കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യോളി മനോജ് വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിച്ച അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. എസ്പി ജോസി ചെറിയാന്, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. വിനോദന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
2012 ഫെബ്രുവരി 12ന് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിന്റെ അന്വേഷണത്തില്‍ വീഴ്ച ആരോപിച്ചാണ് ഇരുവര്‍ക്കും എതിരേ വകുപ്പുതല നടപടി ആരംഭിച്ചത്.
അന്ന് വടകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന ജോസി ചെറിയാനും പയ്യോളി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായിരുന്ന കെ.കെ. വിനോദനും പയ്യോളി മനോജ് വധക്കേസ് അന്വേഷണത്തില്‍ കൃത്യവിലോപം കാട്ടിയെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
തെളിവ് നശിപ്പിക്കല്‍, ആയുധങ്ങള്‍ വ്യാജമായി കണ്ടെടുക്കല്‍, പ്രതികളെ രാഷ്ട്രീയ സ്വാധീനത്താല്‍ കീഴടങ്ങാന്‍ അനുവദിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നത്. വകുപ്പുതല അന്വേഷണത്തിനു സിബിഐ ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് ഐജി രാജ്പാല് മീണയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ലെന്നായിരുന്നു ഐജിയുടെ കണ്ടെത്തല്‍.
ആയുധങ്ങള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ തന്നെയാണ് കണ്ടെടുത്തതെന്നാണ് അവര്‍ കോടതിയില്‍ മൊഴി നല്‍കിയതെന്നും സിബിഐ രേഖപ്പെടുത്തിയ മൊഴികള്‍ തെറ്റാണെന്നു സാക്ഷികള്‍ പറഞ്ഞുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോള്‍ റിക്കാര്‍ഡുകള്‍ നശിപ്പിച്ചതിന് തെളിവുകളില്ല. അവ ഔദ്യോഗിക സംവിധാനങ്ങളില്‍ ലഭ്യമാണ്. ജോസി ചെറിയാന്റെ ഭാഗത്തുനിന്നു മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായതായി തെളിയിക്കാന്‍ രേഖകളില്ല. പ്രതികളുടെ അറസ്റ്റ് നാടകീയമായിരുന്നു എന്നതിന് വിശ്വസനീയമായ തെളിവുകളില്ലെന്നും ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ക്കാര്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നു വിലയിരുത്തിയാണ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയത്.
താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും ലോക്കല്‍ പോലീസ് പ്രധാന പ്രതിയാക്കിയ അജിത്ത് കസ്റ്റഡിയിലിരിക്കെ വിളിച്ചു പറഞ്ഞതോടെയാണ് കേസ് വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയത്. സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികളില്‍ ഭൂരിഭാഗവും. ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായതായി ആരോപണമുയര്‍ന്നു.
2016ല്‍ കേസ് സിബിഐ എറ്റെടുത്തു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ചന്തു അടക്കമുള്ള സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. പ്രതികള്‍ എല്ലാവരും ജാമ്യത്തിലാണുള്ളത്.
Tags : Payyoli Manoj murder case Action SP ACP