണിറ്റ് മാത്രമായതിനാലും ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വത്തോടെ രാഷ്ട്രപതി ഡൽഹിയിലുള്ളതുകൊണ്ടും പിണറായി വിജയന് തനിസ്വഭാവം പൂർണമായും എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നു മാത്രം.
ജനം മതി എന്നു പറയുമ്പോൾ
തുടർഭരണം ഇന്ദിരാഗാന്ധിയെ ഏകാധിപതിയാക്കി. അടിയന്തരാവസ്ഥ എന്ന പേരിലുള്ള തേർവാഴ്ചയായിരുന്നു അക്കാലം. ഇന്ദിരാ ഗാന്ധിയുടെ മൂന്നാമൂഴമായിരുന്നു അത്. ജനാധിപത്യത്തിലെ ഈ സത്യം കേരളത്തിലെ വോട്ടർമാർ മാത്രമല്ല തമിഴ്നാട്ടിലെയും ബംഗാളിലെയും വോട്ടർമാരും മനസിലാക്കി. അതുകൊണ്ട് അവർ സ്റ്റാലിനെ മാറ്റിനിർത്തി.
ഇടവേളയ്ക്കുവേണ്ടിയുള്ള മാറ്റിനിർത്തലാവാം അത്. മൂന്ന് വ്യാഴവട്ടക്കാലം നീണ്ടുനിന്ന സിപിഎം ഭരണം അവസാനിപ്പിച്ചുകൊണ്ട് ബംഗാളിൽ അധികാരം പിടിച്ച മമത ബാനർജി മൂന്നു വട്ടം പൂർത്തിയാക്കിയപ്പോൾ മതി എന്നു ജനം പറഞ്ഞു. പിണറായി വിജയന് ഒരു വട്ടംകൂടി അവസരം നൽകിയിരുന്നുവെങ്കിൽ ബംഗാളിലെ സിപിഎമ്മിന്റെ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം നിപതിക്കുമായിരുന്നു.
ബംഗാളിൽ മമത നിഷ്കാസിതയായപ്പോൾ കടന്നുവന്നത് ബിജെപിയാണ്. കേരളത്തിൽ അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കുന്നതിന് സിപിഎം വീണേടം വിഷ്ണുലോകമാക്കാതെ വീഴ്ചയിൽനിന്ന് എഴുന്നേറ്റ് കരുത്താർജിക്കണം. എങ്കിൽ അടുത്ത അഞ്ചാണ്ട് എൽഡിഎഫിനുള്ളതായിരിക്കും. 2021ൽ ക്രോധത്തോടെ ചവിട്ടിപ്പുറത്താക്കിയ യുഡിഎഫിനെയാണ് കൊട്ടും കുരവയും ആർപ്പുവിളികളുമായി ജനം 2026ൽ എതിരേറ്റത്. എല്ലാം സഹിക്കുകയും അവസരം കിട്ടുമ്പോൾ പ്രതകരിക്കുകയും പിന്നെ ഒരു തരം മനസ്താപത്തോടെ എല്ലാം ക്ഷമിക്കുകയും ചെയ്യുന്ന ദൈവികഭാവമാണ് സമ്മതിദായകരുടേത്.
പിണറായി വിരോധം
ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന വിലയിരുത്തൽ ശരിയായ കാരണം കണ്ടുപിടിക്കുന്നതിനുള്ള വൈമനസ്യത്തിന്റെ സൂചനയാണ്. എൽഡിഎഫിനെ ചവിട്ടിക്കൂട്ടി ഷെഡ്ഡിലാക്കാൻ മാത്രമുള്ള ഭരണവിരുദ്ധ വികാരം കേരളത്തിൽ പ്രകടമായിരുന്നില്ല. വിരോധം പിണറായിയോടായിരുന്നു. ധാർഷ്ട്യം എന്ന ഒറ്റ വാക്കിൽ എതിരാളികൾ പിണറായിയുടെ വ്യക്തിത്വത്തെ ഒതുക്കി.
ജനാധിപത്യത്തിലെ ഭരണാധികാരിക്കു ചേർന്ന പദസൃഷ്ടിയല്ല പിണറായി നടത്തിക്കൊണ്ടിരുന്നത്. ‘നികൃഷ്ടജീവി’ മുതൽ ‘ഡാഷ്മോൻ’ വരെ പൊതുവെ അസ്വീകാര്യമായ നിരവധി കാര്യങ്ങൾ പിണറായിക്കെതിരേ വോട്ട് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ചങ്കെത്രയെന്ന് വോട്ട് ചെയ്യാൻ പോകുന്ന പൗരൻ ആലോചിക്കില്ല. ആശ്രയിക്കാവുന്ന ഭരണാധികാരിക്കുവേണ്ടിയാണോ താൻ വോട്ട് ചെയ്യുന്നത് എന്നു മാത്രമാണ് അയാൾ ആലോചിക്കുന്നത്.
2021ലെ പിണറായി വിജയൻ ദീനാനുകമ്പയുള്ള ഭരണാധികാരിയായിരുന്നു. മഹാമാരിയും പേമാരിയും ഒരുമിച്ചു വന്ന്, മണ്ണാങ്കട്ടയുടെയും കരിയിലയുടെയും അവസ്ഥയിലായ ജനത്തിനു മുന്നിൽ പിണറായി അപ്രകാരം അവതരിക്കുകയായിരുന്നു. രക്ഷിക്കപ്പെട്ടവർ രക്ഷകനെ തള്ളിപ്പറയുന്നതിന് അധികം സമയം വേണ്ട. വിമോചകനായ മോശ പുറപ്പാടിന്റെ പല ഘട്ടങ്ങളിലും അപ്രകാരമുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുണ്ട്. വികസനത്തിന്റെ കണക്കു പറഞ്ഞ് ജനത്തെ ബോധ്യപ്പെടുത്താനാവില്ല. കിട്ടാനുള്ളത് കിട്ടിയവർക്ക് ഇനിയും എന്തു കിട്ടുമെന്നാണ് ആലോചന. പെൻഷൻ ആനുകൂല്യമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ആനുകൂല്യങ്ങളും കരുതപ്പെടുന്നത് അങ്ങനെയാണ്. അതാണ് അതിന്റെ ശരി.
ദയാലുവായ മുഖ്യമന്ത്രി
നല്ലവനും ദയാലുവുമായ മുഖ്യമന്ത്രിയെ ആണ് ജനം പ്രതീക്ഷിക്കുന്നത്. നമ്പർ വൺ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയുണ്ട്. ആഭ്യന്തരമന്ത്രി എന്ന നിലയിൽ പിണറായി ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ ഒന്നു കയറിപ്പോകുന്നത് നല്ലതാണെന്നു ഞാൻ എഴുതിയിട്ടുണ്ട്. രാത്രിയിൽ ലോക്കപ്പുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അറിഞ്ഞിരിക്കണം. ഇനി വരുന്ന ആഭ്യന്തരമന്ത്രികൂടി ശ്രദ്ധിക്കാനാണ് ഇതെഴുതുന്നത്. കഥാപാത്രമെന്ന നിലയിൽ മമ്മൂട്ടിയുടെ മുഖം പ്രസന്നമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി സദാ ദുർമുഖം കാണിക്കുന്നയാളാണ്.
മൈക്ക് ഓപ്പറേറ്ററോടും സ്വാഗതപ്രസംഗകയോടും അദ്ദേഹം തട്ടിക്കയറും. ആരാധനയോടെ ചോദ്യം ചോദിക്കാൻ തുടങ്ങിയ സഖാവിനോട് ചോദ്യം വീട്ടിൽ ചെന്ന് ചോദിക്കാനാണ് പിണറായി പറഞ്ഞത്. നികൃഷ്ടജീവി മുതൽ ഡാഷ്മോൻ വരെ പിണറായി നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ ഏറ്റവും അശ്ലീലമായത് ഈ ശകാരമായിരുന്നു. പൊതുമണ്ഡലം ചോദ്യങ്ങൾ ചോദിക്കാനുള്ളതാണ്. ജനാധിപത്യത്തിനു ചേരാത്ത രോഷമായിരുന്നു പിണറായിയുടേത്. സദസിലെ ചോദ്യം തടഞ്ഞ മുഖ്യമന്ത്രി ഉദ്ദേശിച്ച വീട് ഏതെന്ന് വ്യക്തമായില്ല. പിണറായിയിലെ വീടാണെങ്കിൽ എല്ലാ ചോദ്യങ്ങളും കേൾക്കുന്നതിന് ജനം ഒരാളെ അവിടെ ഇരുത്തിയിട്ടുണ്ട്.
സ്റ്റാലിന്റെ മരണശേഷം നടന്ന വിപുലമായ പാർട്ടി സമ്മേളനത്തിൽ സ്റ്റാലിനെ നിശിതമായി വിമർശിച്ചുകൊണ്ട് ക്രൂഷ്ചേവ് സംസാരിച്ചപ്പോൾ ഇതൊക്കെ സഖാവിന് അന്നു പറയാമായിരുന്നില്ലേ എന്ന് സദസിൽനിന്നു ചോദ്യമുണ്ടായി. ക്രൂഷ്ചേവ് പ്രസംഗം നിർത്തി ചോദ്യം ചോദിച്ചയാളിനോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു. ആരും എഴുന്നേറ്റില്ല. ക്രൂഷ്ചേവ് പറഞ്ഞു: ഇതുതന്നെയായിരുന്നു അന്ന് എന്റെയും പ്രശ്നം. ചില കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ പിണറായിക്ക് അനഭിമതനായ ആളാണ് ഞാൻ. പാർട്ടി സെക്രട്ടറിയായിരിക്കേ അദ്ദേഹം എന്റെ പാർലമെന്ററി ജീവിതത്തിനു തിരശീലയിട്ടു.
രണ്ടാം പിണറായി ഭരണത്തിൽ പിണറായി ഓരോ വോട്ടർക്കും അനഭിമതനായിത്തീർന്നു. പിണറായിക്കെതിരേ വോട്ട് ചെയ്യാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ടായിരുന്നു. പിണറായി ക്യാപ്റ്റനായി അവതരിപ്പിക്കപ്പെട്ടപ്പോൾ കപ്പൽതന്നെ മുക്കുന്നതിന് വോട്ടർമാർക്കു ന്യായമായ കാരണമായി.
ബെർമുഡയിലെ ചുഴിപോലെ ജനരോഷത്തിൽ അപ്രത്യക്ഷമാകാനുള്ളതല്ല എൽഡിഎഫ് എന്ന കപ്പൽ. ബംഗാളിൽ തുടർഭരണത്തിന്റെ തുടർച്ചയിൽ സിപിഎം കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതെ അപ്രത്യക്ഷമായി. പിന്നീട് മമത ബാനർജിയുടെ തുടർഭരണമായിരുന്നു. നാടകാന്തത്തിൽ അധികാരം ബിജെപിയുടെ കൈയിലെത്തി. കേരളത്തിലും മൂന്നു പേർ നിയമസഭയിൽ കടന്നുകൂടിയിട്ടുണ്ട്. അറബിയുടെയും ഒട്ടകത്തിന്റെയും കഥ ഓർക്കുന്നത് നല്ലതാണ്. കൂടാരത്തിനകത്തേക്ക് തലയിടാൻ അവസരം ലഭിച്ച ഒട്ടകം പയ്യെപ്പയ്യെ അറബിയെ പുറത്താക്കി കൂടാരം സ്വന്തമാക്കി.
അതുകൊണ്ട് ഭരണപക്ഷവും പ്രതിപക്ഷവും ഉത്തരവാദിത്വത്തോടെയും ചരിത്രബോധത്തോടെയും പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്നു എന്നതാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പ്രത്യേകത. അതുണ്ടായില്ല എന്നത് പാർട്ടിയുടെ വീഴ്ചയാണ്. സംഹാരദൂതൻ കടന്നുപോയ രാത്രിയിൽ കുഞ്ഞാടിന്റെ രക്തത്താൽ അടയാളപ്പെടുത്തിയ വീടുകൾ കുറവായിരുന്നു.
Kerala
കോട്ടയം: മത്സരിച്ച 12 സീറ്റിലും പരാജയം ഏറ്റുവാങ്ങിയ കേരള കോൺഗ്രസ്-എമ്മിന്റെ രാഷ്ട്രീയ ഭാവി ഭീഷണിയിലാണെന്നും പിളരുമെന്നുമൊക്കെ പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണെന്ന് മാണി ഗ്രൂപ്പിനെ ഉപദേശിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ദേവപ്രസാദ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:
Editorial
രാഷ്ട്രീയത്തിലെ കുതിരക്കച്ചവടം പുതിയതല്ല. പക്ഷേ, പണ്ട് രാഷ്ട്രീയ വാണിഭക്കാർ ജനങ്ങളറിയാതെ തലയിൽ മുണ്ടിട്ട് അത്യപൂർവമായി പോയിരുന്ന ആ അധോലോകത്തിന്റെ തൊട്ടുകൂടായ്മ അവസാനിപ്പിച്ചതു ബിജെപിയാണ്. ആർക്കെതിരേ ജനം വോട്ട് ചെയ്തു വിജയിപ്പിച്ചോ അവരുമായി സന്ധി ചെയ്യുന്ന ജനപ്രതിനിധികൾ വോട്ട് ചെയ്തവരെ വഞ്ചിക്കുക മാത്രമല്ല, ജനാധിപത്യത്തെ വ്യാപാരമാക്കുകയും ചെയ്യുന്നു.
