Leader Page
‘കാലാവസ്ഥാ നടപടിക്കുവേണ്ടിയുള്ള ആഗോള ആഹ്വാനം’ എന്നതാണ് 2026ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ‘ഇപ്പോൾ കാലാവസ്ഥയ്ക്കായി’ എന്ന ഹാഷ് ടാഗ് ആഗോള പ്രചാരണ മുദ്രാവാക്യമായി അംഗീകരിച്ചിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ പ്രായോഗിക പരിഹാരങ്ങൾ ലഭ്യമാണെന്നും കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് ലോകമെമ്പാടുമുള്ള ആളുകൾ തിരിച്ചറിയണമെന്നും അത് ആഹ്വാനം ചെയ്യുന്നു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാർഗം, ഈ ഭൂമിയിൽ നമുക്ക് ജീവിക്കുന്നതിന് വാസയോഗ്യമായ സ്ഥലത്തിന്റെ അതിരുകൾ അതിവേഗം കുറഞ്ഞുവരുന്നു എന്നതാണ്.
ആഗോള താപനിലയിലെ വർധന വ്യവസായവിപ്ലവ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.5 ഡിഗ്രി സെൽഷസിൽ താഴെ പിടിച്ചുനിർത്തണമെന്നായിരുന്നു 2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ തീരുമാനം. ആഗോള ശരാശരി താപനില 2026നും 2030നും ഇടയിൽ 1850-1900 കാലഘട്ടത്തിലെ ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷസ് ഉയരാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന കഴിഞ്ഞ മാസം അവസാനം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് 1.9 ഡിഗ്രി സെൽഷസ് വരെ ഉയർന്നേക്കാം.
ലോകം അതിവേഗം കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ആഗോള താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷസിൽ പിടിച്ചുനിർത്താനുള്ള കാലാവസ്ഥാ നടപടികളിൽ ലോകം ഏറെ പിന്നിലാണെന്ന് വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം അവസാനം പ്രസിദ്ധീകരിച്ച ‘സ്റ്റേറ്റ് ഓഫ് ക്ലൈമറ്റ് ആക്ഷൻ റിപ്പോർട്ട് 2025’ൽ പറയുന്നു. കാലാവസ്ഥാ നടപടികളുടെ 45 സൂചകങ്ങൾ വിലയിരുത്തിയപ്പോൾ ഒന്നിൽപോലും കാര്യമായ പുരോഗതി കണ്ടെത്തിയില്ല.
◄ നീതിപൂർവകമായ പരിവർത്തനം അകലെ ►
പാരീസ് കാലാവസ്ഥാ ഉടമ്പടി നിലവിൽ വന്ന് 10 വർഷം കഴിഞ്ഞിട്ടും അന്തരീക്ഷത്തിലേക്കുള്ള മനുഷ്യപ്രേരിത ഹരിതഗൃഹ വാതക ഉത്സർജനം ഉയർന്ന അളവിൽ തന്നെ തുടരുന്നു. വ്യവസായ വിപ്ലവ കാലഘട്ടം തുടങ്ങുമ്പോൾ 278 പിപിഎം മാത്രമായിരുന്നു അന്തരീക്ഷത്തിലെ കാർബൺ ഡയോക്ലൈഡ് സാന്ദ്രത. 2026ൽ അത് 431 പിപിഎം എന്ന റിക്കാർഡ് നിലയിലേക്ക് ഉയർന്നു.
കാലാവസ്ഥാ ദുരന്തങ്ങൾ അവസാനിപ്പിക്കണമെങ്കിൽ രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അതിവേഗം അവസാനിപ്പിച്ച് ബദൽ ഊർജ സ്രോതസുകളിലേക്ക് തിരിയണം. സമ്പദ് വ്യവസ്ഥയുടെ വിവിധ വശങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ഇത്തരമൊരു മാറ്റത്തെ ‘നീതിപൂർവകമായ പരിവർത്തനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. സൗരോർജമാണ് അതിവേഗം വളരുന്ന ബദൽ ഊർജസ്രോതസ്. വൈദ്യുതി ഉത്പാദനത്തിൽ സൗരോർജത്തിന്റെയും കാറ്റിൽനിന്നുള്ള ഊർജത്തിന്റെയും പങ്ക് 2020നു ശേഷം പ്രതിവർഷം ശരാശരി 13 ശതമാനം എന്ന നിരക്കിൽ വളരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള 2030ലെ ലക്ഷ്യം നേടണമെങ്കിൽ ഈ മേഖല പ്രതിവർഷം 29 ശതമാനം എന്ന വളർച്ചാനിരക്കെങ്കിലും കൈവരിക്കണം.
എണ്ണ, ഗ്യാസ്, കൽക്കരി എന്നീ ഫോസിൽ ഇന്ധനങ്ങൾക്ക് സർക്കാർ ഖജനാവിൽനിന്നുള്ള ധനസഹായം പാരീസ് ഉടമ്പടി നിലവിൽ വന്ന ശേഷം കുത്തനെ കുറയുന്നതിന് പകരം ആശങ്കാജനകമായി ഉയർന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉത്പാദനം, ഉപഭോഗം എന്നിവയ്ക്കുള്ള സർക്കാരുകളുടെ സാമ്പത്തിക സഹായം, ആഭ്യന്തര-രാജ്യാന്തര വികസന ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള ധനസഹായം എന്നിവ പ്രതിവർഷം ശരാശരി 75 ബില്യൺ ഡോളർ എന്ന നിരക്കിൽ വർധിച്ചു. വൻകിട എണ്ണക്കമ്പനികളുടെ സമ്മർദത്തിനു വഴങ്ങി സർക്കാരുകൾ ഫോസിൽ ഇന്ധനങ്ങൾക്ക് അനുകൂലമായ നയം തുടരുകയും ദീർഘകാല കാലാവസ്ഥാ നടപടികളിൽ വെള്ളം ചേർക്കുകയുമാണ്.
