ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ നിന്നു കാണാതായ യുവതിയെ കൊലപ്പെടുത്തി ഹിമാചൽ പ്രദേശിലെ വനത്തിൽ ഉപേക്ഷിച്ചു. അംബാല സ്വദേശിനി അമൻദീപ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് സന്ദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലുള്ള പവോണ്ട സാഹിബ് വനമേഖലയിൽ നിന്ന് പകുതി കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മെയ് 12 ന് അമ്മയുടെ മെഡിക്കൽ റിപ്പോർട്ട് വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ അമൻദീപിനെ പിന്നീട് കാണാതാവുകയായിരുന്നു.
ഇതേ തുടർന്ന് അമൻദീപിന്റെ ബന്ധുവായ ജസ്പാൽ സിംഗ് പോലീസിൽ പരാതി നൽകി. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അംബാലയിലെ വാടക വീട്ടിലേക്ക് അമൻദീപിനെ വിളിച്ചുവരുത്തിയ പ്രതി, ശീതളപാനിയത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹിമാചൽ പ്രദേശിലെ വനമേഖലയിൽ ഇയാൾ മൃതദേഹവുമായി എത്തുകയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം പിതാവ് മരിച്ചതിനെ തുടർന്ന് ട്യൂഷൻ എടുത്താണ് അമൻദീപ് കുടുംബം പുലർത്തിയിരുന്നത്. രോഗികളായ അമ്മയെയും സഹോദരിയെയും ചികിത്സാചെലവുകൾ കണ്ടെത്തിയുരുന്നതും അമൻദീപായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണവും മറ്റാരെങ്കിലും സാഹായിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.