ആം ആദ്മി പാർട്ടിയിൽനിന്ന് രാജ്യസഭയിലെത്തിയ രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴു കുതിരകളാണ് ഏറ്റവുമൊടുവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ബിജെപി വാങ്ങിയതാണോ ഛദ്ദയും കൂട്ടരും സ്വയം വിറ്റതാണോ എന്നതിനേക്കാൾ പ്രസക്തം, ജനം ചതിക്കപ്പെട്ടു എന്നതാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റനിരോധന പരിധിയിൽ വരില്ല. പക്ഷേ, ജനവഞ്ചനയുടെയും ജനാധിപത്യ അട്ടിമറിയുടെയും പരിധിയിൽ വരും.
രാജ്യസഭയിലെ 10 ആം ആദ്മി പാർട്ടി എംപിമാരിൽ രാഘവ് ഛദ്ദ, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി എന്നീ ഏഴ് എംപിമാരാണ് ബിജെപിയിൽ ചേർന്നത്. ലയനത്തെ രാജ്യസഭാ അധ്യക്ഷൻകൂടിയായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ 245 അംഗ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു. 18 എംപിമാരെക്കൂടി വാങ്ങിയാൽ രാജ്യസഭയിൽ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷമാകും.
പഞ്ചാബിൽനിന്ന് രാജ്യസഭയിൽ ഒരംഗം പോലുമില്ലാത്ത ബിജെപിക്കാണ് ഒറ്റക്കച്ചവടത്തിൽ ആറുപേരെ കിട്ടിയത്. 117 അംഗ നിയമസഭയിൽ വെറും രണ്ട് എംഎൽഎമാരാണു ബിജെപിക്കുള്ളത്. ബിജെപിക്ക് പഞ്ചാബ് മറ്റൊരു കേരളം പോലെയാണെന്നർഥം. തുടക്കത്തിൽ പറഞ്ഞതുപോലെ, ബിജെപിക്കും കോൺഗ്രസിനുമെതിരേ ആം ആദ്മിയെ വിജയിപ്പിച്ച പഞ്ചാബിലെ ജനങ്ങളുടെ വിധി കുതിരക്കച്ചവടക്കാർ അട്ടിമറിച്ചിരിക്കുന്നു.
എന്തു ലാഭത്തിനുവേണ്ടിയാണ് ആം ആദ്മി എംപിമാർ ജനവിധി വിറ്റതെന്ന ചോദ്യമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾ മുതൽ ഇഡിയെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉപയോഗിച്ചുള്ള ബിജെപിയുടെ ഭീഷണിവരെ ആരോപിക്കപ്പെടുന്നുണ്ട്. രാഘവ് ഛദ്ദയാണ് കൂറുമാറ്റസംഘത്തിന്റെ മുന്നിലുണ്ടായിരുന്നത്. ഛദ്ദയുടെ നീക്കം മണത്തറിഞ്ഞ ആം ആദ്മി പാർട്ടി അദ്ദേഹത്തെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് ഏപ്രിൽ രണ്ടിന് നീക്കുകയും പഞ്ചാബ് എംപി അശോക് കുമാർ മിത്തലിനെ പകരം നിയമിക്കുകയും ചെയ്തു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മിത്തലിന്റെ ഉടമസ്ഥതയിൽ ഗുഡ്ഗാവിലും ജലന്ധറിലുമുള്ള 10 സ്ഥാപനങ്ങളിൽ ഏപ്രിൽ 10ന് ഇഡി പരിശോധന നടത്തി. ദിവസങ്ങൾക്കകം അദ്ദേഹം ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.
ബിജെപി അധികാരത്തിലെത്തി രണ്ടു വർഷത്തിനകം സംസ്ഥാനങ്ങളിൽ ആരംഭിച്ച കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തേതും. 2016ൽ അരുണാചൽ പ്രദേശ്, 2017ൽ ബിഹാർ, മണിപ്പുർ, ഗോവ, 2019ൽ കർണാടക, 2020ൽ മധ്യപ്രദേശ് എന്നിങ്ങനെയായിരുന്നു അധികാരം പിടിച്ചത്. വിഷയം കോടതിയിൽ ചോദ്യംചെയ്യുമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിട്ടുണ്ട്. അയോഗ്യതാ വിഷയത്തിൽ സഭാധ്യക്ഷന്റെ തീരുമാനം അന്തിമമാണെന്നും കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്നും നിയമമുണ്ടെങ്കിലും 1992ലെ കിഹോതോ ഹോളോഹാൻ കേസിൽ, അധ്യക്ഷന്റെ തീരുമാനം കോടതിയുടെ പരിശോധനയ്ക്കു വിധേയമാണെന്ന സുപ്രീംകോടതി വിധിയുണ്ട്. കേസിന്റെ ഫലം എന്തായാലും അടുത്തവർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ രണ്ട് എംഎൽഎമാർ മാത്രമുള്ള ബിജെപിക്ക് ആം ആദ്മി എംപിമാരുടെ വരവ് ഗുണകരമാകുമോ എന്നറിയില്ല. പക്ഷേ, കോൺഗ്രസിന്റെ മനസിലൊരു ലഡു പൊട്ടിയിട്ടുണ്ട്. തങ്ങളെ കൈയൊഴിഞ്ഞ് ആം ആദ്മിയെ വിജയിപ്പിച്ചവർ തിരിച്ചു ചിന്തിക്കുമെന്ന പ്രതീക്ഷയാണ് കാരണം.
കോൺഗ്രസ് മുക്ത ഭാരതമെന്നാൽ പ്രതിപക്ഷ മുക്ത ഭാരതമാണെന്ന് ആം ആദ്മിക്കും തിരിച്ചറിവായി. അഴിമതിക്കെതിരേ അണ്ണാ ഹസാരെ ഡൽഹി രാംലീല മൈതാനത്ത് നടത്തിയ ജൻ ലോക്പാൽ സമരത്തിലെ പങ്കാളിയായിരുന്ന അരവിന്ദ് കേജരിവാൾ 2012ൽ രൂപീകരിച്ചതാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലും പിന്നീട് പഞ്ചാബിലും അധികാരത്തിലെത്തുകയും ചെയ്തു. പക്ഷേ, ബിജെപിയുടെ കോട്ടയായ ഗുജറാത്തിലേക്കും ആം ആദ്മി മത്സരത്തിനിറങ്ങിയതോടെ ഡൽഹി മദ്യനയത്തിൽ അഴിമതിയാരോപിച്ച് കേജരിവാളിനെ ബിജെപി പൂട്ടി.
കെട്ടിച്ചമച്ച കേസാണെന്നു പറഞ്ഞ് കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ എത്തിയിട്ടുണ്ട്. അഴിമതിവിരുദ്ധതയ്ക്കും ജനാധിപത്യവത്കരണത്തിനുംവേണ്ടി പ്രസംഗിച്ച പാർട്ടി, ക്രമേണ കേജരിവാളിന്റെ ഏകാധിപത്യത്തിലായി. 2014ൽ യുപിഎ സർക്കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചത് ആം ആദ്മി പാർട്ടിയാണ്. പക്ഷേ, അതിന്റെ വളർച്ച കൂടുതൽ സംസ്ഥാനങ്ങളിലേക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും നീളുന്നത് ബിജെപി താത്പര്യപ്പെടുന്നില്ല.
ജനാധിപത്യത്തെ വിലയ്ക്കുവാങ്ങൽ മുന്‍പും ഉണ്ടായിരുന്നെങ്കിലും 1893 മാർച്ച് 22ന് ‘ന്യൂയോർക്ക് ടൈംസ്’, ‘നുണയും നിയമനിർമാണവും’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ‘കുതിരക്കച്ചവടം’ എന്ന പ്രയോഗം ആദ്യമായി രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഈ കച്ചവടക്കാരുടെ പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടെയുണ്ട്. കോൺഗ്രസ് തന്നെയാണ് 1985ൽ കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. 2003ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഇതിൽ ഭേദഗതി കൊണ്ടുവന്നു. അതോടെ കൂറുമാറ്റത്തിന്റെ സാധുതയ്ക്കു മൂന്നിലൊന്ന് ഭൂരിപക്ഷമെന്നത് മൂന്നിൽ രണ്ടായി. പാവം വാജ്പേയി! അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയവത്കരണകാലത്ത് കുതിരച്ചന്തയിൽ മൂന്നിൽ രണ്ടൊന്നും തടസമാകില്ലെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടില്ല.
ഇങ്ങനെ സംഗ്രഹിക്കാം: ജനാധിപത്യത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന പ്രഥമസ്ഥാനം കുതിരക്കച്ചവടത്തിലൂടെ രാഷ്ട്രീയ ഭിക്ഷാംദേഹികളായ ജനപ്രതിനിധികൾ കൈയടക്കുകയാണ്. ആരു ജയിക്കണമെന്നല്ലാതെ ആരു ഭരിക്കണമെന്ന് ജനത്തിനു തീരുമാനിക്കാനാകാത്ത അവസ്ഥ. “ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ” എന്ന ജനാധിപത്യ സങ്കൽപ്പത്തോട് ഇതിനു ചില സാദൃശ്യങ്ങളുണ്ടെന്നതു ശരിയാണ്. അതാണ് കൂടുതൽ അപകടം.
Movies
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടനും ടിവികെ നേതാവുമായ വിജയ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. താൻ നടൻ തന്നെയാണെന്നും പക്ഷേ രാഷ്ട്രീയത്തിൽ അഭിനയിച്ചിട്ടില്ലെന്നും വിജയ് പറയുന്നു.
"വിജയ് ഒരു നടനാണ്, വിജയ് ഒരു നടനാണ്... എന്ന് പറയുന്ന ഒരു മന്ത്രിയുണ്ട്. അതെ, ഞാൻ ഒരു നടനാണ്. അദ്ദേഹം പുതിയതായി എന്തോ കണ്ടെത്തിയതുപോലെയാണ് ഇത് പറയുന്നത്. പക്ഷേ ഞാൻ രാഷ്ട്രീയത്തിൽ അഭിനയിച്ചിട്ടില്ല.
രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം ഞാൻ അഭിനയിച്ചിട്ടില്ല. നിങ്ങൾ നാടകത്തിന് മുകളിൽ നാടകം കളിക്കുകയാണ്, അപ്പോൾ നിങ്ങളെ നാടക അഭിനേതാക്കളെന്ന് വിളിക്കാമോ? നിങ്ങളെയെല്ലാം അപകടകാരികളായ നാടകക്കമ്പനികളെന്ന് പറയാമോ?" വിജയ് ചോദിച്ചു.
കഴിഞ്ഞ വർഷം കരൂരിൽ നടന്ന ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40-ലധികം പേർ മരിച്ച സംഭവത്തിൽ വിജയ് വികാരാധീനനായാണ് സംസാരിച്ചത്.
"എന്തിനാണ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നത്? ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കുകയില്ല എന്ന് നിങ്ങൾ ഒരു വീഡിയോ ഉണ്ടാക്കി, ഇപ്പോൾ അതിന് എന്നെ കുറ്റപ്പെടുത്തുന്നു. പോലീസ് എനിക്ക് അനുമതി നൽകിയ സമയത്താണ് ഞാൻ അവിടെയുണ്ടായിരുന്നത്. എല്ലാം ലൈവാണ്, നിങ്ങൾക്ക് മര്യാദയില്ലേ?" വിജയ് കൂട്ടിച്ചേർത്തു.
Movies
വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തമിഴക രാഷ്ട്രീയപ്പോരാട്ടം കടുത്ത സാഹചര്യത്തിൽ നടൻ വിജയ്യുടെ പാർട്ടിയായ ടിവികെ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഉലകനായകൻ കമൽഹാസനെ രംഗത്തിറക്കി ഡിഎംകെ.
തമിഴ്നാട്ടിലുടനീളം ഡിഎംകെയുടെ താരപ്രചാരകനായി മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ മാറിയിരിക്കുകയാണ്. കോയമ്പത്തൂരിലെ ഡിഎംകെ സ്ഥാനാർഥി സെന്തിൽ ബാലാജിക്കായി വോട്ട് അഭ്യർഥിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് കമൽഹാസൻ ഉയർത്തിയത്.
കോയമ്പത്തൂരിലെ മെട്രോ റെയിൽ പദ്ധതി നിഷേധിച്ച കേന്ദ്ര നിലപാടിനെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു. പട്നയിലും ആഗ്രയിലും നൽകുന്ന ഇളവുകൾ ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നു വിളിക്കപ്പെടുന്ന കോയമ്പത്തൂരിന് എന്തുകൊണ്ടു നിഷേധിക്കുന്നുവെന്നു താരം ചോദിച്ചു.
