Sports
ലക്നോ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ലക്നോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു.
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും സെഞ്ചുറികളുടെയും രോഹിത് ശർമയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഗിൽ 154 റൺസും കിഷൻ 125 റൺസുമാണെടുത്തത്. രോഹിത് റൺസും സ്കോർ ചെയ്തു.
അഫ്ഗാനിസ്ഥാന് വേണ്ടി നാൻഗെയാലിയ ഖറോട്ടി നാല് വിക്കറ്റ് എടുത്തു. റാഷിദ് ഖാൻ മൂന്ന് വിക്കറ്റും എ.എം. ഗസൻഫറും മുഹമ്മദ് സലീം സഫിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. മഴ വില്ലനായെത്തിയ മത്സരത്തിൽ ഏഴു വിക്കറ്റുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. സ്കോർ: അഫ്ഗാനിസ്ഥാൻ 194/10 ( 24.5) ഇന്ത്യ 195/3 ( 22.5).
25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 195 റൺസെന്ന വിജയലക്ഷ്യം ശുഭ്മാൻ ഗില്ലിന്റെ (84) തകർപ്പൻ അർധസെഞ്ചുറിക്കരുത്തിൽ 22.5 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന അഫ്ഗാനിസ്ഥാൻ നിശ്ചിത 24.5 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
നേരത്തേ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. 51 പന്തിൽ എട്ടുവീതം ഫോറും സിക്സുമായി 102 റൺസാണ് ഗുർബാസിൻ സമ്പാദ്യം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
Sports
ധാംബുള്ള: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ അഫ്ഗാൻ എയ്ക്കെതിരെ ഇന്ത്യ എയ്ക്ക് തോൽവി. മഴനിയമപ്രകാരം നാലു റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ, 49 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 349 റൺസെടുത്തത്.
മഴയെ തുടർന്നാണ് മത്സരം 49 ഓവറാക്കിയത്. എന്നാൽ പിന്നീടും മഴ പെയ്തതോടെ അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സ് 38 ഓവറായി ചുരുക്കി വിജയലക്ഷ്യം 294 റൺസായി പുനക്രമീകരിച്ചിരുന്നു. 25.5 ഓവറിൽ അഫ്ഗാനിസ്ഥാൻ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എന്ന നിലയിലായിരിക്കെ വീണ്ടും മഴ കളി മുടക്കി.
കളി പുനരാരംഭിക്കാൻ കഴിയാതിരുന്നതോടെ മഴ നിയമപ്രകാരം ഇന്ത്യയെക്കാൾ നാലു റൺസിനു മുന്നിലായിരുന്ന അഫ്ഗാൻ. അതോടെ അവരെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ ഇമ്രാൻ (75), ബഹിര്‍ ഷാ (51) എന്നിവർ അർധസെഞ്ചുറി നേടി.
ഇന്ത്യയ്ക്കായി പ്രഭ്സിമ്രാന് സിംഗ് (84), റുതുരാജ് ഗെയ്ക്വാദ് (66), തിലക് വര്‍മ (66), വൈഭവ് സൂര്യവംശി (44) എന്നിവർ മികച്ച പ്രകടനം നടത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തകർത്തു.
International
ഇസ്ലാമാബാദ്: മാസങ്ങളുടെ ശാന്തതയ്ക്കു ശേഷം പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം. അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 26 ഭീകരരെ വധിച്ചതായി പാക് വാർത്താവിതരണ മന്ത്രി അത്താവുള്ളാ തരാർ അറിയിച്ചു.
അടുത്തകാലത്ത് പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രി പറഞ്ഞു. ഭീകരരുടെ ഒളിത്താവളങ്ങൾ, പരിശീലന-ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
പാക്കിസ്ഥാനോടു ചേർന്ന കുനാർ, ഖോസ്ത്, പക്തിക പ്രവിശ്യകളാണ് ആക്രമണം നേരിട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. മരിച്ചവരിൽ 11 കുട്ടികളും ഒരു വനിതയും ഉൾപ്പെടുന്നതായും കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാൻ സംരക്ഷണം നല്കുന്നു എന്ന ആരോപണമാണ് കാരണം. അഫ്ഗാനിലെ താലിബാൻ ഭരണകൂടം ആരോപണം നിഷേധിക്കുന്നു. ഒക്ടോബറിലെ വെടിനിർത്തലിനു പിന്നാലെ ഈ വർഷം ഫെബ്രുവരിയിലും ഇരു രാജ്യങ്ങളും പരസ്പരം അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
International
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര് കുട്ടികളാണ്.
അഫ്ഗാനിലെ അതിർത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന് ആരോപിച്ചു.
അഫ്ഗാനിലെ ഖോസ്റ്റ്, കുനാര്‍, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് താലിബാന് ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാക്കിസ്ഥാന് വീണ്ടും അഫ്ഗാന് വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
Sports
ന്യൂചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ റിക്കാർഡ് വിജയവുമായി ഇന്ത്യ. ഒരു ഇന്നിംഗ്സിനും 300 റൺസിനുമാണ് ഇന്ത്യ അഫ്ഗാൻ നിരയെ തകർത്തുതരിപ്പണമാക്കിയത്. റണ്ണുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്.
2018ൽ രാജ്കോർട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 272 റൺസിന്റെ റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തകർത്താടിയ ഇന്ത്യൻ താരങ്ങൾ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും അഫ്ഗാനിസ്ഥാന് തിരിച്ചുവരാനുള്ള അവസരം നൽകിയില്ല. സ്കോർ ഇന്ത്യ: 564/8 (ഡിക്ലയർ). അഫ്ഗാനിസ്ഥാൻ: 152 & 112
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കെതിരെ 412 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങി ഫോളോഓൺ ചെയ്ത അഫ്ഗാന് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ബൗളിംഗ് കോട്ട തകർക്കാനായില്ല. രണ്ടാമത് ബാറ്റിംഗിനിറങ്ങിയ അവർ വെറും 112 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. വാഷിംഗ്ടൺ സുന്ദർ നാലും കുൽദീപ് യാദവ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ തകർച്ച പൂർത്തിയാക്കി.
മാനവ് സുതാർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. അഫ്ഗാൻ നിരയിൽ ഓപ്പണർ സെദിഖുള്ള അടൽ (42), റഹ്മാനുള്ള ഗുർബാസ് (24), റഹ്മത്ത് ഷാ (13) എന്നിവർ മാത്രമാണ് പൊരുതിയത്. മറ്റാർക്കും തന്നെ രണ്ടക്കം കടക്കാനായില്ല.
