വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള പോര് രൂക്ഷമായതിനു പിന്നാലെ പ്രശ്നം പരിഹരിക്കാൻ ഫോർമുല തയാറാക്കുന്ന തിരക്കിൽ ഹൈക്കമാൻഡ്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് രംഗത്തുള്ളത്. മൂവർക്കും വേണ്ടി അണികൾ തെരുവിലിറങ്ങുന്ന സ്ഥിതി ആയതോടെ ഹൈക്കമാൻഡ് വിഷയത്തിൽ ഊർജിതമായി ഇടപെട്ടിരിക്കുകയാണ്. വിഷയം തെരുവിലേക്ക് പോയതിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻഡ്.
നാടെങ്ങും ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചും പ്രകടനങ്ങൾ നടത്തിയുമാണ് അനുയായികൾ പിന്തുണ പ്രഖ്യാപനം നടത്തുന്നത്. ഇതു മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെയാണ് പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. മിന്നുന്ന വിജയത്തിന്‍റെ തിളക്കം വിവാദത്തിൽ മുങ്ങുമോയെന്ന ആശങ്ക ഘടകകക്ഷികൾ അടക്കം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതോടെ അവകാശവാദമുന്നയിച്ച നേതാക്കൾ എത്രയും വേഗം സമവായത്തിൽ എത്തിച്ചേരണമെന്നു നിർദേശിച്ചിരിക്കുകയാണ് നേതൃത്വം.
നിരീക്ഷകരായി എത്തിയ മുകുൾ വാസ്‌നിക്കും അജയ് മാക്കനും നൽകിയ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനൊപ്പം സമവായ നീക്കം നേതൃത്വം മുന്നോട്ടുവയ്ക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്നു ശശി തരൂർ എംപി എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖർഗെയെ ധരിപ്പിച്ചിരുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രതികരണങ്ങളും പ്രകടനങ്ങളുമെല്ലാം നേതൃത്വത്തിന്‍റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചുള്ള ഫോർമുലയാണ് തയാറാക്കുന്നത്.
അവകാശവാദമുന്നയിച്ചു രംഗത്തുള്ളതിൽ ഒരാൾ ശക്തി തെളിയിച്ച ശേഷം പിന്മാറുമെന്ന പ്രതീക്ഷയാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ ഇപ്പോഴുള്ളത്. ഒപ്പം നിൽക്കുന്ന വിശ്വസ്തർക്കു മന്ത്രിസ്ഥാനം ഉറപ്പു നൽകിയാൽ പിൻമാറാൻ സന്നദ്ധരാകുമെന്ന പ്രതീക്ഷയും ഹൈക്കമാൻഡ് വൃത്തങ്ങൾക്കുണ്ട്.
അങ്ങനെ വന്നാൽ നാളെത്തന്നെ ഒറ്റപ്പേരിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, പിന്തുണയുടെയും പ്രതിഷേധത്തിന്‍റെയും പേരിൽ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കാൻ നടക്കുന്ന ശ്രമങ്ങൾ നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ പോലും അവഹേളനപരമായ ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനിടെ, കേന്ദ്രനിരീക്ഷകരായി എത്തിയ സംഘത്തിന്‍റെ പക്കിൽനിന്ന് എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ രേഖ ഇന്നലെ ചോർന്നത് എംഎൽഎമാർക്കിടയിൽ അതൃപ്തി പടർത്തി. തങ്ങൾ രഹസ്യമായി പറഞ്ഞ കാര്യം മാധ്യമങ്ങൾക്കു ലഭിക്കും വിധം അശ്രദ്ധമായിട്ടാണ് നേതാക്കൾ കൈകാര്യംചെയ്തതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കൂടിക്കാഴ്ച പൂർത്തിയാക്കി പുറത്തിറങ്ങിയ മുകുൾ വാസ്‌നിക്കിന്‍റെ കൈയിലുണ്ടായിരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റ് ആണ് ഒരു പത്രഫോട്ടോഗ്രാഫർ പകർത്തിയത്. ഏതാനും എംഎൽഎമാർ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ഇതിൽ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയെന്ന രീതിയില്‍ പുറത്തുവന്ന രേഖ എഐസിസി നിരീക്ഷകര്‍ തള്ളി. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും പറഞ്ഞു. കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങളല്ല അതില്‍ പ്രതിഫലിക്കുന്നത്. എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags : congress chief minister kerala politics AICC