‘കാലാവസ്ഥാ നടപടിക്കുവേണ്ടിയുള്ള ആഗോള ആഹ്വാനം’ എന്നതാണ് 2026ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ‘ഇപ്പോൾ കാലാവസ്ഥയ്ക്കായി’ എന്ന ഹാഷ് ടാഗ് ആഗോള പ്രചാരണ മുദ്രാവാക്യമായി അംഗീകരിച്ചിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ പ്രായോഗിക പരിഹാരങ്ങൾ ലഭ്യമാണെന്നും കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് ലോകമെമ്പാടുമുള്ള ആളുകൾ തിരിച്ചറിയണമെന്നും അത് ആഹ്വാനം ചെയ്യുന്നു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാർഗം, ഈ ഭൂമിയിൽ നമുക്ക് ജീവിക്കുന്നതിന് വാസയോഗ്യമായ സ്ഥലത്തിന്റെ അതിരുകൾ അതിവേഗം കുറഞ്ഞുവരുന്നു എന്നതാണ്.
ആഗോള താപനിലയിലെ വർധന വ്യവസായവിപ്ലവ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.5 ഡിഗ്രി സെൽഷസിൽ താഴെ പിടിച്ചുനിർത്തണമെന്നായിരുന്നു 2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ തീരുമാനം. ആഗോള ശരാശരി താപനില 2026നും 2030നും ഇടയിൽ 1850-1900 കാലഘട്ടത്തിലെ ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷസ് ഉയരാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന കഴിഞ്ഞ മാസം അവസാനം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് 1.9 ഡിഗ്രി സെൽഷസ് വരെ ഉയർന്നേക്കാം.
ലോകം അതിവേഗം കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ആഗോള താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷസിൽ പിടിച്ചുനിർത്താനുള്ള കാലാവസ്ഥാ നടപടികളിൽ ലോകം ഏറെ പിന്നിലാണെന്ന് വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം അവസാനം പ്രസിദ്ധീകരിച്ച ‘സ്റ്റേറ്റ് ഓഫ് ക്ലൈമറ്റ് ആക്ഷൻ റിപ്പോർട്ട് 2025’ൽ പറയുന്നു. കാലാവസ്ഥാ നടപടികളുടെ 45 സൂചകങ്ങൾ വിലയിരുത്തിയപ്പോൾ ഒന്നിൽപോലും കാര്യമായ പുരോഗതി കണ്ടെത്തിയില്ല.
◄ നീതിപൂർവകമായ പരിവർത്തനം അകലെ ►
പാരീസ് കാലാവസ്ഥാ ഉടമ്പടി നിലവിൽ വന്ന് 10 വർഷം കഴിഞ്ഞിട്ടും അന്തരീക്ഷത്തിലേക്കുള്ള മനുഷ്യപ്രേരിത ഹരിതഗൃഹ വാതക ഉത്സർജനം ഉയർന്ന അളവിൽ തന്നെ തുടരുന്നു. വ്യവസായ വിപ്ലവ കാലഘട്ടം തുടങ്ങുമ്പോൾ 278 പിപിഎം മാത്രമായിരുന്നു അന്തരീക്ഷത്തിലെ കാർബൺ ഡയോക്ലൈഡ് സാന്ദ്രത. 2026ൽ അത് 431 പിപിഎം എന്ന റിക്കാർഡ് നിലയിലേക്ക് ഉയർന്നു.
കാലാവസ്ഥാ ദുരന്തങ്ങൾ അവസാനിപ്പിക്കണമെങ്കിൽ രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അതിവേഗം അവസാനിപ്പിച്ച് ബദൽ ഊർജ സ്രോതസുകളിലേക്ക് തിരിയണം. സമ്പദ് വ്യവസ്ഥയുടെ വിവിധ വശങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ഇത്തരമൊരു മാറ്റത്തെ ‘നീതിപൂർവകമായ പരിവർത്തനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. സൗരോർജമാണ് അതിവേഗം വളരുന്ന ബദൽ ഊർജസ്രോതസ്. വൈദ്യുതി ഉത്പാദനത്തിൽ സൗരോർജത്തിന്റെയും കാറ്റിൽനിന്നുള്ള ഊർജത്തിന്റെയും പങ്ക് 2020നു ശേഷം പ്രതിവർഷം ശരാശരി 13 ശതമാനം എന്ന നിരക്കിൽ വളരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള 2030ലെ ലക്ഷ്യം നേടണമെങ്കിൽ ഈ മേഖല പ്രതിവർഷം 29 ശതമാനം എന്ന വളർച്ചാനിരക്കെങ്കിലും കൈവരിക്കണം.