നേരത്തേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (126), കെ.എൽ. രാഹുൽ (100) എന്നിവരുടെ സെഞ്ചുറികളും ഋഷഭ് പന്ത് (81), വാഷിംഗ്ടൻ സുന്ദർ (52) എന്നിവരുടെ അർധസെഞ്ചുറികളും ഉൾപ്പെടെ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 564 റൺസ് നേടി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
Sports
ന്യൂചണ്ഡീഗഡ്: ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാൻ പതറുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 564 റൺസിന് മറുപടി പറയുന്ന അഫ്ഗാൻ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 451 റൺസ് പിന്നിലുള്ള സന്ദർശകർ നിലവിൽ ഫോളോഓൺ ഭീഷണി നേരിടുകയാണ്.
43 റൺസുമായി പുറത്താകാതെ നിൽക്കുന്ന മധ്യനിര താരം റഹ്മത് ഷായിലാണ് അവരുടെ പ്രതീക്ഷ. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന മാനവ് സുതറാണ് അഫ്ഗാൻ നിരയുടെ നടുവൊടിച്ചത്. തകർപ്പൻ ബോളിംഗ് പുറത്തെടുത്ത സുതർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. പേസർ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകൾ നേടി.
നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 564 റൺസ് എന്ന കൂറ്റൻ സ്കോറിലാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഗില്‍ (126), പന്ത് (81), ധ്രുവ് ജുറെല്‍ (19) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ നഷ്ടമായിരുന്നു.
Sports
ചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അർധ സെഞ്ചുറി നേടിയ റിഷഭ് പന്തും ആണ് ക്രീസിൽ. ഗിൽ 103 റൺസും റിഷഭ് 50 റൺസും എടുത്തിട്ടുണ്ട്. 100 റൺസെടുത്ത കെ.എൽ. രാഹുലിന്റെയും 81 റൺസെടുത്ത സായ് സുദർശന്റെയും 24 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം സഫി രണ്ട് വിക്കറ്റ് എടുത്തു. സിയുർ റഹ്മാൻ ഷരീഫി ഒരു വിക്കറ്റ് വീഴ്ത്തി.
Sports
ചണ്ഡിഗഡ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ആരവം അടങ്ങി, ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ ചൂടിലേക്ക് അടുക്കുന്നു; ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ടെസ്റ്റ് ടൈം. ഇന്ത്യ x അഫ്ഗാനിസ്ഥാന് ടെസ്റ്റ് ന്യൂ ചണ്ഡിഗഡില്‍ അരങ്ങേറും. രാവിലെ 9.30 മുതലാണ് മത്സരം. ജിയൊഹോട്ട്സ്റ്റാറിലും സ്റ്റാര്‍സ്പോര്‍ട്സ് ചാനലിലും തത്സമയം.
ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ്, ആറാം നാളിലാണ് ടെസ്റ്റ് അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. ഐപിഎല്‍ ഫൈനല്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍, സായ് സുദര്ശന് തുടങ്ങിയവര്‍ ടെസ്റ്റ് പരീക്ഷയ്ക്കായി ഇന്ത്യന്‍ ജഴ്സി അണിയും.
ടെസ്റ്റില്‍ കരകയറുമോ?
ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നതെന്നത്. നവംബറില്‍ ഗോഹട്ടിയില്വച്ച് ദക്ഷിണാഫ്രിക്കയെ നേരിട്ടതായിരുന്നു ഇന്ത്യയുടെ അവസാന ടെസ്റ്റ്. അന്നത്തെ മത്സരത്തില്‍ ഇന്ത്യ 408 റണ്‍സിനു ദയനീയമായി പരാജയപ്പെട്ടു. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ തോല്‍വി. രണ്ടു മത്സര പരമ്പര 2-0നും ഇന്ത്യക്കു നഷ്ടമായി. ഇന്ത്യന്‍ മണ്ണില്‍ 25 വര്‍ഷത്തിനുശേഷമായിരുന്നു ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നേടിയത്.
അതിനുശേഷം ഐസിസി ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യ, ടെസ്റ്റിലെ ദയനീയത മറന്നു. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ കളമൊഴിഞ്ഞശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ബഡ്ഡിംഗ് സ്റ്റേജിലാണ്.
വെറും പരീക്ഷണമല്ല
ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് ഇന്ത്യയെ വെല്ലാന്‍മാത്രം കരുത്തരല്ലെന്നതു വാസ്തവം. എന്നാല്‍, ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ത്യയില്‍ ചരിത്ര പരമ്പര സ്വന്തമാക്കിയത് വിസ്മരിക്കാനാവില്ല. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെതിരേ മികച്ച പ്രകടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനും എതിരേ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ നിര്‍ണായ പോരാട്ടങ്ങള്‍ക്കു മുന്നോടിയാണ് അഫ്ഗാനിസ്ഥാനെതിരായ ഏക മത്സരം.
നമ്പര്‍ 3 & 4
വിരാട് കോഹ്ലി വിരമിച്ചതോടെ, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് നാലാം നമ്പര്‍ ബാറ്ററായി ക്രീസില്‍ എത്തുന്നത്. മൂന്നാം നമ്പറില്‍നിന്ന് ഗില്‍ നാലിലേക്ക് ഇറങ്ങി. അതോടെ മൂന്നാം നമ്പറില്‍ വിശ്വസ്തനായ ബാറ്ററിനെ ഇന്ത്യക്ക് ആവശ്യമായിരിക്കുകയാണ്.
സായ് സുദര്‍ശനെയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആദ്യം പരീക്ഷിച്ചത്. എന്നാല്‍, മൂന്നാം നമ്പറില്‍ പൂര്‍ണ വിശ്വാസം കൈവരിക്കാന്‍ സായിക്കു സാധിച്ചില്ല. മൂന്നാം നമ്പറില്‍ കളിച്ച 11 ഇന്നിംഗ്സില്‍നിന്ന് 27.45 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 302 റണ്‍സ് മാത്രമാണ് സായ് സുദര്‍ശനുള്ളത്. എങ്കിലും സായിക്ക് കൂടുതല്‍ സമയം നല്‍കാനുള്ള തീരുമാനത്തിലാണ് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും.
കെ.എല്‍. രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്തിനെ ഒഴിവാക്കിയാണ് രാഹുലിനു വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ദേവ്ദത്ത് പടിക്കലിന് അര്‍ഹിക്കുന്ന പരിഗണന, അതിന്റെ സമയത്തു ലഭിക്കുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
International
കാബൂൾ: പാക്കിസ്ഥാനിൽ നിന്നും മടങ്ങുകയായിരുന്ന അഫ്ഗാൻ അഭയാർഥികളുമായി വന്ന ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു. 36പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിനെ നംഗർഹാർ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ലാഗ്മാൻ പ്രവിശ്യയിലാണ് അപകടം നടന്നതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അബ്ദുൾ മാലിക് നിയാസായി പറഞ്ഞു.
