District News
കൊച്ചി: സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി എറണാകുളം - അങ്കമാലി അതിരൂപത കെസിബിസി മദ്യ, ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ് നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കൈപ്പുസ്തകം, ലഘുലേഖകൾ എന്നിവ സദസിന്റെ ഭാഗമായി നൽകി. തൂഫാൻ ബോധവത്കരണ പ്രതിജ്ഞയും ഉണ്ടായിരുന്നു. അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജോൺസൺ പാട്ടത്തിൽ, ചെറിയാൻ മുണ്ടാടൻ, സിസ്റ്റർ മരിയൂസ, സുഭാഷ് ജോർജ്, ചാക്കോച്ചൻ കരുമത്തി, കെ.വി. ജോണി, സിസ്റ്റർ ജോയ്സി, ശോശാമ്മ തോമസ് ,കെ.വി. ഷാ, റോസി കപ്പിത്താൻ പറമ്പിൽ, ബെന്നി പൈനാടത്ത്, ഗ്രേസി മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു. ഓഗസ്റ്റ് ഏഴിന് അതിരൂപത തലത്തിൽ നടക്കുന്ന ക്വിറ്റ് ലിക്കർ ഡേ ആചരണം അങ്കമാലിയിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
District News
ചങ്ങനാശേരി: ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായുള്ള റാലിയും സമ്മേളനവും ഇന്നു രാവിലെ 10.30ന് പായിപ്പാട്ട് നടക്കും. പായിപ്പാട് കൊച്ചുപള്ളി ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന റാലി സുന്ദരിപ്പടി ജംഗ്ഷനില്‍ എത്തുമ്പോള്‍ തുറന്ന ജീപ്പില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കുചേരും. പായിപ്പാട് ടൗണ്‍ചുറ്റി റാലി നക്ഷത്ര ഓഡിറ്റോറിയത്തില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ആമുഖ സന്ദേശം നല്‍കും. പരിപാടിയില്‍ നാനൂറ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേര് പങ്കെടുക്കും. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ലഹരിവിരുദ്ധ സന്ദേശം നല്‍കും.
എംഎല്‍എമാരായ വര്‍ഗീസ് മാമ്മന്‍, നാട്ടകം സുരേഷ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ചങ്ങനാശേരി നഗരസഭാ ചെയര്മാന് ജോമി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്. സുനിലാകുമാരി, മോട്ടി മുല്ലശേരി, സുനിമോള്‍ ചാക്കോ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇതരസംസ്ഥാന തൊഴിലാളികള്‍
ഇവിടെ എത്തിയിട്ട് രണ്ടു പതിറ്റാണ്ട്
ചങ്ങനാശേരി: ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധ നേടിയ നാടാണ് പായിപ്പാട്. ബംഗാളികള്‍ തിങ്ങിവസിക്കുന്നതിനാല് പായിപ്പാട് മിനി ബംഗാളെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വാസകേന്ദ്രമാണ് പായിപ്പാടും പരിസര പ്രദേശങ്ങളും. രാവിലെയും വൈകുന്നേരങ്ങളിലും പായിപ്പാട് കവല ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് നിബിഡമാകുക പതിവാണ്.
വിവിധ ക്യാമ്പുകളില്‍ താമസിക്കുന്ന ഇവര്‍ പായിപ്പാട് കവലയിലെത്തിയാണ് തൊഴിലിനായി വിവിധ സ്ഥലങ്ങളിലേക്കു ബസുകളിലും മറ്റു വാഹനങ്ങളിലും കയറി പോകുന്നത്.ബംഗാളുകാരാണ് കൂടുതലെങ്കിലും ഹരിയാന, ബീഹാര്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഇവിടെയുണ്ട്. 2005ല്‍ നൂറോളം ബംഗാളികളാണ് ഇവിടെയുണ്ടായിരുന്നത്. ഇവിടെ തൊഴിലും കൂലിയും കൂടുതല്‍ ലഭിച്ചോടെ ഇവര്‍ സ്വന്തക്കാരെയും നാട്ടുകാരെയും പായിപ്പാട്ടേക്ക് എത്തിച്ചു.
2015ടെ പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളുടെ എണ്ണം പതിനായിരം വരെ എത്തിയതായാണ് കണക്ക്. പായിപ്പാട് കൂടാതെ തൃക്കൊടിത്താനം, തെങ്ങണ, മാമ്മൂട്, വാകത്താനം പ്രദേശങ്ങളിലെ വിവിധ ക്യാമ്പുകളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ വന്‍തോതില്‍ താമസിക്കുന്നുണ്ട്.
