ഓണാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ ആരംഭിച്ച സംസ്ഥാനതല കൈത്തറി പ്രദർശന-വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം ടി.ഒ. മോഹനൻ എംഎൽഎ, മേയർ പി
കണ്ണൂർ: കൈത്തറി വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപുലമായ ശേഖരവുമായി സംസ്ഥാന കൈത്തറി വസ്ത്ര കരകൗശല മേള തുടങ്ങി. നാഷണൽ ഹാൻഡ്ലൂം ഡവലപ്മെന്റ് പ്രോഗ്രാം പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്ണൂർ പോലീസ് മൈതാനിയിൽ പ്രദർശന വിപണന മേള നടക്കുന്നത്.
ടി.ഒ മോഹനൻ എംഎൽഎ മേള ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. മേയർ പി. ഇന്ദിര തീം പവലിയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ആദ്യ വില്പന നിർവഹിച്ചു. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ 32 നെയ്ത്ത് സഹകരണ സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. അജിമോൻ, വീവേഴ്സ് സെന്റർ ഡപ്യൂട്ടി ഡയറക്ടർ എം. ആനന്ദൻ, സീനിയർ ഓഫീസർ പി. ജിബിൻ, അരക്കൻ ബാലൻ, കൊല്ലോം മോഹനൻ, ജോസ് ജോർജ് പ്ലാത്തോട്ടം, താവം ബാലകൃഷ്ണൻ, കെ.പി. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തൊട്ടറിയാം കൈത്തറിയുടെ വൈവിധ്യങ്ങൾ
കൈത്തറി വസ്ത്രങ്ങളുടെ പെരുമകളുമായി മേളയിലെ 62 സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു. തനത് വസ്ത്രവൈവിധ്യങ്ങളുടെ പുതുമകൾ അടയാളപ്പെടുത്തുന്നതാണ് എല്ലാ സ്റ്റാളുകളും. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ കൈത്തറി സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ്, കരകൗശല സംഘങ്ങൾ എന്നിവരുടെയും സ്റ്റാളുകളുണ്ട്.
കോട്ടൺ സാരികൾ, സെറ്റ് മുണ്ടുകൾ, ദോത്തികൾ, കൈലികൾ, ചവിട്ടികൾ, കുഷ്യനുകൾ, മേശ വിരി തുടങ്ങിയവ മേളയിലുണ്ട്.കൈത്തറി സംഘങ്ങളുടെ ഉത്പന്നങ്ങൾക്ക് 20 ശതമാനം റിബേറ്റുണ്ട്. കേരളത്തിലെ കൈത്തറി സംഘങ്ങളിൽനിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ ഓരോ1000 രൂപയുടെ ബില്ലിനും നറുക്കെടു പ്പിലൂടെ ദിവസവും മൂന്നുപേർക്ക് 1000 രൂപ വിലമതിക്കുന്ന കൈത്തറി വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. ഓഗസ്റ്റ് 25 വരെയാണ് മേള നടക്കുക. രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെ സ്റ്റാളുകൾ പ്രവർത്തിക്കും.
Tags : Nattuvishesham DistrictNews DeepikaNews Handloom