എണ്ണ, ഗ്യാസ്, കൽക്കരി എന്നീ ഫോസിൽ ഇന്ധനങ്ങൾക്ക് സർക്കാർ ഖജനാവിൽനിന്നുള്ള ധനസഹായം പാരീസ് ഉടമ്പടി നിലവിൽ വന്ന ശേഷം കുത്തനെ കുറയുന്നതിന് പകരം ആശങ്കാജനകമായി ഉയർന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉത്പാദനം, ഉപഭോഗം എന്നിവയ്ക്കുള്ള സർക്കാരുകളുടെ സാമ്പത്തിക സഹായം, ആഭ്യന്തര-രാജ്യാന്തര വികസന ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള ധനസഹായം എന്നിവ പ്രതിവർഷം ശരാശരി 75 ബില്യൺ ഡോളർ എന്ന നിരക്കിൽ വർധിച്ചു. വൻകിട എണ്ണക്കമ്പനികളുടെ സമ്മർദത്തിനു വഴങ്ങി സർക്കാരുകൾ ഫോസിൽ ഇന്ധനങ്ങൾക്ക് അനുകൂലമായ നയം തുടരുകയും ദീർഘകാല കാലാവസ്ഥാ നടപടികളിൽ വെള്ളം ചേർക്കുകയുമാണ്.
സിമന്റ് വ്യവസായം ആഗോള ഹരിതഗൃഹ വാതക വിസർജനത്തിന്റെ എട്ടു ശതമാനവും സ്റ്റീൽ വ്യവസായം ഏഴ് ശതമാനവും സംഭാവന ചെയ്യുന്നു. 2017ന് ശേഷം സ്റ്റീൽ വ്യവസായത്തിൽനിന്നുമുള്ള കാർബൺ ഡയോക്സൈഡ് ഉത്സർജനത്തിന്റെ തീവ്രത ക്രമേണ വർധിച്ചുവരുന്നു. സിമന്റ് വ്യവസായത്തിൽനിന്നുള്ള ഉത്സർജനം കുറയ്ക്കാനുള്ള കാലാവസ്ഥാ നടപടികളും നിശ്ചലാവസ്ഥയിലാണ്. ഈ നടപടികൾ 2030ഓടെ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇന്നത്തേതിന്റെ പത്തിരട്ടി വേഗം കൈവരിക്കണം.
◄മാറ്റമില്ലാതെ കൽക്കരി ഉപയോഗം►
ഊർജോത്പാദന മേഖലയിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതക വിസർജനം നടക്കുന്നത് കൽക്കരിയിൽനിന്നാണ്. മനുഷ്യപ്രേരിത ഹരിതഗൃഹ വാതക ഉത്സർജനത്തിന്റെ ഏറ്റവും വൃത്തികെട്ട ഉറവിടങ്ങളിലൊന്നാണ് കൽക്കരി. ഇത് കാർബൺ തീവ്രത ഏറ്റവും കൂടുതലുള്ള ഊർജസ്രോതസുകളിൽ ഒന്നാണ്. പ്രധാന ഹരിതഗൃഹ വാതകങ്ങളിൽ ഒന്നായ മിഥേയ്ൻ കൽക്കരി ഖനികളിൽ വൻതോതിൽ കുടുങ്ങിക്കിടപ്പുണ്ട്. കൽക്കരി ഖനികളിൽനിന്ന് ഏറ്റവും കൂടുതൽ മിഥേയ്ൻ വിസർജിക്കുന്ന ഏഴ് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2019ൽ ആഗോള വൈദ്യുതി ഉത്പാദനത്തിന്റെ 37 ശതമാനം കൽക്കരിയിൽ നിന്നായിരുന്നുവെങ്കിൽ 2024ൽ അത് 34 ശതമാനമായി കുറഞ്ഞു. ഇന്ത്യയിൽ ഊർജോത്പാദനത്തിൽ കൽക്കരിയുടെ പങ്ക് 70 ശതമാനത്തിൽ ഏറെ വരും.
