പ്രതീകാത്മക ചിത്രം
റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ. സമര പ്രതിനിധികളുമായി വെള്ളിയാഴ്ച നടത്തിയ ചർച്ചയിലാണ് ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയത്.
എന്നാൽ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥി നേതാക്കൾ അറിയിച്ചു. ജെപിഎസ്സി നിയമന നടപടികളിലെ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് ചർച്ച നടന്നത്. വിദ്യാർഥികളുടെ ആവശ്യങ്ങൾ കേട്ടെന്നും പരിഹാരം ഉടൻ ഉണ്ടാകുമെന്നും ചർച്ചയ്ക്ക് നേതൃത്വം നൽകിയ ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി സുധിവ്യ കുമാർ വ്യക്തമാക്കി.
ചർച്ചകൾ അനുകൂലമായിരുന്നുവെന്ന് ഇരുപക്ഷവും വ്യക്തമാക്കിയെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ആവശ്യങ്ങൾ ഞായറാഴ്ചയ്ക്കകം അംഗീകരിച്ചില്ലെങ്കിൽ 10ന് സംസ്ഥാന നിയമസഭയിലേക്ക് മാർച്ച് നടത്താനാണ് വിദ്യാർഥികളുടെ തീരുമാനം.14-ാം ജെപിഎസ്സി നിയമന പരീക്ഷ റദ്ദാക്കുക എന്നതാണ് പ്രധാന ആവശ്യം.
ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തുക, ജാർഖണ്ഡിന് പുറത്തുനിന്നുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ സമിതിയെയോ കേന്ദ്ര അന്വേഷണ ബ്യൂറോയായ സിബിഐയെയോ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും സമരക്കാർ പറഞ്ഞു. അതിനിടെ സംഭവത്തിൽ സംസ്ഥാന സിഐഡിയും അന്വേഷണം ശക്തമാക്കി. ജെപിഎസ്സിയിലെ നിലവിൽ ജോലിചെയ്യുന്ന മൂന്ന് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി സിഐഡി നോട്ടീസ് നൽകിയിട്ടുണ്ട്.
Tags : Exam Controversy Jharkhand JPSC Ranchi Student Protests Recruitment irregularities