അഴിമതി ആരോപണങ്ങളെത്തുടർന്നു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സെന്തിൽ ബാലാജി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ചെന്നൈയിലെ പ്രചാരണത്തിലും കമൽഹാസൻ സജീവമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്ന ചേപ്പോക്ക്-തിരുവള്ളിക്കേനിയിൽ പ്രചാരണം തുടങ്ങിയ അദ്ദേഹം, കായിക മേഖലയിൽ ഉദയനിധി നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിൽ മത്സരിക്കുന്നതും ഈ തെരഞ്ഞെടുപ്പിനെ ഭരണകക്ഷിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാക്കി മാറ്റുന്നു.
സിനിമയിലെ തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്, യുവാക്കൾക്കും സ്ത്രീകൾക്കുമിടയിലുള്ള തന്റെ സ്വാധീനം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ വിജയ് മത്സരിക്കുമ്പോൾ, ചെന്നൈയിലെ പ്രധാന മണ്ഡലങ്ങളായ ടി നഗറിലും വില്ലിവാക്കത്തിലും തന്റെ വിശ്വസ്തരെയാണ് വിജയ് കളത്തിലിറക്കിയിരിക്കുന്നത്. ഡിഎംകെയുടെ ശക്തമായ സഖ്യത്തിന് വിജയ്യുടെ വരവു തിരിച്ചടിയാകുമോ എന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്.
തമിഴ് രാഷ്ട്രീയത്തിലെ താരപ്പോരാട്ടങ്ങളുടെ ചരിത്രത്തിൽ എംജിആറിനും ജയലളിതയ്ക്കും ശേഷം മറ്റൊരു നടനും മുഖ്യമന്ത്രി പദവിയിലെത്താൻ സാധിച്ചിട്ടില്ല. ശിവാജി ഗണേശൻ, വിജയകാന്ത് എന്നിവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരിച്ചടി നേരിട്ടവരാണ്.
ഈ ചരിത്രം വിജയ് തിരുത്തുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. അഴിമതിക്കെതിരേ മൂന്നാം ബദൽ എന്ന ലക്ഷ്യത്തോടെ പാർട്ടി രൂപീകരിച്ച കമൽഹാസൻ, ബിജെപിയെ നേരിടാൻ ഡിഎംകെ സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.
ഇത്തവണ നിയമസഭയിലേക്കു മത്സരിക്കുന്നില്ലെങ്കിലും ഡിഎംകെ സഖ്യത്തിന്റെ വിജയത്തിനായി തമിഴ്നാട്ടിലുടനീളം കമൽഹാസൻ താരപ്രചാരകനായി രംഗത്തുണ്ട്.
National
കോൽക്കത്ത: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താൻ ബുൾഡോർ പൊളിറ്റിക്സിലല്ല വിശ്വസിക്കുന്നത് സ്നേഹത്തിലാണെന്ന് മമത പറഞ്ഞു.
ബീര്‍ഭൂം ജില്ലയിലെ സുരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
ആദിത്യനാഥിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ഉത്തർപ്രദേശിലെപ്പോലെ ഇവിടെയും ബുൾഡോസർ ഉപയോഗിക്കണമെന്ന് ചിലർ പറയുന്നു. ഞാൻ ബുൾഡോസർ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. സ്നേഹത്തിന്റെ മഹത്വത്തിലാണ് വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റേത് ഗുണ്ടാപ്രവര്ത്തനങ്ങളാണെന്നും മാഫിയ രാജാണെന്നും മാറ്റംകൊണ്ടുവരാന് യുപി മോഡല്‍ അനിവാര്യമാണെന്നും യോഗി ആദിത്യനാഥ് പ്രസംഗിച്ചതിന് മറുപടിയായാണ് മമതയുടെ പ്രതികരണമുണ്ടായത്.
Kerala
പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ നടത്തിയ പ്രസംഗം വൈറലാകുന്നു. സമകാലിക രാഷ്ട്രീയ വിവാദങ്ങളോടും സംഭവങ്ങളോടും ചേർത്തുവച്ചാണ് പലരും ഈ പ്രസംഗത്തെ വ്യഖ്യാനിക്കുന്നത്. ജയ്ഗിരി പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് മാധ്യമശ്രദ്ധ നേടിയത്. പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെ:
എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്നു നമുക്കു പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്റെ അർഥം. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയിൽ നടക്കുമെന്നു ഞാൻ കരുതുന്നില്ല. നമ്മൾ വളരെയേറെ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. പൊതുരംഗത്തു പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ചു മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഞാൻ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല, ആരാണെങ്കിലും മതനേതാക്കന്മാർക്കു നേരെ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് എനിക്കു തോന്നുന്നില്ല.
ചാനൽ ഭാഷ
അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അതു മാനിക്കാതെ നമ്മൾ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകൾക്കു വേണ്ടി മാത്രം നമ്മൾ സംസാരിക്കരുത്. നമുക്കൊരു ചാനൽ ഭാഷ അല്ലെങ്കിൽ ഒരു ചാനൽ സംഭാഷണ സംസ്കാരം സൃഷ്ടിക്കണം എന്ന കാര്യത്തിനു വേണ്ടി മാത്രം മുമ്പോട്ടു പോകുന്നതു ശരിയല്ല. ആരാണെങ്കിലും അത്തരം തെറ്റുകൾ സമൂഹത്തെ അറിയിക്കണം. ഭീഷണിയുടെ സ്വരം വിലപ്പോകില്ല, അത് നമ്മൾ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.
രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നതെന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയിൽനിന്നു വളർന്നുവന്നത്. അതെല്ലാം നമുക്കു സന്തോഷമാണ്, നമുക്ക് തൃപ്തിയാണ്. അവരു വഴി നമുക്കു നിരവധിയായ അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.
സഗൗരവം ആശയങ്ങൾ നിരത്തി സഭയിലൂടെയാണ് അവർ വളർന്നത്. അങ്ങനെ അവരുടെ ആശയങ്ങൾ വഴി ഈ രാജ്യത്തെ വളർത്താനായിട്ടുമാണ് അവർ ശ്രമിക്കേണ്ടത്. പതിറ്റാണ്ടുകളായിട്ട് തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുത്ത, പൊളിറ്റിക്കൽ ലെഗസി സ്വന്തമാക്കി നേടിയെടുത്ത ആളുകളൊക്കെ അവരുടെ ആ ഒരു ഐഡന്റിറ്റിക്കു ചേരാത്ത വിധത്തിൽ നിൽക്കുന്നതും പറയുന്നതും സമീപിക്കുന്നതും തെറ്റാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
നമുക്കു വലിയ രാഷ്ട്രീയ വാഗ്വാദങ്ങളിലേക്കൊന്നും പോകണ്ട. പക്ഷേ, ആയിരക്കണക്കിനു വൈദികരും സമർപ്പിതരും ഉള്ള ഈ സഭയെ മൂലയ്ക്കു കൊണ്ടേയിരുത്തി മിണ്ടാപ്രാണികൾ ആയിരിക്കണം, ന്യൂട്രൽ ആയിരിക്കണം - ഇതൊക്കെ ആരോടാണ് സംസാരിക്കുന്നത്? ആർക്കുവേണ്ടിയാണ് പറയുന്നത്? എപ്പോഴും നമ്മൾ ന്യൂട്രൽ ആയിരുന്നാൽ നമ്മുടെ ഐഡന്റിറ്റി എല്ലാം നഷ്ടപ്പെടും. 'Always neutral means always irrelevant'. നമുക്കൊന്നും പറയാൻ പറ്റുകയില്ല, ഒന്നും നമുക്കു ചൂണ്ടിക്കാണിക്കാൻ പറ്റുകയില്ല. ന്യൂട്രൽ ആയിരിക്കണം എന്നതൊന്നും നടപ്പാകുന്ന കാര്യമല്ല. അതു നടപ്പിലാക്കാൻ ആരും ചിന്തിക്കുകയും ചെയ്യരുത്.
നമ്മുടെ രാജ്യം നൽകുന്ന അവസരം
നമ്മുടെ രാജ്യം നമുക്കുള്ള തനിമ, നമ്മുടെ ഐഡന്റിറ്റി എന്താണെന്നു പറയാനായിട്ടുള്ള അവസരം നൽകുന്നുണ്ട്. മാന്യമായ ഭാഷയിൽ അത് ആർക്കും പറയാവുന്നതാണ്. ആരോ എവിടെയോ രഹസ്യമായിട്ട് വോട്ടിന്റെ കാര്യം പറഞ്ഞു എന്നാണല്ലോ ഒക്കെ പറയുന്നത്, എനിക്കറിഞ്ഞുകൂടാ. എന്റെ ചിന്ത, രഹസ്യമായിട്ട് എന്തിനാണ്? പരസ്യമായി തന്നെ ഉപയോഗിക്കാൻ നമുക്ക് അവകാശമില്ലേ? പരസ്യമായിട്ട് നമ്മളോടു നമ്മുടെ കാര്യങ്ങൾ പറയുന്നതിന് എന്തിനാ പേടിക്കുന്നത്? ആരെയാ പേടിക്കുന്നത്? നമ്മുടെ സത്യം എന്താണെന്നു കാണുകയും ആ സത്യത്തെ സധൈര്യം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ കഴിയുകയുമാണ് വേണ്ടത്. തോമാശ്ലീഹ ചെയ്തത് അതാണല്ലോ. അവന്റെ കൂട്ടത്തിൽ പോയി മരിക്കാൻ തയാറായവനാണ് അദ്ദേഹം.
Religions always have a role to play in the public sphere, അതു നമ്മൾ മനസിലാക്കണം. പൊതു ചർച്ചകൾ, പൊതുസമൂഹം അവിടെയെല്ലാം നമുക്കു മത അനുയായികളായിട്ട് നിൽക്കുന്നവർക്ക് അതിനെ സ്വാധീനിക്കാൻ, അവരെ തിരുത്താൻ, അവരെ ആത്മീയതയിലേക്കു നയിക്കാനൊക്കെ നമുക്ക് അവകാശമുണ്ട്.
ആ അവകാശം നമ്മൾ രാഷ്ട്രീയ രംഗത്ത് ഇറങ്ങി അവരെ പോലെ പെരുമാറണം എന്നുള്ളതല്ല. നമുക്ക് ഈ രാജ്യത്തു ജീവിക്കണം, വളരണം. ഈ രാജ്യത്തിനു വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. നേഷൻ ബിൽഡിംഗിന് വേണ്ടിയാണ് നമ്മളുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം സഭ തുടങ്ങിയിട്ടുള്ളതും ഇപ്പോഴും അങ്ങനത്തെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും.
അതുകൊണ്ട് വളരെ ബലഹീനമായ വാക്കുകളിലൂടെയുള്ള ആക്ഷേപങ്ങൾ ആർക്കും എവിടെയും ഏതു സ്ഥലത്തും, പബ്ലിക് സ്ക്വയറിലും അല്ലെങ്കിൽ മെത്രാന്മാരുടെ താമസ മുറികളുടെ മുമ്പിലും എല്ലാം വന്നുനിന്നു പറയാം എന്ന രീതിയിൽ പോകുമ്പോൾ നമ്മൾ പറയേണ്ടത് സത്യം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ്. ഒരു അനീതിയും നമ്മൾ ആരോടും ചെയ്യുന്നില്ല.
സത്യം മുക്കിക്കളയുന്നു അല്ലെങ്കിൽ അതിനെ സ്വീകരിക്കാൻ തയാറല്ലാതെ വരുന്നു എന്നു കാണുമ്പോൾ നമുക്ക് അസ്വസ്ഥതകൾ ഉണ്ടാകണം. നമുക്കു നിലപാടുകൾ വേണം. അതു സത്യമായിരിക്കണം. നമ്മുടെ നിലപാട് ആരെയും ആക്ഷേപിക്കാൻ വേണ്ടിയല്ല, ഒരു കള്ളത്തരവും കാണിക്കാൻ വേണ്ടിയല്ല, ഒരു രൂപ പോലും ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല.
നമുക്ക് നമ്മുടെ ഭരണഘടന തന്നിരിക്കുന്ന അവകാശങ്ങൾ സ്വന്തമായിട്ട് കരുതണം. നമ്മുടെ പത്രമാസികകളെ ആക്ഷേപിക്കരുത്. ദീപിക സത്യം മാത്രം പറയുന്ന ഒരു പത്രമാണത്, എന്തിനാണ് അതിനെ ആക്ഷേപിക്കുന്നത്? അങ്ങനെ നമ്മൾ അനുവദിക്കരുത്. നമ്മൾ ആരെയും കയറി ആക്രമിക്കാൻ വേണ്ടിയല്ല ഞാൻ പറയുന്നത്. നമ്മളുടെ നിലപാടുകൾ സുവിശേഷ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളിലൂടെ മാത്രവുമാണ്. സുവിശേഷം പറയാനും സഭയുടെ ടീച്ചിംഗ് പറയാനും നമുക്കു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം നമ്മൾ ഉപയോഗിക്കണം.