പാരീസ് ഉടമ്പടിയുടെ ലക്ഷ്യം കൈവരിക്കണമെങ്കിൽ കൽക്കരി അധിഷ്ഠിത വൈദ്യുതിയുടെ വിഹിതം 10 മടങ്ങ് വേഗത്തിൽ കുറയുകയും 2030 ആകുമ്പോഴേക്കും നാലു ശതമാനം മാത്രമായി താഴുകയും വേണം. നിലവിലുള്ള കൽക്കരി ഖനികൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടണം. പുതിയത് തുറക്കരുത്. എന്നാൽ, ഈ മേഖലയിലെ കാലാവസ്ഥാ നടപടികളുടെ പുരോഗതി തികച്ചും മന്ദഗതിയിലാണ്.
◄കുറയാതെ വനനശീകരണം►
ലോകത്ത് ഓരോ മിനിറ്റിലും 22 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വിസ്തൃതിയിലുള്ള വനഭൂമി നശിപ്പിക്കപ്പെടുന്നു. വനനശീകരണവും വനശോഷണവും തടഞ്ഞുനിർത്തുന്നത് കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള കാലാവസ്ഥാ നടപടികളിൽ ഏറ്റവും നിർണായകമാണ്. ലോകത്തിലെ വനങ്ങളിൽ ഏകദേശം 870 ജിഗാ ടൺ കാർബൺ സംഭരിച്ച് സൂക്ഷിച്ചിട്ടുണ്ട്.1850 മുതൽ ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചതിലൂടെ പുറന്തള്ളപ്പെട്ടതിന്റെ ഇരട്ടിയോളം വരുമിത്. ഈ കാർബൺ സംഭരണിയിൽ കുറഞ്ഞത് മൂന്നിലൊരു ഭാഗവും മാനുഷിക പ്രവർത്തനങ്ങളാൽ എപ്പോൾ വേണമെങ്കിലും പുറന്തള്ളപ്പെടാവുന്ന ദുർബലാവസ്ഥയിലാണ്.
2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി നിലവിൽ വന്നതിനു ശേഷവും വൻകിട വ്യവസായ പ്രോജക്ടുകൾ, വൻകിട കൃഷിത്തോട്ടങ്ങൾ, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയ്ക്കായി വനഭൂമി എന്നേക്കുമായി നശിപ്പിക്കുന്നത് കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. 2017ൽ 10.7 ദശലക്ഷം ഹെക്ടർ വനം എന്നേക്കുമായി നഷ്ടപ്പെട്ടു. 2024ൽ ഇത് 8.1 ദശലക്ഷം ഹെക്ടറായി കുറഞ്ഞു. കാലാവസ്ഥാ ലക്ഷ്യങ്ങൾ നേടണമെങ്കിൽ വനനശീകരണത്തിന്റെ തോത് 2030ഓടെ ഇന്നത്തേതിൽനിന്ന് ഒമ്പത് ഇരട്ടിയെങ്കിലുമായി കുറയ്ക്കുകയും തുടർന്ന് പൂർണമായും അവസാനിപ്പിക്കുകയും വേണം.
◄ഉയരാതെ സ്വകാര്യ കാലാവസ്ഥാ ധനസഹായം►
വിവിധ കാലാവസ്ഥാ പ്രതിരോധ പരിപാടികൾ നടപ്പാക്കുന്നതിന് 2030ഓടെ കുറഞ്ഞത് 3.1 ലക്ഷം കോടി ഡോളറിന്റെ സ്വകാര്യ ധനസഹായം വേണ്ടിവരും. 2024ൽ ഇത് 1.3 ലക്ഷം കോടി ഡോളറായി ഉയർന്നു. ചൈന, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നാണ് സീറോ കാർബൺ സാങ്കേതിക വിദ്യകളിലേക്ക് മാറാനുള്ള സ്വകാര്യ ധനസഹായത്തിന്റെ ഏറിയപങ്കും വരുന്നത്. 2030ലെ കാലാവസ്ഥാ ലക്ഷ്യങ്ങൾ നേടണമെങ്കിൽ നിലവിലെ സ്വകാര്യ ധനസഹായം രണ്ടര ഇരട്ടിയെങ്കിലുമായി ഉയർത്തണം. കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനുവേണ്ടിയാണ് നിലവിലെ സ്വകാര്യ മൂലധന നിക്ഷേപത്തിൽ ഏറെയും.
