കാരയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.പി. സുരേഷ് ബോധവത്കരണ ക്ലാസെടുക്കുന്നു.
മട്ടന്നൂർ: കാര മടപ്പുര ഉത്സവത്തിനിടെ ഭക്ഷ്യ വിഷബാധയേറ്റ് നൂറുകണക്കിനാളുകൾ ചികിത്സ തേടേണ്ടി വരികയും ഒരാൾ മരിക്കാനും ഇടയായ കാരയിൽ മട്ടന്നൂർ നഗരസഭയുടെയും കീഴല്ലൂർ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഭക്ഷണം കഴിക്കാത്തവർക്കും അസുഖം വരുന്ന സാഹചര്യത്തിൽ അസുഖബാധിതർ ഉപയോഗിക്കുന്ന വസ്തുക്കൾ, ടോയിലറ്റ് തുടങ്ങിയവ രോഗമില്ലാത്തവർ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി.
നൂറിലേറെ പേരാണ് ക്യാമ്പിനെത്തിയത്. ഡോ. അർജുൻ, ഡോ. ലുലു നിഹാല, ഹെൽത്ത് ഇൻസ്പെക്ടർ എം.പി. സുരേഷ് എന്നിവർ ക്ലാസെടുത്തു. കീഴല്ലൂർ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി.കെ. സുഗതൻ, പഞ്ചായത്തംഗം കെ.പി. സിന്ധു എന്നിവർ പ്രസംഗിച്ചു.
ഡോ. അർജുൻ, ഡോ. ലുലു നിഹാല എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ചു. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ, വൈസ് പ്രസിഡന്റ് വി.വി. വനജാക്ഷി, ജനപ്രതിനിധികളായ പ്രമിജ ഷാജി, ടി. രുധീഷ്, പി. രാഘവൻ, പി.കെ. നിഷ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ. അനിൽ കുമാർ, ജെഎച്ച്ഐമാരായ ജയമോൾ, കെ.ജി. ജിനീഷ്, എൽഎച്ച്ഐ രമണി രാജൻ, സന്ധ്യ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.കെ. സനോജ്, സിപിഎം ഏരിയാ സെക്രട്ടറി എം. രതീഷ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
അതിനിടെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയ ആളുകൾ വീടുകളിലേക്ക് മടങ്ങി. മട്ടന്നൂർ ഗവ. ആശുപത്രിയിൽ രണ്ടുദിവസമായി ആരും പുതുതായി ചികിത്സ തേടി എത്തിയിട്ടില്ല. കണ്ണൂരിലെ സ്വകാര്യ, സഹകരണ ആശുപത്രികളിലായി നാലുപേരാണ് നിലവിൽ ചികിത്സയിലുള്ളത്.
അടിയന്തരയോഗം ഇന്ന്
ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ ക്ഷേത്രം ഭാരവാഹികൾ, പാചകക്കാർ, കാറ്ററിംഗ് സർവീസ് നടത്തുന്നവർ, ആശ വർക്കർമാർ തുടങ്ങിയവരുടെ അടിയന്തരയോഗം ഇന്ന് നഗരസഭ സിഡിഎസ് ഹാളിൽ നടക്കും. ഭക്ഷ്യവിഷ ബാധയുടെ പശ്ചാത്തലത്തിൽ നഗരസഭയിൽ അന്പതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അറിയിച്ചു.