സിമന്റ് വ്യവസായം ആഗോള ഹരിതഗൃഹ വാതക വിസർജനത്തിന്റെ എട്ടു ശതമാനവും സ്റ്റീൽ വ്യവസായം ഏഴ് ശതമാനവും സംഭാവന ചെയ്യുന്നു. 2017ന് ശേഷം സ്റ്റീൽ വ്യവസായത്തിൽനിന്നുമുള്ള കാർബൺ ഡയോക്സൈഡ് ഉത്സർജനത്തിന്റെ തീവ്രത ക്രമേണ വർധിച്ചുവരുന്നു. സിമന്റ് വ്യവസായത്തിൽനിന്നുള്ള ഉത്സർജനം കുറയ്ക്കാനുള്ള കാലാവസ്ഥാ നടപടികളും നിശ്ചലാവസ്ഥയിലാണ്. ഈ നടപടികൾ 2030ഓടെ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇന്നത്തേതിന്റെ പത്തിരട്ടി വേഗം കൈവരിക്കണം.
Kerala
കൊച്ചി: കാടുപിടിച്ച് കിടക്കുന്ന പറമ്പുകളിൽ വിഷപ്പാമ്പുകള്‍ വളര്‍ന്ന് അപകടകരമായ സാഹചര്യമുണ്ടായാല്‍ നടപടിയെടുക്കാന്‍ ഉടമയ്ക്കു നോട്ടീസ് നല്കി കാത്തിരിക്കേണ്ടതില്ലെന്ന് തദ്ദേശസ്ഥാപനങ്ങളോടു ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ കാഴ്ചക്കാരായി മാറരുത്.
പൊതുശല്യമായി വിഷയത്തെ കണ്ട് നടപടിയെടുക്കാന്‍ കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകള്‍ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
അയല്പക്കത്തെ കാടുപിടിച്ച പറമ്പില്‍നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വര്‍ഗീസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഹര്ജിക്കാരന് തന്റെ വീടിനോടു ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വില്ലേജ് ഓഫീസില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.
അതിനാല്‍ നോട്ടീസ് നല്കാന് കഴിയില്ലെന്നും പഞ്ചായത്ത് കോടതിയെ അറിയിച്ചു. ഉടമയെ അറിയില്ലെങ്കില്പ്പോലും പഞ്ചായത്ത് സ്വന്തം നിലയ്ക്കു കാട് വെട്ടിത്തെളിക്കണം. ഇതിന്റെ ചെലവ് പിന്നീട് ഉടമയെ കണ്ടെത്തി ഈടാക്കാവുന്നതാണ്.
ഹര്‍ജിക്കാരന്റെ വീടിനു സമീപത്തെ കാട് പത്തു ദിവസത്തിനകം വെട്ടിത്തെളിക്കാന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും വ്യക്തമാക്കി.
Kerala
കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ ജീവനൊടുക്കിയതിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് മരിച്ച ഇബ്രാഹിമിന്റെ ബന്ധുക്കൾ.
കോൺഗ്രസ് നേതാവ് സുധീർകുമാർ സെക്രട്ടറിയായ കടത്തനാട് സഹകരണ സംഘത്തിൽ നിന്ന് 75 ലക്ഷം രൂപ ഇബ്രാഹിമിന് ലഭിക്കാനുണ്ട്. ഇത് ലഭിക്കാത്തതിനാൽ ഇബ്രാഹിം മനോവിഷമത്തിൽ ആയിരുന്നു. മരണമൊഴിയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്.
സുധീര്‍ കുമാറിന്റെ വീട്ടില്‍വച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തി ഗുരുതരമായി പരിക്കേറ്റ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി(71) ഇന്നലെയാണ് മരിച്ചത്. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്.
ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തില്‍ വടകര പോലിസ് അന്വേഷണം ആരംഭിച്ചു.
ഇബ്രാഹിമിന്റെ മരണം ആത്മഹത്യ അല്ല, കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ലീഗ് -കോൺഗ്രസ് ഉന്നത നേതാക്കൾ ആണ് സൊസൈറ്റിയിലേക്ക് ധന സമാഹരണത്തിന് മുന്നിൽ നിന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നടപടിയുമായി മുസ്ലിം ലീഗ്. മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. ഷാഹുല്‍ ഹമീദ്, ഭാര്യ നദീറ ഷാഹുല്‍ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി.
കൂത്തുപറമ്പിലെ പരാജയം പഠിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു. ഷാഹുല്‍ ഹമീദ് വോട്ടുമറിച്ചെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി.കെ. പ്രവീണ്‍ 1,286 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജയന്തി രാജന് 69,182 വോട്ടുകളാണ് ലഭിച്ചത്.
ജയന്തി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഷാഹുല്‍ വിട്ടു നിന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നദീറയുടെ വാട്സാപ്പ് സ്റ്റാറ്റസിൽ പ്രവീണിനായി വോട്ട് തേടിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഷാഹുലിനെതിരെ യൂത്ത് ലീഗിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഷാഹുലിന്റെ കോലം കത്തിക്കുന്നതുൾപ്പെടെ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.
Kerala
തിരുവനന്തപുരം: ഗവർണർ പങ്കെടുത്ത വേദിയിൽ ചട്ടന്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയാറാക്കി വെള്ളപേപ്പർ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്ത സംഭവത്തിൽ സംസ്കൃത സർവകലാശാല സീനിയർ പബ്ലിക്കേഷൻ ഓഫീസറുടെയും ചുമതല വഹിച്ചിരുന്ന ഡോ. ലിസി മാത്യുവിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ വൈസ് ചാൻസലർ ഡോ. സിസാ തോമസ് ഉത്തരവിട്ടു.