മരിച്ചവരിൽ 10 കുട്ടികളും അഞ്ച് സ്ത്രീകളും ഉണ്ടെന്നും പരിക്കേറ്റവരെ നംഗർഹാറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
അഫ്ഗാനിസ്ഥാനിൽ ഉടനീളം വാഹനാപകടങ്ങൾ സാധാരണമാണ്. റോഡുകളുടെ മോശം അവസ്ഥയും ഡ്രൈവർമാരുടെ അനാസ്ഥയുമാണ് ഇവിടെ റോഡ് അപകടങ്ങൾ വർധിക്കാൻ കാരണം.
Sports
ന്യൂഡൽഹി: ഇന്ത്യക്കെതിരായ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം റാഷിദ് ഖാനെ ഏകദിന പരമ്പരയിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
കടുത്ത പുറംവേദനയെത്തുടര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി റാഷിദ് ഖാന് നേരത്തെ സൂചിപ്പിച്ചിരുന്നു. 2024 മാര്‍ച്ചിന് ശേഷം ടെസ്റ്റ് കളിച്ചിട്ടില്ലാത്ത റാഷിദിന് പകരം ഷറഫുദ്ദീന് അഷ്റഫ്, ഖൈസ് അഹമ്മദ് എന്നിവരാണ് സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യുക.
ജൂണ്‍ ആറു മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തിലെ രണ്ട് ഫോര്‍മാറ്റുകളിലും ഹഷ്മത്തുള്ള ഷാഹിദിയാണ് ടീമിനെ നയിക്കുക. ജൂണ്‍ ആറു മുതല്‍ 10 വരെ ന്യൂ ചണ്ഡീഗഢിലാണ് ഏക ടെസ്റ്റ് മത്സരം നടക്കുക. തുടര്‍ന്ന് ധരംശാല (ജൂണ്‍ 14), ലഖ്നോ (17), ചെന്നൈ (20) എന്നിവിടങ്ങളിലായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും നടക്കും.
ടെസ്റ്റ് ടീം: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അബ്ദുള്‍ മാലിക്, സെദിഖുള്ള അടല്‍, റഹ്മത് ഷാ, റഹ്മാനുള്ള ഗുര്‍ബാസ്, റഹ്മാനുള്ള സദ്രാന്, അഫ്സര്‍ സസായി (വിക്കറ്റ് കീപ്പര്‍), ഇക്രാം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഷറഫുദ്ദീന് അഷ്റഫ്, നംഗ്യാല്‍ ഖരോട്ടി, ഖൈസ് അഹമ്മദ്, ബിലാല്‍ സാമി, സിയാ ഷരീഫി, സലീം സഫി.
ഏകദിന ടീം: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്, സെദിഖുള്ള അടല്‍, ദര്‍വിഷ് റസൂലി, റഹ്മത് ഷാ, ഇക്രാം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായ്, റാഷിദ് ഖാന്, നംഗ്യാല്‍ ഖരോട്ടി, എ.എം. ഗസന്‍ഫര്‍, സിയാ ഉര് റഹ്മാന് ഷരീഫി, ഫരീദ് മാലിക്, ബിലാല്‍ സാമി.
International
കാബൂൾ: ജനവാസമേഖലയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാൻ അറിയിച്ചു. 14 പേർക്കു പരിക്കേറ്റു.
ഈയിടെ നടന്ന സമാധാന ചർച്ചയ്ക്കിടെയിലും ഇരു രാജ്യങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കുനാർ പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ രണ്ടു സ്കൂളുകളും രണ്ടു മോസ്കുകളും ഒരു ഹെൽത്ത് സെന്ററുംതകർന്നുവെന്ന് അഫ്ഗാൻ സർക്കാർ വക്താവ് ഹംദുള്ള ഫിത്രാത് പറഞ്ഞു.
അതേസമയം, അഫ്ഗാന്റെ ആരോപണം പാക്കിസ്ഥാൻ തള്ളി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിൽ നൂറുകണക്കിനു പേരാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ ആദ്യം ഇരു രാജ്യങ്ങളും ചൈനയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ച നടത്തിയിരുന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 110 ആയി. ഏഴു പേരെ കാണാതായി. മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
12 ദിവസം മുന്‍പാണ് അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും കൊടുങ്കാറ്റും ആരംഭിച്ചത്. രാജ്യത്തെ 34 പ്രവിശ്യകളിൽ ഭൂരിഭാഗത്തും മഴക്കെടുതിമൂലം ജനം വലയുകയാണ്.
24 മണിക്കൂറിനിടെ മാത്രം 11 പേർ മരിച്ചു. ആയിരത്തോളം വീടുകൾ പൂർണമായും നാലായിരത്തിലേറെ വീടുകൾ ഭാഗികമായും തകർന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ എട്ടുപേർ മരിച്ചു. കാബൂളിൽ ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ വെള്ളിയാഴ്ച 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 177 കിലോമീറ്റർ (110 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രകമ്പനം പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും അഫ്ഗാനിസ്ഥാനിലെ കാബൂളിലും ന്യൂഡൽഹിയിലും അനുഭവപ്പെട്ടു. പർവതങ്ങളാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനിൽ ഭൂചലനം പതിവാണ്. രാജ്യത്ത് പ്രതിവർഷം ശരാശരി 560 പേർ ഭൂചലനത്തെ തുടർന്ന് മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നവംബറിൽ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് 27 പേർ മരിക്കുകയും നൂറുകണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു.
International
ഇസ്ലാമാബാദ്: റംസാൻ പെരുന്നാളിനോട് അനുബന്ധിച്ച് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. ബുധനാഴ്ച അർധരാത്രി ആരംഭിച്ച വെടിനിർത്തൽ അടുത്ത തിങ്കളാഴ്ച വരെ നീളും.
സൗദി, തുർക്കി, ഖത്തർ രാജ്യങ്ങളുടെ അഭ്യർഥനയിൽ ഏകപക്ഷീയമായി വെടിനിർത്തുകയാണെന്ന് പാക്കിസ്ഥാൻ വാർത്താ വിതരണ മന്ത്രി അത്തുള്ള തരാറും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിയുള്ള മുജാഹിദും വെവ്വേറെ അറിയിച്ചു.
കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 400നു മുകളിൽ പേർ കൊല്ലപ്പെട്ടതായി താലിബാൻ അറിയിച്ചിരുന്നു. എന്നാൽ താലിബാൻ സൈനിക സ്ഥാപനങ്ങൾക്കു നേർക്ക് കൃത്യമായ ആക്രമണമാണു നടത്തിയതെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ. 250 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതോടെയാണ് സംഭവം.
