കാട്ടുപോത്തിന്റെ ആക്രമണത്തിൽ കാലിന് പരിക്കേറ്റ ബിജുമോൻ
മുണ്ടക്കയം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ നേരെ കാട്ടുപോത്ത് പാഞ്ഞടുത്തു. ബൈക്കിൽ നിന്നു വീണ് യുവാവിന് പരിക്ക്. പുഞ്ചവയൽ ഇഞ്ചക്കുഴി ഇടലപുര ബിജുമോനാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി ഒന്പതോടുകൂടിയായിരുന്നു സംഭവം. മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ബിജുമോൻ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വീടിന് തൊട്ട് സമീപം യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്നു വീണ് യുവാവിന്റെ കാലിന് പരിക്കേറ്റു.
ബൈക്കിനും കേടുപാട് സംഭവിച്ചു. തലനാരീഴയ്ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നു ബിജുമോൻ രക്ഷപ്പെട്ടത്. ഉടൻതന്നെ വനം വകുപ്പ് അധികാരികളെ വിവരം അറിയിക്കുകയും രാത്രി ഉദ്യോഗസ്ഥരെത്തി ഇവരുടെ വാഹനത്തിൽ തന്നെ യുവാവിനെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. 24 മണിക്കൂറും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രദേശത്ത് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രദേശത്ത് പ്രവർത്തന രഹിതമായി കിടക്കുന്ന സോളാർ ഫെൻസിംഗ് വളരെ വേഗത്തിൽ പ്രവർത്തനക്ഷമമാക്കുന്നതിനും തീരുമാനിച്ചതയും അധികൃതർ അറിയിച്ചു.
വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി പാക്കാനം ഇഞ്ചക്കുഴി മേഖല
സാധാരണക്കാരായ കുടുംബങ്ങൾ അധിവസിക്കുന്ന പുഞ്ചവയൽ - പാക്കാനം, ഇഞ്ചക്കുഴി ഭാഗത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രദേശവാസിയുടെ വളർത്തു നായയെ പുലി പിടികൂടിയിരുന്നു. വനവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും പിന്നീട് തുടർ നടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുമുമ്പും പ്രദേശവാസികളുടെ വളർത്തു നായയെ പുലി പിടികൂടിയിരുന്നു. കൂടാതെ പ്രദേശത്ത് കാട്ടുപോത്ത്, കാട്ടുപന്നി, കരടി, കടുവ അടക്കമുള്ളവ പതിവായി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആറുമാസങ്ങൾക്കു മുമ്പ് പ്രദേശത്ത് ആന കിടങ്ങുകൾ നിർമിച്ചതോടെ വന്യമൃഗ ശല്യത്തിന് നേരിയ ആശ്വാസമായിരുന്നു.
എന്നാൽ കനത്ത മഴയിൽ ആന കിടങ്ങുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോസിട്ട് വെള്ം ഒഴുക്കി കളഞ്ഞിരുന്നു. ഇരുവശങ്ങളും വനത്താൽ ചുറ്റപ്പെട്ട ഇഞ്ചക്കുഴി ഭാഗത്തെ പ്രവർത്തന രഹിതമായ സോളാർ ഫെൻസിംഗ് പൂർണ തോതിൽ പ്രവർത്തനസജ്ജമാക്കിയാൽ ഒരു പരിധിവരെ മേഖലയിലെ വന്യമൃഗ ശല്യം കുറയ്ക്കുവാൻ കഴിയും.
Tags : wild buffalo attack young man injured mundakayam