പ്രതീകാത്മക ചിത്രം
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ വീട്ടുകാരെ തോക്കിൻമുനയിൽ നിർത്തി മോഷണം. സീനിയർ അഭിഭാഷകൻ ബൽവന്ത് സിംഗ് വാലിയയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രിയെത്തിയ നാലംഗ മുഖംമൂടി സംഘം പണവും സ്വർണവും വെള്ളിയാഭരണങ്ങളും ലൈസൻസുള്ള റിവോൾവറും ഉൾപ്പെടെ 3.15 കോടി രൂപയുടെ വസ്തുക്കൾ കവർന്നു.
വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ബൽവന്ത് സിംഗ് വാലിയയെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. ലോക്കറുകൾ തുറന്നില്ലെങ്കിൽ ദമ്പതികളെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. മാർച്ച് 20ന് ഇതേ വീട്ടിൽ നടന്ന 50 ലക്ഷം രൂപയുടെ കവർച്ചയ്ക്ക് പിന്നിലും തങ്ങളാണെന്ന് സംഘാംഗങ്ങൾ വെളിപ്പെടുത്തി.
അന്ന് ഡിജിറ്റൽ ലോക്കറുകൾ തുറക്കാൻ സാധിച്ചിരുന്നില്ലെന്നും സംഘം പറഞ്ഞു. ഇത്തവണ ലോക്കറുകൾ തുറപ്പിച്ചാണ് പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നത്. 20 ലക്ഷം രൂപയും രണ്ട് കിലോയോളം സ്വർണാഭരണങ്ങളും നാല് കിലോയോളം വെള്ളിയാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും വിഗ്രഹങ്ങളും ലൈസൻസുള്ള റിവോൾവറും തിരകളും ഉൾപ്പെടെയാണ് സംഘം കവർന്നത്.
ഇതിന് പുറമെ വീട്ടിലുണ്ടായിരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കൊണ്ടുപോയതായി പോലീസ് പറഞ്ഞു. തെളിവുകൾ നശിപ്പിക്കുന്നതിനായി സംഘം വീട്ടിലെ നാല് സിസിടിവി കാമറകളും തകർത്തു. തുടർന്ന് വീടിന്റെ പ്രധാന വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് സംഘം രക്ഷപ്പെട്ടത്. അയൽവാസികളുടെ സഹായത്തോടെയാണ് ദമ്പതികൾ കെട്ടഴിച്ച് പുറത്തുവന്നത്.
തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചയ്ക്ക് പിന്നിലുള്ള സംഘത്തെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി.
Tags : Robbery Gunpoint Kurukshetra Haryana SeniorAdvocate PoliceCase