ഉദയഗിരി-താളിപ്പാറ-താബോർ റോഡിൽ തൊണ്ടൻകുന്ന് ഭാഗത്ത് വീണ്ടും ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ.
കണ്ണൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ഇന്നലെ ചെമ്പേരിയിലും അയ്യൻകുന്നിലും ലഭിച്ചത് റിക്കാർഡ് മഴ. രാവിലെ 8.30 മുതലുള്ള ഏഴ് മണിക്കൂറിൽ ചെമ്പേരിയിൽ ലഭിച്ച 96 മില്ലിമീറ്റർ മഴ ആ സമയം സംസ്ഥാനത്തെ റിക്കാർഡ് മഴയായിരുന്നു. 88 മില്ലി മീറ്റർ മഴ ലഭിച്ച അയ്യൻകുന്നായിരുന്നു തൊട്ടുപിന്നിൽ.
ആറളം, കെവികെ പന്നിയൂർ, പെരിങ്ങോം, പിണറായി, ചെറുവാഞ്ചേരി എന്നിവിടങ്ങളിലും കനത്ത മഴ കിട്ടി. അയ്യൻകുന്നിൽ പുലർച്ചെയും കനത്ത മഴപെയ്തു. ഇന്നലെ മലയോര മേഖലകളിൽ ഉൾപ്പെടെ രാവിലെ മുതൽ തോരാമഴയായിരുന്നു. രാത്രിയോടെ പുഴകളിൽ വെള്ളം കയറി തുടങ്ങി.
ഉദയഗിരി താളിപ്പാറയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ഇന്നലെ 13 പേരെ ക്യാന്പിലേക്ക് മാറ്റി. ഇവർ ഉൾപ്പെടെ മൂന്ന് ക്യാമ്പുകളിലായി ഇപ്പോൾ 50 പേരാണുള്ളത്.
തലശേരി വാടിക്കകം മുഹമ്മദ് ഷറഫുദ്ദീന്റെ വീടിന് മുകളിൽ തേക്ക്, മഹാഗണി മരങ്ങൾ വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ചെറുവാഞ്ചേരി കല്ലുവളപ്പ്, തൈപറമ്പത്ത് താമസിക്കുന്ന ശോഭയുടെ വീടിന് ഭാഗിക നാശനഷ്ടം സംഭവിച്ചു.
കോളയാട് കറ്റിയാട്ടെ പി.സി. ബിജുവിന്റെ കുടുംബത്തെ വീടിന് സമീപം വെള്ളം കയറിയതിനെത്തുടർന്ന് ബന്ധുവീട്ടിലേക്ക് മാറ്റിപാർപ്പിച്ചു. തൊണ്ടിയിൽ പാനികുളം ബിജുവിന്റെ വീട് ഭാഗികമായി തകർന്നു.
Tags : Nattuvishesham DistrictNews DeepikaNews Record rainfall