പേരുദോഷവും
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനല്‍, കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങള്‍ കടന്നുകൂടി സ്വൈരജീവിതത്തിനു പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ പായിപ്പാട്ടും പരിസരങ്ങളിലും നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടായി. പായിപ്പാട് പഞ്ചായത്തും തൃക്കൊടിത്താനം പോലീസും നിയന്ത്രണങ്ങളുമായി രംഗത്തെത്തി.
ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരുടെ രേഖകള്‍ ശേഖരിക്കുന്നതിന് പഞ്ചായത്തും പോലീസും നപടികള്‍ ആരംഭിച്ചതോടെ സ്വന്തം നാട്ടിലേക്കു പോയ പലരും മടങ്ങിയെത്താന്‍ വിമുഖത കാട്ടി. ഇവരുടെ ക്യാമ്പുകളില്‍നിന്നും വന്‍തോതില്‍ കഞ്ചാവ്, എംഡിഎംഎ, നിരോധിത പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ പിടികൂടുകയും ചില തൊഴിലാളികള്‍ ലഹരി കേസുകളില്‍ കുടുങ്ങുകയും ചെയ്തു. ഇവര്‍ക്കിടയില്‍ കടന്നുകൂടിയ ബംഗ്ലാദേശികളും സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളായി.
കോവിഡ് ലോക് ഡൗണ്‍ പ്രഖ്യാപിച്ച 2021ല്‍ തൊഴിലും ആഹാരവും ഇല്ലാതെ വന്നപ്പോള്‍ നാട്ടിലേക്കു മടങ്ങണമെന്ന് തൊഴിലാളികള്‍ നിര്‍ബന്ധം പിടിച്ചു. ഇതിനു തടസം നേരിട്ടപ്പോള്‍ അയ്യായിരത്തോളം വരുന്ന തൊഴിലാളികള്‍ പായിപ്പാട് കവല ഉപരോധിച്ചത് വലിയ വാര്‍ത്തയാകുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുകയും ചെയ്തു. സ്പെഷല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി ഇവരെ നാട്ടിലേക്ക് കയറ്റിവിട്ടു. ലോക് ഡൗണ്‍ പിന്‍വലിച്ചപ്പോഴാണ് ഇവര്‍ തിരികെയെത്തിയത്.
പായിപ്പാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ 110 ക്യാമ്പുകളിലായി മൂവായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഇപ്പോഴുള്ളതെന്നാണ് ലേബര്‍ ക്യാമ്പ് ഓണേഴ്സ് അസോസിയേഷന്റെ കണക്കുകളില്‍ പറയുന്നത്.
District News
അരുവിത്തുറ: ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ ലഹരിവിരുദ്ധ സെമിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ്ഐ ബിനോയ് തോമസ് ബോധവത്കരണ ക്ലാസ് നയിച്ചു. സെല്‍ഫ് ഫിനാന്‍സ് കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ് അധ്യക്ഷത വഹിച്ചു.
Kerala
ഭരണങ്ങാനം: മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നത് ഗൗരവമേറിയ വിപത്താണെന്നും ഇത് നിര്‍മാര്‍ജനം ചെയ്യാന്‍ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ കേരള പോലീസ് നടത്തുന്ന ഓപ്പറേഷന് തൂഫാൻ പ്രശംസ അര്‍ഹിക്കുന്നതായും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തിരുനാളിന്റെ കൊടിയേറ്റിനോടനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് മാർ കല്ലറങ്ങാട്ട് സർക്കാരിന്റെ മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തെ പിന്തുണച്ചത്. ദീപിക പത്രം മദ്യത്തിനും ലഹരിക്കുമെതിരേ കാണിക്കുന്ന പ്രതിബദ്ധതയും ജാഗ്രതയും ശ്ലാഘനീയമാണെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽനിന്നു മാരകമായ ലഹരിവസ്തുക്കൾ എത്തിച്ച് മലയാളികളെ ചൂഷണം ചെയ്യുന്നതിനിടയിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായത് പത്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. 6,000 രൂപയ്ക്ക് ഒഡീഷയിൽ നിന്ന് എത്തിച്ച ലഹരിവസ്തു മൂന്നരലക്ഷത്തിലേറെ രൂപയ്ക്ക് വിറ്റഴിക്കുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് ദീപിക റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടിയത്.
ഓപ്പറേഷൻ തൂഫാൻ എത്തിയതോടെ ലഹരിവസ്തുക്കൾക്ക് വില വർധിപ്പിച്ച് വിൽക്കുന്നതായും റിപ്പോർട്ടിലുണ്ട്. പോലീസിനെയും എക്സൈസിനെും കബളിപ്പിച്ച് ലഹരി വിൽക്കുന്ന വിവരങ്ങളും വാർത്തയിൽ പരാമർശിച്ചിരുന്നു.
മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം പോലീസിന്റെ മാത്രം കടമയല്ലെന്നും സഭയുടെയും കുടുംബത്തിന്റെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ സാമൂഹിക കാന്‍സറിനെ തുടച്ചുനീക്കണമെന്നും മാർ കല്ലറങ്ങാട്ട് സന്ദേശത്തിൽ പറഞ്ഞു.
District News
വെച്ചൂച്ചിറ: നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി ഓപ്പറേഷന് തൂഫാന്റെ ഭാഗമായ പരിശോധനകള്‍ക്കിടയില്‍ കണ്ടെത്തി. വെച്ചൂച്ചിറ ചേത്തക്കല്കുന്നം അച്ചടിപ്പാറയില്‍ റാന്നി വലിയകാവ് സ്വദേശി ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിന്റെ വശത്തായുള്ള നടവഴിയോടു ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
കണ്ടെത്തിയ കഞ്ചാവ് ചെടിക്ക് 67 സെന്റീമീറ്റര്‍ നീളമുണ്ട്. നിലവില്‍ ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. വെച്ചൂച്ചിറ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, സിപിഒമാരായ പി.കെ. ജഗലാല്, സോജു, രാഗ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെത്തിയ ചെടി കോടതിയില്‍ ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: ലഹരി വിൽപനയും വ്യാപനവും ഉപയോഗവും തടയാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദ- നാർക്കോ ഹണ്ടി’ന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി- യുവജന സംഘടന നേതാക്കളുടെ യോഗം 15നു നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറൻസ് ഹാളിലാണ് യോഗം ചേരുക. പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീനും യോഗത്തിൽ പങ്കെടുക്കും.
ലഹരി മരുന്നിനെതിരേയുള്ള പോരാട്ടത്തിൽ വിദ്യാർഥി- യുവജന സംഘടനകളുടെ പിന്തുണയും സജീവ പങ്കാളിത്തവും ഉറപ്പ് വരുത്തുകയാണ് ചർച്ചയുടെ ലക്ഷ്യം.
ലഹരി വേട്ടയ്ക്കെതിരേയുള്ള പോരാട്ടത്തിൽതമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയെ നേരിട്ടു കണ്ടു പിന്തുണ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി ശ്രമിക്കുന്നുണ്ട്.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ ലഹരി വ്യാപനം ഭയാനകമായ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ ഈ ദൗത്യത്തോട് സഹകരിക്കുന്നതെന്നും ഇതൊരു യുദ്ധമാണെന്നും മന്ത്രി കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ലഹരിവേട്ടയുടെ ഭാഗമായി ഇതുവരെ 6,182 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 6,632 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 35 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പിടിച്ചെടുത്തത്. ഭാവി തലമുറയെ രക്ഷിക്കാനുള്ള ഈ ദൗത്യത്തിന്റെ ഭാഗമായി 17,000ത്തോളം സ്കൂളുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും തൂഫാന് പതാക ഉയര്‍ത്തുകയും ചെയ്തു.
3,000ല്‍ അധികം ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി. ഡിജെ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര വകുപ്പ് എതിരല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. കാരവനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും കര്‍ശന നടപടിയുണ്ടാകും.
ലഹരി കേസുകളില്‍ ഒരു തരത്തിലുള്ള ശിപാര്‍ശകളും അനുവദിക്കില്ല. ലഹരിക്ക് ഇരയായിപ്പോയവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാനത്തെ 34 ആശുപത്രികളില്‍ തൂഫാന് കെയര്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കാസര്‍ഗോഡ് ക്ലീനിംഗ് കമ്പനി എന്ന മറവില്‍ കൂള്‍ ലിപ്സ് നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുന്നതായും കുട്ടികളില്‍ വില്ക്കാന് നിര്‍മ്മിച്ച ലക്ഷങ്ങളുടെ കൂള്‍ ലിപ്സ് പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. ഇതുപോലെയുള്ള രാസലഹരി നിര്‍മ്മാണ യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍ഡിപിഎസ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും അത് പോലീസിന്റെ ജോലിയാണെന്നും പെരുമ്പാവൂരിലെ ആള്‍ക്കൂട്ട മര്‍ദനം കണ്ണു തുറപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പോലീസിനെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വരുമെന്നും മന്ത്രി പറഞ്ഞു. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കും. കേരള പോലീസിനെ കൂടുതല്‍ പീപ്പിള്‍ ഫ്രണ്ട്ലി ആക്കും.