സർവകലാശാലയുടെ അധിക ചുമതലകൂടി വഹിക്കുന്ന,സാങ്കേതിക സർവകലാശാല വിസി ഡോ. സിസാ തോമസ് വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നോട്ടീസ് നല്‍കിയത്.
ചട്ടന്പിസ്വാമിയുടെ മഹാസമാധിവാർഷികത്തോട് അനുബന്ധമായി ഡോ. എ.വി.ശങ്കരൻ രചിച്ച "തീർഥപാദപുരാണം എന്ന ജീവചരിത്രഗ്രന്ഥം പന്മന ആശ്രമത്തിൽ വച്ച് ഗവർണറുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യാൻ തീരുമാനിച്ചതിനു തൊട്ടുമുന്‍പാണ് നാലു വാല്യങ്ങൾ ഒഴികെ ബാക്കിയുള്ളവ പുറംചട്ട മാത്രമുള്ള പ്രിന്റ് ചെയ്യാത്തതാണെന്നു കണ്ടെത്തിയത്.
Kerala
കൊച്ചി: എറണാകുളം കടവന്ത്ര പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതികള്‍ ചാടിപ്പോയ സംഭവത്തില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്നു പോലീസ് ഉദ്യോഗസ്ഥരെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. ചാടിപ്പോയ പ്രതി റസലിനായി അന്വേഷണം ഊര്‍ജിതമാക്കി.
ഞായറാഴ്ചയാണ് കവര്‍ച്ച കേസ് പ്രതികളായ പത്തനംതിട്ട സ്വദേശി റസലിനെയും (20) ആലപ്പുഴ സ്വദേശി സൂരജിനെയും (20) മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ വടക്കന്‍ പറവൂരില്‍ കൊണ്ടുപോയത്. അവിടെ നിന്നാണ് രണ്ടു പ്രതികളും ഓടിക്കളഞ്ഞത്. സൂരജിനെ അന്ന് രാത്രി തന്നെ ചേന്ദമംഗലത്ത് നിന്നും പിടികൂടിയെങ്കിലും റസലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
റസലിന് പരിചയമുള്ള ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. രണ്ടു ദിവസത്തിനകം റസലിനെ പിടികൂടുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് സുരക്ഷ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് കടവന്ത്ര പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ എആര്‍ ക്യാമ്പിലേക്ക് മാറ്റിയത്.
റസലിനായി കടവന്ത്ര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, മറ്റ് പൊതു സ്ഥലങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, നിരവധി മോഷണ കേസുകളില്‍ പ്രതിയായ റസല്‍ മുമ്പും കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയിട്ടുണ്ട്.
Kerala
കൊച്ചി: കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാമിലെ സ്ട്രോംഗ് റൂമിനോടു ചേര്‍ന്നുള്ള മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കെതിരേ നടപടിയാവശ്യപ്പെടുന്ന നിവേദനത്തില്‍ മൂന്നു ദിവസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊയിലാണ്ടി മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. കെ. പ്രവീണ്‍കുമാര്‍ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് കെ.വി. ജയകുമാറിന്റെ ഇടക്കാല ഉത്തരവ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിനു സമീപത്തെ മെറ്റീരിയല്‍ റൂം ഹര്‍ജിക്കാര്‍ക്ക് നോട്ടീസ് നല്‍കാതെ തുറന്നതില്‍ പേരാമ്പ്ര, കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടി വേണമെന്നതടക്കമുള്ള ആവശ്യമാണു നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. കഴിഞ്ഞ 20നാണ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ സ്ട്രോംഗ് റൂം തുറന്നത്.
Kerala
കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യോളി മനോജ് വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിച്ച അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. എസ്പി ജോസി ചെറിയാന്, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. വിനോദന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
2012 ഫെബ്രുവരി 12ന് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിന്റെ അന്വേഷണത്തില്‍ വീഴ്ച ആരോപിച്ചാണ് ഇരുവര്‍ക്കും എതിരേ വകുപ്പുതല നടപടി ആരംഭിച്ചത്.
അന്ന് വടകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന ജോസി ചെറിയാനും പയ്യോളി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായിരുന്ന കെ.കെ. വിനോദനും പയ്യോളി മനോജ് വധക്കേസ് അന്വേഷണത്തില്‍ കൃത്യവിലോപം കാട്ടിയെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
തെളിവ് നശിപ്പിക്കല്‍, ആയുധങ്ങള്‍ വ്യാജമായി കണ്ടെടുക്കല്‍, പ്രതികളെ രാഷ്ട്രീയ സ്വാധീനത്താല്‍ കീഴടങ്ങാന്‍ അനുവദിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നത്. വകുപ്പുതല അന്വേഷണത്തിനു സിബിഐ ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് ഐജി രാജ്പാല് മീണയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ലെന്നായിരുന്നു ഐജിയുടെ കണ്ടെത്തല്‍.
ആയുധങ്ങള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ തന്നെയാണ് കണ്ടെടുത്തതെന്നാണ് അവര്‍ കോടതിയില്‍ മൊഴി നല്‍കിയതെന്നും സിബിഐ രേഖപ്പെടുത്തിയ മൊഴികള്‍ തെറ്റാണെന്നു സാക്ഷികള്‍ പറഞ്ഞുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോള്‍ റിക്കാര്‍ഡുകള്‍ നശിപ്പിച്ചതിന് തെളിവുകളില്ല. അവ ഔദ്യോഗിക സംവിധാനങ്ങളില്‍ ലഭ്യമാണ്. ജോസി ചെറിയാന്റെ ഭാഗത്തുനിന്നു മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായതായി തെളിയിക്കാന്‍ രേഖകളില്ല. പ്രതികളുടെ അറസ്റ്റ് നാടകീയമായിരുന്നു എന്നതിന് വിശ്വസനീയമായ തെളിവുകളില്ലെന്നും ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ക്കാര്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നു വിലയിരുത്തിയാണ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയത്.
താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും ലോക്കല്‍ പോലീസ് പ്രധാന പ്രതിയാക്കിയ അജിത്ത് കസ്റ്റഡിയിലിരിക്കെ വിളിച്ചു പറഞ്ഞതോടെയാണ് കേസ് വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയത്. സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികളില്‍ ഭൂരിഭാഗവും. ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായതായി ആരോപണമുയര്‍ന്നു.
2016ല്‍ കേസ് സിബിഐ എറ്റെടുത്തു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ചന്തു അടക്കമുള്ള സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. പ്രതികള്‍ എല്ലാവരും ജാമ്യത്തിലാണുള്ളത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി എംഎൽഎയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷൻ. പിച്ചോറിൽ നിന്നുള്ള എംഎൽഎ പ്രീതം ലോധിക്കെതിരെയാണ് സംഘടന രംഗത്തെത്തിയത്.
കരേര എസ്ഡിഒപി ഡോ. ആയുഷ് ജാക്കറിനെതിരെ ലോധി നടത്തിയ പരാമർശമാണ് വിവാദമായത്. "കരേര നിങ്ങളുടെ പിതാവിന്റേതല്ല' എന്നായിരുന്നു പ്രീതം ലോധിയുടെ പരാമർശം.
എംഎൽഎ നടത്തിയ പരാമർശം അപമാനകരവും ആഴത്തിൽ കുറ്റകരവുമാണെന്ന് എഡിജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചഞ്ചൽ ശേഖർ പ്രതികരിച്ചു. ഉദ്യോഗസ്ഥന്റെ കുടുംബത്തെ പോലും ആക്രമണത്തിലേക്ക് വലിച്ചിഴച്ചു. ഇത്തരം പെരുമാറ്റം ജനാധിപത്യ സ്ഥാപനങ്ങളുടെ അന്തസിനെ ലംഘിക്കുന്നതാണെന്നും അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുന്നതാണെന്നും അസോസിയേഷൻ പറഞ്ഞു.
ഈ ഭാഷ പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെയും നിഷ്പക്ഷതയെയും ദുർബലപ്പെടുത്തുകയും ഭരണപരമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ജനപ്രതിനിധികൾ സംയമനം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ആലപ്പുഴ: തനിക്കെതിരേ ജി. സുധാകരൻ നടത്തിയ ജാതീയമായ അധിക്ഷേപത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സി.എസ്.സുജാത. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ജി. സുധാകരൻ പറഞ്ഞത്. അദ്ദേഹം സമനില തെറ്റി പറയുന്നതാണിതെല്ലാം.
സ്ത്രീകൾക്കെതിരായ മോശപ്പെട്ട ആക്ഷേപമാണത്. അദ്ദേഹത്തെക്കുറിച്ച് നമുക്കുണ്ടായിരുന്ന ധാരണകളെല്ലാം അദ്ദേഹംതന്നെ തിരുത്തുകയാണെന്നും അവർ പ്രതികരിച്ചു.
ഞാൻ ജാതീയമായി ആളുകളെ വേർതിരിച്ചു കാണുന്നയാളല്ല. എല്ലാ ജാതിയിലും മതത്തിലും പെട്ടവരോടു സ്നേഹത്തോടെയാണ് സമീപിക്കുന്നത്. എനിക്ക് ഈ ജില്ലയിലെ ഏതു പ്രദേശത്തുള്ള വീടുകളിലേക്കും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ രീതിയിലാണ് ആളുകൾ എന്നെ കാണുന്നത്.
ഇടതുപക്ഷ സ്ഥാനാർഥി എച്ച്.സലാമിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വീടുകൾ സന്ദർശിച്ചത്. എനിക്ക് പാർട്ടി നൽകിയ ചുമതലയാണ് ഞാൻ നിർവഹിച്ചത്. അതിൽ ഒരു ജാതിയും മതവുമില്ലെന്നും സി.എസ്. സുജാത പറഞ്ഞു.
Kerala
കണ്ണൂർ: സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ഐഡന്റിറ്റി കാർഡ് നിർമിക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ളത് രാഹുൽ മാങ്കൂട്ടത്തിലിനാണ്. സ്വന്തം സംഘടനയിൽ സ്ഥാനം കിട്ടാൻ വേണ്ടിയാണ് വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയത്. അങ്ങനെയുള്ള കോൺഗ്രസുകാർ ഞങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിക്കേണ്ടെന്നും രാഗേഷ് പറഞ്ഞു.
തെളിവുണ്ടോ എന്ന് വി.കുഞ്ഞിക്കൃഷ്ണനോട് ചോദിച്ചപ്പോൾ ഇല്ലെന്നാണ് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത്. പാർട്ടിക്ക് എതിരായി പറയാൻ അവസരമുണ്ടാക്കുകയാണ് കുഞ്ഞിക്കൃഷ്ണൻ ചെയ്യുന്നത്. നുണ പ്രചാരണം നടത്തി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വന്നാൽ പാർട്ടി അത് വച്ചുപൊറുപ്പിക്കില്ല.
യാതൊരു അടിസ്ഥാനവുമില്ലാതെയാണ് എതിർ പാർട്ടിക്കാർ ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതിനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. പയ്യന്നൂരിന്റെ മണ്ണ് നുണപ്രചാരകരെ തള്ളുമെന്നും രാഗേഷ് പറഞ്ഞു.
Kerala
വടകര: തെറ്റായ വിവരങ്ങളും അശ്ലീലവും ദ്വയാര്‍ഥ പ്രയോഗങ്ങളും ഉപയോഗിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരേ നടപടി തേടി യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥിയായ കെ.കെ. രമ രംഗത്ത്.