ലഹരിക്ക് അടിമയായവരെ ചികിത്സിക്കുന്ന, 2000 കിടക്കകളുള്ള ആശുപത്രിക്കു നേരെയാണ് പാക് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും താലിബാൻ സർക്കാർ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
പാക്കിസ്ഥാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചെന്നും പാക്കിസ്ഥാൻ ആശുപത്രികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്നും താലിബാൻ ആരോപിച്ചു.
എന്നാൽ, അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാക്കിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നാണ് അവകാശവാദം.
അതേസമയം, കാബൂളിലെയും കിഴക്കൻ പ്രവിശ്യയായ നംഗർഹറിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് സൈന്യം വ്യോമാക്രമണം നടത്തിയതായും ആയുധ സംഭരണ കേന്ദ്രം തകർത്തെന്നും പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.
International
കാബൂൾ: കാബൂളിലും മറ്റു മേഖലകളിലും ജനവാസകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാൻ.
ഒരു ഡസനിലേറെ പേർക്കു പരിക്കേറ്റു. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്കു കടന്നു.
കാണ്ഡഹാറിനു സമീപം സ്വകാര്യ വിമാനക്കന്പനി കാം എയറിന്റെ ഇന്ധന ഡിപ്പോയ്ക്കു നേർക്കും ആക്രമണമുണ്ടായെന്ന് അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാനുള്ളിൽ വിജയകരമായി വ്യോമാക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ അറിയിച്ചു. നാലു ഭീകരതാവളങ്ങൾ തകർത്തെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. 641 താലിബാൻകാരെ വധിച്ചെന്ന് കഴിഞ്ഞ ദിവസം പാക് അധികൃതർ അറിയിച്ചിരുന്നു.
Sports
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് എതിരായ വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പരയില്‍ അഫ്ഗാനിസ്ഥാനെ ഇബ്രാഹിം സദ്രാന് നയിക്കും.
അഫ്ഗാനിസ്ഥാന് ട്വന്റി-20 ടീം ക്യാപ്റ്റന്‍സി ഇതോടെ സ്പിന്നര്‍ റഷീദ് ഖാന്റെ തലയില്‍നിന്നു തെറിച്ചു. ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ അഫ്ഗാനിസ്ഥാന് പുറത്തായിരുന്നു.
ലോകകപ്പിനുള്ള അഫ്ഗാന് ടീമിലുണ്ടായിരുന്ന ഇടംകൈ സ്പിന്നര്‍ ഫസര്‍ ഹഖ് ഫറൂഖി, ഓള്‍റൗണ്ടര്‍ ഗുല്‍ബാദിന്‍ നബി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഇഷാഖ് എന്നിവരെ ഒഴിവാക്കി.
ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്നു ട്വന്റി-20യും മൂന്ന് ഏകദിനവും ഒരു ടെസ്റ്റുമാണ് അഫ്ഗാനിസ്ഥാന് കളിക്കുന്നത്. ഈ മാസം 13നാണ് ആദ്യ ട്വന്റി-20.
Sports
മുംബൈ: അയൽക്കാരായ അഫ്ഗാനിസ്ഥാൻ ഇന്ത്യയിലേക്ക് പരമ്പരയ്ക്ക് എത്തുന്നു. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്ന പരമ്പരയാണ് ജൂണിൽ നിശ്ചയിച്ചിരിക്കുന്നത്. ജൂൺ ആറിനാണ് പരമ്പരയിലെ ഏക ടെസ്റ്റ് തുടങ്ങുന്നത്. ന്യൂ ചണ്ഡിഗഡ് ആയിരിക്കും വേദി.
ടെസ്റ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമത്തിൽ വരില്ല. 2018-ലാണ് ഇതിന് മുൻപ് ഇന്ത്യ-അഫ്ഗാൻ ടെസ്റ്റ് മത്സരം നടന്നത്. മേയ് 31-നാണ് ഈ വർഷത്തെ ഐപിഎൽ ഷെഡ്യൂൾ അവസാനിക്കുന്നത്. ഐപിഎൽ അവസാനിച്ച് ആറ് ദിവസത്തിനകം അഫ്ഗാന്റെ പരമ്പര ആരംഭിക്കും.
ജൂൺ 14ന് ഏകദിന പരമ്പര തുടങ്ങുന്നത്. ധരംശാലയാണ് ആദ്യ ഏകദിനത്തിന് വേദിയാകുന്നത്. പിന്നാലെ 17ന് ലക്നോ 20ന് ചെന്നൈ എന്നിവടങ്ങളിലും യഥാക്രമം രണ്ടും മൂന്നും മത്സരങ്ങൾ നടക്കും. ആദ്യമായാണ് ഏകദിന പരമ്പര ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്നത്. ഐസിസി ടൂർണമെന്റുകളിലാണ് മുൻപ് ഇന്ത്യ-അഫ്ഗാൻ ഏകദിന മത്സരങ്ങൾ നടന്നിട്ടുള്ളത്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം തുറന്ന യുദ്ധമായി മാറി. കാബൂൾ, കാണ്ഡഹാർ, പക്തിയ, ഖോസ്ത്, ലാഘ്മൻ എന്നിവിടങ്ങളിലെ സുപ്രധാന സൈനിക താവളങ്ങളിൽ പാക് സേന നടത്തിയ വ്യോമാക്രമണത്തിൽ 274 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടു.
നാനൂറിലേറെ പേർക്കു പരിക്കേറ്റു അഫ്ഗാൻ താലിബാന്റെ 73 പോസ്റ്റുകൾ തകർത്തുവെന്നും 18 പോസ്റ്റുകൾ പിടിച്ചെടുത്തുവെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു. തങ്ങളുടെ 12 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. താലിബാനെതിരേ പാക് സൈന്യം കരയാക്രമണവും നടത്തിയതായി റിപ്പോർട്ടുണ്ട്.
തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനുമായി തുറന്ന യുദ്ധത്തിലാണെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ അസിഫ് പറഞ്ഞു. ""അഫ്ഗാനിസ്ഥാനെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റി. ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും ഭീകരരെ അഫ്ഗാനിസ്ഥാനിലെത്തിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്''- ഖവാജ അസിഫ് കൂട്ടിച്ചേർത്തു. ഏത് ആക്രമണവും നേരിടാൻ പാക്കിസ്ഥാൻ പൂർണ സജ്ജമാണെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ഷരീഫ് സന്ദർശിച്ചു.
