Sports
മുംബൈ: ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ഉൾപ്പെടുത്തി ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിലുണ്ട്.
സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനെ നായകനുമായാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇയാന്‍ ബിഷപ്പ് ഉൾപ്പെടുന്ന വിദഗ്ധ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
സഞ്ജുവിന് പുറമേ ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ താരങ്ങൾ. സഞ്ജുവിനൊപ്പം ഓപ്പണറായി പാക്കിസ്ഥാന്റെ സാഹിബ്സാദ ഫര്ഹാന് ടീമിലെത്തി.
ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്സ്, വിൻഡീസ് ബൗളർ ജേസൺ ഹേൾഡർ, ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഡിഡി, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദ്, സിംബാബ്വേ പേസർ ബ്ലെസിംഗ് മുസറാബാനി എന്നിവരാണ് ടീം അംഗങ്ങൾ
12-ാമനായി യുഎസ്എ ബൗളർ ഷാഡ്ലി വാൻ ഷാൽക്വിക്കും ഉൾപ്പെട്ടിട്ടുണ്ട്. ഷാഡ്ലി നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെയും പാക്കിസ്ഥാനെതിരെയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു.
ടീം: സാഹിബ്സാദ ഫര്ഹാന്, സഞ്ജു സാംസണ്, ഇഷാന് കിഷന്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, വില്‍ ജാക്സ്, ജേസണ്‍ ഹോള്‍ഡര്‍, ജസ്പ്രിത് ബുംറ, ലുങ്കി എന്‍ഗിഡി, ആദില്‍ റഷീദ്, ബ്ലെസിംഗ് മുസറബാനി, ഷാഡ്ലി വാന്‍ ഷാല്‍ക്വിക് (12-ാമന്‍).
Sports
തിരുവനന്തപുരം: ടി20 ലോകകപ്പിൽ ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുത്ത സഞ്ജു സാംസൺ തിരുവനന്തപുരത്തെത്തി. അഹമ്മദാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തിയ താരത്തെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഫൈനലിൽ സഞ്ജു സാംസൺ 46 പന്തുകളിൽ നിന്ന് 89 റൺസ് നേടിയിരുന്നു. സഞ്ജുവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് ലോകകപ്പിന്റെ താരമായത്.
നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. കിരീട നേട്ടത്തിനു പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ടൂർണമെന്റിന്റെ താരമാകാന്‍ ഏറ്റവും അർഹനായ സഞ്ജു സാംസൺ അതിശയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ തന്നെ നീ അവസരത്തിനൊത്തുയര്‍ന്ന് മികച്ച പ്രകടനം പുറത്തെടുത്തു. നിന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷമെന്നും വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. വരും ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ സഞ്ജുവിനെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
Sports
സാംസണ് വിശ്വനാഥന് എന്ന ഡല്‍ഹി മുന്‍ പോലീസ് കോണ്‍സ്റ്റബിളിന് ഒരു ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്റെ മക്കളായ സാലിയും സഞ്ജുവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരായി മാറണം.
അതിനായി അയാള്‍ ഹൗസിംഗ് കോളനിയിലെ കുട്ടികളെക്കൂട്ടി ടീമുണ്ടാക്കി, വീട്ടിലെ ചെറിയ മുറിയുടെ ഭിത്തിയില്‍ സ്റ്റംപ് വരച്ച് ഉണ്ടാക്കി ബാറ്റ് ചെയ്യിച്ചു, നൈറ്റ് ഡ്യൂട്ടിക്കു ശേഷം തിരികെയെത്തി ഉറങ്ങാന്‍ കൂട്ടാക്കാതെ മക്കളെ ക്രിക്കറ്റ് പരിശീലിപ്പിച്ചു, അവധിദിനങ്ങളില്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലും തെരുവിലും ക്രിക്കറ്റ് കളിപ്പിച്ചു, ഡല്‍ഹിപോലൊരിടത്തു ക്രിക്കറ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന കാരണത്താല്‍ ഡൽഹി പോലീസിലെ കോൺസ്റ്റബിൾ ജോലി വിട്ടു സ്വദേശമായ തിരുവനന്തപുരത്തേക്കു തിരികെയത്തി, മക്കളെ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാക്കാനുള്ള കഠിനശ്രമത്തിനിടെ സാംസണ് ജോലിവരെ ഉപേക്ഷിച്ചു.
തങ്ങള്‍ക്കുവേണ്ടി ജീവിച്ച അച്ഛനോട് തിരിച്ചും അതേ വികാരമായിരുന്നു ആ മക്കള്‍ക്ക്... സാംസണിന്റെ മക്കളില്‍ രണ്ടാമനായ സഞ്ജുവിലൂടെ ഇന്ത്യന്‍ ടീം 2026 ഐസിസി ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കി. 2026 ലോകകപ്പിന്റെ താരമാരെന്ന ചോദ്യത്തില്‍ രണ്ടാമതൊരു ഉത്തരത്തിനുള്ള അവസരം മറ്റാര്‍ക്കും സഞ്ജു നല്‍കിയില്ല...
അഞ്ച് ഇന്നിംഗ്സുകൾ
അതെ, ഡല്‍ഹിയിലെ മുറിക്കുള്ളില്‍ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പഠിച്ച സഞ്ജു ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോയാണ്. ഏതൊരു സൂപ്പര്‍ ഹീറോയെയും പോലെ തിരിച്ചടിയുടെ കാലം താണ്ടി, ക്ലൈമാക്സില്‍ ആരാധകരെ ഇരിപ്പിടത്തില്‍നിന്നെഴുന്നേല്‍പ്പിച്ച് കൈയടിപ്പിച്ചു സഞ്ജു വിശ്വനാഥ് സാംസണ്. അതിനായി 2026 ലോകകപ്പില്‍ സഞ്ജു കളിച്ചത് അഞ്ച് ഇന്നിംഗ്സ് മാത്രം. അതില്‍ രണ്ട് കളി പകരക്കാരനായി മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത്. ആദ്യം അഭിഷേക് ശര്‍മ ഉദരസംബന്ധ അസുഖത്തെത്തുടര്‍ന്നു പുറത്തിരുന്നപ്പോഴും റിങ്കു സിംഗ് കുടുംബാവശ്യങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങിയപ്പോഴും.
സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടിലൂടെയാണ് സഞ്ജു എന്ന സൂപ്പര്‍ ഹീറോ ഷോ ആരംഭിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 89, ന്യൂസിലന്‍ഡിന് എതിരായ ഫൈനലില്‍ 89... അതോടെ അഞ്ച് ഇന്നിംഗ്സില്‍ 321 റണ്‍സുമായി 2026 ലോകകപ്പിന്റെ താരമായി. ഒരു ടീമിന് ഒമ്പത് മത്സരങ്ങള്‍ ഉണ്ടായിരുന്ന ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഡഗ്ഗൗട്ടിലായിരുന്നു സഞ്ജു.
അച്ഛന്റെ സ്വപ്നം
2025 കേരള പ്രീമിയര്‍ ലീഗ് ട്വന്റി-20യില്‍ ചേട്ടന് സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു സഞ്ജു കളിച്ചത്, കൊച്ചി ബ്ലൂ ടൈഗേഴ്സിനു വേണ്ടി. ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായിരിക്കേയായിരുന്നു സഞ്ജു കെപിഎല്ലില്‍ എത്തുന്നത്. പ്രഥമ കെപിഎല്ലില്‍നിന്നു വിട്ടുനിന്ന സഞ്ജു 2025 സീസണില്‍ കളിച്ചു.
ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍ എത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു സഞ്ജു കെപിഎല്ലില്‍ കളിച്ചത്. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ അന്നു പ്രഖ്യാപിച്ചില്ല. ലോകകപ്പ് ടീമില്‍ എങ്ങനെയും ഇടംപിടിക്കാനായി കൊച്ചി ബ്ലൂ ടൈഗേഴ്സിനായി മധ്യനിരയിലേക്ക് ഇറങ്ങി കളിക്കാന്‍വരെ സഞ്ജു തയാറായി.
കാലം കരുതിവച്ച നീതിപോലെ, ഗില്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ല. ആദ്യം എതിരാളികളുടെ പ്രഹരമേല്ക്കുന്ന നായകന് തിരിച്ചെത്തി വില്ലന്മാരെ കീഴടക്കി ആരാധകരുടെ കൈയടി വാങ്ങുന്നതുപോലൊരു സിനിമാറ്റിക് ഇഫക്ട്. അതായിരുന്നു 2026 ട്വന്റി-20 ലോകകപ്പിലെ സഞ്ജു സാംസണ്. വിശ്വനാഥ് സാംസണിന്റ് സുവര്‍ണ സ്വപ്നം ചിറകുവിരിച്ച മുഹൂര്‍ത്തങ്ങള്‍...
Sports
അഹമ്മദാബാദ്: 2026 ടി20 ലോകകപ്പ് ടൂർണമെന്റിന്റെ താരമായി സഞ്ജു സാംസൺ. പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്ന് സഞ്ജു പറഞ്ഞു.
ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. വാക്കുകള്‍ കിട്ടുന്നില്ല, വികാരങ്ങള്‍ അടക്കാനാവുന്നില്ല. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. താന്‍ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതാണിതെന്നും സഞ്ജു സാംസൺ വ്യക്തമാക്കി.
അതിനായി കഠിനാധ്വാനം ചെയ്തു. താന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം താന്‍ ആകെ തകര്‍ന്നുപോയിരുന്നു, തന്റെ സ്വപ്നങ്ങളെല്ലാം തരിപ്പണമായിരുന്നുവെന്ന് പറഞ്ഞ താരം തന്റെ തിരിച്ചുവരവിന് പിന്നിലെ രഹസ്യവും വെളിപ്പെടുത്തി.
ഒരുപാട് മുന്‍താരങ്ങള്‍ ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സച്ചിന് സാറുമായി താന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. താന്‍ അദ്ദേഹത്തെ സമീപിക്കുകയും തങ്ങൾക്കിടയിൽ ദീർഘമായ സംഭാഷണങ്ങൾ നടക്കുകയും ചെയ്തു.
അദ്ദേഹത്തെപ്പോലെയുള്ള ഒരാളില്‍ നിന്ന് മാര്‍ഗനിര്‍ദേശം ലഭിക്കുക എന്നതിലപ്പുറം മറ്റെന്താണ് വേണ്ടതെന്നും ചേദിച്ചു. ഇനിയുള്ള ലക്ഷ്യം വളരെ വലുതാണെന്നും ഇപ്പോള്‍ തനിക്ക് ഇത് ആസ്വദിക്കണമെന്നും പറഞ്ഞ സഞ്ജു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇനി എന്ത് വേണമെന്ന് തീരുമാനിക്കാമെന്നും കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത്.
ഇന്ത്യൻ ടീമിന്റെ അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവും ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടൂർണമെന്റിലുടനീളം ടീം പ്രകടിപ്പിച്ച പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറച്ചുവെന്ന് മോദി എക്സിൽ കുറിച്ചു.
മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും തുടർച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ഏക ടീമെന്ന പദവിയും ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ പ്രതിഭയുടെ അടയാളമാണ് ഈ വിജയമെന്നും ടീമിലെ ഓരോ കളിക്കാരും അഭിനന്ദനം അർഹിക്കുന്നുവെന്നും ദ്രൗപതി മുർമുവും വ്യക്തമാക്കി.
ഇന്ത്യൻ മണ്ണിൽ തന്നെ കിരീടം നിലനിർത്താൻ സാധിച്ചത് മറക്കാനാവാത്ത നിമിഷമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെയും ടൂർണമെന്റിലുടനീളം തിളങ്ങിയ ജസ്പ്രീത് ബുംറയെയും രാഹുൽ പ്രത്യേകം അഭിനന്ദിച്ചു. നീലപ്പടയുടെ ഈ ഉജ്വല വിജയം രാജ്യത്തിന് വലിയ ആഘോഷത്തിനുള്ള അവസരമാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിർത്തി ഇന്ത്യ. അഹമ്മദാബാദിൽ നടന്ന കലാശപ്പോരിൽ 96 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി.
അർധസെഞ്ചുറി നേടിയ ടിം സെയ്ഫർട്ടാണ് (52) കിവീസിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ മിച്ചൽ സാന്റനർ (43) റൺസ് നേടി. ഇന്ത്യയ്ക്കായി ബുംറ നാലും അക്സർ പട്ടേൽ മൂന്നും വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയെ കളിയിലെ താരമായും സഞ്ജുവിനെ ടൂർണമെന്റിന്റെ താരമായും തെരഞ്ഞെടുത്തു.
