വിഴിഞ്ഞം: വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്റ്റേഷനിലും പരാതി. അസ്മാക്ക് റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച് ദേഹാസ്വാസത്യം അനുഭവപ്പെട്ട കൊട്ടാരക്കര സ്വദേശി ശ്രീജയ, മക്കളായ ആർച്ച, ആർദ്ര എന്നിവരാണ് ഇന്നലെ വിഴിഞ്ഞം സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്.
മരിച്ച നിലമേൽ സ്വദേശി ഷാജിയുടെ ഭാര്യ സജിമോളും ഇവരോടൊപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പരാതി സ്വീകരിച്ചെങ്കിലും ഭക്ഷ്യവിഷബാധയാണെന്ന റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പു നൽകിയ ശേഷമായിരിക്കും കേസെടുക്കുകയെ ന്നു പോലിസ് അറിയിച്ചു.
നിലവിൽ 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനു ചടയമംഗലം പോലീസാണ് കേസെടുത്തത്. ഭക്ഷ്യവിഷബാധയാണെന്നു തെളിഞ്ഞാൽ 304-ാം വകുപ്പ് പ്രകാരം റസ്റ്ററന്റ് ഉടമക്കെതിരേജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തശേഷം വിഴിഞ്ഞം സ്റ്റേഷനിലേക്കു ഫയലുകൾ കൈമാറും. അതോടെ ചികിത്സയിലായവരെല്ലാം ഇരകൾ എന്ന നിലയിൽ കേസ് പട്ടികയിൽ വരുമെന്നും പോലീസ് അറിയിച്ചു.
സംഭവം നടന്ന സ്ഥലം എന്ന നിലയിലാണ് ഇരയായവർ വിഴിഞ്ഞം സ്റ്റേഷനിൽ പരാതി നൽകിയത്. ഇനിയും കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. വിവിധ ആശുപത്രിയിലായി അഞ്ചോളം പേർ ചികിത്സയിലുണ്ടെന്നാണറിവ്.
16നു രാത്രിയിൽ വിഴിഞ്ഞത്ത് എത്തി ഭക്ഷണം കഴിച്ചവർക്കാണ് ഗുരുതര ആരോഗ്യപ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്നു വിഴിഞ്ഞം പോലീസ് പൂട്ടി സീൽ വച്ച സീ ഫുഡ് റസ്റ്ററന്റ് അസ്മാക്ക് പിന്നെ തുറന്നിട്ടില്ല. സംഭവിച്ചത് ഭക്ഷ്യവിഷബാധയെന്നു തെളിഞ്ഞാൽ സ്ഥാപനത്തിലെ സിസിടിവി ഉൾപ്പെടെയുള്ളവ വീണ്ടും പരിശോധിക്കുമെന്നും പോലീസ് പറയുന്നു.
മരിച്ച റഷീദയും ഷാജിയും കുടുംബാംഗങ്ങളും അസ്മാക്കിൽ എത്തിയിട്ടില്ലെന്നു വരുത്തിത്തീർക്കാൻ സംഭവദിവസം കടയുടെ നടത്തിപ്പുകാർ ശ്രമം നടത്തിയിരുന്നു. എന്നാൽ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് റസ്റ്ററന്റിന്റെ രണ്ടാം നിലയിലെ മേശയ്ക്ക് ചുറ്റുമിരുന്ന് ഇവർ ഭക്ഷണം കഴിക്കുന്ന ദൃശ്യം കണ്ടെത്തിയത്. അതും തെളിവായിരുന്നു. പരാതിയുമായി വരുന്നവരുടെ കാര്യത്തിലും അതു വേണ്ടി വരുമെന്നും അധികൃതർ പറയുന്ന. ഭക്ഷണം കഴിക്കാനെത്തിയരുടെയെല്ലാം മൊഴികൾ രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.