അഫ്ഗാനിസ്ഥാനാണ് ആദ്യം ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. വ്യാഴാഴ്ച അർധരാത്രിക്കുശേഷമാണ് പാക്കിസ്ഥാൻ പ്രത്യാക്രമണം ആരംഭിച്ചത്. അഫ്ഗാനിലെ 22 കേന്ദ്രങ്ങളിലായിരുന്നു പാക് വ്യോമാക്രമണം. താലിബാൻ കോർ ആസ്ഥാനം, ബ്രിഗേഡ് ആസ്ഥാനം, ബറ്റാലിയൻ ആസ്ഥാനം, ആയുധ ഡിപ്പോ എന്നിവ ആക്രമണത്തിൽ തകർന്നു.
തിരിച്ചടിയിൽ പാക്കിസ്ഥാന്റെ 55 സൈനികർ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാനിലെ സുപ്ര ധാന സൈനിക താവളങ്ങൾ ആക്രമിച്ചെന്നും അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിജ് അറിയിച്ചു. പാക് സൈന്യത്തിന്റെ 19 ചെക് പോസ്റ്റുകളും രണ്ട് ആസ്ഥാനങ്ങളും പിടിച്ചെടുത്തെന്ന് അഫ്ഗാൻ അവകാശപ്പെട്ടു.
International
ലാഹോർ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ ആക്രമണം. കാബൂളിൽ ഉൾപ്പെടെ താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ ബോംബാക്രമണം നടത്തി. താലിബാൻ ആക്രമണത്തിൽ 40 പാക് സൈനികർ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയാണിതെന്നാണ് പാക് വാദം.
ബോംബാക്രമണത്തിൽ 133 താലിബാൻകാർ കൊല്ലപ്പെട്ടെന്നും പാക്കിസ്ഥാൻ അവകാശപ്പെടുന്നു. അതേസമയം പാക്കിസ്ഥാൻ സൈന്യത്തിന്റെ 15 സുരക്ഷാ പോസ്റ്റുകൾ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടു.
ചില പാക്കിസ്ഥാൻ സൈനികരെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു. താലിബാൻ കരസേനാ മേധാവി ഖാരി ഫസിഹുദ്ദീൻ ഫിത്രത്ത് നേരിട്ടാണ് അതിർത്തിയിലെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
International
കറാച്ചി: രാജ്യത്തിനുള്ളിൽ സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ. ഞായറാഴ്ച പുലർച്ചെ ആക്രമണം നടത്തിയതായാണ് പാക്കിസ്ഥാൻ സ്ഥിരീകരിച്ചത്.
ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാക്കിസ്ഥാൻ വ്യക്തമാക്കി. ടിടിപിയുടെയും അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ അറിയിച്ചു.
എന്നാൽ എവിടെയാണ് ആക്രമിച്ചതെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഇതുവരെ അഫ്ഗാനിസ്ഥാനും പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ മത പഠന കേന്ദ്രം ലക്ഷ്യമാക്കിയും നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിൽ ഒന്നിലധികം വ്യോമാക്രമണങ്ങൾ നടന്നു.
പക്തികയിലെ അർഗുണിലും, നംഗർഹറിലെ ബഹ്സോദ്, ഘാനി ഖേൽ ജില്ലകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ പാക്കിസ്ഥാനിൽ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് പാക്കിസ്ഥാന്റെ മിന്നലാക്രമണം.
Sports
ന്യൂഡൽഹി: ട്വന്റി ലോകകപ്പിൽ യുഎഇയ്ക്കെതിരെ അഫ്ഗാനിസ്ഥാന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
യുഎഇ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ അഫ്ഗാൻ മറികടന്നു. ഇബ്രാഹിം സദ്രാന്റെ അർധ സെഞ്ചുറിയുടെയും അസമത്തുള്ള ഒമർസായിയുടെയും ദർവിഷ് റസൂലിയുടെയും ഇന്നിംഗ്സുകളുടെയും ബലത്തിലാണ് അഫ്ഗാനിസ്ഥാൻ ലക്ഷ്യം മറികടന്നത്.
സദ്രാൻ 53 റൺസാണെടുത്തത്. 41 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്സ്. ഒമർസായ് 40 റൺസും റസൂലി 33 റൺസുമാണെടുത്തത്.
യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖിയും മുഹമ്മദ് അർഫാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസെടുത്തത്.
സൊഹയ്ബ് ഖാന്റെ അർധ സെഞ്ചുറിയുടെയും അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് യുഎഇ മികച്ച സ്കോറിലെത്തിയത്. സെഹയ്ബ് 68 റൺസാണെടുത്തത്. 48 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സൊഹയ്ബിന്റെ ഇന്നിംഗ്സ്.
അലിഷൻ ഷറഫു 40 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ന്യൂഡൽഹി: ട്വന്റി ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ യുഎഇയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണെടുത്തത്.
സൊഹയ്ബ് ഖാന്റെ അർധ സെഞ്ചുറിയുടെയും അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് യുഎഇ മികച്ച സ്കോറിലെത്തിയത്. സെഹയ്ബ് 68 റൺസാണെടുത്തത്. 48 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സൊഹയ്ബിന്റെ ഇന്നിംഗ്സ്.
അലിഷൻ ഷറഫു 40 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ ശിക്ഷാനിയമവും നടപ്പാക്കി താലിബാൻ ഭരണകൂടം. പുതിയ നിയമപ്രകാരം സർക്കാരിനെ വിമർശിക്കുന്നത് മാരക പാപമാണ്. വിമർശിക്കുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി കണ്ട് കഠിനശിക്ഷയ്ക്കു വിധേയരാക്കും.
കടുത്ത വിമർശനമുന്നയിക്കുന്നവർക്ക് വധശിക്ഷ നൽകാൻ വരെ പുതിയ നിയമം അനുശാസിക്കുന്നുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം തുടങ്ങി സ്വാതന്ത്ര്യവും നിഷേധിച്ച താലിബാൻ ഭരണകൂടം രാജ്യത്ത് ഇന്റർനെറ്റും നിരോധിച്ചിരിക്കുകയാണ്.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിൽ അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ സൂപ്പർ ഓവർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. രണ്ടാം സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ് പ്രോട്ടീസിന്റെ വിജയം. സ്കോർ: ദക്ഷിണാഫ്രിക്ക 187/6, 17/1, 23/0. അഫ്ഗാനിസ്ഥാൻ 187, 17/0, 19/2.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടവും 187 റൺസിൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
സൂപ്പർ ഓവറിൽ അഫ്ഗാൻ 17 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയും ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. ഇതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങി.
രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 23 റൺസാണ് അടിച്ചത്. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന് 19 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സർ പറത്തിയ റഹ്മാനുള്ള ഗുർബാസ് അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തിൽ പുറത്തായതോടെ അഫ്ഗാന് കീഴടങ്ങുകയായിരുന്നു.