മീനച്ചിൽ താലൂക്കിലെ അതിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും എംപിമാരും എംഎൽഎമാരും ഒക്കെ ശ്രദ്ധിക്കേണ്ടത് ആ പ്രദേശത്തിനും നമ്മുടെ സഭയ്ക്കും ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ ചെയ്യാനാണ്. നമ്മുടെ സഭയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ചരിത്രവും സുറിയാനി ഭാഷാ പാണ്ഡിത്യവും ഒക്കെ നിലനിൽക്കുന്ന പ്രദേശമാണത്. അത്തരം കാര്യങ്ങൾ കൂടുതൽ പഠിക്കാനും അതു നിലനിർത്താനും ഒക്കെ നമുക്കു സാധിക്കണം.
ഞാൻ നിങ്ങളോട് ഇതു പറഞ്ഞത് ഇന്നു തോമാശ്ലീഹയുടെ ദിനമായതുകൊണ്ടാണ്. ശ്ലീഹായെ നമ്മൾ പുതിയ ഒരു ലെൻസിലൂടെ കാണണം. അദ്ദേഹം പറഞ്ഞ ആ തിരുവചനങ്ങൾ സത്യം പ്രഘോഷിക്കാനായിട്ട് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. ഈശോയോട് ടച്ച് ചെയ്തുകൊണ്ട് വേണം നമ്മൾ ജീവിക്കാൻ എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്.
സഭയാണ് നമ്മുടെ ജീവിതത്തിന്റെ അത്യന്തികമായ എല്ലാത്തിന്റെയും അർഥം എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ ഈ പുതുഞായർ നമുക്കു നമ്മുടെ സഭയോടും നമ്മുടെ രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നല്ല അവസരമാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ദൈവഭക്തിയിലും സഭയോടുള്ള സ്നേഹത്തിലും ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മൾ. രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ഈ സഭയ്ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
Kerala
കോട്ടയം: മതമേലധ്യക്ഷന്മാരെ ആക്ഷേപിച്ചുകൊണ്ടുള്ള നിലപാട് കേരള രാഷ്ട്രീയത്തിന് ഗുണകരമല്ലെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുവേണ്ടി ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ വിവാദങ്ങളിലേക്ക് വലിച്ചിടാനുള്ള ശ്രമത്തോട് ആരും യോജിക്കില്ലെന്നും മലയാളിയെ മലയാളം പഠിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത ദീപികയ്ക്ക് എതിരായുള്ള നീക്കം കേരള സംസ്കാരത്തിന് യോഗ്യമല്ലെന്നും അദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തനത്തെ ഭീഷണിപ്പെടുത്തി ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും കൂട്ടിചേര്‍ത്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവ സഭകളെയും സഭാമേലധ്യക്ഷൻമാരെയും അധിക്ഷേപിച്ചുകൊണ്ട് ബിജെപി നിർവാഹക സമിതിയംഗം പി.സി. ജോർജ് നടത്തിയ പ്രസ്താവനകളെ തള്ളി ബിജെപി.
പി.സി. ജോർജ് പറഞ്ഞതു ബിജെപിയുടെ നിലപാടല്ലെന്നു ജനറൽ സെക്രട്ടറി എസ്. സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. പി.സി. ജോർജ് അദ്ദേഹത്തിന്റെ രീതിയിൽ പറഞ്ഞതാണ്. അതു പാർട്ടിയുടെ നിലപാടല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ എംഎൽഎമാരുള്ള പാർട്ടി ബിജെപിയാണ്. ഏതൊരു സമൂഹത്തെപ്പോലെയും ക്രിസ്ത്യൻ സമൂഹവും തങ്ങളുടെ ഭാഗമാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും നേരത്തെ രംഗത്തുവന്നിരുന്നു. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്. പി.സി. ജോർജിൽനിന്ന് അധിക്ഷേപകരമായ പ്രസ്താവനകൾ വന്നതിനു പിന്നാലെ വിവിധ മേഖലകളിൽനിന്നു വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് പരാമർശം തള്ളി ബിജെപിതന്നെ രംഗത്തിറങ്ങിയത്.
Kerala
കോട്ടയം: ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും രംഗത്ത്. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്.
കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയുംചെയ്തു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചിരുന്നു. സഭയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സിബിസിഐ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിച്ചു. ബിൽ സംബന്ധിച്ച സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരേ വിമർശനവുമായി ഷോൺ ജോർജും പി.സി. ജോർജും രംഗത്തുവന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബിൽ മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മാണി സി. കാപ്പനെയും ഷോൺ പരിഹസിച്ചു. 65000ൽ പരം വോട്ട് കാപ്പന് എവിടന്നു കിട്ടുമെന്നു പറഞ്ഞാൽ നന്നായിരുന്നു. കാപ്പന്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർഥന. കാപ്പനു ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്കു കിട്ടുമെന്നും ഭൂരിപക്ഷം എത്രയെന്നു പറയില്ലെന്നും ഷോൺ കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: ട്വന്റി20യില്‍നിന്നു രാജിവച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോനെതിരെ ഡീല്‍ ആരോപണം ശക്തമാക്കി പാര്‍ട്ടി ചെയര്മാന് സാബു എം. ജേക്കബ്. കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ ആണ് പൂജ ജോമോന് നടത്തിയതെന്ന് ആരോപിച്ച് ഡീല്‍ ഉറപ്പിക്കുന്ന ദൃശ്യങ്ങള്‍ സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, പൂതൃക്ക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശേരി എന്നിവരുമായാണ് പൂജ ജോമോന് ഡീല്‍ ഉറപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഡീല്‍ തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞതിന് പിന്നാലെയാണ് സാബു ജേക്കബ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പൂതൃക്ക സഹകരണ ബാങ്കിലേക്ക് വിളിച്ചു വരുത്തിയാണ് ഡീല്‍ ഉണ്ടാക്കിയത്. അഞ്ച് ലക്ഷം പണമായും, ഏഴ് ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല്‍ ഉറപ്പിച്ചത്. എന്നാല്‍ ഡീലിന്റെ വിവരം പുറത്തായതോടെ പൂജ അഞ്ച് ലക്ഷം രൂപ കൂടി അധികം ആവശ്യപ്പെടുകയും 20 ലക്ഷമാക്കി നല്കാന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുകയും ചെയ്തു.
ഡീല്‍ ഉറപ്പിച്ച ശേഷം ബെന്നി ബെഹ്നാന് അവിടെ വന്നു. ബെന്നി ബഹ്നാനുമായി സംസാരിച്ച് ഉറപ്പിച്ചു. ബാങ്കില്‍ നടന്ന ഡീല്‍ ചര്‍ച്ചയ്ക്ക് ശേഷം മാര്‍ച്ച് 27ന് വൈകിട്ട് 6.45ന് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസിലും വച്ചാണ് അന്തിമ ഡീല്‍ ഉറപ്പിച്ചത്. ഇതുപോലെ കോളനികളില്‍ കയറി കോണ്‍ഗ്രസ് 5000, 10000 രൂപ വച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സാബു ജേക്കബ് വ്യക്തമാക്കി.
ഇതിലൂടെ കുന്നത്തുനാട് പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് ധരിച്ചിരിക്കുന്നത്. ജനാധിപത്യത്തെ വിലക്കെടുക്കുന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്നത്. ട്വന്റി20യുടെ ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം. 20 ലക്ഷം അവരെ സംബന്ധിച്ച് ഒരു നഷ്ടമല്ല. തെളിവ് കൊണ്ടുവരികയാണെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കണം, ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങണമെന്ന് സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്റി20 എന്‍ഡിഎയുടെ ഭാഗമായതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്നായിരുന്നു പൂജ ജോമോന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡീല്‍ ആരോപണം ഉയര്‍ത്തി സാബു ജേക്കബ് രംഗത്തെത്തിയത്. വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ പൂജ ജോമോന് നടത്തിയെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഇതിനൊപ്പം ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് പോലുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് നടന്ന 'ബ്രഞ്ച് വിത്ത് ശ്രീലേഖ' എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അവരുടെ വിവാദ പരാമർശം.
ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ സഹായം ലഭിച്ചില്ലെന്ന് ശ്രീലേഖ തുറന്നടിച്ചു. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും തനിക്കൊപ്പം നിൽക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അവർ ആരോപിച്ചു.
അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവവും അവർ ചൂണ്ടിക്കാട്ടി. അവരെ സ്വന്തം വീട്ടിൽ പൂട്ടിയിട്ടു എന്നും, പോലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ടും സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ശ്രീലേഖ ആഞ്ഞടിച്ചു.
Movies
തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പാളത്തിൽ തലവച്ചുകിടന്നതിനു നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻസൂർ അലിഖാന്റെ പേരിൽ പോലീസ് കേസെടുത്തു.
പാളത്തിൽ അതിക്രമിച്ചുകടന്നു തടസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്.
തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 1953-ൽ മുൻമുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടി പാളത്തിൽ തലവച്ചത് വലിയ സംഭവമായിരുന്നു.
കല്ലക്കുടിയിൽ എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം മനസിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അതു പുനരവതരിപ്പിക്കുകയായിരുന്നുവെന്നും മൻസൂർ അലിഖാൻ ന്യായീകരിച്ചു.
ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയ മൻസൂർ അലിഖാൻ തിങ്കളാഴ്ചയാണ് ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ചത്.
Movies
ജപ്തി ഭീഷണി നേരിട്ട മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെക്കുറിച്ച് നടിയും ബിജെപി പ്രവർത്തകയുമായ ലക്ഷ്മി പ്രിയ എഴുതിയ വാക്കുകൾ ശ്രദ്ധേയമാകുന്നു.
നാമനിർദേശ പത്രികകളിൽ കോടികളുടെ ആസ്തി കണ്ട രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എം.കെ. മുനീറിനെ കൂട്ടാനാകില്ലെന്നും അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു അപവാദമാണ് അദ്ദേഹമെന്നും ലക്ഷ്മി പ്രിയ പറയുന്നു.
''രാഷ്ട്രീയം തൊഴിലായി കൊണ്ടു നടക്കുന്ന ചിലരുടെ നാമ നിർദേശ പത്രികയിൽ തനിക്കും കുടുംബത്തിനും കോടികളുടെ ആസ്തി എന്ന് എഴുതിയത് കണ്ട മനുഷ്യരാണ് നാം.
ഇവരൊന്നും മറ്റൊരു തൊഴിലിൽ ഏർപ്പെട്ടതായി നമ്മുടെ അറിവിൽ ഇല്ല. അവരിൽ ഡോക്ടർ എം.കെ. മുനീർ സാറിനെ നമുക്ക് കൂട്ടാനാവില്ല. ജന സേവനത്തിന് എംബിബിഎസ് ഡോക്ടർ ആയിട്ട് കൂടി അദ്ദേഹത്തിന്റെ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹം കേരള രാഷ്ട്രീയത്തിൽ വന്ന് എംഎൽഎ ആയി.
അതിനും മുൻപ് അദ്ദേഹത്തിന്റെ സഹൃദയത്വം കേരളത്തിലെ സംസ്കാരിക സദസിൽ സാഹിത്യകാരൻ എന്ന നിലയിൽ നാം കണ്ടിട്ടുണ്ട്. മികച്ച വാഗ്മിയും പ്രഭാഷകനും എഡിറ്ററും ഗായകനും ഒക്കെയായി വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചു. ശേഷം പൊതു പ്രവർത്തനങ്ങളിലേക്ക്. 2011- 16 കാലയളവിൽ മന്ത്രിയായും എംഎൽഎ ആയും തുടരുന്ന അദ്ദേഹം തീർച്ചയായും അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു അപവാദം തന്നെയാണ്.
അല്ലെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാൻ ഖജനാവിൽ നിന്നും ഒരു നാണയം പോലും എടുക്കാതെ കടം വാങ്ങി തിരികെ പോയ പത്ര പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനും ദീർഘകാല വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ മകന് അങ്ങനെ ആകാനല്ലേ സാധിക്കൂ?
എം.കെ. മുനീർ സാറിന് ഡയബറ്റിസ് സംബന്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിയാം. എന്നാൽ ഇന്നലെ വളരെ പരിക്ഷീണിതനായ അദ്ദേഹത്തെ സാംസ്കാരിക കേരളം വലിയ വേദനയോടെയാണ് കണ്ടത്. ഷോപ്പിംഗ് മാളുകളും വിദേശ നിക്ഷേപങ്ങളും മറ്റ് സംരംഭങ്ങളുമൊക്കെ നേടിയ രാഷ്ട്രീയ പ്രവർത്തകർക്ക് മുന്നിൽ ജപ്തി ഭീഷണിയിൽ കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയിൽ എന്നത് ഞെട്ടലുളവാക്കി. അത് ചരിത്രത്തെ പിന്നോട്ട് വലിക്കുകയും സി.എച്ച് സാഹിബിന്റെയൊക്കെ ചരിത്രം വീണ്ടും തിരയാനും കാരണമാക്കി.