സ്കോർ: ഇന്ത്യ 255/5 ന്യൂസിലൻഡ് 159/10 (19). ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവർ അടിച്ച് തകർത്തതോടെ റോക്കറ്റ് വേഗത്തിൽ റൺറേറ്റ് ഉയർന്നു.
പവർപ്ലേയിൽ സഞ്ജു അഭിഷേക് സഖ്യം 92 റൺസാണ് അടിച്ചെടുത്തത്. മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരാകുന്ന ടീമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കി. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുന്ന വിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്.
ടി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ചാമ്പ്യൻ ടീമെന്ന റിക്കാർഡും സ്വന്തം നാട്ടിൽ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റിക്കാർഡും ഈ ജയത്തോടെ ഇന്ത്യ സ്വന്തമാക്കി.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടി പറയുന്ന ന്യൂസിലൻഡിന് ആറുവിക്കറ്റ് നഷ്ടം. നിലവിൽ അവർ 13 ഓവറിൽ 128/6 എന്ന നിലയിലാണ്.
ഓപ്പണർമാരായ ഫിൻ ഇലൻ (ഒമ്പത്), സീഫോട്ട് (51), രചിൻ രവീന്ദ്ര (ഒന്ന് ), ഗ്ലെൻ ഫിലിപ്സ് ( അഞ്ച്), ചാപ്മാൻ ( മൂന്ന്), മിച്ചൽ (17) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു നഷ്ടമായത്. ഇന്ത്യയ്ക്കായി അഷ്കർ പട്ടേൽ മൂന്നും ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് പടുത്തുയർത്തിയത്. അർധസെഞ്ചുറി നേടിയ സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. കിവീസിനായി ജെയിംസ് നീഷം മൂന്നു വിക്കറ്റ് വീഴ്ത്തി.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ചുറിയുമായി സഞ്ജു സാംസണും (89) ഇഷാൻ കിഷനുമാണ് (54) ക്രീസിൽ.
52 റൺസ് നേടിയ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഭിഷേക് 18 പന്തിലാണ് അർധസെഞ്ചറി കുറിച്ചത്. ഒന്നാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും ചേർന്ന് 98 റൺസ് കൂട്ടിചേർത്തു. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിംഗ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്.
2009 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ താരങ്ങളായ ക്രമ്രാൻ അക്മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന് ഓപ്പണിങ് കൂട്ടുകെട്ട്.
സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്റനർ നയിക്കുന്ന ന്യൂസിലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. പത്ത് ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന നിലയിലാണ്. സഞ്ജു സാംസണും (48 ) ഇഷാൻ കിഷനുമാണ് (19) ക്രീസിൽ. അർധ സെഞ്ചുറി നേടിയ (52) അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും സ് സ്വപ്ന തുല്ല്യമായ തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ഇരുവരും 92 റൺസാണ് അടിച്ചെടുത്തത്. 18 പന്തിൽ അഭിഷേക് ശർമ അർധസെഞ്ചുറി കുറിച്ചു. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്.
ഇന്നിംഗ്സിന്റെ ആദ്യ നാലുപന്തുകളിലും റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അഞ്ചാം പന്തിൽ സിക്സറോടെയാണ് സഞ്ജു ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറിൽ ഏഴ് റൺസും രണ്ടാം ഓവറിൽ അഞ്ച് റൺസും പിറന്നു. പിന്നീട് സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു.
Sports
കൊളംബോ: ടി20 ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് പാക് ക്രിക്കറ്റ് താരം മോശമായി പെരുമാറിയ സംഭവത്തിൽ മാനേജർ മാപ്പു പറഞ്ഞു. ആതിഥേയരായ ശ്രീലങ്കയ്ക്കെതിരായ പാക്കിസ്ഥാന്റെ അവസാന സൂപ്പർ എട്ട് മത്സരത്തിന് മുൻപാണ് സംഭവം.
ജീവനക്കാരി നിലവിളിച്ചതോടെ ഹോട്ടൽ ജീവനക്കാർ ഓടിയെത്തുകയും വിവരം പാക്കിസ്ഥാൻ ടീം മാനേജർ നവീദ് ചീമയെ അറിയിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹം മാപ്പ് പറയുകയായിരുന്നു. സംഭവത്തിൽ താരത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പാക് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. സംഭവത്തിലുൾപ്പെട്ട താരത്തിനോട് അച്ചടക്ക സമിതിക്ക് മുൻപാകെ ഹാജരാകാൻ നിർദേശം നൽകിയെന്നും കടുത്തശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തിൽ ബോർഡ് അംഗങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്.
Sports
കോൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ വിജയാഘോഷത്തിൽ സഞ്ജു സാംസണെതിരെ ഐസിസി നടപടിവന്നേക്കും. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിനുശേഷം സഞ്ജു ഹെൽമെറ്റും ബാറ്റും നിലത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.
ഇതിൽ ഹെൽമറ്റ് എറിഞ്ഞതാണ് ഐസിസി നിയമപ്രകാരം നടപടിക്ക് കാരണമായേക്കാവുന്നത്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണ്. ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ്, ബാറ്റ്, സ്റ്റംപ് എന്നിവ എറിയുന്നതും ഇതിൽ ഉൾപ്പെടും.
സഞ്ജുവിന്റെ പ്രവർത്തി ഒരു ലെവൽ ഒന്ന് കുറ്റമായി കണക്കാക്കും. ഇതിന് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡിമെറിറ്റ് പോയിന്റുകളാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാൽ ലെവൽ ഒന്ന് കുറ്റത്തിന് മാത്രമായി സാധാരണ മത്സരവിലേക്ക് ഏർപ്പെടുത്തില്ല.
Sports
കറാച്ചി: ട്വന്റി-20 ലോകകപ്പിൽ നിന്നും പുറത്തായ പാക്കിസ്ഥാൻ ടീമിലെ കളിക്കാർക്ക് ശിക്ഷ വിധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഓരോ താരങ്ങൾക്കും 16.28 ലക്ഷം രൂപ വീതമാണ് പാക്ക് ബോർഡ് പിഴ വിധിച്ചിരിക്കുന്നതെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോൽവി വഴങ്ങിയതിന് പിന്നാലെ തന്നെ പാക്ക് ബോർഡ് ഇത്തരമൊരു തീരുമാനമെടുത്തിരുന്നുവെന്നും സെമി കാണാതെ ടീം പുറത്തായതോടെ ശിക്ഷ പ്രഖ്യാപിച്ചുവെന്നുമാണ് വിവരം.
