District News
മട്ടന്നൂർ: കാര പുതിയേടത്ത് മടപ്പുര മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രസാദ സദ്യ കഴിച്ച അറുപതിലേറെ പേർക്ക് ഭക്ഷ്യബാധയേറ്റു. ഇവരെ മട്ടന്നൂരിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ഗവ. ആശുപത്രിയിലെ അവധിയിലുള്ള ഡോക്ടർമാരെയും ജീവനക്കാരെയും നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് ഇടപെട്ട് അടിയന്തിരമായി ഡ്യൂട്ടിയിലേക്ക് തിരിച്ചു വിളിച്ചു.
ഡോക്ടർമാരുടെ പ്രത്യേക സംഘം ചികിത്സയിൽ കഴിയുന്നവരെ പരിശോധിച്ചു വരികയാണ്. അസ്വസ്ഥത അനുഭവപ്പെടുന്ന കൂടുതൽ ആളുകൾ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നുണ്ട്. മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.കെ. സനോജ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. സരീഷ് പൂമരം, എ.ബി. പ്രമോദ് എന്നിവരും ഒപ്പമുണ്ടായി. നഗരസഭാ ചെയർമാൻ എൻ. ഷാജിത്തും ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
District News
വിഴിഞ്ഞം: വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്റ്റേഷനിലും പരാതി. അസ്മാക്ക് റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച് ദേഹാസ്വാസത്യം അനുഭവപ്പെട്ട കൊട്ടാരക്കര സ്വദേശി ശ്രീജയ, മക്കളായ ആർച്ച, ആർദ്ര എന്നിവരാണ് ഇന്നലെ വിഴിഞ്ഞം സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്.
മരിച്ച നിലമേൽ സ്വദേശി ഷാജിയുടെ ഭാര്യ സജിമോളും ഇവരോടൊപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പരാതി സ്വീകരിച്ചെങ്കിലും ഭക്ഷ്യവിഷബാധയാണെന്ന റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പു നൽകിയ ശേഷമായിരിക്കും കേസെടുക്കുകയെ ന്നു പോലിസ് അറിയിച്ചു.
നിലവിൽ 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനു ചടയമംഗലം പോലീസാണ് കേസെടുത്തത്. ഭക്ഷ്യവിഷബാധയാണെന്നു തെളിഞ്ഞാൽ 304-ാം വകുപ്പ് പ്രകാരം റസ്റ്ററന്റ് ഉടമക്കെതിരേജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തശേഷം വിഴിഞ്ഞം സ്റ്റേഷനിലേക്കു ഫയലുകൾ കൈമാറും. അതോടെ ചികിത്സയിലായവരെല്ലാം ഇരകൾ എന്ന നിലയിൽ കേസ് പട്ടികയിൽ വരുമെന്നും പോലീസ് അറിയിച്ചു.
സംഭവം നടന്ന സ്ഥലം എന്ന നിലയിലാണ് ഇരയായവർ വിഴിഞ്ഞം സ്റ്റേഷനിൽ പരാതി നൽകിയത്. ഇനിയും കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. വിവിധ ആശുപത്രിയിലായി അഞ്ചോളം പേർ ചികിത്സയിലുണ്ടെന്നാണറിവ്.
16നു രാത്രിയിൽ വിഴിഞ്ഞത്ത് എത്തി ഭക്ഷണം കഴിച്ചവർക്കാണ് ഗുരുതര ആരോഗ്യപ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്നു വിഴിഞ്ഞം പോലീസ് പൂട്ടി സീൽ വച്ച സീ ഫുഡ് റസ്റ്ററന്റ് അസ്മാക്ക് പിന്നെ തുറന്നിട്ടില്ല. സംഭവിച്ചത് ഭക്ഷ്യവിഷബാധയെന്നു തെളിഞ്ഞാൽ സ്ഥാപനത്തിലെ സിസിടിവി ഉൾപ്പെടെയുള്ളവ വീണ്ടും പരിശോധിക്കുമെന്നും പോലീസ് പറയുന്നു.
മരിച്ച റഷീദയും ഷാജിയും കുടുംബാംഗങ്ങളും അസ്മാക്കിൽ എത്തിയിട്ടില്ലെന്നു വരുത്തിത്തീർക്കാൻ സംഭവദിവസം കടയുടെ നടത്തിപ്പുകാർ ശ്രമം നടത്തിയിരുന്നു. എന്നാൽ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് റസ്റ്ററന്റിന്റെ രണ്ടാം നിലയിലെ മേശയ്ക്ക് ചുറ്റുമിരുന്ന് ഇവർ ഭക്ഷണം കഴിക്കുന്ന ദൃശ്യം കണ്ടെത്തിയത്. അതും തെളിവായിരുന്നു. പരാതിയുമായി വരുന്നവരുടെ കാര്യത്തിലും അതു വേണ്ടി വരുമെന്നും അധികൃതർ പറയുന്ന. ഭക്ഷണം കഴിക്കാനെത്തിയരുടെയെല്ലാം മൊഴികൾ രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Kerala
തിരുവനന്തപുരം: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ ആരോഗ്യവകുപ്പ്. വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത മീൻകറി, മുട്ട, മറ്റ് വിഭവങ്ങൾ എന്നിവയുടെ സാമ്പിളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക.
ഷാജിയും റഷീദാ ബീവിയും ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച മറ്റ് രണ്ടുപേർ ചികിത്സയിൽ കഴിയുകയാണ്. ഇതോടെ ഹോട്ടലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചു.
District News
ആലുവ: പള്ളി തിരുനാൾ സ്ഥലത്ത് വില്പന നടത്തിയ മൊബൈൽ ഐസ്ക്രീം വിൽപ്പന കേന്ദ്രത്തിൽ നിന്നും ഭക്ഷ്യവിഷ ബാധയേറ്റ് നാലു മുതിർന്നവരും, 28 കുട്ടികളുമടക്കം 32 പേർ ചികിത്സ തേടി.
കടുങ്ങല്ലൂർ പഞ്ചായത്തിലെ പള്ളിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. അന്ന് കഴിച്ചവരാണ് രണ്ടു ദിവസങ്ങളായി ഛർദ്ദിയും വയറിളക്കവും മൂലം ചികിത്സതേടിയത്. ആരുടെയും നില ഗുരുതരമല്ല.
ഞായറാഴ്ച്ച രാത്രിയും ഇന്നലെ രാവിലെയുമായി എടയാർ പ്രാഥമിക ആരോഗ്യ കേന്ദ്രം, പാതാളം ഇഎസ്ഐ എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്. കടുങ്ങല്ലൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം, ഡിഎംഒ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെന്റ് എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ. 25 കുട്ടികൾക്കാണ് ഉച്ചഭക്ഷണത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവർ പാരിപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞദിവസമായിരുന്നു സംഭവം. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും നൽകിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധ ഉണ്ടായെതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവം സ്കൂൾ അധികൃതർ തദ്ദേശസ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.