ഓഗസ്റ്റ് 15ന് അകം എല്ലാ സ്റ്റേഷനുകളും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ പെയിന്റ് അടിക്കും. ഓഗസ്റ്റ് 15 മുതല്‍ 64 സ്റ്റേഷനുകളില്‍ ഒഴികെ എസ്ഐക്കാകും സ്റ്റേഷന് ചുമതല. 64 സ്റ്റേഷനുകളില്‍ സിഐമാര്‍ക്ക് തന്നെയാണ് ചുമതലയെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലേക്കുള്ള മയക്കുമരുന്നു വരവ് തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ചും ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം നടപ്പാക്കാൻ തീരുമാനം.
ഓപ്പറേഷൻ തൂഫാനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസിലെ എസ്പി റാങ്കിൽ കുറയാത്ത നോഡൽ ഓഫീസറെ നിയോഗിക്കുമെന്ന്, അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് പോലീസ് ആസ്ഥാനത്തു നടത്തിയ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ലഹരിവേട്ടയ്ക്കു സ്ഥിരം സംവിധാനമായി ദൗത്യസംഘം രൂപീകരിക്കും. കര-കടൽ- വ്യോമ മാർഗമുള്ള ലഹരിയൊഴുക്ക് തടയും. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കും. മയക്കുമരുന്നു കേസുകൾ വിചാരണ ചെയ്യാൻ 10 കോടതികൾ ആരംഭിക്കാൻ കേന്ദ്രം വിളിച്ച ഡിജിപിമാരുടെ യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. എവിടെയൊക്കെയെന്നു പിന്നീടു തീരുമാനിക്കും. നേരത്തേ പ്രഖ്യാപിച്ച തിരുവനന്തപുരം, എറണാകുളം കോടതികൾ ഉടൻ ആരംഭിക്കും. ഓണ്‍ലൈനിലും കൊറിയറിലും ഹോംഡെലിവറിയായും ട്രെയിനുകളിൽ ചെറിയ സ്റ്റേഷനുകളിൽ ഉപേക്ഷിച്ചുമുള്ള ലഹരിക്കടത്തിന്റെ പുതിയ രീതികൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അർബുദത്തിനുള്ള മരുന്നുപോലും ലഹരിക്കായി ഉപയോഗിക്കുന്നു. ഇതു തടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുണ്ടാകും. ലഹരിക്കടത്തിന്റെ പുതിയ മാർഗങ്ങൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തി തടയും. ലഹരിയുടെ ഉറവിടം കണ്ടെത്തി തകർക്കാനാണ് സംയുക്ത ഓപ്പറേഷൻ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും. സംയുക്ത യോഗങ്ങൾ ഇടയ്ക്കിടെ ചേരും. കർണാടക ആഭ്യന്തരമന്ത്രി 15ന് തിരുവനന്തപുരത്തെത്തും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലുങ്കാന മുഖ്യമന്ത്രിമാരെ നേരിൽ കാണുമെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് ഡിജിപി മഹേഷ് കുമാർ അഗർവാൾ, പുതുച്ചേരി ഡിജിപി ശാലിനി സിംഗ്, കർണാടക എഡിജിപി ആർ. ഹിതേന്ദ്ര, കസ്റ്റംസ് കമ്മീഷണർ ഡോ.ടി. ടിജു, നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ. സുധാകർ, ഐബി ജോയിന്റ് ഡയറക്ടർ ഡോ.കെ. ജോസ്, ഡിആർഐ അഡീഷണൽ ഡയറക്ടർ കെ. പദ്മാവതി, തെലുങ്കാന എസ്പി പി.വി. പദ്മജ, ആന്ധ്ര എസ്പി കെ.എം. മഹേശ്വര രാജു, ആർപിഎഫ് സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, ഐജിമാരായ പുട്ട വിമലാദിത്യ, ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
തൂഫാൻ ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ആയിരുന്നു യോഗം.
കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരും ചേർന്നുള്ള വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നതിനുള്ള സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കാനാണ് ലക്ഷ്യം.
ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗങ്ങളിൽ മയക്കുമരുന്ന് എത്തുന്നത് തടഞ്ഞ് കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാനെ തുടർന്ന് മയക്കുമരുന്ന് കടത്തുകാർ പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനിലും കൊറിയറിലുമായി ലഹരിമരുന്ന് എത്തുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ ഒരു മരുന്നും വിതരണം ചെയ്യാൻ പാടില്ല.