പാക്ക് ടീമിന്റെ പ്രകടനത്തിൽ ബോർഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഐസിസി ടൂർണമെന്റുകളിൽ ടീം മോശം പ്രകടനം തുടരുന്നത് വിലയിരുത്താനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ടീമിന്റെ മോശം പ്രകടനത്തിനെതിരേ മുൻ താരങ്ങളായ ജാവേദ് മിയാൻദാദ്, മൊയിൻ ഖാൻ, മുഹമ്മദ് യൂസഫ് തുടങ്ങിയവർ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.
സൂപ്പർ എട്ടിൽ ഇംഗ്ലണ്ടിനോട് തോറ്റ പാക്കിസ്ഥാൻ ശ്രീലങ്കയോട് നേരിയ റൺ വ്യത്യാസത്തിൽ വിജയം നേടിയിരുന്നു. ന്യൂസിലൻഡുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരുടീമും ഓരോ പോയിന്റ് പങ്കിടുകയായിരുന്നു.
ലങ്കയോട് മികച്ച വിജയം നേടാൻ കഴിയാതെ പോയതോടെയാണ് പാക്കിസ്ഥാൻ ടൂർണമെന്റിന്റെ സെമി കാണാതെ പുറത്തായത്. റൺ ശരാശരിയുടെ അടിസ്ഥാനത്തിൽ ന്യൂസിലൻഡ് സെമിയിൽ പ്രവേശനം നേടുകയും ചെയ്തു.
Sports
കോൽക്കത്ത: ടി 20 ലോകകപ്പ് സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 196 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു.
അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്മൻ പവൽ (34) ജയ്സൻ ഹോൾഡർ (37) സഖ്യമാണ് വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. റോസ്ടൻ ചേസ് (40), ഷിമോൺ ഹെറ്റ്മയർ (27) എന്നിവരും തിളങ്ങി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിൽ ടോസ് നേടിയ ശ്രീലങ്ക പാക്കിസ്ഥാനെ ബാറ്റിംഗിനയച്ചു. പല്ലേക്കല്ലെ സ്റ്റേഡിയത്തിൽ രാത്രി ഏഴിന് മത്സരം ആരംഭിക്കും.
ശ്രീലങ്കയെ മികച്ച മാർജിനിൽ തോൽപ്പിച്ചാൽ ന്യൂസീലൻഡിനെ പിൻതള്ളി പാക്കിസ്ഥാന് സെമിയിലെത്താം. ശ്രീലങ്കയെ 64 റൺസിനെങ്കിലും തോൽപിച്ചാൽ മാത്രമെ നെറ്റ്റൺറേറ്റിന്റെ അടിസ്ഥാനത്തിൽ കിവീസിനെ പിന്തള്ളി അവസാന നാലിലെത്താൻ പാക് പടയ്ക്ക് കഴിയൂ.
ടീം ശ്രീലങ്ക : പത്തും നിസങ്ക, കമിൽ മിഷാര (വിക്കറ്റ് കീപ്പർ), ചരിത് അസലങ്ക, പവൻ രത്നായകെ, കമിന്ദു മെൻഡിസ്, ദസുൻ ഷനക (ക്യാപ്റ്റൻ), ജനിത് ലിയാനഗെ, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.
ടീം പാക്കിസ്ഥാൻ: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഗ (ക്യാപ്റ്റൻ), ഖവാജ നഫായ്, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്.
Sports
കൊളംബോ: ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സൂപ്പർ എട്ടിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് ഇതിനകം സെമിയിലെത്തിക്കഴിഞ്ഞു. ഇന്ന് ജയിച്ചാൽ ന്യൂസിലൻഡിനും സെമിയിലെത്താം.
ടീം ന്യൂസിലൻഡ്: ടിം സീഫെർട്ട്, ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റനർ , കോൾ മക്കോഞ്ചി, മാറ്റ് ഹെൻറി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ.
ടീം ഇംഗ്ലണ്ട് : ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ, ഹാരി ബ്രൂക്ക് , ജേക്കബ് ബെഥൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
Sports
പല്ലേക്കല്ലെ: ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തില്‍ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. പല്ലേക്കല്ലെ സ്റ്റേഡിയത്തിലാണ് മത്സരം.
സൂപ്പർ എട്ടിൽ ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ പാക്കിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. അതിനാൽ ഇന്ന് ജയിച്ചാൽ ഇംഗ്ലണ്ടിന് സെമി ഏകദേശം ഉറപ്പിക്കാം.
ടീം ഇംഗ്ലണ്ട് : ഫിൽ സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്.
പാക്കിസ്ഥാൻ: സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഘ (ക്യാപ്റ്റൻ), ബാബർ അസം, ഫഖർ സമാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 റൺസിനിടെ മൂന്നുവിക്കറ്റ് നഷ്ടമായി.
ക്യാപ്റ്റൻ എയ്ഡൻ മർക്രം (നാല്) , ക്വിന്റൺ ഡി കോക്ക് (ആറ്), റയാൻ റിക്കിൾട്ടൺ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ബുംറ രണ്ടും അർഷ്ദീപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ മൂന്നിന് 56 എന്ന നിലയിലാണ്.
ഡിവാൾഡ് ബ്രവിസും (12) ഡോവിഡ് മില്ലറുമാണ് (25) ക്രീസിൽ. ടി 20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആദ്യ മത്സരമാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
പ്രാഥമിക റൗണ്ടിൽ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പർ എട്ടിലെത്തിയത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. പല്ലേക്കലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 51 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 16.4 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. 30 റൺസെടുത്ത ക്യാപ്റ്റൻ ഷാനകയാണ് അവരുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി വിൽ ജാക്ക്സ് മൂന്നും ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ: ഇംഗ്ലണ്ട് 146/9 ശ്രീലങ്ക 95 (16.4).
ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷാനക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വൻ തകർച്ചനേരിട്ട ഇംഗ്ലണ്ടിനെ കരകയറ്റിയത് ഫിലിപ് സാൾട്ടിന്റെ (62) അർധസെഞ്ചുറിയാണ്. 68 റൺസെടുക്കുന്നതിനിടെ അവർക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. വിൽ ജാക്ക്സ് 21 റൺസും ഹാരി ബ്രൂക്ക് 14 റൺസുമെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റെടുത്തു. ദിൽഷൻ മധുശനകയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതവും ദുശ്മാന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി. വിൽ ജാക്ക്സിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സൂപ്പർ എട്ടിലെ ആദ്യ വിജയമാണ് ഇംഗ്ലണ്ടിന്റേത്. ഗ്രൂപ്പിലെ ന്യൂസീലൻഡും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരം മഴ മുടക്കിയിരുന്നു.