ചോമ്പാല്‍ ഹാര്‍ബറില്‍ സ്ഥാനാര്‍ഥിയെ തടഞ്ഞുവെന്ന് അവകാശപ്പെടുന്ന വീഡിയോയും പോസ്റ്റുകളും നിരവധി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നു റൂറല്‍ എസ്പിക്കു നല്കിയ പരാതിയില്‍ കെ.കെ. രമ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ 24നു ഷെഡ്യൂള്‍ ചെയ്ത പരിപാടി സമാധാനപരമായും പൊതുജന സഹകരണത്തോടെയും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, നിര്‍മിതബുദ്ധിയടക്കം ഉപയോഗിച്ച് (എഐ) കെട്ടിച്ചമച്ച വാര്‍ത്ത ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണ്.
സ്ഥാനാര്‍ഥിയായ തന്നെയും താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തി തെറ്റായ വിവരണത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുകയും തീരദേശ മേഖലയില്‍ ചേരിതിരിവുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കുകയുമാണ് ഇതിനു പിന്നില്‍.
പോസ്റ്റുകളുടെ ഉത്ഭവം കണ്ടെത്തി ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ പരാതിയില്‍ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈക്കോടതി ജഡ്ജി സ്വർണ കാന്ത ശർമയുടെ ബെഞ്ചിൽനിന്നു മാറ്റണമെന്ന ആവശ്യം നിഷേധിച്ചതോടെ സുപ്രീംകോടതിയെ സമീപിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ.
മദ്യനയ അഴിമതിക്കേസിൽ കേജരിവാളിനെ വെറുതേവിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരേ സിബിഐ സമർപ്പിച്ച ഹർജി പരിഗണിച്ചത് ജസ്റ്റീസ് സ്വർണ കാന്തയുടെ ബെഞ്ചാണ്.
വിഷയം പരിഗണിച്ച ബെഞ്ച് വിചാരണക്കോടതിയുടെ നിർദേശം സ്റ്റേ ചെയ്യുകയും കേജരിവാളിനെയും മറ്റ് 22 പേരെയും കുറ്റവിമുക്തരാക്കിയ ചില നിരീക്ഷണങ്ങൾ തെറ്റാണെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായും നിരീക്ഷിച്ചു.
തുടർന്ന് ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു. ഇതോടെയാണ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റീസ് സ്വർണ കാന്തയുടെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നതെങ്കിൽ നിഷ്പക്ഷമായ വാദം കേൾക്കൽ ഉണ്ടാകില്ലെന്നാണ് കേജരിവാളിന്റെ വാദം.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം.
സ്വർണക്കൊള്ള കേസിൽ കുറ്റപത്രം വന്നശേഷം നടപടി മതിയെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ പത്മകുമാറിനോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വർണക്കൊള്ള വിഷയം പാർട്ടിക്കു തിരിച്ചടിയായേക്കുമോയെന്ന ആശങ്ക കാരണമാണ് പത്മകുമാറിനെതിരേയുള്ള നടപടി നീക്കമെന്നു പറയുന്നു.
പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ. പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചത്. കത്തിനുള്ള മറുപടി ഇന്നലെതന്നെ പത്മകുമാർ തിരികെ അയച്ചു.
ഇത് ഇനി പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം പരിശോധിക്കും. തുടർന്ന് നടപടി എടുക്കാനാണ് സാധ്യത. നോട്ടീസ് അയച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ത്മകുമാറിനെ പുറത്താക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ടു സ്വർണവും സംഭാവനകളും നൽകിയവരിൽ നിന്ന് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം ഇന്നു മുതൽ മൊഴിയെടുക്കും.
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, നടൻ മോഹൻലാൽ അടക്കമുള്ള സിനിമാ മേഖലയിലെ പ്രമുഖരിൽനിന്നു വിജിലൻസ് ഡിവൈഎസ്പി സി.എസ്. ഹരിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കും.
2017ൽ നടന്ന കൊടിമര പുനർനിർമാണത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പിരിവു നടത്തിയെങ്കിലും സംഭാവന നൽകിയവരിൽ ചിലർക്ക് രസീത് നൽകിയില്ലെന്നും പരാതി ഉയർന്നിരുന്നു. ഇക്കാര്യങ്ങളും വിജിലൻസ് പരിശോധിക്കും.
സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള മുപ്പതോളം പേരിൽ നിന്നാകും വിജിലൻസ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കുക. ഹൈക്കോടതിയുടെ കൂടി നിർദേശപ്രകാരമാണ് വിജിലൻസ് പ്രത്യേക സംഘം പ്രാഥമിക പരിശോധന നടത്തുന്നത്.
പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക. ഒരു മാസത്തിനകം പ്രാഥമിക പരിശോധന പൂർത്തിയാക്കാനാണ് വിജിലൻസിന് സർക്കാർ നൽകിയിട്ടുള്ള നിർദേശം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്ഐടിയിൽനിന്നും വിജിലൻസ് ശേഖരിക്കും.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിജിലൻസ് പ്രത്യേക അന്വേഷണ സംഘം.
2017ൽ നടന്ന കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരിൽ നിന്നെല്ലാം മൊഴിയെടുക്കും. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള മുപ്പതോളം പേരുടെ വിവരങ്ങളാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം തേടിയിട്ടുള്ളത്.
ഇവരിൽ നിന്നു പണം സ്വീകരിച്ച ശേഷം രസീത് നൽകിയിട്ടില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഇവരിൽ പലരും സ്വർണപ്പാളികൾ ഒട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ ഇവരിൽ നിന്നെല്ലാം മൊഴി ശേഖരിക്കും.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലൻസ് കത്ത് നൽകി.
Kerala
കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി.
പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി കണ്ടെത്തി. സംഭവത്തിന് പിന്നാലെ വാഹന ഉടമ ഒളിവിലാണ്.
വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വാഹന ഉടമയായ മുഹമ്മദ് ഇർഫാന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും.
കാർ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. പൊതുനിരത്തുകളിൽ വലിയ ശബ്ദമുണ്ടാക്കിയും സൈലൻസറിലൂടെ തീ തുപ്പിയും നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്.
Kerala
കൊച്ചി: കാല്‍നടയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി ദേശീയ പാത അഥോറിറ്റിയുടെ ഉറപ്പിനെത്തുടര്‍ന്ന് ഹൈക്കോടതി തീര്‍പ്പാക്കി. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു ഹര്‍ജി തീര്‍പ്പാക്കിയത്.
കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനത്തിനും എന്‍എച്ച്എഐയ്ക്കും കേരള റോഡ് സുരക്ഷാ അഥോറിറ്റിക്കും നിര്‍ദേശം നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
കാല്‍നടയാത്രക്കാര്‍ക്കുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ രാജ്മാര്ഗ്യാത്ര എന്ന മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ച് പ്രചാരണം നല്കാന് കോടതി നേരത്തേ എന്എച്ച്എഐയോടു നിര്‍ദേശിച്ചിരുന്നു.
മൊബൈല്‍ ആപ് പ്രവര്‍ത്തനക്ഷമമാണെന്നും ഹര്‍ജിക്കാര്‍ ഉന്നയിച്ച മറ്റു പരാതികള്‍ മുന്‍ ഇടക്കാല ഉത്തരവില്‍ പരിഗണിച്ചിട്ടുണ്ടെന്നും എന്‍എച്ച്എഐയുടെ അഭിഭാഷകന് ബോധിപ്പിച്ചു.
ഉന്നയിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ എന്‍എച്ച്എഐ സ്വീകരിക്കാന്‍ തയാറാണെന്നും എന്തെങ്കിലും പരാതികള്‍ നിലനില്ക്കുന്നുണ്ടെങ്കില് അതു ശ്രദ്ധയില്‍പ്പെടുത്തിയാല്‍ എന്‍എച്ച്എഐ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
National
ന്യൂഡൽഹി: അർബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് മന്ത്രവിദ്യയിലൂടെയും മാന്ത്രിക വസ്തുക്കളിലൂടെയും പ്രതിവിധി നൽകാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികൾക്ക് അധികാരം നൽകി കേന്ദ്രം.
ഇത്തരം തെറ്റായ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതു രേഖ പിടിച്ചെടുക്കാനും ഏതു സ്ഥലവും പരിശോധിക്കാനും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും ലഫ്. ഗവർണർമാർക്കുമാണ് കേന്ദ്രം അധികാരം നൽകിയിരിക്കുന്നത്.
മാന്ത്രികമായ പ്രതിവിധികൾ ഉറപ്പുനൽകുന്ന, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിച്ചിട്ടുള്ള 1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ടിനു കീഴിലാണ് കേന്ദ്രം ലഫ്. ഗവർണർമാർക്ക് അധികാരം നൽകുന്നത്.
ലക്ഷദ്വീപ്, ചണ്ഡിഗഡ്, ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു, പുതുച്ചേരി, ജമ്മു കാഷ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് നിയമം നടപ്പിലാക്കാനുള്ള അധികാരം അതത് ലഫ്. ഗവർണർമാർക്കു നൽകിയത്. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തേ നിയമത്തിനു കീഴിൽ എവിടെ പരിശോധിക്കാനും രേഖകൾ പിടികൂടാനും കുറ്റങ്ങൾക്കെതിരേ നടപടിയെടുക്കാനും ഓഫീസർമാരെ നിയമിക്കാനുള്ള അധികാരം അതത് സംസ്ഥാന സർക്കാരുകൾ ചുമതലപ്പെടുത്തിയ ഓഫീസർമാർക്കായിരുന്നെങ്കിലും പുതിയ വിജ്ഞാപനത്തിലൂടെ ഓഫീസർമാരെ ചുമതലപ്പെടുത്തുന്ന അധികാരം ഇപ്പോൾ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്. ഗവർണർമാർക്കോ അഡ്മിനിസ്ട്രേറ്റർമാർക്കോ കൈമാറിയിരിക്കുകയാണ്.
SUNDAY DEEPIKA
ശാസ്ത്രജ്ഞൻ, പര്യവേക്ഷകൻ, നയതന്ത്രജ്ഞൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഫ്രിഡ്ജഫ് നാൻസൻ (1861-1930). നോർവേയിൽ ജനിച്ചുവളർന്ന അദ്ദേഹം സയൻസിൽ ഡോക്ടർ ബിരുദം നേടിയശേഷം ഏറെക്കാലം സമുദ്രവിജ്ഞാന മേഖലയിൽ പ്രവർത്തിച്ചു. എന്നാൽ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നത് 1921ലെ റഷ്യൻ ക്ഷാമകാലത്തായിരുന്നു.
മുപ്പതുലക്ഷത്തിലേറെ ആളുകളുടെ മരണത്തിനു വഴിതെളിച്ച 1921-22ലെ ഈ ക്ഷാമകാലഘട്ടത്തിൽ ലീഗ് ഓഫ് നേഷൻസിന്റെ അഭയാർഥി കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു നാൻസൻ. റഷ്യയിൽ സഹായമെത്തിക്കുന്നതിന് പല രാജ്യങ്ങളും മടിച്ചുനിന്നപ്പോൾ നാൻസനാണ് ലീഗ് ഓഫ് നേഷൻസിന്റെ ആഭിമുഖ്യത്തിൽ സഹായമെത്തിക്കുന്നതിന് നേതൃത്വംകൊടുത്തത്. അദ്ദേഹത്തിന്റെ പരിശ്രമഫലമായി പ്രധാനമായും അമേരിക്കയുടെ സഹായമെത്തിക്കാൻ സാധിച്ചതുകൊണ്ട് അന്ന് എഴുപതുലക്ഷം ആളുകൾ മരണത്തിൽനിന്ന് രക്ഷപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഈ സേവനത്തിന്റെ അംഗീകാരമായാണ് അദ്ദേഹത്തിന് 1922ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയത്.
