Kerala
കൊച്ചി: ജെഎൻഎൽ മെട്രോ സ്റ്റേഷൻ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം ഫയർ ഫോഴ്സ് ഉപേക്ഷിച്ചു. മെട്രോ പില്ലറിൽ ഓടി നടന്ന പൂച്ചയെ പിടികൂടാൻ ഫയർഫോഴ്സിന് സാധിച്ചില്ല. ഇതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്.
രാത്രി മെട്രോ സർവീസ് നിർത്തിയതിനു ശേഷമാകും ഇനി പൂച്ചയെ പിടികൂടുക. രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്സിനൊപ്പം ഗോവയിൽ നിന്നെത്തിയ ആനിമൽ റെസ്ക്യൂ സംഘവും കൂടെയുണ്ടായിരുന്നു.
മെട്രോ 385-ാം പില്ലറിന്റെ സമീപത്ത് ആദ്യം പരിശോധിച്ചെങ്കിലും പൂച്ചയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. സ്റ്റേഡിയത്തിന് നേരെ മുന്നിലുള്ള 556 പില്ലറിന് മുകളിലായിരുന്നു പൂച്ച ഉണ്ടായിരുന്നത്.
മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് രക്ഷാപ്രവർത്തനം നടത്താനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ പൂച്ച അവശനിലയിലാണെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ റെസ്ക്യൂ ടീമും മൃഗസ്നേഹികളും സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെയാണ് ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചത്.
ഫയർ ഫോഴ്സ് മുകളിലേക്ക് കയറിയാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാമെന്ന് മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രക്ഷാദൗത്യം തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഇടപ്പള്ളിയിൽ നിന്നും പുതിയ ക്രെയ്ൻ എത്തിച്ച ശേഷം വീണ്ടും പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) ത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ വോട്ട് ചെയ്യാനുള്ള സാധാരണക്കാരുടെ മൗലികാവകാശത്തിനു ഭീഷണിയാണെന്നും വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കുന്നതാണെന്നും ബേബി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്പ് തിരക്കിട്ടു നടത്തുന്ന എസ്ഐആർ നടപടി തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യംചെയ്യുന്നു. ഇതോടൊപ്പം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന സമ്മർദവും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Kerala
കോട്ടയം: അയ്മനത്ത് ഒരു കാൽ മുറിച്ചുമാറ്റിയ വികലാംഗനായ വയോധികനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അയ്മനം പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് റോഡരികിൽ വയോധികനെ അവശ നിലയിൽ കിടന്നിരുന്നത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഏകദേശം 75 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ സമീപത്തായി രണ്ട് ഊന്ന് വടികളും ഉണ്ടായിരുന്നു. പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊതുപ്രവർത്തകരായ ടി.ഡി. പ്രസന്നൻ, പ്രദീപ്, രാജേഷ് എന്നിവർ മുൻകൈയെടുത്താണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയിരുന്നു. വയോധികനെ തിരിച്ചറിയുന്ന രേഖകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
Sports
ദാംബുള്ള: ശ്രീലങ്ക-പാക്കിസ്ഥാൻ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
മഴയെ തുടർന്ന് ടോസ് പോലും ഇടാൻ സാധിച്ചില്ല. ഓവർ കുറച്ച് മത്സരം നടത്താൻ കാത്തിരുന്നെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
Sports
ലക്നോ: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 മത്സരം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം നിർണായകമായി.
നിലവിൽ ഇന്ത്യ പരമ്പരയിൽ 2-1 എന്ന നിലയിൽ മുന്നിലാണ്. പരമ്പര സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന മത്സരം ജയിക്കണം. പരമ്പരയിലെ ഒന്നും മൂന്നും മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയിരുന്നു.
വെള്ളിയാഴ്ച അഹമ്മദാബാദിലാണ് പരമ്പയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയും ഏകദിന പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യയും സ്വന്തമാക്കിയിരുന്നു.
Kerala
കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശം തകർക്കുന്ന സീപ്ലെയിൻ പദ്ധതിയും കടലിൽ വൻകിട കപ്പലുകൾ അനുവദിക്കാനുള്ള നീക്കവും ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി യോഗം.
ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ഡാം ടു ഡാം പദ്ധതിയെന്നു സംസ്ഥാനസർക്കാർ അവകാശപ്പെടുന്ന സീപ്ലെയിൻ പദ്ധതി കുമരകം, അഷ്ടമുടി, വേമ്പനാട്, പുന്നമട, ബോൾഗാട്ടി, വിഴിഞ്ഞം തുടങ്ങിയ മത്സ്യസമ്പന്ന കേന്ദ്രങ്ങളെ തകർക്കും.
2013ൽ ഉമ്മൻചാണ്ടി സർക്കാർ കൊല്ലത്ത് അഷ്ടമുടിയിൽ അവതരിപ്പിച്ച സീപ്ലെയിൻ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചതാണ്. 2024 ൽ ഈ പദ്ധതി ഇപ്പോഴത്തെ സർക്കാർ പുനരവതരിപ്പിക്കുകയായിരുന്നു. പദ്ധതി നിഗൂഢമായി അടിച്ചേൽപ്പിക്കാനുള്ള നടപടികൾ പ്രതിഷേധാർഹമാണ്.
കേരളത്തിലെ തൊഴിലാളി സംഘടനകളിൽ ആരുമായും ഒരിക്കൽപ്പോലും ചർച്ച ചെയ്യാതെയാണു പദ്ധതി നടപ്പാക്കുന്നതെന്നും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ വി. ദിനകരൻ (ധീവരസഭ), ലീലാ കൃഷ്ണൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ്), കെ.സി. രാജീവ് (എഐടിയുസി), എൻ.ജെ. പൗലോസ് (കെഎൽ സിഎ -കടൽ), ജാക്സൺ പൊള്ളയിൽ (എൻഎഫ്എഫ്), ചാൾസ് ജോർജ് (ടിയുസിഐ) എന്നിവർ ചൂണ്ടിക്കാട്ടി.