Sports
കൊളംബോ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങൾക്ക് തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഒരു മാറ്റവുമായാണ് പാക്കിസ്ഥാൻ ഇന്ന് ഇറങ്ങുന്നത്. നഫായ്ക്കു പകരം ഫഖർ സമാനെ ടീമിൽ ഉൾപ്പെടുത്തി. ഒരു പേസർ മാത്രമാണ് പാക് നിരയിലുള്ളത്. മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ടിം സെയ്ഫെർട്ട്, ഫിൻ അലൻ, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (സി), ജെയിംസ് നീഷാം, മാറ്റ് ഹെൻറി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ.
പാക്കിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഘ, ബാബർ അസം, ഫഖർ സമാൻ, ഉസ്മാൻ ഖാൻ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.
Sports
കൊളംബോ: ട്വന്റി-20 ലോകകപ്പിൽ സിംബാബ്വെയുടെ അട്ടിമറി തുടരുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയെ വീഴ്ത്തി സൂപ്പർ എട്ട് സ്ഥാനം നേടിയ സിംബാബ്വെ ഇന്ന് കരുത്തരായ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. ജയത്തോടെ ഓസ്ട്രേലിയയും ശ്രീലങ്കയും അണിനിരന്ന ബി ഗ്രൂപ്പിൽ സിംബാബ്വെ ഗ്രൂപ്പ് ചാമ്പ്യന്മാരായി.
ലങ്ക ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കേ സിംബാബ്വെ മറികടന്നു. ഓപ്പണർ ബ്രയാൻ ബെന്നറ്റ് പുറത്താകാതെ നേടിയ അർധ സെഞ്ചുറിയാണ് (63) സിംബാബ്വെൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. ക്യാപ്റ്റൻ സിക്കന്ദർ റാസ (26 പന്തിൽ 45) നടത്തിയ വെട്ടികെട്ട് പ്രകടനവും ജയത്തിൽ നിർണായകമായി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണർ പാതും നിസങ്കയുടെ (62) അർദ്ധ സെഞ്ചുറിയുടെയും പവൻ രത്നായകെയുടെ (44) വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിൽ 178 റൺസെടുത്തു. 179 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെക്ക് ഓപ്പണർമാരായ ബ്രയാൻ ബെന്നറ്റും (63*) തദിവനാഷെ മരുമാനിയും (34) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക ഓപ്പണർ പാതും നിസങ്കയുടെ അർധ സെഞ്ചുറി (62) കരുത്തിലാണ് മികച്ച സ്കോർ നേടിയത്. പവൻ രത്നായകെ 44 റൺസ് നേടി. സിംബാബ്വെയ്ക്കായി ഗ്രെയിം ക്രീമർ, ബ്ലെസിംഗ് മുസർബാനി, ബ്രാഡ് ഇവാൻസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.
Sports
മുംബൈ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങളിൽ ഇന്ത്യയുടെ എതിരാളികളായി. സിംബാബ്വെ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് ഇന്ത്യയ്ക്കൊപ്പമുള്ള ടീമുകൾ.
22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം. 26ന് ചെന്നൈയിൽ സിംബാബ്വെയെ നേരിടുന്ന ഇന്ത്യ മാർച്ച് ഒന്നിന് കോൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെയും കളിക്കും.
ഗ്രൂപ്പ് എയിൽ നിന്ന് കളിച്ച മൂന്ന് കളികളും ജയിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിലെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന കളിയിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. അതേസമയം ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ നമീബിയയെ കീഴടക്കാനായാൽ പാക്കിസ്ഥാനും എ ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ടിലെത്തും.
ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകളും സൂപ്പർ എട്ടിൽ പ്രവേശിച്ചു. ചൊവ്വാഴ്ച അയർലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് സിംബാബ്വെ സൂപ്പർ എട്ടിലെത്തുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയ പുറത്താകുകയും ചെയ്തു.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ദക്ഷിണാഫ്രിക്ക. കിവീസ് ഉയർത്തിയ 176 റൺസ് വിജയ ലക്ഷ്യം ഏഴുവിക്കറ്റും 17 പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടന്നു.
ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ (86) അർധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. ഡീ കോക്ക് (20), റയാൻ റിക്കിൽട്ടൻ (21 ), ഡെവാൾഡ് ബ്രവിസ് (21), ഡേവിഡ് മില്ലർ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
സ്കോർ: ന്യൂസിലാൻഡ് 175/7 ദക്ഷിണാഫ്രിക്ക 178/3 (17.1). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിനായി മാർക്ക് ചാംപ്മാൻ 48 റൺസും ഡാരിൽ മിച്ചൽ 32 റൺസും ഫിൻ അലൻ 31 റൺസും നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ നാല് വിക്കറ്റെടുത്തു.
ജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഡി യിൽ ആറ് പോയിന്റുമായി ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ന്യൂസിലാൻഡ് രണ്ടാമതാണ്.
Sports
കൊളംബോ: ഞായറാഴ്ച നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിൽ അഭിഷേക് ശർമ്മയെ കളിപ്പിക്കണമെന്ന സൽമാൻ അലി ആഗയുടെ നിർദേശത്തിന് മറുപടിയുമായി സൂര്യകുമാർ യാദവ്. അഭിഷേക് കളിക്കണമെന്ന് സൽമാന് അത്ര നിർബന്ധമാണെങ്കിൽ ഞങ്ങൾ അവനെ കളിപ്പിക്കാമെന്ന് സൂര്യകുമാർ പറഞ്ഞു.
അഭിഷേക് മത്സരത്തിന് പൂർണ സജ്ജനാണെന്ന സൂചനയും സൂര്യകുമാര്‍ നല്കി. ടോസിട്ടശേഷം പാക് ടീം ക്യാപ്റ്റൻ സല്മാന് ആഗയുമായി ഹസ്തദാനം ചെയ്യുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ സൂര്യകുമാർ യാദവ് ഒഴിഞ്ഞുമാറി. ടോസ് സമയത്തെ ഹസ്തദാനത്തെക്കുറിച്ച് നമുക്ക് അപ്പോൾ കാണാം.
