തിരുവനന്തപുരം: നെടുമങ്ങാട് മുക്കോല ജംഗ്ഷനില്‍ നിന്നു മത്സ്യം വാങ്ങി വീട്ടിലെത്തിച്ച് പാചകം ചെയ്തു കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരെ മെഡിക്കല്‍ കോളജിലും എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നെടുമങ്ങാട് പുതുക്കുളങ്ങര ചാരുംമൂട് വിപിന്‍ കോട്ടേജില്‍ ക്രിസ്റ്റല്‍ഡ (66) മകന്‍ അരുണ്‍രാജ് (41) ഭാര്യ അരുണിമരാജ് (33) മക്കളായ അബിറോണ്‍ (ഒമ്പത്) റോണീറ്റോ (നാല്) എന്നിവരാണ് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നെടുമങ്ങാട് മുക്കോല ജംഗ്ഷനു സമീപത്തുള്ള മീന്‍കടയില്‍ നിന്നും വിപിന്‍രാജ് ഞവര ഇനത്തില്‍പ്പെട്ട മത്സ്യം വാങ്ങിയത്. വ്യാഴാഴ്ച മത്സ്യം പാചകം ചെയ്ത് കഴിച്ചതോടെയാണ് ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
ആദ്യം ശരീരമാസകലം ചൊറിച്ചില്‍ ആയിരുന്നു. പിന്നീട് വയറില്‍ പുളിച്ചു തികട്ടല്‍ തുടങ്ങി. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച ആയപ്പോള്‍ കാലുകള്‍ക്ക് മരവിപ്പും എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയുമായി. അരുണിമരാജ് ശരീരം തളര്‍ന്നു വീഴുകയും ചെയ്തു.
ഉടന്‍തന്നെ എല്ലാവരും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തിയത്. ക്രിസ്റ്റല്‍ഡയേയും വിപിന്‍രാജിനേയും അരുണ്‍രാജിനെയും മെഡിക്കല്‍ കോളജിലും മക്കളായ അബിറോണ്‍, റോണിറ്റോ എന്നിവരെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വയറിളക്കം, ഛര്‍ദ്ദി, കാല്‍മുട്ടിന് താഴെയുള്ള മരവിപ്പ്, വയര്‍ വായുനിറഞ്ഞ് അസ്വസ്ഥത, തലയ്ക്കുപെരുപ്പ് തുടങ്ങുകയാണ് രോഗങ്ങള്‍.
നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ അനധികൃത മത്സ്യക്കച്ചവടം വ്യാപകമാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ മീന്‍ കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കാന്‍ നഗരസഭയ്‌ക്കോ ആരോഗ്യവകുപ്പിനോ സാധിക്കുന്നില്ല.
മിക്ക കടകളിലും കേടായ മത്സ്യത്തിന്‍റെ യഥാര്‍ഥ അവസ്ഥ അറിയാതിരിക്കാനായി വര്‍ണവിളക്കുകള്‍ ഇട്ടാണ് കച്ചവടം നടത്തുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തില്‍ രണ്ട് കുടുംബങ്ങള്‍ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു.
Tags : family fish medical college Food poisoning