കാലാവസ്ഥാ വ്യതിയാനത്തോടുള്ള പൊരുത്തപ്പെടലിനും പ്രതിരോധത്തിനും നൽകുന്ന ഫണ്ട് തീരെ അപര്യാപ്തമാണ്. ഗ്രീൻ ഹൈഡ്രജൻ, വായുവിൽനിന്നു കാർബൺ ഡയോക്സൈഡ് നേരിട്ട് പിടിച്ചെടുക്കുന്നതിനുള്ള (ഡയറക്ട് എയർ കാപ്ച്ചർ ) സാങ്കേതിക വിദ്യകൾ തുടങ്ങിയവയ്ക്കും ലക്ഷ്യമിട്ട നിരക്കിൽ വളർച്ച കൈവരിക്കാനായിട്ടില്ല. ഇന്ത്യ 2070ഓടെ ‘നെറ്റ് സീറോ’ ബഹിർഗമനം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
നീതി ആയോഗ് 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇതിന് 22.7 ലക്ഷം കോടി ഡോളർ നിക്ഷേപം വേണ്ടിവരും. ഇതിന് വരും വർഷങ്ങളിൽ പ്രതിവർഷം 50,000 കോടി ഡോളർ എന്ന നിരക്കിൽ നിക്ഷേപം നടത്തണം. എന്നാൽ, 13,700 കോടി ഡോളർ മാത്രമാണ് നിലവിലെ പ്രതിവർഷ നിക്ഷേപം. ഇതിന്റെ 80 ശതമാനത്തിൽ ഏറെയും ആഭ്യന്തര നിക്ഷേപമാണ്. വിദേശ നിക്ഷേപം കാര്യമായി വരുന്നില്ല.
അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഡയോക്സൈഡ് പുറന്തള്ളലിന്റെ പ്രധാന സ്രോതസുകളിലൊന്നാണ് കൃഷി. ആഗോള തലത്തിൽ ഹരിതഗൃഹ വാതക വിസർജനത്തിന്റെ 18 ശതമാനം കൃഷിയിലും അനുബന്ധ മേഖലകളിലും നിന്നാണെന്ന് ലോക ഭക്ഷ്യ കാർഷിക സംഘടന കണക്കാക്കുന്നു. ഇന്ത്യയിൽ ഇത് 14 ശതമാനത്തിനടുത്താണ്. കന്നുകാലി വളർത്തൽ, നെൽകൃഷി എന്നിവ മിഥെയ്ൻ ബഹിർഗമനത്തിന്റെ പ്രധാന ഉറവിടങ്ങളാണ്. രാസവളങ്ങൾ, പ്രത്യേകിച്ച് നൈട്രജൻ വളങ്ങളുടെ പ്രയോഗം നൈട്രസ് ഓക്സൈഡ് പുറന്തള്ളലിന് കാരണമാകുന്നു.
ആഗോള മിഥെയ്ൻ, നൈട്രസ് ഓക്സൈഡ് വാതകങ്ങളുടെ 50 ശതമാനത്തിലേറെ ഉത്സർജനത്തിനും കാരണം കൃഷിയാണ്. 2030ലെ കാലാവസ്ഥാ ലക്ഷ്യങ്ങൾ നേടണമെങ്കിൽ രാസവള പ്രയോഗത്തിൽ ഹരിതഗൃഹ വാതക വിസർജനം 1.2 ഇരട്ടി വേഗത്തിലും നെൽകൃഷിയിൽ ആറ് ഇരട്ടി വേഗത്തിലും കുറയ്ക്കുന്നതിനുള്ള കാലാവസ്ഥാ നടപടികൾ സ്വീകരിക്കണം. കൃഷിയിൽനിന്നുള്ള ഹരിതഗൃഹ വാതക വിസർജനം കുറയ്ക്കാനുള്ള കാലാവസ്ഥാ അനുരൂപക കൃഷിരീതികൾ പലപ്പോഴും വാചകത്തിൽ മാത്രം ഒതുങ്ങുന്നു. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് വ്യാപകമായി ക്ലൈമറ്റ് സ്മാർട്ട് കൃഷിരീതികൾ നടപ്പാക്കാനുള്ള പദ്ധതികൾക്ക് വൻതോതിലുള്ള ഫണ്ട് ലഭ്യമല്ല.