ക്യാൻസർ മരുന്നുവരെ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങി ലഹരി ഉപയോഗിക്കുന്നവർ ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ ഷോപ്പ് ഉടമകൾ ജാഗ്രത പുലർത്തണം. ഇതുസംബന്ധിച്ചു ആരോഗ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ സംയുക്തമായി ഓപ്പറേഷൻ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്.
സാദിഖിന്റെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി. മുൻപ് പിടികൂടിയ ലഹരി പാർട്ടി ഡീലർ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു.
Kerala
തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം കഞ്ചാവും മയക്കുമരുന്നും കേരളത്തിലേക്ക് എത്തുന്നതു തടയാൻ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗം 10നു ചേരും.
മയക്കുമരുന്നിനെതിരേ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടാണ് മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം കേരളം വിളിച്ചുചേർക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗവും കടൽ മാർഗവും കഞ്ചാവും മയക്കു മരുന്നും എത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതു തടയാനാവശ്യമായ മാർഗരേഖയുണ്ടാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാർ എത്തിച്ചേരാമെന്ന് അറിയിച്ചിട്ടുണ്ട്. അസൗകര്യമുണ്ടെങ്കിൽ പ്രതിനിധികളെ അയയ്ക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തിൽ പങ്കെടുക്കും.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാൻ ഓപറേഷൻ തൂഫാനിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
35 ആശുപത്രികളിൽ ലഹരി മുക്ത കേന്ദ്രങ്ങൾ ഒരുക്കും. ആൾക്കഹോളിക് അനോണിമിസ് പോലെ നാർകോട്ടിക് അനോണിമിസ് അത്യാവശ്യമാണെന്നും അപു ജോണ്‍ ജോസഫിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.
Kerala
കല്‍പ്പറ്റ: ഓപ്പറേഷന് തൂഫാന് ദി നര്‍ക്കോ ഹണ്ടിന്റെ ഭാഗമായി വയനാട്ടില്‍ ഒരു മാസത്തിനിടെ 135 കേസുകളില്‍ അറസ്റ്റിലായത് 148 പേര്. ജൂണ്‍ ഒന്ന് മുതല്‍ 30 വരെ ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളിലാണ് ഇത്രയും അറസ്റ്റ് നടന്നത്.
നിരോധിത പുകയില ഉത്പന്നങ്ങള്‍ കൈവശം വച്ചതിനും വില്പന നടത്തിയതിനും 66 പേരെ പിടികൂടി. മാനന്തവാടിയിലും തിരുനെല്ലിയിലും കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. 110.267 ഗ്രാം എംഡിഎംഎ, എട്ട് കിലോ ഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് നിറച്ച 101 സിഗരറ്റ് എന്നിവ ഇക്കാലയളവില്‍ പിടിച്ചെടുത്തു.
ലഹരിക്കടത്ത്, വില്പന, ഉപയോഗം എന്നിവ തടയുന്നതിന് സ്റ്റേഷന് പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരിക്കേസില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.
District News
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി രംഗത്ത്. പോലീസുമായി കൈകോർത്ത് ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്താൻ പോകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
നാളെ ഉച്ചകഴിഞ്ഞ് 2.45ന് ആലപ്പുഴ കാർമൽ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നിത്തല പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഓപ്പറേഷൻ തൂഫാൻ ഓഫീസർ ഇൻ-ചാർജ് പുട്ട വിമലാദിത്യ പങ്കെടുക്കും.
Kerala
കോട്ടയം: സംസ്ഥാനത്തെ മദ്യലഹരി മാഫിയായുടെ വേരറക്കുന്നതിനു വേണ്ടി പോലീസ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആരംഭിച്ച ഓപ്പറേഷന് തൂഫാന് ദീപികയുടെ പിന്തുണ.
ദീപിക ഐക്കണ്‍സ് ഓഫ് സക്സസ് പ്രകാശനം ചെയ്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടുമാണ് ഓപ്പറേഷന് തൂഫാന് ദീപികയുടെ പിന്തുണ പ്രഖ്യാപിച്ചത്.
ദീപിക ബാലസഖ്യത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരേയുള്ള പോരാട്ടമായ കിക്ക് ഔട്ട് പദ്ധതിയുടെ തുടര്‍ച്ചയായി തൂഫാനു പിന്തുണ പ്രഖ്യാപിക്കുന്ന സമ്മേളനം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു.
ദീപികയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച മന്ത്രി രമേശ് ചെന്നിത്തല മയക്കുമരുന്നിനെതിരേയുളള തൂഫാന് ഒരു വിട്ടുവീഴ്ചയുമില്ലെന്നും മയക്കു മരുന്നു ലോബിയുടെ അവസാന വേരും അറത്തതിനു ശേഷമേ പദ്ധതി അവസാനിപ്പിക്കുകയുള്ളൂവെന്നും പറഞ്ഞു.
ഓപ്പറേഷന് തൂഫാന് തുടങ്ങിയതോടെ മദ്യമയക്കുമരുന്ന് ലോബി കച്ചവടം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു സര്‍ക്കാരിന്റെ ആരംഭത്തില്‍ നടത്തുന്ന പൊടിക്കൈയാണെന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ ഒരു വീട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും സര്‍ക്കാരിന്റെ അഞ്ചു വര്‍ഷവും തൂഫാന് തുടരുമെന്നും മന്ത്രി പറഞ്ഞു. തൂഫാന് കേസിലൂടെ പിടിയിലാകുന്നവരെ കാപ്പാ ചുമത്താനും അവരുടെ സ്വത്ത് കണ്ടെത്താനും പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
തൊടുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴയിൽ പരിശോധന നടത്തി പോലീസ്. തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ആണ് പരിശോധന നടത്തിയത്.
ഇന്ന് രാത്രി 9.30 ഓടെയാണ് പരിശോധന നടന്നത്. സ്റ്റാൻഡിലുണ്ടായിരുന്ന ബസുകളിൽ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വാരാന്ത്യത്തോടനുബന്ധിച്ചായിരുന്നു പരിശോധന.
ഇന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പോലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘം പിടിയിലായത്.
ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കാക്കശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരെയാണ് രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു നാലുപേരുടെയും താമസം. എംഡിഎംഎ ഉപയോഗിച്ച ശേഷമാണ് ഇവർ തൃശൂരിലേയ്ക്ക് യാത്രതിരിച്ചത് വഴിമധ്യേ വാണിയംപാറയിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു.
Leader Page
ലഹരിമാഫിയയുടെ രാജ്യാന്തര ശൃംഖലകളെ വേരോടെ പിഴുതെറിയാന്‍ കേരളത്തിന്റെ മണ്ണില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന, സമാനതകളില്ലാത്ത നാര്‍ക്കോ വേട്ടയാണ് ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ട്. പതിവായി കാണാറുള്ള മയക്കുമരുന്ന് റെയ്ഡ് എന്നതിനപ്പുറം, ‘ഓപ്പറേഷന് തൂഫാന്’ ഭാരതത്തിന്റെ ക്രമസമാധാന ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ദൗത്യമായി മാറിക്കൊണ്ടിരിക്കുന്നത് അതിന്റെ അസാധാരണമായ വേഗം, പഴുതടച്ച സമഗ്രത, കൃത്യത, പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം എന്നിവയുടെ സംയോജനംകൊണ്ടാണ്.
ആഭ്യന്തരം, എക്സൈസ്, റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങി വിഭിന്നങ്ങളായ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമാവധി ശേഷിയും ഇന്റലിജന്‍സ് വിവരങ്ങളും ഒരൊറ്റ ശൃംഖലയിലേക്ക് പങ്കുവച്ചുകൊണ്ട് നടത്തുന്ന ഈ സംയുക്ത പടയോട്ടം ഭരണനിര്‍വഹണ രംഗത്തെ ഒരു പുതിയ മാതൃകയായി തുടരുകയാണ്.
ശക്തമായ നിയമപാലനവും ബോധവത്കരണവും അതിജീവന പിന്തുണയും ഒരുപോലെ ഉറപ്പുവരുത്തുന്ന സമഗ്ര കാഴ്ചപ്പാടാണ് ഈ വന്‍ ദൗത്യത്തെ ആദ്യഘട്ടത്തില്‍ മികവുറ്റതാക്കിയത്. ലഹരിയുടെ ഉറവിടങ്ങളിലേക്ക് വിട്ടുവീഴ്ചയില്ലാത്ത കടന്നാക്രമണം നടത്തുന്ന "തൂഫാന് സ്ട്രൈക്കും’ പൊതുജനങ്ങളെ നാടിന്റെ കാവലാളാക്കുന്ന "തൂഫാന് വാരിയേഴ്സും' ലഹരിയുടെ കെണിയില്‍ അകപ്പെട്ട മക്കളെ കൈപിടിച്ചുയര്‍ത്തുന്ന "തൂഫാന് കെയറും’ ഒരേപോലെ സജീവമായപ്പോള്‍ അസാധ്യമെന്നു കരുതിയത് സാധ്യമായി. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും എംഎൽഎമാരുടെ നേതൃത്വത്തില്‍ "തൂഫാന് ജനസഭ’ സംഘടിപ്പിക്കും. ആദ്യ തൂഫാന് ജനസഭ ഇന്നലെ എറണാകുളത്ത് നടന്നു.
"ഓപ്പറേഷന് തൂഫാന്’ ആരംഭിച്ച് കൃത്യമായ ഇടവേളകള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും ഔദ്യോഗിക സൂചികകള്‍ വലിയ തോതില്‍ താഴേക്ക് പതിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേവലം 21 ദിവസത്തില്‍ 3657 കേസ്, 3931 അറസ്റ്റ് എന്നിവ നടന്നു. സധൈര്യം ലഹരിയുടെ വേരുകളിലേക്ക് നേരിട്ടു കത്തിവച്ചപ്പോള്‍ കേരളം രാജ്യത്തിന് ഒരു മാതൃകകൂടിയാണ് കാഴ്ചവയ്ക്കുന്നത്.
കരയിലോ കടലിലോ വിമാനത്താവളങ്ങളിലോ വച്ച് ഒരൊറ്റ പരിശോധനയില്‍ വലിയ അളവ് മയക്കുമരുന്ന് പിടികൂടുന്ന പതിവ് രീതികളില്‍നിന്നു വ്യത്യസ്തമായി, ഒരു ജനവാസ മേഖല കേന്ദ്രീകരിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകളും അറസ്റ്റുകളും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന റിയൽ ടൈം-ഓൺ ഗ്രൗണ്ട്-ആന്റി നാർക്കോട്ടിക് മിഷനായി "ഓപ്പറേഷന് തൂഫാന്' പുതിയ ചരിത്രം കുറിക്കുകയാണ്.
ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഒളിച്ചു താമസിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമാഫിയാ തലവന്മാരായ വിദേശ പൗരന്മാരെപ്പോലും അതിര്‍ത്തി കടന്നുചെന്ന് പൂട്ടാന്‍ നമ്മുടെ ദൗത്യത്തിന് സാധിച്ചിട്ടുണ്ട്. കുക്കറിലും ചോക്ലേറ്റിലും ഒളിപ്പിച്ച മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. ഒടുവില്‍ ഒരു ഇടവേളയെടുക്കാന്‍ ഈ മരണത്തിന്റെ വ്യാപാരികള്‍ തീരുമാനിക്കുന്നിടത്ത് എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
ഈ മൗനം താത്കാലികമാണെന്ന് നമ്മളും തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ വ്യാപ്തി കൂടുതല്‍ വര്‍ധിപ്പിച്ചുകൊണ്ടും, ഓപ്പറേഷന് തൂഫാന് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
വിമാനത്താവളങ്ങള്‍ , തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്രസുരക്ഷാ ഏജന്‍സികളിലേക്കും, സിആര്‍പിഎഫ് പോലുള്ള കേന്ദ്ര സേനകളിലേക്കും ഈ ദൗത്യം വ്യാപിപ്പിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ ഈ അടിയുറച്ച കൂട്ടായ്മയിലൂടെ ലഹരിയുടെ പ്രധാനപ്രവേശന കവാടങ്ങളെല്ലാം പൂര്‍ണമായി അടയ്ക്കാനും നാര്‍ക്കോ മാഫിയയുടെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കാനുമാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്.
ലഹരിക്കെതിരേയുള്ള ഈ പടയോട്ടത്തില്‍ കേരള പോലീസിനൊപ്പം ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ വലുപ്പച്ചെറുപ്പമില്ലാതെ, പ്രായഭേദമന്യേ ഒരൊറ്റ മനസോടെ അണിനിരക്കുന്ന തൂഫാന് വാരിയേഴ്സായി. പൊതുജനങ്ങളുടെ ഈ ജാഗ്രതക്കണ്ണുകള്‍ നിയമപാലകര്‍ക്ക് കരുത്തായി. ഭരണകൂടത്തിന്റെ ആജ്ഞാശക്തിയും ജനങ്ങളുടെ വലുപ്പച്ചെറുപ്പമില്ലാത്ത ഈ സജീവ പങ്കാളിത്തവും ഒന്നുചേരുമ്പോള്‍, ഭാരതം കണ്ടതില്‍വച്ച് ഏറ്റവും വലിയ ജനകീയ പ്രതിരോധ മുന്നേറ്റമായി ഓപ്പറേഷനായി "തൂഫാന് ദി നാര്‍ക്കോ ഹണ്ട്' മാറിക്കഴിഞ്ഞു.
സാധാരണ റെയ്ഡുകള്‍ മയക്കുമരുന്നിന്റെ വിപണിയെ താത്കാലികമായി മാത്രം തടസപ്പെടുത്തുമ്പോള്‍, ഓപ്പറേഷന് തൂഫാന് അതിന്റെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കുകയാണു ചെയ്യുന്നത്. ലഹരിക്കെതിരേയുള്ള ഈ മഹാപോരാട്ടത്തില്‍ അണിചേര്‍ന്നിട്ടുള്ള പ്രബുദ്ധരായ കേരള ജനതയ്ക്ക് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കായി, ലഹരിമുക്തമായ ഒരു നവകേരളം പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതുവരെ ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുതന്നെ പോകും.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയില്‍. എറണാകുളം കളമശേരിയില്‍ വച്ചാണ് ആസാം സ്വദേശിയായ ജിലൂല്‍ ഹഖിനെ തൃക്കാക്കര ഡാന്‍സാഫ് സംഘം പിടികൂടിയത്.
5 കിലോ കഞ്ചാവും 8.24 ഗ്രാം ബ്രൗണ്‍ ഷുഗറും ഇയാളില്‍ നിന്നും പിടികൂടി. ഇന്നലെ രാത്രിയാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് ബ്രൗണ്‍ ഷുഗറും പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയില്‍ ആയിരുന്നു. അതേസമയം, ഓപ്പറേഷന് തൂഫാനില്‍ ലഹരി സംഘത്തിലെ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കുടുങ്ങുന്നത്.
തെരഞ്ഞെടുപ്പും പെരുന്നാളും കഴിഞ്ഞ് മയക്കുമരുന്നുമായി എത്തുന്ന അന്യസംസ്ഥാനക്കാരെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ പോലീസ് പിടികൂടുകയാണ്. പോലീസ് പരിശോധനയെ തുടര്‍ന്ന് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തൊഴിലാളികള്‍ എക്സൈസിന്റെ പിടിയില്‍ ആയിരുന്നു.
Kerala
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരി നിര്‍മാര്‍ജന പദ്ധതി ഒാപ്പറേഷൻ തൂഫാന് എന്നതിനു സർവപിന്തുണയും നൽകുമെന്ന് കെസിബിസി. പാലാരിവട്ടം പിഒസിയിൽ നടന്നുവന്ന കെസിബിസി സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരളത്തിലെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി പൂർണമായി സഹകരിക്കും.
ഉജ്വലവിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രിസഭയ്ക്കു കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍ പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങളെയും കെസിബിസി അഭിനന്ദിച്ചു.
വയനാട് - വിലങ്ങാട് പുനരധിവാസം
കെസിബിസിയുടെ വയനാട് - വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിൽ എണ്‍പത് വീടുകൾ തീർത്തു. 180 ഭവനങ്ങള്‍ നിർമിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പദ്ധതിക്ക് സഹായമേകിയ കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്‍, സന്യാസസമൂഹങ്ങള്‍, സംഘടനകള്‍, നിരവധി സുമനസുകള്‍ തുടങ്ങിവയ്ക്കു മെത്രാൻസമിതി നന്ദി പറഞ്ഞു.
ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട്
കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവതരമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.
മുനമ്പം ജനതയ്ക്ക് നീതി
മുനമ്പം ജനതയുടെ ഭൂസ്വത്തിനു മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കണം.
ആശുപത്രികളിലെ സമരങ്ങൾ
സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതന നിരക്കിനേക്കാള്‍ കൂടിയ വേതനം നല്കുന്ന കത്തോലിക്കാ ആശുപത്രികളില്‍, ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുർബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിനു നേതൃത്വം നല്കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്കരണം ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.
സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കണം. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്കരണത്തിന്റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരി നോട് അഭ്യര്‍ഥിച്ചു. ആശുപത്രികളിലെ മിന്നല്‍ പണിമുടക്കുകള്‍ വഴി നൂറുകണക്കിനു രോഗികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
വന്യമൃഗശല്യം
പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. ജനങ്ങളുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയാറാകണം.
തീരദേശം, മല്‍സ്യത്തൊഴിലാളികള്‍
ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. അവരുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം.
മലയോര പ്രദേശങ്ങളും കര്‍ഷകരും
മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിർമിതികള്‍ക്കു പോലും നിയമതടസം തുടങ്ങിയ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.
കേരളകത്തോലിക്കാ മെത്രാന് സമിതിയുടെ വര്‍ഷകാലസമ്മേളനം കഴിഞ്ഞ രണ്ടു മുതലാണ് കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്നത്. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര് പങ്കെടുത്തു. ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്കന്‍ വര്‍ഷാചരണത്തിന്റെ പശ്ചാത്തലത്തിൽ മെത്രാന്മാര് സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.