പ്രബുദ്ധ കേരളം രാഷ്ട്രീയ ചിന്തകൾക്കുമപ്പുറത്തേയ്ക്ക് ശ്രീ മുനീർ സാറിനെ ചേർത്തു പിടിക്കേണ്ടത് അത്യാവശ്യമാണ്.’’ലക്ഷ്മി പ്രിയയുടെ വാക്കുകൾ.
Movies
മറ്റ് സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് രമേശ് പിഷാരടി എന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. താന്‍ നാളെ തന്നെ പാലക്കാട് പ്രചാരണത്തിനായി ഇറങ്ങുമെന്ന് ധര്മജന് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
നാളെ പാലക്കാട്ടേക്ക് പോകും. രമേഷ് പിഷാരടിക്ക് നല്ല വിജയസാധ്യതയുണ്ട്. മറ്റ് സ്ഥാനാര്‍ഥികളെക്കാളും നല്ല വിജയസാധ്യതയുള്ള ഒരാളാണ് പിഷാരടി. ബിജെപിക്ക് ഒക്കെ കുറച്ച് വോട്ട് ഒക്കെ ഉണ്ടാകും. പക്ഷെ നല്ല വിദ്യാഭ്യാസമുള്ള, നല്ല ദീര്‍ഘവീക്ഷണമുള്ള ഒരു ചെറുപ്പക്കാരനെയാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് വിജയസാധ്യത വളരെ കൂടുതലാണ്.
താരങ്ങളെയൊക്കെ പ്രചാരണത്തിന് അങ്ങനെ വിളിക്കുന്ന ആളൊന്നുമല്ല പിഷാരടി. എന്റെ പ്രചാരണത്തിന് വരണമെന്ന് പറഞ്ഞ് ആരെയും വിളിക്കില്ല. അങ്ങനെ ആരെയും വിളിക്കണമെന്നില്ല. സ്നേഹം കൊണ്ട് പലരും പ്രചാരണത്തിന് ഇറങ്ങും. എന്നെ വിളിച്ചിട്ടല്ല ഞാന്‍ പ്രചാരണത്തിന് പോകുന്നത്. അവനുമായുള്ള ബന്ധം വച്ചാണ് പോകുന്നത് എന്ന് ധര്മജന് പറഞ്ഞു.
രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന് ആസിഫ് അലി പറഞ്ഞതിനെ കുറിച്ചും ധര്മജന് സംസാരിച്ചു. ആസിഫ് അവനുമായി അടുത്ത സൗഹൃദമുള്ള ഒരാളാണ്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍ വളര്‍ന്ന ഒരാളാണ് ആസിഫ്. അവന്റെ നന്മയുള്ള മനസുവച്ച് പറഞ്ഞതാണ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് ചെല്ലുമെന്ന്.
ആട് 3യുടെ പ്രമോഷന് വര്‍ക്കുകള്‍ തീര്‍ത്ത് നാളെ പാലക്കാട് എത്തുമെന്നും ധര്മജന് വ്യക്തമാക്കി. പ്രമോഷന് വര്‍ക്കുകളുമായി ഇന്നലെ തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളിൽ ആയിരുന്നു. ഇന്നും പ്രമോഷന് പരിപാടികളുണ്ട്. പ്രമോഷന് എത്തിയില്ലെങ്കില്‍ പരാതികള്‍ കൂടുതലാണ്. നാളെയും കൂടി പ്രമോഷന് ഉണ്ട്. അതു കഴിഞ്ഞ് പാലക്കാട് പോകുമെന്നും ധര്മജന് വ്യക്തമാക്കി.
Kerala
പാലാ: സ്ഥിരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് റെക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനം. എന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മയ്ക്കായി അധ്വാനിക്കുന്ന പുതുതലമുറയ്ക്കായിട്ടാണു വഴിമാറുന്നതെന്നും കാപ്പൻ പറഞ്ഞു.
നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിനു തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ലെക്സ് വച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിനു ചേരുന്നതല്ല.
ജയപരാജയങ്ങൾ സ്വാഭാവികമാണെന്നും മൂന്ന് തവണ തോറ്റാണു താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാപ്പൻ പറഞ്ഞു.
District News
കോട്ടയം: തെരഞ്ഞെടുപ്പ് കാലം രാഷ്ട്രീയ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും സമയമാണ്. സ്ഥാനാര്‍ഥി നിര്‍ണയം, രാഷ്ട്രീയ ചര്‍ച്ചകള്‍, പ്രചാരണ തന്ത്രങ്ങള്‍, നേതാക്കളുടെ യോഗങ്ങള്‍ എല്ലാം തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായും പരസ്യമായും നടക്കാറുണ്ട്.
രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊക്കെ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ആതിഥ്യം ഒരുക്കിയിരുന്ന നാട്ടകം ഗസ്റ്റ് ഹൗസ് ഇക്കൊല്ലം ശാന്തമാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ രണ്ടുമാസം കൂടിയെടുക്കുന്നതാണു കാരണം.
നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ ഗസ്റ്റ് ഹൗസ് തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കെത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ചര്‍ച്ചാകേന്ദ്രവും താമസസ്ഥലവുമായിരുന്നു. ആലപ്പുഴ കയര്‍ ഫാക്ടറിയുടെ ചുമതലക്കാരനായി എത്തിയ ഡി.എച്ച്. ഡേവി എന്ന സായിപ്പ് ജോലിയില്‍നിന്നും വിരമിച്ചപ്പോള്‍ 1928ല്‍കൊടൂരാറിനടുത്ത് മണിപ്പുഴ മുപ്പായിക്കാട് എട്ടര ഏക്കര്‍ സ്ഥലം വാങ്ങി ബംഗ്ലാവ് പണിയുന്നത്.
രണ്ടു സ്യൂട്ട് മുറികളടക്കം എട്ട് മുറികളാണ് ബംഗ്ലാവിലുണ്ടായിരുന്നത്. വൈദ്യുതിയില്ലാതിരുന്ന അക്കാലത്ത് ഇംഗ്ലണ്ടില്‍നിന്നും ജനറേറ്റര്‍ എത്തിച്ചതും അതില്‍നിന്നുള്ള വെളിച്ചവുമൊക്കെ നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. നിലവില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് ഗസ്റ്റ് ഹൗസ്.
രാഷ്ട്രപതിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മറ്റു രാഷ്ട്രീയ നേതാക്കളൊക്കെ കോട്ടയത്ത് സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസത്തിനു തെരഞ്ഞെടുക്കുന്ന ഇടമാണിത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സോണിയ ഗാന്ധിയും ഇവിടെ എത്തിയിരുന്നു.
മുന്‍ രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, കെ.ആര്. നാരായണന്, ഇപ്പോഴത്തെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്, ഗവര്‍ണര്‍മാരായിരുന്ന സി.വി. ആന്ദബോസ്, പി.എസ്. ശ്രീധരന് പിള്ള എന്നിവരൊക്കെ കോട്ടയത്തെത്തുമ്പോള്‍ താമസിക്കുന്നതും നാട്ടകത്തെ ഗസ്റ്റ് ഹൗസിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും താമസത്തിനായി പലതവണ എത്തിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്ന കാലത്ത് ശനിയാഴ്ച രാത്രിയില്‍ എത്തി ഗസ്റ്റ് ഹൗസില്‍ തങ്ങി പുലര്‍ച്ചെ പുതുപ്പള്ളി പള്ളിയില്‍ പോയിരുന്നത് പതിവായിരുന്നു.
കെ.എം. മാണിയും ടി.എം. ജേക്കബും പി.ജെ. ജോസഫും ആര്. ബാലകൃഷ്ണപിള്ളയുമൊക്കെയായി കേരള കോണ്‍ഗ്രസിന്റെ തുടക്കം, വളര്‍ച്ച, പിളര്‍പ്പ് തുടങ്ങിയ ചര്‍ച്ചകള്‍ക്കും ഗസ്റ്റ് ഹൗസ് പലതവണ വേദിയായി. ഏറ്റവും മികച്ച ഗാര്‍ഡനുള്ള ഗസ്റ്റ് ഹൗസാണെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
ആലപ്പുഴയില്‍നിന്നും കിട്ടുന്ന ഫ്രഷ് കരിമീനാണ് ഇവിടുത്തെ കാന്റീനിലെ പ്രധാന വിഭവം. അതിഥികള്‍ ആവശ്യപ്പെടുന്ന ഭക്ഷണം ഉണ്ടാക്കി നല്‍കും. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഡേവി സായിപ്പിന്റെ അതിഥിയായി വര്‍ഷത്തിലൊരിക്കല്‍ ഇവിടെ എത്തിയിരുന്നു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരും ഇവിടുത്തെ സന്ദര്‍ശകനായിരുന്നു. അങ്ങനെയാണ് ഗസ്റ്റ് ഹൗസ് ഇരിക്കുന്ന കവലയ്ക്ക് ദിവാന്‍കവല എന്ന പേര് വന്നത്. 2028ല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഗസ്റ്റ് ഹൗസ്. അറ്റകുറ്റപ്പണികള്‍ക്കുശേഷം അടുത്ത മാസം ഗസ്റ്റ് ഹൗസ് തുറക്കും.
National
ന്യൂഡൽഹി: ഏപ്രിൽ - ജൂൺ മാസങ്ങൾക്കിടയിലായി 59 രാജ്യസഭാ എംപിമാരുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ ഇന്ന് വിരമിക്കുന്ന 37 രാജ്യസഭ എംപിമാരെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ ജീവിതത്തിൽ അവസാനമില്ലെന്നും അനുഭവസമ്പത്ത് പൊതുസമൂഹത്തിനായി തുടർന്നും പ്രയോജനപ്പെടുത്തണമെന്നും വിരമിച്ച എംപിമാരോടായി പ്രധാനമന്ത്രി പറഞ്ഞു.
"രാഷ്ട്രീയത്തിൽ ഒരിക്കലും ഫുൾ സ്റ്റോപ്പുകളില്ല. സഭയിൽ നിന്ന് വിരമിക്കുന്നു എന്നതിനർത്ഥം പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നു എന്നല്ല. നിങ്ങളുടെ അനുഭവങ്ങൾ രാജ്യത്തിന്റെ നന്മയ്ക്കായി ഇനിയും ഉപയോഗിക്കണമെന്നും," പ്രധാനമന്ത്രി വ്യക്തമാക്കി.
എച്ച്.ഡി. ദേവഗൗഡ, മല്ലികാർജുൻ ഖർഗെ, ശരദ് പവാർ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പാർലമെന്ററി സേവനങ്ങളെയും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം നടന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിരമിക്കുന്ന 20 സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാർക്കാണ് പാർലമെന്റ് ഇന്ന് ഔദ്യോഗികമായി യാത്രയയപ്പ് നൽകിയത്.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ നിർണായക രാഷ്ട്രീയ നീക്കം. സിപിഐയുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എംഎൽഎയ്ക്കു കോൺഗ്രസ് പിന്തുണ നൽകില്ലെന്ന് ഉറപ്പായി. നാട്ടികയിൽ സുനിൽ ലാലൂരിനെ സ്വന്തം സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.
സീറ്റ് നിഷേധിച്ചതിനു പിന്നാലെ പാർട്ടിക്കെതിരേ ആരോപണങ്ങളുമായി എത്തിയ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു. ഈ സമയം രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ പിന്തുണയുമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ കഴിഞ്ഞേക്കുമെന്ന ഉറപ്പിൽ സിപിഐ സ്ഥാനാർഥി ഗീതാ ഗോപി അടക്കമുള്ളവർക്കെതിരേ രൂക്ഷവിമർശനവുമായി മുകുന്ദൻ രംഗത്തെത്തി.
എന്നാൽ, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മുകുന്ദനെതിരേ രംഗത്തു വന്നതോടെ പിന്തുണയ്ക്കാനുള്ള നീക്കം പാളി. ഡൽഹിയിലെത്തി കോണ്‍ഗ്രസിന്റെ പിന്തുണ നേടാനുള്ള മുകുന്ദന്റെ ശ്രമങ്ങളും വേണ്ടത്ര വിജയിച്ചില്ല. പാർട്ടിയോ നേതാക്കളോ മുകുന്ദനെ ഡൽഹിയിലേക്കു വിളിപ്പിച്ചില്ലെന്നും സ്വന്തം നിലയ്ക്കു പോയതാണെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. ഡൽഹിയിലെത്തിയിട്ടും കേരളത്തിലെ നേതാക്കളെ മാത്രമാണു കാണാൻ കഴിഞ്ഞത്. നേരത്തേ പിന്തുണയറിയിച്ച നേതാക്കളും പിൻവലിഞ്ഞു.