നേരത്തെ, മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ അർധസെഞ്ചുറി നേടിയ റഹ്മാനുള്ള ഗുർബാസിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കൻ സ്കോറിനൊപ്പമെത്തിയത്. 42 പന്തിൽ നിന്ന് ഏഴ് സിക്സും നാല് ഫോറും ഉൾപ്പെടെ 84 റൺസാണ് താരം അടിച്ചുകൂട്ടിയത്. നാല് ഓവറിൽ 50 റൺസ് പിന്നിട്ട അഫ്ഗാൻ 121 റൺസിൽ ഗുർബാസ് പുറത്തായതിനു പിന്നാലെ പരുങ്ങുകയായിരുന്നു.
അസ്മത്തുള്ള ഒമർസായ് (22), റാഷിദ് ഖാൻ (20) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാനിസ്ഥാന് വിജയലക്ഷ്യം 188 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.
വെടിക്കെട്ട് അർധസെഞ്ചുറി നേടിയ റയാൻ റിക്കിൾട്ടണിന്റെയും ക്വിന്റൺ ഡി കോക്കിന്റെയും ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. റിക്കിൾട്ടൺ 28 പന്തിൽ അഞ്ചു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 61 റൺസെടുത്തപ്പോൾ ഡികോക്ക് 41 പന്തിൽ 59 റൺസെടുത്തു.
അതേസമയം, ഇരുവർക്കും പുറമേ ഡെവാൾഡ് ബ്രെവിസ് (23), ഡേവിഡ് മില്ലർ (20), മാർക്കോ യാൻസൻ (16) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുള്ള ഒമർസായ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ രണ്ടും ഫസൽഹഖ് ഫറൂഖി ഒരു വിക്കറ്റും വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ അഞ്ചുവിക്കറ്റിന് വീഴ്ത്തി ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു.
അർധസെഞ്ചുറി നേടിയ ടിം സീഫർട്ടിന്റെ ഇന്നിംഗ്സാണ് കിവീസിന് വിജയം സമ്മാനിച്ചത്. 42 പന്തിൽ ഏഴു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 65 റൺസെടുത്ത സീഫർട്ടാണ് കിവീസ് നിരയിലെ ടോപ് സ്കോറർ.
അതേസമയം, ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 42), മാർക്ക് ചാപ്മാൻ (28), ഡാരിൽ മിച്ചൽ (25) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. അഫ്ഗാനു വേണ്ടി മുജീബ്-ഉർ റഹ്മാൻ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.
അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി 11:39ന് ആണ് സംഭവം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.
ഇടയ്ക്കിടെയുണ്ടാകുന്ന ഭൂകമ്പങ്ങൾ അഫ്ഗാനിസ്ഥാനിൽ പതിവാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.
അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമർസായ് രണ്ട് വിക്കറ്റ് എടുത്തു. വാഹിദുള്ള സദ്രാൻ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്.
ഫൈസൽ ഷിനോസാഡയുടെയും ഉസൈറുള്ള നിയാസായ്യുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫൈസൽ 110 റൺസാണെടുത്തത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഫൈസലിന്റെ ഇന്നിംഗ്സ്.
ഉസൈറുള്ള 101 റൺസാണെടുത്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചിരുന്നു. ഒസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹ്മദ്സായ് 31 റൺസും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആറാം കീരിടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.
അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമർസായ് രണ്ട് വിക്കറ്റ് എടുത്തു. വാഹിദുള്ള സദ്രാൻ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്.
ഫൈസൽ ഷിനോസാഡയുടെയും ഉസൈറുള്ള നിയാസായ്യുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫൈസൽ 110 റൺസാണെടുത്തത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഫൈസലിന്റെ ഇന്നിംഗ്സ്.
ഉസൈറുള്ള 101 റൺസാണെടുത്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചിരുന്നു. ഒസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹ്മദ്സായ് 31 റൺസും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. അൽസമയത്തിനകം ഹരാരെ സ്പോർട്സ് ക്ലബിൽ മത്സരം ആരംഭിക്കും.
ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്. ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു.
ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു.
ടീം ഇന്ത്യ: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രിസ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.
ടീം അഫ്ഗാനിസ്ഥാൻ: ഓസ്മാൻ സാദത്ത്, ഖാലിദ് അഹ്മദ്സായ്, ഫൈസൽ ഷിനോസാദ, ഉസൈറുള്ള നിയാസായ്, മഹാഭൂഭ് ഖാൻ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), അസീസുള്ള മിയാഖിൽ, അബ്ദുൾ അസീസ്, ഖാദിർ സ്റ്റാനിക്സായ്, രൂഹുള്ള അറബ്, നൂറിസ്ഥാനി ഓമർസായ്, വാഹിദുള്ള സദ്രാൻ.
Sports
ബംഗളൂരു: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ സ്കോട്ലൻഡിനെ തകർത്ത് അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന മത്സരത്തിൽ 61 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡ് 123 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. സ്കോട്ലൻഡിന് വേണ്ടി മൈക്കൽ ജോൺസും മാത്യൂ ക്രോസും 21 റൺസ് വീതം നേടി. ബ്രാണ്ടൻ മക്ക്മുല്ലൻ 20 റൺസെടുത്തു. മറ്റാർക്കും പിടിച്ച് നിൽക്കാനായില്ല.
അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സിയൗർ റഹ്മാൻ ഷെരിഫിയും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതവും മൂജീബ് ഉർ റഹ്മാനും റാഷിദ് ഖാനും ഗുൽബാദിൻ നായ്ബും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസ് എടുത്തത്. ദർവിഷ് റസൂലിയുടെയും മുഹമ്മദ് നബിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും ഇബ്രാഹിം സദ്രാന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് അഫ്ഗാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ദർവിഷ് റസൂലി 84 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ദർവിഷിന്റെ ഇന്നിംഗ്സ്. ഇബ്രാഹിം സദ്രാൻ 36 റൺസും നബി 34 റൺസുമാണ് എടുത്തത്.
സ്കോട്ലൻഡിന് വേണ്ടി ജാക്ക് ജർവിസും മാർക്ക് വാട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രാഡ് കറി ഒരു വിക്കറ്റെടുത്തു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥയെ അടിമുടിമാറ്റി താലിബാൻ ഭരണകൂടം പുതിയ ക്രിമിനൽ നടപടിക്രമം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സദ ഒപ്പിട്ട പുതിയ നിയമം, ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിനും വ്യത്യസ്ത ശിക്ഷകൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതോടെ അഫ്ഗാനിൽ പൗരവകാശവും സമത്വവും ഇല്ലാതാകുകയാണ്.
