Editorial Audio
അഭിനന്ദിക്കാം, ഈ മഹാവിജയത്തെ. വാഴ്ത്താം, ട്വന്റി-20 ക്രിക്കറ്റ് ലോകകിരീടം മൂന്നാം തവണയും ഉയർത്തിപ്പിടിച്ച ഇന്ത്യൻ സ്പിരിറ്റിനെ. നമിക്കാം, വ്യക്തിഗത നേട്ടങ്ങൾ മറന്ന് ടീം ഇന്ത്യയെന്ന മന്ത്രം മാത്രമുരുവിട്ട് വീറോടെ പൊരുതിയ ഒരു കൂട്ടം കളിക്കാരെ; അവരെ ഒറ്റച്ചരടിൽ കോർത്തിണക്കിയ ഗൗതം ഗംഭീർ എന്ന കോച്ചിനെ; ടീമിനെ അകമഴിച്ച് പിന്തുണച്ച കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളെ. ഇവനിനി ഇന്ത്യൻ ടീമിലിടമില്ല എന്ന എഴുതിത്തള്ളലിന് വാക്കുകൊണ്ടല്ല, ബാറ്റുകൊണ്ടാണ് സഞ്ജു മറുപടി പറഞ്ഞത്.
അതും, എന്തൊരു കിടിലൻ മറുപടി! അഞ്ച് ഇന്നിംഗ്സിൽനിന്ന് മൂന്ന് അർധസെഞ്ചുറി, 321 റൺസ്; ടൂർണമെന്റിലെ താരം! ഇതിലപ്പുറം ക്രിക്കറ്റിൽ മറ്റെന്തു മറുപടി? അവസാന നിമിഷം ടീമിലെത്തിയതിന്റെ സമ്മർദം, തുടക്കത്തിലെ ഫോമില്ലായ്മ... പിന്നീടിങ്ങോട്ട് നിർണായക മത്സരങ്ങളിൽ സഞ്ജു പുറത്തെടുത്ത ആ മാസ്മരിക പ്രകടനം.
ടീമിനുവേണ്ടി എന്തു ത്യാഗത്തിനും തയാറുള്ള സഞ്ജു, ഗൗതം ഗംഭീറിന്റെ തുരുപ്പുചീട്ടായതിൽ അദ്ഭുതപ്പെടാനില്ല. ഇന്ത്യയുടെയും കേരളത്തിന്റെയും ഈ വീരപുത്രന്റെ പേരിലാകും ഇത്തവണത്തെ ലോകകപ്പ് ചരിത്രത്താളിൽ മിന്നിത്തിളങ്ങുക. കളിക്കാരുടെ ഫോം മോശമായാലും അവർക്ക് പൂർണ പിന്തുണ നൽകിയ കോച്ച് ഗൗതം ഗംഭീറിന്റെ സമീപനം എടുത്തുപറയേണ്ടതുണ്ട്.
“സഞ്ജു ഒരുപക്ഷേ തന്റെ സെഞ്ചുറിക്കു വേണ്ടി കളിച്ചിരുന്നെങ്കിൽ, നമ്മൾ 250 റൺസിൽ എത്തില്ലായിരുന്നു. അതുകൊണ്ട്, നാഴികക്കല്ലുകളെ ആഘോഷിക്കുന്നത് നിർത്തി ട്രോഫികളെ ആഘോഷിക്കൂ. അതാണ് പ്രധാനം. കാരണം, ഒരു ടീം സ്പോർട്ടിന്റെ വലിയ ലക്ഷ്യം വിജയിക്കുക എന്നതു മാത്രമാണ്” -ഗംഭീറിന്റെ ഈ വാക്കുകളിൽ എല്ലാമടങ്ങിയിരിക്കുന്നു. ഇന്ത്യ മൂന്ന് തവണ 250 റൺസ് കടന്നപ്പോഴും അതിൽ സഞ്ജുവിന്റെ പങ്ക് നിർണായകമായിരുന്നു.
സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തുമ്പോഴും, ഇത് ടീം ഇന്ത്യയുടെ വിജയമാണ്. ടൂർണമെന്റിൽ മൂന്നു തവണ ഇന്ത്യ 250 റൺസിനുമേൽ സ്കോർ ചെയ്തു. ആദ്യ പന്തുമുതൽ ആക്രമിച്ചു കളിക്കുക എന്ന പുതിയ ശൈലിയുടെ നേട്ടം.
സഞ്ജുവിനെപ്പോലെ നിർണായക ഘട്ടത്തിൽ ഫോം വീണ്ടെടുത്ത അഭിഷേക് ശർമ, ഇഷാൻ കിഷൻ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ശിവം ദുബെ... എല്ലാവരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ തിളങ്ങി.