24 മണിക്കൂർ കൂടി കാത്തിരിക്കൂ എന്നായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം. പാക് സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് രീതി വ്യത്യസ്തമാണ്. പക്ഷേ അയാൾക്ക് മുന്നിൽ കീഴടങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും സൂര്യകുമാർ പറഞ്ഞു.
Sports
കൊളംബോ: ഇന്ത്യൻ ടീമുമായി ഹസ്തദാനം ചെയ്യാൻ തന്റെ ടീം തയാറാണെന്ന് പാക് നായകൻ സൽമാൻ അലി ആഗ. കൊളംബോയിൽ ഇന്ത്യ- പാക് പോരാട്ടത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആഗ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇരു ടീമംഗങ്ങളും ഹസ്തദാനം ചെയ്തിരുന്നില്ല. ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ കളിക്കണം. ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. അസുഖബാധിതനായ അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെ കളിക്കാനാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്നും സല്മാന് ആഗ വ്യക്തമാക്കി. ഉസ്മാന് താരിഖിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണ്.
ഉസ്മാന് താരിഖിന്റെ ബൗളിംഗ് ആക്ഷന്‍ ഐസിസി അംഗീകരിച്ചതാണ്. ഐസിസി പരിശോധിക്കുകയും രണ്ട് തവണ ക്ലിയറൻസ് നൽകുകയും ചെയ്തതാണ്. പിന്നെ എന്തിനാണ് വിവാദമെന്നും അദ്ദേഹം ചോദിച്ചു.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ നെതര്‍ലന്‍ഡ്സിനെതിരെ അമേരിക്കയ്ക്ക് ജയം. ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 93 റൺസിന്റെ ജയമാണ് അമേരിക്ക സ്വന്തമാക്കിയത്. സ്കോർ: അമേരിക്ക 196/6 നെതര്‍ലന്‍ഡ് 103 (15.5).
അമേരിക്ക ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതര്‍ലൻഡ് 15.5 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. നെതര്‍ലന്‍ഡ്സ് നിരയിൽ നാല് ബാറ്റ്സ്മാൻമാർക്ക് മാത്രമെ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ.
23 റൺസ് നേടിയ ബാസ് ഡി ലീഡാണ് അവരുടെ ടോപ് സ്കോറർ. അമേരിക്കയ്ക്കായി ഹർമീത് സിംഗ് നാലും ഷാഡ്ലി വാൻ ഷാൽക്വിക്ക് മൂന്നും വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയ്ക്കായി സൈതേജ മുക്കമല്ല (79) അർധസെഞ്ചുറി നേടി.
ശുഭം രഞ്ജനെ (48), മോനാങ്ക് പട്ടേൽ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നെതര്‍ലന്‍ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റ് നേടി.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ അമേരിക്കയ്ക്കെതിരെ നെതര്‍ലന്‍ഡ്സിന് 197 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി.
അർധസെഞ്ചുറി നേടിയ സൈതേജ മുക്കമല്ലയുടെ (79) പ്രകടനമാണ് യുഎസിനെ തുണച്ചത്. ശുഭം രഞ്ജനെ (48), മോനാങ്ക് പട്ടേൽ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നെതര്‍ലന്‍ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് മൂന്നും ഫ്രെഡ് ക്ലാസൻ, കൈൽ ക്ലൈൻ, ലോഗൻ വാൻ ബീക്ക് എന്നിവർ ഓരോവിക്കറ്റ് വീഴ്ത്തി.
Sports
ന്യൂഡൽഹി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ ഓപ്പണറായേക്കും. കടുത്ത പനിയും വയറുവേദനയും കാരണം അഭിഷേകിന് നമീബിയയ്ക്കെതിരായ മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കും.
അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനില്‍ താരം പങ്കെടുത്തില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു.
സഞ്ജു സാംസണും ഇഷാന് കിഷനും ഒരേ നെറ്റില്‍ മണിക്കൂറുകളോളം പരിശീലനം നടത്തി. ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരം.
യുഎസ്എക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ കളിക്കുമ്പോഴും അഭിഷേകിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. ആ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ താരം ഫീല്‍ഡിംഗിന് എത്തിയിരുന്നില്ല.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ അമേരിക്കയ്ക്ക് കൂറ്റൻ വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി.
അർധ സെഞ്ചുറി നേടിയ സാഹിബ്സാദ ഫർഹാന്റെ (73) പ്രകടനമാണ് പാക് പടയെ കൂറ്റൻ സ്കോറിലേക്കെത്തിച്ചത്. ബാബർ അസം (46), ഷദാബ് ഖാൻ (30) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ഷാല്‍ക്വിക്ക് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച പാക്കിസ്ഥാൻ രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ അമേരിക്കയ്ക്ക് ജയം അനിവാര്യമാണ്.
Sports
കൊളംബോ: ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. അവരുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ മത്സരത്തിനിടെയാണ് ഹസരങ്കയുടെ ഇടത് കാലിലെ പേശികള്‍ക്ക് പരിക്കേറ്റത്. എംആര്‍ഐ സ്കാനിംഗില്‍ പേശികള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ലോകകപ്പില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹസരങ്ക പരിക്കിന്റെ പിടിയിലാണ്. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ശ്രീലങ്കയ്ക്ക് ഇനി ശനിയാഴ്ച്ച ഒമാനെ നേരിടണം. 16ന് ഓസ്ട്രേലിയക്കെതിരേയും ലങ്കയ്ക്ക് മത്സരമുണ്ട്. 19ന് സിംബാബ്യേയും നേരിടും.
Sports
കോൽക്കത്ത: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റലിയെ 73 റൺസിന് പരാജയപ്പെടുത്തി സ്കോട്ട്ലൻഡ്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 16.4 ഓവറിൽ 134 റൺസിനു പുറത്തായി.
അർധസെഞ്ചുറി നേടിയ ബെൻ മനെന്റിയാണ് (52) ഇറ്റലിയുടെ ടോപ് സ്കോറർ. താരത്തെ കൂടാതെ, ഹാരി മനെന്റി (37), ജെ.ജെ. സ്മട്ട്സ് (22), ആന്തണി മോസ്ക (13) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സ്കോട്ട്ലൻഡിനു വേണ്ടി മൈക്കൽ ലീസ്ക് നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്ക് വാട്ട് രണ്ടും ബ്രാഡ് കറീ, ബ്രാഡ് വീൽ, ഒലിവർ ഡേവിഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലൻഡിന് ജോർജ് മുൻസിയുടെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 54 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 84 റൺസെടുത്ത മുൻസിയാണ് ടോപ് സ്കോറർ.