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡിന്റെ 30 ശതമാനവും പിടിച്ചെടുത്ത് സംഭരിക്കുന്നത് സമുദ്രങ്ങളാണ്. ഹരിതഗൃഹ വാതകങ്ങളിൽ കുടുങ്ങുന്ന അധികചൂടിന്റെ 93 ശതമാനവും സമുദ്രങ്ങൾ വലിച്ചെടുക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് തീരദേശ ആവാസ വ്യവസ്ഥയുടെ മൂന്നിൽ ഒന്നു മുതൽ 50 ശതമാനം വരെ തകർക്കപ്പെട്ടുകഴിഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള കാലാവസ്ഥാ നടപടികളിൽ സമുദ്രവും തീരദേശങ്ങളും സമുദ്രാധിഷ്ഠിത പരിഹാര മാർഗങ്ങളും പലപ്പോഴും അവഗണിക്കപ്പെടുന്നു. ശരിയായ ആസൂത്രണമുണ്ടെങ്കിൽ 2030ഓടെ തീരദേശങ്ങളിൽ കാറ്റിൽനിന്ന് ആഗോള തലത്തിൽ 200 ഗിഗാ വാട്ട്സ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും.
കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ, കടൽപ്പുല്ലുകൾ, കടൽപ്പായലുകൾ, വേലിയേറ്റ ചതുപ്പുകൾ തുടങ്ങിയവ അടങ്ങിയ തീരദേശ-സമുദ്ര ആവാസവ്യവസ്ഥകൾ കരയിലെ ഉഷ്ണമേഖലാ വനങ്ങളേക്കാൾ അഞ്ചിരട്ടി അളവിൽ അന്തരീക്ഷ കാർബൺ വേർതിരിച്ചെടുത്ത് സംഭരിക്കുന്നു. ‘നീല കാർബൺ’ സമ്പദ്വ്യവസ്ഥയുടെ വികസനവും തീരദേശ ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികളിൽ സുപ്രധാന സ്ഥാനം അർഹിക്കുന്നു.
ആഗോള വരുമാനവും അനുബന്ധ ജീവിതശൈലീ ഉദ്വമനവും വിലയിരുത്തുമ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളാണ് ജീവിതശൈലീ ഉപഭോഗവുമായി ബന്ധപ്പെട്ട 50 ശതമാനം ഉദ്വമനത്തിനും ഉത്തരവാദികൾ എന്നു കാണാം. താഴെത്തട്ടിലുള്ള 50 ശതമാനം ആളുകൾ ജീവിതശൈലീ ഉപഭോഗവുമായി ബന്ധപ്പെട്ട ഏഴു ശതമാനം ഉദ്വമനത്തിന് മാത്രമാണ് ഉത്തരവാദികൾ. കാലാവസ്ഥാ വ്യതിയാനം നേരിടണമെങ്കിൽ രാജ്യങ്ങൾക്കും പ്രാദേശിക സമൂഹങ്ങൾക്കുമൊപ്പം വ്യക്തികളും മനഃപൂർവമായ കാലാവസ്ഥാ നടപടികൾ സ്വീകരിക്കണം.
വ്യക്തികൾ 1.5 ഡിഗ്രി സെൽഷസ് ജീവിതശൈലിയിലേക്ക് പരിവർത്തനം ചെയ്യാൻ തയാറാകണം. ഇതിന് സിസ്റ്റം മാറുന്നത് കാത്തു നിൽക്കാതെ, അമിതവും ആഡംബരപൂർണവുമായ ഉപഭോക്തൃ സംസ്കാരത്തിൽനിന്ന് മോചനം നേടണം. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഉപഭോക്തൃ വസ്തുക്കൾ, ഗതാഗതം, വിനോദോപാധികൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം 1.5 ഡിഗ്രി സെൽഷസ് ജീവിതശൈലിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരണം. അമിതമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ഉപഭോക്തൃ ജീവിതശൈലികളിൽനിന്നുമുള്ള മാറ്റം വേദനാജനകമായിരിക്കുമെങ്കിലും കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
കാലാവസ്ഥാ വ്യതിയാനത്തോട് എങ്ങനെ പൊരുത്തപ്പെടണമെന്നതിനെക്കുറിച്ച് വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇന്ന് മുമ്പത്തെക്കാൾ വ്യക്തമായ ധാരണയുണ്ട്. പരിസ്ഥിതിക്ക് അനുരൂപകമായ ജീവിതശൈലികൾ സ്വീകരിക്കുന്നതിനും കാലാവസ്ഥാ നടപടികളിൽ പുതിയ തുടക്കം കുറിക്കുന്നതിനുമുള്ള അവസരമാണ് ഓരോ പരിസ്ഥിതി ദിനവും.
Tags : Climate World Environment Day action far Weather change