വെട്ടിലായി മുകുന്ദൻ
പാർട്ടിയോട് ഇടഞ്ഞതിനു പിന്നാലെ മുകുന്ദൻ നടത്തിയ പ്രസ്താവനകളുടെ പേരിൽ ഗീതാ ഗോപി വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിച്ചു മാപ്പു പറയണമെന്നാണ് ആവശ്യം. ഇന്നുവരെയാണ് സമയം നൽകിയത്. മറിച്ചായാൽ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
2021ൽ നാട്ടികയിൽ സി.സി. മുകുന്ദൻ 28,431 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ജയിച്ചത്. മുകുന്ദൻ 72,930 വോട്ടും കോണ്‍ഗ്രസ് സ്ഥാനാർഥിയായ സുനിൽ ലാലൂർ 43,441 വോട്ടും നേടി. എൻഡിഎ സ്ഥാനാർഥിയായ ലോചനൻ അന്പാട്ട് 33,650 വോട്ടുകളും നേടി. 2011 മുതൽ നാട്ടികയിൽ എൽഡിഎഫ് ഭൂരിപക്ഷം ക്രമാനുഗതമായി വർധിപ്പിച്ചിട്ടുണ്ട്. ഇക്കുറി ഭൂരിപക്ഷം കുറഞ്ഞാലും മണ്ഡലത്തിൽ വിജയിക്കുമെന്നാണു സിപിഐ കണക്കുകൂട്ടൽ. ഇടതുപക്ഷത്തെ അതൃപ്തരുടെ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Kerala
കോട്ടയം: കേരള രാഷ്ട്രീയത്തിൽ സുധാകരഗ്രഹണം. ഇന്നലെ സിപിഎമ്മിനെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനാണ് മുൾമുനയിൽ നിർത്തിയതെങ്കിൽ ഇന്നു കോൺഗ്രസ് പാർട്ടിയെ മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ കെ. സുധാകരനാണ് മുൾമുനയിലാക്കിയിരിക്കുന്നത്. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ് കെ. സുധാകരനെ ചൊടിപ്പിച്ചത്.
ഡൽഹിയിലെ ഇന്നത്തെ ചർച്ചകൾക്കു നിൽക്കാതെ അദ്ദേഹം ഡൽഹിയിൽനിന്നു നാട്ടിലേക്കു മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന താത്പര്യത്തിലായിരുന്നു സുധാകരൻ. എന്നാൽ, നിലവിൽ എംപിമാരായവർ മത്സരിക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനുതീരെ താത്പര്യം ഇല്ലായിരുന്നു. ദേശീയ നേതൃത്വവും ഈ നിലപാടിനോടു യോജിച്ചതോടെയാണ് കെ.സുധാകരൻ ഇടഞ്ഞത്. സുധാകരനെ അനുനയിപ്പിക്കാൻ പല രീതിയിൽ നേതാക്കൾ ശ്രമിച്ചുവരുന്നതിനിടെയാണ് അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്.
സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ഡൽഹിയിൽ ഉണ്ട്. മത്സരിക്കണമെന്നു നേരത്തെ താത്പര്യപ്പെട്ട അടൂർ പ്രകാശ് അടക്കമുള്ളവരുമായി ഇവർ സംസാരിച്ചിരുന്നു.
സീറ്റ് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് സുധാകരൻ പിണങ്ങി നാട്ടിലേക്കു മടങ്ങിയത്. പ്രതിഷേധിച്ചാണോ മടക്കമെന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകാനും അദ്ദേഹം തയാറായില്ല. ഇതിൽനിന്നു തന്നെ അദ്ദേഹം അസംതൃപ്തനാണെന്നു വ്യക്തമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുധാകരൻ അടക്കം മൂന്ന് എംപിമാർ മത്സരിക്കണമെന്ന താത്പര്യത്തിൽത്തന്നെ നിൽക്കുകയാണെന്നാണ് സൂചന.
മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന് പാർട്ടിയുമായി പിണങ്ങി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങള്‍ മൂലം പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന സുധാകരന് ഇന്നലെ രാവിലെ 11 ന് പറവൂരിലെ വീട്ടില്‍ വിളിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് പ്രതീക്ഷിക്കുന്നെന്നും വികസനത്തിനൊപ്പവും വര്ഗീയതയ്ക്കെതിരേയുമായിരിക്കും തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ വന്ന ഓരോ ആരോപണത്തിനും മറുപടി പറഞ്ഞു കൊണ്ടാണ് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പത്രസമ്മേളനം അദ്ദേഹം അവസാനിപ്പിച്ചത്.
“അയാള്‍ക്കെന്താ ഇനി വേണ്ടത്, രണ്ടുതവണ മന്ത്രിയായില്ലേ എംഎല്എയായില്ലേ ’’എന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ചോദിക്കുകയാണ്. അവര്‍ അണ് മാര്ക്സിയരാണ്. മരിക്കുന്നതുവരെ ലെനിന് റഷ്യയുടെ ഭരണാധികാരിയായിരുന്നില്ലേ. സ്റ്റാലിന് എങ്ങനെയായിരുന്നു?. മാവോയും കാസ്ട്രോയും അങ്ങനെ തന്നെയായിരുന്നു. ഇത്രയും കാലമിരുന്നില്ലേ, താഴെയിറങ്ങ് കെളവാ എന്ന് അവരോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? നിങ്ങള്‍ എത്ര തവണയായി എന്നതല്ല, എത്ര തവണയായാലും ഒരു കുഴപ്പവുമില്ല. ആ സ്ഥാനമുപയോഗിച്ച് നാട്ടുകാര്‍ക്ക് എന്തു ചെയ്തു എന്നതാണ് പ്രധാനം. രണ്ടുതവണയും മൂന്നു തവണയും മന്ത്രിമാരായവരില്ലേയെന്നും ജി. സുധാകരൻ ചോദിച്ചു.
സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച ജി.സുധാകരനെതിരേ കടുത്ത പ്രതിഷേധമാണ് സിപിഎം ഇന്നലെ മുതൽ ഉയർത്തുന്നത്. വർഗവഞ്ചകൻ എന്ന ബാനറും പോസ്റ്ററും സുധാകരന്റെ വീടിനു സമീപം തന്നെ സ്ഥാപിച്ചു. പ്രകടനവും നടത്തി. നേതാക്കൾ പലരും രൂക്ഷവിമർശനവുമായി രംഗത്തുവന്നു. ജി.സുധാകരനെ സിപിഎം കൈകാര്യംചെയ്ത രീതിയിൽ കെ.സുധാകരനെ കോൺഗ്രസ് കൈകാര്യംചെയ്യുമോ അതോ സുധാകരനു വഴങ്ങുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
Kerala
ആലപ്പുഴ: ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണേഷ് കുമാർ ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഗണേഷ് കുമാര്‍. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യയുമായും പ്രശ്നങ്ങൾ ഉണ്ടാക്കി. രാഷ്ട്രീയത്തിലും പലരെയും ചതിച്ചു. ഉമ്മൻ ചാണ്ടിയെയും അതിൽ ഉള്‍പ്പെടുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
ഇത്രയും ധാർഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. രാഷ്ട്രീയത്തിലെ ചതിയൻ ചന്തുവാണ് ഗണേഷ് കുമാർ. ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് നടത്തിയതെന്നും സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗണേഷിനെന്നും വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി.
ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോർഡ് തെറ്റുതിരുത്തിയത് സ്വാഗതാർഹമാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
National
ന്യൂഡൽഹി: മദ്യനയക്കേസിൽ കുറ്റവിമുക്തനായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ട കേജരിവാൾ ബിജെപി 10 സീറ്റിൽ കൂടുതൽ നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
"ഡൽഹി പൂർണമായും നശിച്ചു. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും അധികാരത്തോടുള്ള ആർത്തിയുടെ ഏറ്റവും വലിയ പ്രത്യാഘാതം ഡൽഹിയിലെ മൂന്ന് കോടി ജനങ്ങളാണ് ഏറ്റുവാങ്ങിയത്'.
"പോയി ഡൽഹിയിലെ ജനങ്ങളോട് ചോദിക്കൂ. ഇന്ന് ഞാൻ മോദിജിയെ വെല്ലുവിളിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ. നിങ്ങൾക്ക് പത്ത് സീറ്റിൽ കൂടുതൽ ലഭിച്ചാൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും. ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളെ മടുത്തു. ഈ കേസ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ്, ബിജെപി ആം ആദ്മി പാർട്ടിയെ ഡൽഹിയിൽ നിന്ന് പുറത്താക്കാൻ നടത്തിയ ഗൂഢാലോചനയാണ്'.- കേജ്രിവാൾ പറഞ്ഞു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യത്തോട് മാപ്പ് പറയണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. നീതി ലഭിച്ചെന്നും സത്യം അസത്യത്തെ അതിജീവിച്ചെന്നും പറഞ്ഞുകൊണ്ട് കേജരിവാൾ കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്തു.
National
ന്യൂഡൽഹി: എഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ "ഷർട്ടില്ലാ’ പ്രതിഷേധത്തിനെതിരേ വിമർശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
ഏതു പാർട്ടിയാണു ഭരിക്കുന്നതെങ്കിലും ദേശീയ താത്പര്യത്തിനു കീഴിൽ എടുക്കുന്ന നടപടികളിൽ രാഷ്ട്രീയമുണ്ടാകാൻ പാടില്ല.
ഒരാൾ ഔദ്യോഗികമായി രാജ്യത്തെ പ്രതിനിധീകരിക്കുന്പോൾ അവിടെ കക്ഷിരാഷ്ട്രീയത്തിനു സ്ഥാനമില്ല.
ഐക്യരാഷ്ട്ര സഭയിലോ മറ്റേതെങ്കിലും രാജ്യത്തോ കക്ഷിയുടെയും പശ്ചാത്തലത്തിന്റെയും വ്യത്യാസമില്ലാതെ ഇന്ത്യയുടെ പ്രതിനിധിയായി ഒരാൾ സംസാരിക്കുന്പോൾ ആ ശബ്ദം രാജ്യത്തെ പ്രതിനിധീകരിക്കുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ ആഭ്യന്തര രാഷ്ട്രീയവൈരത്തിനോ ആരോപണങ്ങൾക്കോ സ്ഥാനമില്ല- റിജിജു പറഞ്ഞു.
Kerala
കൊച്ചി: തന്റെ നിലപാടുകള്‍ പൂര്‍ണമായും ബിജെപിക്ക് ഒപ്പം അല്ലെന്ന് അഖില്‍ മാരാര്‍. അതുകൊണ്ടാണ് നേരിട്ട് ബിജെപിയില്‍ ചേരാത്തത്. താന്‍ 70 ശതമാനം ബിജെപിക്കാരനാണ്. ചില വിഷയങ്ങളില്‍ യോജിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ആണ് ട്വന്റി-ട്വന്റി തെരഞ്ഞെടുത്തതെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കി. സീറ്റ് നല്‍കും എന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്നു. അതിനുള്ള തെളിവുണ്ടെന്നും അഖില്‍ മാരാര്‍ കൊച്ചിയില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിൽ റോ ഗ്രൂപ്പില്ല തന്റെ ജീവിതകാലത്തിൽ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണി പാലായിൽ മത്സരിക്കണമെന്നതു തന്റെ വ്യക്തിപരമായ ആഗ്രഹമാണ്.
പാലായെ അനാഥമാക്കാനാകില്ല. അവിടെയുള്ള ജനങ്ങൾ തെറ്റ് തിരുത്താൻ ജോസ് കെ. മാണിക്കു വേണ്ടി വ്യഗ്രതയോടെ നിൽക്കുകയാണ്. അദ്ദേഹവുമായി ഒരു തർക്കവുമില്ല. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറയുന്നതാണ് പാർട്ടിയുടെ അഭിപ്രായം. യുഡിഎഫിലേക്കു പോകുമെന്നും കേരള കോണ്‍ഗ്രസ്-എമ്മിലെ ആരും പറഞ്ഞിട്ടില്ല. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് പാർട്ടി ചെയർമാൻതന്നെ പറഞ്ഞിരുന്നു.
പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്നും പാർട്ടി തീരുമാനിക്കുമെന്നാണ് താൻ പറഞ്ഞത്. കെ.എം. മാണിയേക്കാൾ കൂടുതൽ അപ്ഗ്രേഡായ നേതാവാണ് ജോസ്. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കടലിന്റെ അവകാശം കടലിന്റെ മക്കൾക്കെന്ന് അദ്ദേഹം പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു.
ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലയാത്രയിൽ വലിയ ജനപങ്കാളിത്തമാണ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്കു പോകുമെന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കൾ അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെയെന്നും റോഷി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
District News
കൊല്ലം: രാഷ്്ട്രീയത്തിന് അതീതമായി കൊല്ലം നഗരത്തിൽ വികസനം എത്തിക്കുമെന്ന് കൊല്ലം മേയർ എ.കെ. ഹഫീസ്.കോർപറേഷന്റെ വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. സി. കേശവൻ മെമ്മോറിയൽ ഹാളിൽ നടന്ന യോഗത്തിൽ ഡപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയാ സുകുമാരൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ക്രിയാത്മകമായ ചർച്ച നടന്നു.
18 വർക്കിംഗ് ഗ്രൂപ്പുകളിലായി വിവിധ വിഷയങ്ങളിൽ പദ്ധതി നിർദേശങ്ങൾ സ്വരൂപിക്കുകയുണ്ടായി. കൊല്ലം നഗരത്തെ ഐടി ഹംബായി മാറ്റുവാനുള്ള ചർച്ചകൾ ഉണ്ടായി.
തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ ഒരുക്കാനും, മാലിന്യസംസ്കരണത്തിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നിർദേശങ്ങൾ ഉണ്ടായി.പൊതു അവധി ദിവസങ്ങളിൽ കൊല്ലം ബീച്ചിൽ എത്തുന്ന ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യംവെച്ച് കോർപറേഷ െ ന്റ ആഭിമുഖ്യത്തിൽ മെഡിക്കൽ എയ്ഡ് പോസ്റ്റ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എം. എസ്. ഗോപകുമാർ, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിൻസി ബൈജു, എ.സദക്കത്ത്, ടി.ലൈലാകുമാരി, കുരുവിള ജോസഫ്, കോർപറേഷൻ സെക്രട്ടറി സജി എസ്.എസ്, കോർപറേഷൻ എൻജിനിയർ ജെ.ഷാജി, ക്ലീൻ സിറ്റി മാനേജർ ബി.പി. ബിജു, മറ്റ് ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
National
മുംബൈ: ബാരാമതിയുടെ നായകൻ എന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയപ്പെട്ടിരുന്നത്. എട്ടു തവണയാണ് അദ്ദേഹം ബാരാമതിയിൽനിന്നു ജയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അന്ത്യവും രാഷ്ട്രീയ തട്ടകത്തിൽ തന്നെയായി എന്നതു യാദൃച്ഛികമായി.
അജിത് പവാർ കൂടുതൽ വേഗത്തിൽ തീരുമാനമെടുക്കുന്ന നേതാവായാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം വികസന പദ്ധതികളും സാമ്പത്തിക വിഷയങ്ങളും കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധ നേടി. ശക്തമായ ഭരണനിലപാടുകളും വ്യക്തമായ അധികാരപ്രയോഗവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയുടെ പ്രത്യേകതയായിരുന്നു.
ശരദ് പവാറിനെയും അജിത് പവാറിനെയും ചേർത്തേ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രം വായിക്കാനാകൂ. ബന്ധുക്കൾ ആയിരുന്നിട്ടുകൂടി രാഷ്ട്രീയ ജീവിതത്തിൽ ശരദ് പവാറുമായി ഉടക്കിപ്പിരിഞ്ഞു. സ്വന്തം എൻസിപി രൂപപ്പെടുത്തിയ അദ്ദേഹം ബിജെപി മുന്നണിയുമായി കൈകോർത്ത് മഹാരാഷ്ട്ര ഭരണത്തിൽ ഇടംനേടി.
എട്ട് തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും അജിത് പവാർ പ്രവർത്തിച്ചിട്ടുണ്ട്.
1982ൽ പൂനയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായി പൊതുജീവിതം ആരംഭിച്ച അജിത് പവാർ, 1991ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി.
2010ലെ അശോക് ചവാൻ മന്ത്രിസഭയിലാണ് ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ മുഖ്യമന്ത്രിയായി.
2019ൽ മഹാവികാസ് അഘാഡി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2023ൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ വർക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പ്രഫുൽ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ പദവിയൊന്നും ലഭിക്കാതിരുന്ന അജിത് പവാർ ഇതേക്കറിച്ച് ശരദ് പവാറിനോടു ചർച്ച ചെയ്തെങ്കിലും അവഗണിക്കപ്പെട്ടു.
2023 ജൂലൈ രണ്ടിന് എൻസിപി പിളർത്തിയ അജിത് പവാർ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബിജെപി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി. എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരെ ഒപ്പം നിർത്തിയാണ് അജിത് പവാർ അട്ടിമറി നടത്തിയത്. ഇവരിൽ എട്ടുപേർ മന്ത്രിമാരുമായി.
2024 ഫെബ്രുവരി ആറിന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ഉപയോഗിക്കാമെന്ന് വിധി വന്നു.
2024 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നയിച്ച മഹായുതി സഖ്യത്തിൽ നിന്ന് 59 ഇടങ്ങളിൽ മത്സരിച്ച അജിത് പവാറിന്റെ എൻസിപി 41 സീറ്റുകളിൽ വിജയിച്ചു. ബിജെപിക്കും എക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയ്ക്കും പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാർട്ടിയായി അജിത് പവാർ നയിച്ച എൻസിപി മാറി.
Kerala
പത്തനംതിട്ട: കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ചു സഭകളുടെ സമ്മർദമുണ്ടെന്ന തരത്തിൽ താൻ പരാമർശം നടത്തിയതായി പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നു കേരള കോൺഗ്രസ്-എം നേതാവും എംഎൽഎയുമായ പ്രമോദ് നാരായണൻ. ഇത്തരത്തിലുള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്നും അറിവിൽപെടാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രചാരണങ്ങൾ അസത്യവും ദുഷ്ടലാക്കോടുകൂടിയതുമാണ്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇതിനകംതന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടും സഭകളെ കൂടി വലിച്ചിഴച്ചു വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രമോദ് നാരായണൻ എംഎൽഎ ആരോപിച്ചു.
സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആത്മീയ നേതൃത്വങ്ങളോട് എന്നും ആദരവ് പുലർത്തുന്ന പൊതുപ്രവർത്തകനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. സഭകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല.
മകരവിളക്ക് ചടങ്ങുകളുമായി ബന്ധപ്പെട്ടു ശബരിമലയിൽ ആയിരുന്നതിനാൽ വാർത്തകൾ ശ്രദ്ധയിൽപ്പെടാൻ വൈകിയതാണെന്നും അതിനാലാണ് വിശദീകരണക്കുറിപ്പ് വൈകിയതെന്നും അദ്ദേഹം അറിയിച്ചു. വിശദീകരണം വൈകിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രമോദ് നിരായണൻ എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Kerala
ആലപ്പുഴ: എ.കെ. ബാലന്റെ പ്രസ്താവന തനി വർഗീയത വിളമ്പുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
അത് എ.കെ. ബാലനെ കൊണ്ട് പറയിച്ചതാണെന്നും കുരുടൻ ആനയെ കണ്ടത് പോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോറ്റാൽ അതിന്റെ കാരണം ഉൾക്കൊള്ളണം. എൽഡിഎഫ് കേരള സമൂഹത്തിൽ വർഗീയതയുടെ വിഷം വമിപ്പിക്കുന്നു. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണം. എ.കെ. ബാലന്റേത് പച്ച വർഗീയതയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വർണകൊള്ളയുടെ വ്യാപ്തി കൂടുകയാണ്. പദ്മകുമാറിനെതിരെ നടപടി എടുക്കാൻ പാർട്ടി ഇപ്പോഴും തയാറല്ല. എസ്ഐറ്റിക്ക്മേൽ തുടക്കം മുതലേ സമ്മർദ്ദമുണ്ട്. എസ്ഐറ്റി കേരളസർക്കാരിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് കോടതി മേൽനോട്ടത്തിലുള്ള വേറൊരു ഏജൻസി കേസ് അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ദേശീയപാതയിൽ ഓരോ ദിവസവും വിള്ളലുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എൻഎച്ച് 66-ൽ സുരക്ഷാ പരിശോധന നടത്തും. കായംകുളം, ഓച്ചിറ, പായിൽ കുളങ്ങര തുടങ്ങിയ ഇടങ്ങളിൽ പില്ലർ സ്ട്രക്ചർ ആക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും.
കേരളത്തിലെ ആരോഗ്യ വകുപ്പിന് നിരന്തരമായി വീഴ്ച സംഭവിക്കുന്നു. അതെല്ലാം മറച്ചുവയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ആശുപത്രികളിൽ സ്റ്റാഫ് ഇല്ല, മരുന്ന് ഇല്ല, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ല.
കേരളത്തിലെ ചികിത്സ പിഴവുകളിൽ ആവശ്യമായ രീതിയിൽ അന്വേഷണം നടക്കുന്നില്ല. ഒരു അന്വേഷണത്തിലും ചികിത്സ പിഴവ് ഉണ്ടെന്ന് ഇന്നേ വരെ കണ്ടെത്തിയിട്ടില്ല. കുറ്റം മറച്ചു വയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നമ്പർവൺ ആണെന്ന് പറച്ചിൽ മാത്രമാണ്.
ആലപ്പുഴയിൽ എസ്ഡിപിഐ സഹായത്തോടെ മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റിഷിപ്പ് നേടാൻ സിപിഎം പരസ്യമായി നടപടി എടുത്തിരിക്കുകയാണ്.
എല്ലാ സ്ഥലങ്ങളിലും വൻഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള ക്രമീകരണങ്ങളുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. നിയമസഭാ ഇലക്ഷനിൽ എല്ലാവരും ഒറ്റക്കെട്ടായി മത്സരിക്കും, ജയിക്കും. അതിനുശേഷം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
ചേർത്തല: മുസ്ലിം ലീഗിനെതിരെ കടന്നാക്രമണവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്. മത കലഹമുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. മാറാട് ആവര്‍ത്തിക്കാനാണ് ശ്രമം.
മുസ്ലിം സമുദായത്തെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ നോക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ചേർത്തലയിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ലീഗ് സാമൂഹിക നീതി നടപ്പിലാക്കിയില്ലെന്നും മലപ്പുറത്ത് മുസ്ലിം സമുദായത്തിനു മുട്ടിനുമുട്ടിനു കോളജുണ്ട്.
ഈഴവ സമുദായത്തിനു നല്‍കിയത് ഒരു എയ്ഡഡ് കോളജാണ്. ഭരണത്തിലിരുന്നപ്പോള്‍ ലീഗ് എന്ത് ചെയ്തുവെന്ന് ആത്മപരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ സത്യം പറഞ്ഞതിനു തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിലെ തോല്‍വി സിപിഐ പരിശോധിക്കണമെന്ന വിമര്‍ശനം ഉയര്‍ത്തിയ വെള്ളാപ്പള്ളി താന്‍ പിണറായിയുടെ ജിഹ്വയല്ലെന്നും പ്രശ്നാധിഷ്ഠിത പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും പറഞ്ഞു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന് രാഷ്ട്രീയമില്ല എന്നും രാഷ്ട്രീയത്തോടു വെറുപ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടികളോടും വെറുപ്പില്ലെന്നും എന്നും എല്ലാം സമദൂരമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ശരിദൂരം എന്ന നിലപാട് ശബരിമല വിഷയത്തിൽ മാത്രമാണ് ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്നം ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിലെ ശരിദൂരം എന്ന നിലപാടിൽ ഇതിനകം രാഷ്ട്രീയമായി കൂട്ടികുഴക്കേണ്ട കാര്യമില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സ്വർണക്കൊള്ളയിൽ താൻ നിലപാട് വ്യക്തമാക്കിയതാണ്, അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു.
Special News
പുതുവർഷത്തെ കാത്തിരിപ്പ്, പ്രതീക്ഷകൾ, മനോഭാവം, എഴുത്ത്, രാഷ്ട്രീയം... എഴുത്തുകാരി ഡോണ മയൂര കുറിക്കുന്നു...
വർഷങ്ങൾ വന്നും പോയുമുള്ള ജീവിത തുടർച്ചകളിലേക്ക് ഒരു പുതുവർഷം കൂടി വന്നു ചേരുന്നു. ഇതെഴുതാനിരിക്കുമ്പോൾ ഓസ്ട്രേലിയയിൽ പുതുവർഷമെത്തി. ഞാൻ ജനിച്ച രാജ്യമായ ഇന്ത്യയിലും പ്രവാസിയായി ജീവിതം തുടരുന്ന യുഎസ്എയിലും പുതുവർഷമെത്താൻ കാത്തിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ മികവിൽ ഒരിടത്തിരുന്നുകൊണ്ട് ലോകത്തിലെ പലകോണുകളിൽ നടക്കുന്ന ആഘോഷങ്ങൾ സന്തോഷത്തോടെ കാണുകയും അവിടങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്ക് അപ്പപ്പോൾതന്നെ ആശംസകൾ അറിയിക്കുന്നവരുമായി നമ്മൾ മാറി.
ഭൂഖണ്ഡങ്ങൾക്കും ദേശങ്ങൾക്കും തമ്മിലുള്ള രാവിന്റെയും പകലിന്റെയും ടൈം സോണുകളുടെയും വ്യത്യാസത്തെ കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ തൊട്ട് ഇല്ലാതെയാകുന്ന കാലത്ത് നമ്മളെത്തി. എല്ലാ മേഖലകളിലെയും മാറ്റവും തുടർച്ചകളും ഉയർച്ചകളിലേക്കും കൈയും മനസുമൊരുമിച്ചെത്തിച്ച് തൊട്ടു. അതോടൊപ്പം കൂടിതൽ രാഷ്ട്രീയ ബോധമുള്ളവരും വിശാലമാനവികതയുള്ളവരുമായ മനുഷ്യരുമായി. ഇതിനെ തുരങ്കം വയ്ക്കാൻ വർഗീയതയുടെ വിഷയവുമായി ചിലർ നടപ്പുണ്ടെങ്കിലും അവരെയെല്ലാം അകറ്റിനിർത്താനുള്ള വിവേകമുള്ള മനുഷ്യരാണ് നമ്മൾ.