എന്നാൽ പ്രശസ്തിക്കും പ്രതിഫലത്തിനും വേണ്ടിയായിരുന്നില്ല നാൻസൻ പ്രവർത്തിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ഏതുവിധേനയും സഹായമെത്തിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും. ഇതു വ്യക്തമാക്കുന്ന ഒരു സംഭവം ചരിത്രത്താളുകളിൽനിന്ന് ഇവിടെ കുറിക്കട്ടെ. ഒരുദിവസം റഷ്യയിലെ യാത്രയ്ക്കിടയിൽ അദ്ദേഹം കണ്ട കാഴ്ച അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. പട്ടിണിമൂലം തളർന്നവശനായ ഒരു ബാലൻ വഴിയരികിൽ കിടക്കുകയായിരുന്നു. അവനു സഹായമെത്തിക്കുന്നതിന് മറ്റുള്ളവരോടു നിർദേശിക്കുന്നതിനു പകരം അദ്ദേഹംതന്നെ ആ ബാലനെ തോളിലേറ്റി ഏറെദൂരം നടന്ന് ദുരിതാശ്വാസകേന്ദ്രത്തിൽ എത്തിച്ചു ശുശ്രൂഷിക്കുകയാണ് ചെയ്തത്.
ഈ കാരുണ്യപ്രവൃത്തിയെക്കുറിച്ച് പിന്നീട് സംസാരിക്കേണ്ടിവന്നപ്പോൾ അദ്ദേഹം പറഞ്ഞു: ""ജീവിതത്തിന്റെ ഏക അർഥം മറ്റുള്ളവരുടെ ദുഃഖം കുറയ്ക്കുക എന്നതാണ്.''
ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വിജയം കൈവരിച്ചിട്ടുള്ള അദ്ദേഹം തന്റെ ജീവിതത്തിന്റെ അർഥം കണ്ടെത്തിയത് മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റുന്നതിലൂടെയായിരുന്നു.
യഥാർഥ സ്നേഹം എന്താണെന്നു ദൈവവചനം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ""സ്നേഹം ക്ഷമയുള്ളതാണ്, കരുണയുള്ളതാണ്'' (1 കോറി 13: 4). കരുണ എന്നു പറയുന്നത് സ്നേഹം പ്രവൃത്തിയായി മാറുന്നതാണെന്നു സാരം. നാൻസന്റെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെയായിരുന്നു. ദുഃഖദുരിതങ്ങൾ അനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് കാരുണ്യപ്രവൃത്തികളായി പുറത്തുവന്നത്.
ഇനി, പ്രസിദ്ധ ജർമൻ സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്വിഗ് ബീഥോവനെക്കുറിച്ചുള്ള ഒരു കഥ കുറിക്കട്ടെ. അദ്ദേഹം വിയന്നയിൽ താമസിക്കുന്പോൾ അയൽപക്കത്തുള്ള ദരിദ്രമായ ഒരു കുടുംബത്തെക്കുറിച്ച് കേട്ടു. ആ കുടുംബത്തിലെ പെണ്‍കുട്ടിക്ക് സംഗീതം പഠിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. ഇതു മനസിലാക്കിയ അദ്ദേഹം ഒരുദിവസം ആ കുട്ടിയെ സംഗീതം പഠിപ്പിക്കാൻ അവിടെയെത്തി. അപ്പോഴാണ് അവൾക്കു കാഴ്ചയില്ലെന്ന് അദ്ദേഹം മനസിലാക്കിയത്.
ബീഥോവൻ അവിടെയുണ്ടായിരുന്ന പിയാനോയിൽ ആദ്യം ലളിതഗാനങ്ങൾ വായിച്ചു. പിന്നെ അവൾ ആവശ്യപ്പെട്ട ഗാനങ്ങളും അദ്ദേഹം വായിച്ചു. അന്ന് സന്ധ്യാസമയത്തു നടന്ന ആ പിയാനോ വായനയാണ് പിൽക്കാലത്ത് ബീഥോവൻ രചിച്ച "മൂണ്‍ലൈറ്റ് സൊണാറ്റ' എന്ന കൃതിയുടെ ഭാവത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതു യഥാർഥ സംഭവമല്ലെന്നു വാദിക്കുന്നവരുമുണ്ട്.
യാഥാർഥ്യം എന്തുതന്നെയായാലും മറ്റുള്ളവരോടു കരുണ കാണിക്കുന്നതിൽ ബീഥോവൻ ശ്രദ്ധിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന തരത്തിലാണ് ഈ കഥ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
മറ്റൊരു കഥകൂടി ഇവിടെ കുറിക്കട്ടെ. അത് ജോണ്‍ 23-ാമൻ മാർപാപ്പയെക്കുറിച്ചാണ്. 1958ലെ ക്രിസ്മസിന്റെ പിറ്റേദിവസം മാർപാപ്പ റോമിലെ റെജീന ചേളി എന്ന ജയിൽ സന്ദർശിക്കാനെത്തി. അവിടെയുണ്ടായിരുന്ന തടവുകാരോട് അദ്ദേഹം പറഞ്ഞു: ""എന്നെ കാണാൻ വരാൻ നിങ്ങൾക്കു സാധിക്കില്ല. അതുകൊണ്ട് നിങ്ങളെ കാണാൻ ഞാൻ വന്നിരിക്കുകയാണ്.''
ഇതു കേൾക്കാനിടയായി ഒരു തടവുകാരൻ പിന്നീടു പറഞ്ഞു: ""ദൈവം ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഇപ്പോൾ എനിക്കു മനസിലായി.''
ജോണ്‍ 23-ാമൻ മാർപാപ്പയുടെ ഈ കാരുണ്യപ്രവൃത്തി എത്രയോ തടവുകാരെ സ്പർശിച്ചിട്ടുണ്ടായിരിക്കണം. അദ്ദേഹത്തിന്റെ സാന്നിധ്യവും സ്നേഹം തുളുന്പുന്ന വാക്കുകളും ആ തടവുകാർക്കു നവജീവൻ നൽകിയിട്ടുണ്ടാകുമെന്നു തീർച്ച. നമ്മുടെ കാരുണ്യപ്രവൃത്തികൾക്കും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാകുമെന്നതിൽ സംശയംവേണ്ട. അതുകൊണ്ടല്ലേ, ""പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ'' എന്ന് ദൈവവചനം അനുസ്മരിപ്പിക്കുന്നത് (എഫേ 4:32).
ആംഗലേയകവിയായ വേഡ്സ്വർത്ത് എഴുതി: ""ഒരു നല്ല മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അയാളുടെ കാരുണ്യപ്രവൃത്തികളാണ്.'' ഈ കാരുണ്യപ്രവൃത്തികൾ ലോകം ശ്രദ്ധിക്കാതെ പോകുമായിരിക്കും. എന്നാൽ ദൈവം ശ്രദ്ധിക്കുകതന്നെചെയ്യും. കാരണം, ""ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്'' (മത്താ 25:40) എന്നല്ലേ ദൈവംതന്നെയായ യേശു പറഞ്ഞിരിക്കുന്നത്!
Kerala
കാസര്‍ഗോഡ്: ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും പൊയിനാച്ചി സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു.
സംഗീതപരിപാടി വീക്ഷിക്കാന്‍ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നറിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കാര്യമായ മുന്‍കരുതലുകള്‍ സംഘാടകരുടെ ഭാഗത്തുനിന്നോ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നോ ഇടപെടലുണ്ടാകാത്തത് വലിയ വീഴ്ചയാണ്.
നവംബര്‍ 23ന് കാസര്‍ഗോഡ് നഗരത്തില്‍ ഹനാന് ഷായുടെ സംഗീതപരിപാടിക്കിടെ സമാനമായ അപകടം ഉണ്ടായിട്ടും അതില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ജില്ലാ ഭരണകൂടം തയാറായില്ലെന്നതിന്റെ തെളിവാണ് ബേക്കലിലെ അപകടമെന്നും അശ്വിനി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) നടപടിയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ ഭീഷണി നേരിടുന്നുണ്ടെന്ന റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി.
ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ അരാജകത്വത്തിനു കാരണമാകുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകി.
എസ്ഐആർ സംബന്ധിച്ച വിവിധ ഹർജികൾ പരിശോധിക്കവെയാണു ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടത്. എസ്ഐആർ നടപടികളിൽ സംസ്ഥാന സർക്കാരുകൾ സഹകരിക്കാതിരിക്കുക, ബിഎൽഒമാരുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ കോടതിയെ അറിയിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാരുകൾ തെരഞ്ഞെടുപ്പ് കമ്മീഷനോടു സഹകരിക്കാത്ത സാഹചര്യത്തിലും സംരക്ഷണം ഒരുക്കാൻ തയാറാകാതെ വരുന്പോഴും ഉചിതമായ ഇടപെടലുകൾക്കു സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള പോലീസിനെ ഡെപ്യൂട്ടേഷനിൽ വയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിതമാകുമെന്ന് കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള പോലീസിന്റെ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെ നൽകാനാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‘സ്ത്രീ സുരക്ഷാ’ പദ്ധതിയുമായി ബന്ധപ്പെട്ട നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
സ്ത്രീ സുരക്ഷ പദ്ധിതിയിൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നും ഔദ്യോഗികമായി അപേക്ഷാ ഫോം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സർക്കാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ചതിനുശേഷം മാത്രമേ ഇതിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. നിലവിൽ പ്രചരിക്കുന്ന അപേക്ഷാ ഫോമുകൾ സർക്കാർ തയാറാക്കിയതോ അംഗീകരിച്ചതോ അല്ലെന്നും അവയ്ക്ക് യാതൊരു നിയമസാധുതയും ഇല്ലെന്നും സർക്കാർ കമ്മീഷന് നൽകിയ കത്തിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു.
"എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്.പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം.നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.'-മുരളീധരൻ പറഞ്ഞു.
വീണ്ടും ലൈംഗിക പീഡന പരാതി വന്നതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നതിന്റെ പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. കടുത്ത നടപടിയിലേയ്ക്ക് കോൺഗ്രസ് നീങ്ങും എന്നാണ് സൂചന. ഈക്കാര്യത്തിൽ കെപിസിസി നേതാക്കൾ കൂടിയാലോചന തുടരുകയാണ്.
ഇന്ന് തന്നെ രാഹുലിനെതിരായ നടപടി പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ കോൺഗ്രസ് പുറത്താക്കണമെന്ന ആവശ്യവുമായി ആർഎംപി നേതാവ് കെ. കെ. രമ എംഎൽഎ രംഗത്ത് വന്നിരുന്നു.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പരാതികളിൽ നടപടി കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ചർച്ചകൾ സജീവമായതോടെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പരിമിതിയുണ്ട്.
പുതിയ പരാതികൾ വരുന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. അതേസമയം ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
Kerala
തിരുവനന്തപുരം: സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തിൽ രണ്ട് അത്ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി കേരളം.
സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺ 100 മീറ്റർ താരം സഞ്ജയ് (പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂൾ) എന്നിവരെയാണ് ഒഴിവാക്കിയത്.
സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു. ഇവരുടെ ആധാർ കാർഡ് വ്യാജം എന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ മക്കളാണ് ഇവർ.