ചെങ്ങന്നൂർ: ഗവൺമെന്‍റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സർവേയർ വിഭാഗത്തിലെ അഞ്ച് വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിപ്പാട് സ്വദേശിനി സ്നേഹ, ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിനി സോന, കൊല്ലം ഭരണിക്കാവ് സ്വദേശിനി കർണ്ണകി, ബുധനൂർ സ്വദേശിനി ജ്യോതിലക്ഷ്മി എന്നിവരുൾപ്പെടെ അഞ്ച് പേരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച കോളജിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു.
ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി അനുഭവപ്പെട്ടിരുന്നതായി ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനികൾ പറഞ്ഞു. നൂറ്റമ്പതോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ സർക്കാർ വിദ്യാർഥികൾക്ക് അനുവദിച്ചിരിക്കുന്ന ഉച്ചഭക്ഷണം പുറത്തുനിന്നുള്ള ഏജൻസിയാണ് എത്തിച്ചു നൽകുന്നത്. ഈ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
*അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച
സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ അഭയം തേടിയത്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം അഞ്ചോടെ മാത്രമാണ് കോളജ് അധികൃതർ വിവരം രക്ഷിതാക്കളെ അറിയിക്കാൻ തയാറായതെന്ന് ആക്ഷേപമുണ്ട്.
*തുടർക്കഥയാകുന്ന അനാസ്ഥ
ഒരു മാസം മുൻപും സമാനമായ രീതിയിൽ ഇവിടെ കുട്ടികൾക്ക് ഭക്ഷണത്തിൽ നിന്ന് അസ്വസ്ഥതകൾ ഉണ്ടായതായി പരാതിയുണ്ട്. എന്നിട്ടും പുറത്തുനിന്ന് എത്തിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാൻ അധികൃതർ തയാറാകാതിരുന്നതാണ് വീണ്ടും ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.
സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Food poisoning Chengannur Women students hospitalized