അതേസമയം, ബ്രണ്ടൻ മക്മുല്ലൻ (41), മൈക്കൽ ജോൺസ് (37), മൈക്കൽ ലീസ്ക് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Sports
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാൻ മത്സരം നടത്താനുള്ള നീക്കവുമായി ഐസിസി. 15ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പിന്മാറുമെന്ന നിലാപടില്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.
ഇതിനിടെ പിസിബിയുമായുള്ള ചർച്ചയ്ക്കായി ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജ, ബോർഡ് അംഗം മുബഷീർ ഉസ്മാനി എന്നിവരാണ് ലഹോറിൽ എത്തിയത്. ചര്‍ച്ചയില്‍ പിസിബിയെ അനുനയിപ്പിക്കാമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.
ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ടീം കളിക്കില്ലെന്ന് പ്രഖ്യാപിച്ചത് പാക് പ്രധാനമന്ത്രിയായ ഷഹബാസ് ഷരീഫാണ്. അതിനാൽ പാക് പ്രധാനമന്ത്രിയുടെ മുഖം രക്ഷിച്ചുള്ള സമവായത്തിനാണ് ഐസിസിയും ശ്രമിക്കുന്നത്.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ അഞ്ചുവിക്കറ്റിന് വീഴ്ത്തി ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു.
അർധസെഞ്ചുറി നേടിയ ടിം സീഫർട്ടിന്റെ ഇന്നിംഗ്സാണ് കിവീസിന് വിജയം സമ്മാനിച്ചത്. 42 പന്തിൽ ഏഴു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 65 റൺസെടുത്ത സീഫർട്ടാണ് കിവീസ് നിരയിലെ ടോപ് സ്കോറർ.
അതേസമയം, ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 42), മാർക്ക് ചാപ്മാൻ (28), ഡാരിൽ മിച്ചൽ (25) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. അഫ്ഗാനു വേണ്ടി മുജീബ്-ഉർ റഹ്മാൻ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.
അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ്ഇൻഡീസിനെതിരെ സ്കോട്ട്ലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 182 റൺസ് നേടിയത്.
മധ്യനിര ബാറ്റ്സ്മാൻ ഷിമ്രോൺ ഹെറ്റ്മെയർ (64) നടത്തിയ തകർപ്പൻ ബാറ്റിംഗാണ് അവരെ ശക്തമായ നിലയിലെത്തിച്ചത്. ബ്രാൻഡൻ കിംഗ് (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
സ്കോട്ട്ലൻഡിനായി ബ്രാഡ് ക്യൂറി രണ്ടും ഒലിവർ ഡേവിഡ്സൺ, മൈക്കൽ ലീസ്ക്, സുഫിയാൻ ഷരീഫ് എന്നിവർ ഓരോ വിക്കറ്റും നേടി.
Sports
മുംബൈ: ഇന്ന് അവസാനവട്ട ഒരുക്കം, തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പോരാട്ടം. ഐസിസി ട്വന്റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്നു നടക്കും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ രാത്രി ഏഴിന് മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. 2024 ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ, കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലെത്തുന്നത്. അതും സ്വന്തം നാട്ടില്‍. ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ. 2007ല്‍ ട്വന്റി-20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ ഒരു എഡിഷനില്പോലും ഒരു ടീമും ഫേവറിറ്റുകളായി ടൂര്‍ണമെന്റില്‍ എത്തിയിട്ടില്ലെന്നതും ചരിത്രം.
തിലക്, പ്ലേയിംഗ് ഇലവന്
ശസ്ത്രക്രിയയ്ക്കുശേഷം തിരിച്ചെത്തിയ തിലക് വര്‍മ ഇന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം യുഎസ്എയ്ക്ക് എതിരായ ഇന്ത്യ എയുടെ സൗഹൃദ മത്സരത്തില്‍ തിലക് ഇറങ്ങിയിരുന്നു. മൂന്നാം നമ്പറായി ക്രീസിലെത്തിയ തിലക്, 24 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 38 റണ്‍സ് നേടി. ഇന്നു തിലക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് എങ്ങനെ ആയിരിക്കും എന്നതും ചോദ്യമാണ്. ഫോമില്ലാതെ വിഷമിക്കുന്ന സഞ്ജു സാംസണ് ഫസ്റ്റ് ഇലവനില്‍ ഉണ്ടാകുമോ എന്നും കണ്ടറിയാം. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ തിലകിനു പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷനായിരുന്നു കളിച്ചത്.
ചരിത്രം പിറക്കുമോ..?
ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും കിരീടം നിലനിര്‍ത്തിയിട്ടില്ല. മാത്രമല്ല, ഒരു ആതിഥേയ രാജ്യവും ചാമ്പ്യന്മാരായിട്ടുമില്ല. ഈ രണ്ട് ചരിത്രവും തിരുത്താന്‍ സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യക്കു സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. 2026 കിരീടം സ്വന്തമാക്കിയാല്‍ ഐസിസി ട്വന്റി-20 പുരുഷ ലോകകപ്പില്‍ മൂന്നു തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം എന്ന ചരിത്രവും ഇന്ത്യക്കു സ്വന്തമാക്കാം. 2007, 2024 വര്‍ഷങ്ങളിലാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് (2010, 2022), വെസ്റ്റ് ഇന്‍ഡീസ് (2012, 2016) ടീമുകളും രണ്ടു തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഗ്രേഡ് ടീം
ഒരു കാര്യം ഉറപ്പാണ്. 2024ല്‍ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനേക്കാള്‍ ഗ്രേഡ് കൂടിയ സംഘമാണ് ഇത്തവണത്തേത്. കാരണം ട്വന്റി-20 ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇത്തവണ ഇന്ത്യന്‍ സംഘത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് 2026 ലോകകപ്പില്‍ ഇന്ത്യ ഫേവറിറ്റുകളുടെ സീറ്റില്‍ ഇരിക്കുന്നത്.