കാണാൻ കാത്തിരിപ്പ്
പുതുവർഷം പല ഭൂഖണ്ഡങ്ങളിലായി വിവിധ ടൈം സോണുകളിലായിട്ടാണ് വന്നെത്തുന്നത് എങ്കിലും ഇന്നു സിനിമയും സാഹിത്യവും ഒരേ സമയം എല്ലായിടത്തും എത്തുന്നു. വായിക്കാനാഗ്രഹിക്കുന്ന എഴുത്താളുകളുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്താൽ ഉടൻതന്നെ വായിക്കാൻ ലഭിക്കുന്നയാനന്ദം. ഒരു പുസ്തകം വായിക്കാൻ കാത്തിരുന്ന നാളുകളിൽനിന്നും എത്രമാത്രം മുന്നോട്ടുപോയി എന്നുമോർമിപ്പിക്കുന്നു. കൂടുതൽ സഞ്ചാരസ്വാതന്ത്യത്തോടൊപ്പം കൈവന്ന സന്തോഷമാണ് സിനിമകൾ കാണാനായുള്ള യാത്രകളും മ്യൂസിയങ്ങളും ആർട്ട് ഗാലറികളും മുതൽ പോപ്പപ്പ് ആർട്ട്ഷോകൾ വരെ കാണാനായുള്ള യാത്രകളും. ഈ വർഷമിറങ്ങുന്ന സിനിമകൾ കാണാനും പുസ്തകങ്ങൾ വായിക്കാനും ഈ വർഷം കേരളത്തിൽ നടക്കുന്ന ബിനാലെ, ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ Frida and Diego: The Last Dream പോലുള്ള കലാപ്രദർശനങ്ങളും കാണാനുമായി കാത്തിരിക്കുന്നു.
കൂടുതൽ വായിക്കട്ടെ
സാഹിത്യവും കലയും നാനാമേഖലകളിൽ ഉള്ള മനുഷ്യരെ തമ്മിൽ സ്നേഹത്തോടെ ഒന്നിപ്പിക്കുന്ന ഘടകമാണ്. കേരളത്തിൽ ചെറുഗ്രാമങ്ങളിൽ പോലും ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ കൊണ്ടാടപ്പെടുന്നത് വലിയ പ്രതീക്ഷ നൽകുന്നു. പുതിയ തലമുറ കൂടുതൽ വായനാശീലമുള്ളവരും കലാസാഹിത്യവാസനയുള്ളവരും ആയി മാറുമ്പോൾ അവർ വിശാലമാനവികതയുള്ളവരായി വളരും. മയക്കുമരുന്നുകൾ പോലുള്ള നശീകരണസ്വഭാവമുള്ള ശീലങ്ങളിൽ പെട്ടുപോവാതിരിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ, കലാസാഹിത്യമേഖലയിൽ ഉള്ളവർക്കു ചെയ്യാൻ കഴിയുകയും ചെയ്യും.
വർഗീയതയെ പുറത്താക്കണം
ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു ഞാൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പൊതുജനത്തെ വർഗീയതയുടെ വിഷമൂട്ടുന്നവരെ അധികാരസ്ഥാനങ്ങളിൽ എത്തിക്കാതിരിക്കാൻ വിവേകത്തോടെ ഓരോ വോട്ടും പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലിരിക്കുന്നു. പാരസ്പര്യവും സാഹോദ്യര്യവും സ്നേഹവും മറന്നു മനുഷ്യരെ തമ്മിലടിപ്പിക്കാനായി നടക്കുന്നവർക്കു നമ്മുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താ തിരിക്കുക.
ഈ പുതുവർഷത്തിൽ വിവേകത്തോടെയുള്ള ചിന്തകൾകൊണ്ടും ചുവടുകൾകൊണ്ടും പ്രവൃത്തികൾ കൊണ്ടും സ്നേഹംകൊണ്ടും നല്ലൊരു ലോകം നമുക്കു ചുറ്റും സ്ഥിരമായി നിലനിൽക്കാൻ ഇനിയും എല്ലാവരും പ്രയത്നിക്കുമെന്ന പ്രതീക്ഷയിൽ… ഏവർക്കും പുതുവത്സരാശംസകൾ.
National
ബംഗളൂരു: സർക്കാർ ഭൂമിയിൽ കടന്നുകയറ്റം അനുവദിക്കില്ലെന്നും കൃത്യമായ രേഖകളുള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കുടിയൊഴിപ്പിക്കൽ പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഭൂമി പിടിച്ചെടുക്കലോ കൈയേറ്റമോ സർക്കാർ അനുവദിക്കില്ല. ഖരമാലിന്യ സംസ്കരണത്തിനായി പത്തുവർഷം മുന്‍പാണ് സർക്കാർ ഈ ഭൂമി കൈമാറിയത്.
പ്രശ്നത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കലർത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ആരോപണത്തിനു പിന്നിൽ. ഇവിടെയുള്ള ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് ലക്ഷ്യം. പ്രാദേശിക പ്രശ്നമാണിതെന്നും കേരള മുഖ്യമന്ത്രി ഒഴിഞ്ഞുനിൽക്കണമെന്നു ആവശ്യപ്പെടുകയാണെന്നും ശിവകുമാർ പറഞ്ഞു.
ബംഗളൂരു: കർണാടകയിലെ ഭൂമി ഒഴിപ്പിക്കൽ പ്രശ്നത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബംഗളുരുവിനു സമീപം കൊഗിലുവിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തി താമസക്കാരെ ഒഴിപ്പിച്ചതു ബദൽസൗകര്യങ്ങൾ ഒരുക്കാതെയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. മനുഷ്യാവകാശ ലംഘനം നടന്നോയെന്നു പരിശോധിക്കുന്നുണ്ടെന്നു കമ്മീഷൻ ചെയർപേഴ്സൺ ടി. ശ്യാം ഭട്ട് പറഞ്ഞു.
National
മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കുമെന്നു ശിവസേനയും (ഉദ്ധവ്) എംഎൻഎസും പ്രഖ്യാപിച്ചു. ഉദ്ധവ് താക്കറെയും രാജ് താക്കറെയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണു പ്രഖ്യാപനമുണ്ടായത്.
മുംബൈ മേയർ മറാഠി ആയിരിക്കുമെന്നും അതു തങ്ങളുടെ സഖ്യത്തിൽനിന്നായിരിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. മുംബൈയിൽ സീറ്റ് വിഭജനം പൂർത്തിയായെന്നും മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സഖ്യം സംബന്ധിച്ച് ചർച്ച നടന്നുവരികയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 227 അംഗ മുംബൈ കോർപറേഷനിലേക്ക് ജനുവരി 15നാണു തെരഞ്ഞെടുപ്പ് നടക്കുക.
Kerala
തൊടുപുഴ: സമസ്തയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് തൊടുപുഴയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
സമസ്തയിലെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം ഉണ്ടാകാം. എന്നാല്‍ പ്രത്യേക രാഷ്ട്രീയ കക്ഷികള്‍ക്ക് സമസ്ത പിന്തുണ നല്‍കുന്നില്ല. ഇവിടുത്തെ മതേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കപ്പെടണം. മതത്തിന്റെ പേരിലുള്ള കലഹങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും സമസ്ത ആഹ്വാനം ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല.
രാജ്യത്തോടു കൂറുപുലര്‍ത്തിയാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. സന്ദേശയാത്രയുടെ മലപ്പുറം സമ്മേളനത്തില്‍ സാദിക്കലി തങ്ങള്‍ പങ്കെടുക്കും. നാസര്‍ ഫൈസി കൂടത്തായിയെ സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തും.
പതാക കൈമാറുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടന്നു. പതാക കൈമാറണമെന്ന് പാണക്കാട് കുടുംബത്തോട് ആവശ്യപ്പെട്ടിട്ടില്ല. നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരമാണ് കാര്യങ്ങള്‍ നടന്നത്. ലീഗുമായി മറ്റു പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.
പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
National
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ വൻ വിജയം നേടുമെന്ന് പുതുതായി പാർട്ടിയിലെത്തിയ മുൻ എംഎൽഎ കെ.എ. ശെങ്കോട്ടയ്യൻ. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ടിവികെ അധികാരത്തിലെത്തുകയെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഡിഎംകെയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞു. അവരുടെ മുന്നിലുള്ള ഒരേ ഒരു വഴി തമിഴക വെട്രി കഴകവും വിജയ്യും ആണ്. വിജയ് തന്നെ സംസ്ഥാനത്തെ നയിക്കും '.-ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു.
ടിവികെയ്ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തള്ളതെന്നും ശെങ്കോട്ടയ്യൻ കൂട്ടിച്ചേർത്തു. വിജയ്യുടെ നേതൃത്വമാണ് സംസ്ഥാനത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ നേതാവായിരുന്നു ശെങ്കോട്ടയ്യൻ.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പരാതികളിൽ നടപടി കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ചർച്ചകൾ സജീവമായതോടെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പരിമിതിയുണ്ട്.
പുതിയ പരാതികൾ വരുന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. അതേസമയം ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
Movies
ഒരു തമിഴ് സിനിമയിലേക്ക് കാരക്ടര്‍ റോള്‍ ചെയ്യാന്‍ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായതിനാല്‍ ഞാന്‍ ഡിസംബര്‍ 13 വരെ സമയം ചോദിച്ചിരിക്കുകയാണ്.
ചെല്ലാനം ഹാര്‍ബറിലെത്തുന്ന വള്ളങ്ങളില്‍ നിന്ന് ലേലം വിളിക്കാനുള്ള മത്സ്യക്കുട്ടകള്‍ നോക്കിക്കൊണ്ട് സിനിമാ നടനായ ഒ.എഫ് സെബാസ്റ്റ്യന്‍ എന്ന ചെല്ലാനത്തുകാരുടെ സ്വന്തം മാള പറഞ്ഞു.
ചെല്ലാനം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. മിമിക്രി കലാകാരന് കൂടിയായ സെബാസ്റ്റ്യന്‍ കൂടുതലായും ചെയ്യുന്നത് മാള അരവിന്ദന്റെ ഫിഗറാണ്. അതുകൊണ്ടുതന്നെയാണ് മാള എന്ന ഓമനപ്പേര് ചെല്ലാനത്തുകാര്‍ അദ്ദേഹത്തിനു സമ്മാനിച്ചതും. പ്രചാരണയോഗങ്ങളിലൊക്കെ സിനിമാ നടന്മാരെ അനുകരിച്ച് സെബാസ്റ്റ്യൻ വോട്ടു ചോദിക്കുമ്പോള്‍ നിറഞ്ഞ കൈയടിയാണ് കിട്ടുന്നത്.
തെക്കേ ചെല്ലാനം കൂട്ടുപറമ്പില്‍ സെബാസ്റ്റ്യന്‍ കുട്ടിക്കാലം മുതല്‍ അഭിനയത്തോടെ താല്പര്യമുണ്ടായിരുന്നു. കൊച്ചിന് കലാഭവനില്‍ ഒന്നര വര്‍ഷം വയലിന് പഠിച്ചെങ്കിലും അഭിനയമാണ് തന്റെ തട്ടകമെന്ന് സെബാസ്റ്റ്യന്‍ തിരിച്ചറിഞ്ഞു. മാള അരവിന്ദന്, പ്രേം നസീര്‍, മധു, ജനാര്ദ്ദനന്, കൊച്ചിന് ഹനീഫ എന്നിവരെ അനുകരിക്കുന്നതാണ് സെബാസ്റ്റ്യന്റെ മാസ്റ്റര്‍ പീസ് ഐറ്റം.
ഇതിനിടെ ചെല്ലാനം വേളാങ്കണ്ണി മാതാ ആര്‍ട്സ് ട്രൂപ്പിനു കീഴില്‍ തെരുവുനാടകങ്ങളിലും സ്റ്റേജ് നാടകങ്ങളിലും വര്‍ഷങ്ങളായി അഭിനയിച്ചുവരുന്നു. ഇതിനകം പത്തിലധികം വേദികളില്‍ അരങ്ങേറിയ കാറ്റാടിമലയിലെ സൂര്യന് എന്ന നാടകത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ വേഷം സെബാസ്റ്റ്യനെ ജനപ്രിയനാക്കി.
ദേവസഹായം പിള്ള, അന്നമ്മയുടെ അവറാച്ചന്, അമ്മ ഉറങ്ങാത്ത വീട് എന്നീ നാടകങ്ങളഇലും മികച്ച വേഷം ചെയ്തു. ബിജു മേനോന്റെ ആന്റപ്പന് ആന്‍ഡ് സണ്‍സ്, വെടിക്കെട്ട്, വിമാനം, ഇടിയന് ചന്ദു ഉള്‍പ്പെടെ പത്തിലധികം മലയാളം ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിലെ തരകനായ ഇദ്ദേഹം 2010 ല്‍ ചെല്ലാനം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ്.
Movies
കരൂർ ദുരന്തത്തിനുശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം.
രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് ടിവികെ നൽകി.
ഡിസംബർ നാലിന് സേലത്തുവച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ നാല് യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.