തിരുവനന്തപുരം: ടി20 ലോകകപ്പിൽ ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുത്ത സഞ്ജു സാംസൺ തിരുവനന്തപുരത്തെത്തി. അഹമ്മദാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തിയ താരത്തെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഫൈനലിൽ സഞ്ജു സാംസൺ 46 പന്തുകളിൽ നിന്ന് 89 റൺസ് നേടിയിരുന്നു. സഞ്ജുവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് ലോകകപ്പിന്റെ താരമായത്.
നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. കിരീട നേട്ടത്തിനു പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ടൂർണമെന്റിന്റെ താരമാകാന്‍ ഏറ്റവും അർഹനായ സഞ്ജു സാംസൺ അതിശയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ തന്നെ നീ അവസരത്തിനൊത്തുയര്‍ന്ന് മികച്ച പ്രകടനം പുറത്തെടുത്തു. നിന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷമെന്നും വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. വരും ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ സഞ്ജുവിനെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.