2024ല്‍ വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ എന്നിവിടങ്ങളിലെ വേറിട്ട സാഹചര്യങ്ങളില്‍ കപ്പുയര്‍ത്തിയ ടീമാണ് ഇന്ത്യയുടേത്. ഇത്തവണ പരിചിത സാഹചര്യത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നതെന്നതാണ് ഹൈലൈറ്റ്.
Sports
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന ഭീഷണിക്കിടെ പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ നിന്ന് പാക്കിസ്ഥാൻ പിൻമാറുകയാണെങ്കിൽ മറ്റൊരു ടീമിനെ കണ്ടെത്താൻ ഐസിസി നീക്കങ്ങൾ ആരംഭിച്ചതോടെയാണ് പാക് ക്രിക്കറ്റ് ബോർഡ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യാ കപ്പിൽ പങ്കെടുത്ത സ്ക്വാഡിൽ നിന്ന് കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ലോകകിരീടത്തിനായി പാക് പട ഇറങ്ങുന്നത്. സൽമാൻ അലി ആഗ ക്യാപ്റ്റനായി തുടരുന്നുണ്ടെങ്കിലും ഫാസ്റ്റ് ബൗളർമാരായ ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂണിയർ എന്നിവരെ ഒഴിവാക്കി.
ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും ടീമിനെ പ്രഖ്യാപിക്കണമെന്ന ഐസിസി ചട്ടം ലംഘിച്ചാണ് പാക്കിസ്ഥാൻ തങ്ങളുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
നെതർലൻഡ്സ്, യുഎസ്എ, നമീബിയ, ഇന്ത്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാക്കിസ്ഥാൻ. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നെതർലൻഡ്സിനെതിരെയാണ് അവരുടെ ആദ്യ മത്സരം.
പാക്കിസ്ഥാന് ടീം: സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഫഖർ സമാൻ, ഷദാബ് ഖാൻ, നസീം ഷാ, അബ്രാർ അഹമ്മദ്, ഫഹീം അഷ്റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
Sports
വെല്ലിംഗ്ടൺ: ടി20 ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി. പരിക്കേറ്റ പേസർ ആദം മിൽനെ ടൂർണമെന്റിൽ നിന്ന് പുറത്തായി. മിൽനെയ്ക്ക് പകരം പേസർ കൈൽ ജാമിസണെ ടീമിൽ ഉൾപ്പെടുത്തി.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കൈൽ ജാമിസൺ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ കളിക്കുന്നതിനിടെയാണ് 33-കാരനായ മിൽനെയുടെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റത്.
തുടര്‍ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിശ്രമം അനുവദിക്കുകയായിരുന്നു. മില്‍നെ പുറത്തായതോടെ ട്രാവല്‍ റിസർവായി ടീമിനൊപ്പമുണ്ടായിരുന്ന കൈൽ ജാമിസൺ ഔദ്യോഗികമായി 15 അംഗ ടീമിന്റെ ഭാഗമായി.
Sports
ധാക്ക: ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ദിവസം ഐസിസി ഇതു സംബന്ധിച്ച് ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിരുന്നു. അനാവശ്യ സമ്മര്‍ദ്ദം ചെലുത്തി അനുസരിപ്പിക്കാന്‍ നോക്കേണ്ടെന്ന് ബംഗ്ലാദേശ് കായിക മന്ത്രാലയം ഉപദേശകന് ആസിഫ് നസ്റുള്‍ പറഞ്ഞു.
21ന് മുമ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില്‍ ഉൾപ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു. സുരക്ഷാപരമായ കാരണങ്ങളാലാണ് ഇന്ത്യയില്‍ കളിക്കാത്തതെന്ന് ബംഗ്ലാ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ ഐസിസി ഈ നിലപാട് തള്ളി.
കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബിസിബിയുടെ ആവശ്യം. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഐസിസി.
Sports
ധാക്ക: ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം 21 ന് ഉണ്ടാകുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച ധാക്കയിൽ ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നു. ലോകകപ്പിൽ ടീമിനെ അയക്കുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം പറയണമെന്ന് ഐസിസി അന്ത്യശാസനം നൽകി.
തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തെ വേദിയിൽ നടത്തണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബംഗ്ലാദേശിന്റെ ആവശ്യം. എന്നാൽ ഇതിനോട് ഐസിസി ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതേസമയം ബംഗ്ലാദേശ് വിട്ടു നിൽക്കുകയാണെങ്കിൽ സ്കോട്ട്ലൻഡ് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വിഷയത്തിൽ പിന്തുണ തേടി ബംഗ്ലദേശ് സർക്കാർ പാക്കിസ്ഥാനെ സമീപിച്ചു. ബംഗ്ലദേശിന്റെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ലോകകപ്പിൽനിന്നും പാക്കിസ്ഥാനും പിന്മാറുമെന്ന് ബിസിബി വൃത്തങ്ങൾ പറഞ്ഞു. ബംഗ്ലദേശ് പറയുന്നതുപോലെയൊരു സുരക്ഷാ ഭീഷണി ഇന്ത്യയിൽ ഇല്ലെന്ന് ഐസിസി വ്യക്തമാക്കി.
ലോകകപ്പ് ആരംഭിക്കുന്നതിന് ഇനി വെറും മൂന്നാഴ്ച മാത്രം ശേഷിക്കെ എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കണമെന്ന് ഐസിസി നിർദേശം നൽകിയിരിക്കുന്നത്.
Sports
ധാക്ക: ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയിൽ മത്സരങ്ങൾ കളിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഐസിസി ഈ നിർദേശം തള്ളിയതോടെയാണ് ബിസിബി വീണ്ടും രംഗത്തെത്തിയത്.
തങ്ങൾക്ക് ടൂർണമെന്റിൽ കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ്യക്തമാക്കി. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂർണമായും മനസിലായിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും പറഞ്ഞു.
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. അവസാന ഗ്രൂപ്പ് മത്സരം മുംബൈയിലുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Sports
2026ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ അഫ്ഗാനിസ്ഥാൻ ടീമിനെ റാഷിദ് ഖാൻ നയിക്കും.
പരിക്കിൽനിന്ന് മുക്തരായ ഗുൽബാദിൻ നായിബും നവീൻ ഉൾ ഹഖും പരിചയസന്പന്നനായ ഫസൽഹഖ് ഫാറൂഖിയും അഫ്ഗാൻ ടീമിൽ തിരിച്ചെത്തി. പൂൾ ഡി ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാൻ മത്സരിക്കുക.