സാമൂഹിക വിഭജനം
പുതിയ നിയമപ്രകാരം അഫ്ഗാൻ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു:
മതപണ്ഡിതർ (ഉലമ/മുല്ലമാർ)- ഇവർ കുറ്റം ചെയ്താൽ "ഉപദേശം' നൽകി വിട്ടയക്കും. ഇവർക്കു നിയമത്തിനു മുന്നിൽ പൂർണ പരിരക്ഷ. എത്ര വലിയ കുറ്റമാണെങ്കിലും ഇവർ ശിക്ഷാ നടപടികൾക്ക് അതീതരാണ്.
ഉന്നത കുലജാതർ (അഷ്റഫ്)- ഇവർക്കു കോടതിയിൽ ഹാജരാകാൻ സമ്മൻസ് നൽകുകയും തുടർന്ന് ഉപദേശിക്കുകയും ചെയ്യും.
മധ്യവർഗം- ഇവർ ചെയ്യുന്ന കുറ്റങ്ങൾക്കു തടവുശിക്ഷ ലഭിക്കും.
താഴ്ന്ന വിഭാഗം- പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഈ വിഭാഗത്തിനു തടവുശിക്ഷയ്ക്കു പുറമെ അതിക്രൂരമായ ശാരീരിക ശിക്ഷകളും (ചാട്ടവാറടി ഉൾപ്പെടെ) ലഭിക്കും.
തിരിച്ചുവരുന്നു അടിമത്തം
അന്താരാഷ്ട്ര തലത്തിൽ കർശനമായി നിരോധിച്ചിട്ടുള്ള "അടിമത്തം' പുതിയ നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. നിയമത്തിലെ വിവിധ വകുപ്പുകളിൽ "സ്വതന്ത്ര മനുഷ്യർ' എന്നും "അടിമകൾ' എന്നും വേർതിരിച്ചു കാണിച്ചിട്ടുണ്ട്. ഇത് ആധുനിക ലോകത്ത് അടിമത്തത്തെ നിയമവിധേയമാക്കുന്നതിനു തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കോടതി പേരിനു മാത്രം
പുതിയ നിയമപ്രകാരം പ്രതികൾക്ക് അഭിഭാഷകനെ വയ്ക്കാൻ അവകാശമില്ല. കുറ്റസമ്മതമൊഴികളും സാക്ഷിമൊഴികളും മാത്രമാണു ശിക്ഷാവിധിക്ക് ആധാരം. സ്വതന്ത്രമായ അന്വേഷണമോ തെളിവെടുപ്പോ പുതിയ നിയമത്തിൽ നിർബന്ധമല്ല. ഡാൻസ് ചെയ്യുന്നതും സംഗീതം കേൾക്കുന്നതുമെല്ലാം കൊടിയ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതൊരു നീതിന്യായ വ്യവസ്ഥയല്ല, മറിച്ച് അധികാരത്തിലുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുന്ന വിവേചനപരമായ നിയമമാണ്. മതനേതാക്കൾ നിയമത്തിനു മുകളിലാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം താലിബാൻ അപകടത്തിലാക്കിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
നിയമം ഉടൻ പിൻവലിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. നീതി എന്നത് എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണെന്ന ആഗോള തത്വം അഫ്ഗാനിസ്ഥാനിൽ ഇതോടെ പൂർണമായും ഇല്ലാതായിരിക്കുകയാണ്.
International
കാബൂൾ: കനത്ത മഴയും മഞ്ഞുവീഴ്ചയും തുടർന്ന് അഫ്ഗാനിസ്ഥാനിൽ 61പേർ മരിച്ചു. 110പേർക്ക് പരിക്കേറ്റു. നിരവധി പ്രവിശ്യകളിലെ പ്രധാന റോഡുകളിൽ വൈദ്യുതിയും തടസപ്പെട്ടു.
മേൽക്കൂര തകർന്നും ഹിമപാതങ്ങൾ ഉണ്ടായുമാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത്. മധ്യ, വടക്കൻ പ്രവിശ്യകളിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചതെന്ന് അഫ്ഗാനിസ്ഥാന്റെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
458 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നുവെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. മഞ്ഞുമൂടിയ റോഡുകളിലൂടെ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
കാണ്ഡഹാറിൽ ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും വീടിന്റെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾ മരിച്ചു.
അഫ്ഗാനിസ്ഥാനിലെ പ്രധാന റോഡുകളിലൊന്നായ സലാംഗ് ഹൈവേ അടച്ചിട്ടതായി പർവാൻ പ്രവിശ്യയിലെ അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യകളുമായുള്ള സുപ്രധാന ബന്ധമാണ് ഈ ഹൈവേ.
മധ്യ ബാമിയാൻ പ്രവിശ്യയിലെ ഒരു പർവതനിരയിൽ കുടുങ്ങിയ യാത്രക്കാർക്ക് രക്ഷാപ്രവർത്തകർ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ഉസ്ബെക്കിസ്ഥാനിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന ട്രാൻസ്മിഷൻ ലൈനിനും കേടുപാടുകൾ സംഭവിച്ചു.
കനത്ത മഞ്ഞുവീഴ്ചയും മഴയും കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കന്നുകാലികൾ കൊല്ലപ്പെടുകയും കടകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒന്‍പതു കുട്ടികളും ഒരു വനിതയും കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം അറിയിച്ചു. പാക് അതിർത്തിയോടു ചേർന്ന ഖോസ്ത് പ്രവിശ്യയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം. കുനാർ, പക്തിക പ്രവിശ്യകളിലും ആക്രമണമുണ്ടായി.
ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരം ലംഘിക്കലാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഉചിതമായ സമയത്ത് അഫ്ഗാനിസ്ഥാൻ തിരിച്ചടി നല്‍കുമെന്നും വക്താവ് മുന്നറിയിപ്പു നല്കി.
ഇതോടെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുമെന്ന ആശങ്ക ശക്തമായി. ഒക്ടോബറിൽ ഇരു രാജ്യങ്ങളും പരസ്പരം നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെപ്പേർ കൊലപ്പെട്ടിരുന്നു.
ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന സമാധാനശ്രമങ്ങളിൽ കാര്യമായ ഫലമുണ്ടായില്ല. തിങ്കളാഴ്ച പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്നു പാരാമിലിട്ടറി സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ മരിച്ചു. താലിബാൻ സർക്കാർ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഒൻപത് കുട്ടികളും ഒരു സ്ത്രീയുമാണ് ഇവിടെ മരിച്ചത്. കുനാർ, പക്തിക പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നും താലിബാൻ വക്താവ് സബിനുള്ള മുജാഹിദ് അറിയിച്ചു.
സംഭവത്തിൽ പാക്കിസ്ഥാൻ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. അഫ്ഗാൻ-പാക് അതിർത്തിയിൽ പാക് സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം നടന്നത്.
ഈ മാസം പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന മറ്റൊരു സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ താലിബാൻ ഏറ്റെടുത്തു.
International
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മാസാർ ഇ ഷെരീഫ് നഗരത്തിനടുത്തുണ്ടായ ശക്തമായ ഭൂകന്പത്തിൽ 20 പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ചരിത്രപ്രസിദ്ധമായ ബ്ലൂ മോസ്ക് ഭാഗികമായി തകർന്നു.
ഞായറാഴ്ച അർധരാത്രിയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. 15 സെക്കൻഡ് നേരം കുലുക്കം അനുഭവപ്പെട്ടുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്പോൾ മരണസംഖ്യ ഉയരുമെന്നാണു കരുതുന്നത്.
ദുരന്തനിവാരണത്തിനു പട്ടാളത്തെ വിന്യസിച്ചതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎൻ ഉദ്യോഗസ്ഥരും സഹായം നല്‍കാനായി സ്ഥലത്ത് എത്തി.
ഭൂകന്പത്തെത്തുടർന്ന് കാബൂൾ അടക്കം അഫ്ഗാനിസ്ഥാന്റെ പല ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ തീർഥാടന കേന്ദ്രമായ ബ്ലൂ മോസ്കിലെ പ്രധാന കെട്ടിടത്തിനു നാശം ഉണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട്. പ്രവാചകൻ മുഹമ്മദിന്റെ അർധസഹോദരനും ഷിയാ മുസ്ലിംകളുടെ ആദ്യ ഇമാമുമായ അലിയെ ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. ഇപ്പോഴത്തെ മോസ്ക് 15-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.
International
കാബൂള്‍: സംഘർഷത്തെത്തുടർന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ അതിര്‍ത്തി അടച്ചിട്ടതിനു പിന്നാലെ ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുത്തനേ ഉയര്‍ന്നു.
പാക്കിസ്ഥാനില്‍ പാചകത്തിനു വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില ആക്രമണം ആരംഭിച്ചതിനുശേഷം 400 ശതമാനത്തിലധികം വര്‍ധിച്ച് കിലോയ്ക്ക് 600 പാക്കിസ്ഥാനി രൂപയായി (2.13 ഡോളര്‍). അഫ്ഗാനിസ്ഥാനില്‍നിന്നു വരുന്ന ആപ്പിളിനും വില വര്‍ധിച്ചു.
2,600 കിലോമീറ്ററാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി. സംഘര്ഷങ്ങള്ക്കുപിന്നാലെ ഈമാസം 11 മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള എല്ലാ വ്യാപാരവും ഗതാഗതവും വിലക്കി.
ഇതുമൂലം ഏകദേശം 5,000 കണ്ടെയ്നറുകള്‍ ചരക്കുകളുമായി അതിര്‍ത്തിയുടെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുന്നുണ്ട്. ഓരോ ദിവസവും കഴിയുന്തോറും ഇരുരാജ്യങ്ങള്‍ക്കും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടമാണു സംഭവിക്കുന്നത്.
പഴങ്ങള്‍, പച്ചക്കറികള്‍, ധാതുക്കള്‍, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാല് ഉത്പന്നങ്ങള്‍ എന്നിവയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ പ്രധാനം.
International
കാബൂൾ: ഇന്ത്യയുടെ മാതൃകയിൽ പാക്കിസ്ഥാനു ജലം നിഷേധിച്ചു മറുപടി നല്കാൻ അഫ്ഗാനിസ്ഥാൻ.
പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് നിയന്ത്രിക്കാൻ കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാനാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം.
താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുണ്ഡ്സാദയാണ് ഇതിനുള്ള ഉത്തരവ് നല്‍കിയത്. സ്വന്തം ജലത്തിന്റെ കാര്യം തീരുമാനിക്കാൻ അഫ്ഗാനിസ്ഥാന് അവകാശമുണ്ടെന്നും അണക്കെട്ട് നിർമാണം വൈകാതെ തുടങ്ങുമെന്നും അഫ്ഗാൻ ജലവിഭവവകുപ്പ് മന്ത്രി മുല്ലാ അബ്ദുൾ ലത്തീഫ് മൻസൂർ അറിയിച്ചു.
പാക്കിസ്ഥാനിലെ ചിത്രാൽ മേഖലയിലെ ഹിന്ദുകുഷ് മലനിരകളിൽ ഉദ്ഭവിക്കുന്ന കുനാർ നദി അഫ്ഗാനിസ്ഥാനിലേക്ക് ഒഴുകി കാബൂൾ നദിയിൽ ചേരുകയാണ്. കാബൂൾ നദി മറ്റൊരു നദിയുമായി കൂടിച്ചേർന്ന് പാക്കിസ്ഥാനിലേക്കൊഴുകി സിന്ധുനദിയുമായി ചേരുന്നു. ശുദ്ധജലം, കൃഷിയാവശ്യം, വൈദ്യുതി ഉത്പാദനം എന്നിവയ്ക്കായി പാക്കിസ്ഥാൻ കാബൂള്‍, സിന്ധു നദികളെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്.
പാക്കിസ്ഥാനുമായി അതിർത്തി സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന്റെ തീരുമാനം. ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായി ജലവിഭവങ്ങൾ പങ്കുവയ്ക്കുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു.
International
ഇസ്ലാമാബാദ്/കാബൂൾ: അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. ഇന്ത്യൻ സമയം വൈകുന്നേരം 6.30 മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
സങ്കീർണവും എന്നാൽ പരിഹരിക്കാനാകുന്നതുമായ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും സംഭാഷണത്തിലൂടെ ആത്മാർഥമായ ശ്രമങ്ങൾ നടത്തുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാനാണ് വെടിനിർത്തലിന് ആവശ്യപ്പെട്ടതെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ, വെടിനിർത്തൽ ആരാണ് ആവശ്യപ്പെട്ടതെന്ന കാര്യത്തിലൊ പാക്കിസ്ഥാന്റെ അവകാശവാദത്തെക്കുറിച്ചോ അഫ്ഗാനിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൈനിക നടപടികളിൽ നിരവധി അഫ്ഗാൻ സുരക്ഷാ സൈനികരെ വധിച്ചതായി പാക് സേന അവകാശപ്പെട്ടിരുന്നു. അഫ്ഗാന്റെ ടാങ്കുകളും സൈനിക പോസ്റ്റുകളും നശിപ്പിച്ചതായും പാക്കിസ്ഥാൻ അറിയിച്ചു.