തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചു വിശദ അന്വേഷണം നടത്താൻ നിർദേശം. നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. വിഷയം ബോർഡ് യോഗം പരിശോധിച്ചു. പുറത്തു നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നു തീരുമാനിച്ചു.
ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്തു തന്നെ പരിശോധിക്കാൻ സംവിധാനം ഒരുക്കും. ശബരിമല നെയ്യ് ക്രമക്കേട് കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും ദേവസ്വം ബോർഡ് മുൻ അംഗം അജികുമാറും അന്യായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചുവെന്ന് വിജിലൻസ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.
ഇരുവരും ചേർന്ന് ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്നു നെയ്യ് വാങ്ങാൻ അനുവാദം നൽകി. ഇതിലൂടെ 2.27 കോടിയുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായത്. ദേവസ്വം കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയ്ക്ക് കരാർ നൽകിയതെന്നും എഫ്ഐആറിൽ പറയുന്നു.
Tags : Sabarimala Ghee Irregularity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash