പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായുള്ള റാലിയും സമ്മേളനവും ഇന്നു രാവിലെ 10.30ന് പായിപ്പാട്ട് നടക്കും. പായിപ്പാട് കൊച്ചുപള്ളി ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന റാലി സുന്ദരിപ്പടി ജംഗ്ഷനില്‍ എത്തുമ്പോള്‍ തുറന്ന ജീപ്പില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കുചേരും. പായിപ്പാട് ടൗണ്‍ചുറ്റി റാലി നക്ഷത്ര ഓഡിറ്റോറിയത്തില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ആമുഖ സന്ദേശം നല്‍കും. പരിപാടിയില്‍ നാനൂറ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേര് പങ്കെടുക്കും. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ലഹരിവിരുദ്ധ സന്ദേശം നല്‍കും.
എംഎല്‍എമാരായ വര്‍ഗീസ് മാമ്മന്‍, നാട്ടകം സുരേഷ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ചങ്ങനാശേരി നഗരസഭാ ചെയര്മാന് ജോമി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്. സുനിലാകുമാരി, മോട്ടി മുല്ലശേരി, സുനിമോള്‍ ചാക്കോ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇതരസംസ്ഥാന തൊഴിലാളികള്‍
ഇവിടെ എത്തിയിട്ട് രണ്ടു പതിറ്റാണ്ട്
ചങ്ങനാശേരി: ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധ നേടിയ നാടാണ് പായിപ്പാട്. ബംഗാളികള്‍ തിങ്ങിവസിക്കുന്നതിനാല് പായിപ്പാട് മിനി ബംഗാളെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വാസകേന്ദ്രമാണ് പായിപ്പാടും പരിസര പ്രദേശങ്ങളും. രാവിലെയും വൈകുന്നേരങ്ങളിലും പായിപ്പാട് കവല ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് നിബിഡമാകുക പതിവാണ്.
വിവിധ ക്യാമ്പുകളില്‍ താമസിക്കുന്ന ഇവര്‍ പായിപ്പാട് കവലയിലെത്തിയാണ് തൊഴിലിനായി വിവിധ സ്ഥലങ്ങളിലേക്കു ബസുകളിലും മറ്റു വാഹനങ്ങളിലും കയറി പോകുന്നത്.ബംഗാളുകാരാണ് കൂടുതലെങ്കിലും ഹരിയാന, ബീഹാര്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഇവിടെയുണ്ട്. 2005ല്‍ നൂറോളം ബംഗാളികളാണ് ഇവിടെയുണ്ടായിരുന്നത്. ഇവിടെ തൊഴിലും കൂലിയും കൂടുതല്‍ ലഭിച്ചോടെ ഇവര്‍ സ്വന്തക്കാരെയും നാട്ടുകാരെയും പായിപ്പാട്ടേക്ക് എത്തിച്ചു.
2015ടെ പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളുടെ എണ്ണം പതിനായിരം വരെ എത്തിയതായാണ് കണക്ക്. പായിപ്പാട് കൂടാതെ തൃക്കൊടിത്താനം, തെങ്ങണ, മാമ്മൂട്, വാകത്താനം പ്രദേശങ്ങളിലെ വിവിധ ക്യാമ്പുകളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ വന്‍തോതില്‍ താമസിക്കുന്നുണ്ട്.
പേരുദോഷവും
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനല്‍, കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങള്‍ കടന്നുകൂടി സ്വൈരജീവിതത്തിനു പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ പായിപ്പാട്ടും പരിസരങ്ങളിലും നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടായി. പായിപ്പാട് പഞ്ചായത്തും തൃക്കൊടിത്താനം പോലീസും നിയന്ത്രണങ്ങളുമായി രംഗത്തെത്തി.
ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരുടെ രേഖകള്‍ ശേഖരിക്കുന്നതിന് പഞ്ചായത്തും പോലീസും നപടികള്‍ ആരംഭിച്ചതോടെ സ്വന്തം നാട്ടിലേക്കു പോയ പലരും മടങ്ങിയെത്താന്‍ വിമുഖത കാട്ടി. ഇവരുടെ ക്യാമ്പുകളില്‍നിന്നും വന്‍തോതില്‍ കഞ്ചാവ്, എംഡിഎംഎ, നിരോധിത പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ പിടികൂടുകയും ചില തൊഴിലാളികള്‍ ലഹരി കേസുകളില്‍ കുടുങ്ങുകയും ചെയ്തു. ഇവര്‍ക്കിടയില്‍ കടന്നുകൂടിയ ബംഗ്ലാദേശികളും സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളായി.
കോവിഡ് ലോക് ഡൗണ്‍ പ്രഖ്യാപിച്ച 2021ല്‍ തൊഴിലും ആഹാരവും ഇല്ലാതെ വന്നപ്പോള്‍ നാട്ടിലേക്കു മടങ്ങണമെന്ന് തൊഴിലാളികള്‍ നിര്‍ബന്ധം പിടിച്ചു. ഇതിനു തടസം നേരിട്ടപ്പോള്‍ അയ്യായിരത്തോളം വരുന്ന തൊഴിലാളികള്‍ പായിപ്പാട് കവല ഉപരോധിച്ചത് വലിയ വാര്‍ത്തയാകുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുകയും ചെയ്തു. സ്പെഷല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി ഇവരെ നാട്ടിലേക്ക് കയറ്റിവിട്ടു. ലോക് ഡൗണ്‍ പിന്‍വലിച്ചപ്പോഴാണ് ഇവര്‍ തിരികെയെത്തിയത്.
പായിപ്പാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ 110 ക്യാമ്പുകളിലായി മൂവായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഇപ്പോഴുള്ളതെന്നാണ് ലേബര്‍ ക്യാമ്പ് ഓണേഴ്സ് അസോസിയേഷന്റെ കണക്കുകളില്‍ പറയുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Toofan