സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയുടെ വാഹനം മന്ത്രി അനൂപ് ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.
സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്ക് തുടക്കമായി
വെള്ളരിക്കുണ്ട്: ഓണക്കാലത്ത് സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല വഴി 1,65,000 മെട്രിക് ടൺ അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്. ഓണവിപണി സജീവമാക്കുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവർഗ ഉന്നതികളിലേക്ക് റേഷൻ ധാന്യങ്ങൾ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 50,000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഇതിനകം തന്നെ 73,000 മുൻഗണനാ കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഓണക്കാലത്ത് എഎവൈ വിഭാഗക്കാർക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും. റേഷൻ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
ബളാൽ, കള്ളാർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന അരിങ്കല്ല്, വീട്ടിയോടി, പാൽച്ചുരംതട്ട്, മാമ്പള്ളം, ചീറ്റക്കാൽ, അത്തിക്കടവ്, അരീക്കര, ഓണി എന്നീ ഉന്നതികളെയാണ് സംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന റേഷൻകടയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു.
വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ, ബ്ലോക്ക് പഞ്ചായത്തംഗം സഫീന ഫൈസൽ, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, സ്ഥിരം സമിതി ചെയർമാൻ ഷോബി ജോസഫ്, പഞ്ചായത്തംഗം ഷാജൻ പൈങ്ങോട്ട്, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, പി.കെ. ഫൈസൽ, ഷൈജി ഓട്ടപ്പള്ളി, ആന്റ്ക്സ് പി. ജോസഫ്, ഊരുമൂപ്പൻ പി. രാഘവൻ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ. ഹിമ, റേഷനിംഗ് കൺട്രോളർ സി.വി. മോഹനകുമാർ എന്നിവർ പ്രസംഗിച്ചു.