ഫൈനലിൽ 4-15 എന്ന ബുംറയുടെ സ്വപ്നതുല്യമായ ബൗളിംഗ് എങ്ങനെ മറക്കാൻ! ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹാർദിക് പാണ്ഡ്യയും, നിർണായക വിക്കറ്റെടുത്തും ഉജ്വല ക്യാച്ചുകളിലൂടെയും കളിയുടെ ഗതി തിരിച്ച് അക്സർ പട്ടേലും ടീമിന്റെ അവിഭാജ്യ ഘടകമായി.
തകർപ്പൻ സ്പെല്ലുകളിലൂടെ അർഷദീപ് സിംഗും വരുൺ ചക്രവർത്തിയും നൽകിയ പിന്തുണയും ശ്രദ്ധേയമാണ്. ഇന്ത്യൻ ടീമിന്റെ ‘ആഴം’ അഗാധമായിരുന്നു. ബാറ്റിംഗിലായാലും ബൗളിംഗിലായാലും പലതരം കോംബിനേഷൻ സാധ്യമാകുന്നത് കോച്ചിനും ക്യാപ്റ്റനും നല്കുന്ന സ്വാതന്ത്ര്യം ചെറുതല്ല.
ടീം മാനേജ്മെന്റിന്റെ ‘ടീം ഫസ്റ്റ്’ എന്ന നയവും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കിരീടസാധ്യത ഏറ്റവും കൂടുതലുള്ള ടീമായിത്തന്നെയാണ് ഇന്ത്യ ടൂർണമെന്റിൽ ആദ്യകളിക്കിറങ്ങിയത്. ആ പ്രതീക്ഷ സൂര്യകിരീടമായി അവരൊടുവിൽ അണിയുകയും ചെയ്തു.
പഴയകാലത്തെപ്പോലെ സൂപ്പർ താരങ്ങളില്ലാത്ത ഒരു ടീമാണിത്. അതിനു പകരം ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും ചേർന്ന് കൂട്ടായ പരിശ്രമത്തിനു പ്രാധാന്യം നൽകുന്ന ഒരു ടീം കെട്ടിപ്പടുത്തിരിക്കുന്നു.
മുൻഗാമികളിൽനിന്ന് തികച്ചും വ്യത്യസ്തനായ ഒരു നായകനാണ് സൂര്യകുമാർ. മുപ്പതുകളിലെത്തിയശേഷം മാത്രം രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, സ്വന്തം ഐപിഎൽ ടീമിനെപ്പോലും നയിച്ചിട്ടില്ല. കപിൽ ദേവ്, എം.എസ്. ധോണി, രോഹിത് ശർമ എന്നിവരാണ് ഇതിനുമുമ്പ് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചവർ.
തങ്ങളുടെ വ്യക്തിപ്രഭാവംകൊണ്ട് ടീമിനെ നയിച്ച ഇന്ത്യൻ കായികരംഗത്തെ മൂന്ന് ഇതിഹാസങ്ങൾ. ഇപ്പോൾ അവരോടു ചേർന്നുനിൽക്കാൻ തന്റേതായ ഒരിടം സൂര്യകുമാറും കണ്ടെത്തിയിരിക്കുന്നു. ന്യൂസിലൻഡിനെ സംബന്ധിച്ചിടത്തോളം ഇത് ‘ചുണ്ടിനും കപ്പിനുമിടയിൽ കൈവിട്ടുപോയ’ മറ്റൊരു സന്ദർഭമാണ്.
ഐസിസി ഫൈനലിൽ ന്യൂസിലൻഡിന്റെ ആറാമത്തെ പരാജയമാണിത്. ഒരുകാലത്ത് ഇന്ത്യയും സമാന അവസ്ഥയിലൂടെ കടന്നുപോയിരുന്നു; ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഫൈനലിൽ കാലിടറുകയും ചെയ്യുന്ന അവസ്ഥ.
എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ തുടർച്ചയായി രണ്ടു കിരീടങ്ങൾ നേടിക്കൊണ്ട് ഇന്ത്യ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. ടീം ഇന്ത്യ എന്ന ഈ കെട്ടുറപ്പ് കാത്താൽ ഭാവിയിലും വിജയാവേശത്തിന്റെ വർണത്തേരിൽ നമുക്ക് ആഘോഷിക്കാം.
കളിക്കാർ മാറിമാറി വരും. എന്നാൽ, ടീം സ്പിരിറ്റ് - അതൊന്നേയുള്ളൂ. ക്രിക്കറ്റ് ലോകത്തിന് ഇന്ത്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇനി ഇന്ത്യയെ പിടിച്ചുകെട്ടുക എന്ന വെല്ലുവിളിയാണ് മറ്റുള്ളവർക്ക് ഏറ്റെടുക്കാനുള്ളത്. അത്തരം വെല്ലുവിളികളിലൂടെ മാത്രമേ കളിയുടെ ത്രില്ലും സ്പിരിറ്റും നിലനിൽക്കൂ.
Tags : t20 world cup cricket sanju samson