Kerala
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
തൂഫാൻ ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ആയിരുന്നു യോഗം.
കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരും ചേർന്നുള്ള വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നതിനുള്ള സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കാനാണ് ലക്ഷ്യം.
ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗങ്ങളിൽ മയക്കുമരുന്ന് എത്തുന്നത് തടഞ്ഞ് കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാനെ തുടർന്ന് മയക്കുമരുന്ന് കടത്തുകാർ പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനിലും കൊറിയറിലുമായി ലഹരിമരുന്ന് എത്തുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ ഒരു മരുന്നും വിതരണം ചെയ്യാൻ പാടില്ല.
ക്യാൻസർ മരുന്നുവരെ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങി ലഹരി ഉപയോഗിക്കുന്നവർ ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ ഷോപ്പ് ഉടമകൾ ജാഗ്രത പുലർത്തണം. ഇതുസംബന്ധിച്ചു ആരോഗ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ സംയുക്തമായി ഓപ്പറേഷൻ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്.
സാദിഖിന്റെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി. മുൻപ് പിടികൂടിയ ലഹരി പാർട്ടി ഡീലർ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു.
Kerala
തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം കഞ്ചാവും മയക്കുമരുന്നും കേരളത്തിലേക്ക് എത്തുന്നതു തടയാൻ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗം 10നു ചേരും.
മയക്കുമരുന്നിനെതിരേ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടാണ് മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം കേരളം വിളിച്ചുചേർക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗവും കടൽ മാർഗവും കഞ്ചാവും മയക്കു മരുന്നും എത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതു തടയാനാവശ്യമായ മാർഗരേഖയുണ്ടാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാർ എത്തിച്ചേരാമെന്ന് അറിയിച്ചിട്ടുണ്ട്. അസൗകര്യമുണ്ടെങ്കിൽ പ്രതിനിധികളെ അയയ്ക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തിൽ പങ്കെടുക്കും.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാൻ ഓപറേഷൻ തൂഫാനിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
35 ആശുപത്രികളിൽ ലഹരി മുക്ത കേന്ദ്രങ്ങൾ ഒരുക്കും. ആൾക്കഹോളിക് അനോണിമിസ് പോലെ നാർകോട്ടിക് അനോണിമിസ് അത്യാവശ്യമാണെന്നും അപു ജോണ്‍ ജോസഫിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.
Kerala
കല്‍പ്പറ്റ: ഓപ്പറേഷന് തൂഫാന് ദി നര്‍ക്കോ ഹണ്ടിന്റെ ഭാഗമായി വയനാട്ടില്‍ ഒരു മാസത്തിനിടെ 135 കേസുകളില്‍ അറസ്റ്റിലായത് 148 പേര്. ജൂണ്‍ ഒന്ന് മുതല്‍ 30 വരെ ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളിലാണ് ഇത്രയും അറസ്റ്റ് നടന്നത്.
നിരോധിത പുകയില ഉത്പന്നങ്ങള്‍ കൈവശം വച്ചതിനും വില്പന നടത്തിയതിനും 66 പേരെ പിടികൂടി. മാനന്തവാടിയിലും തിരുനെല്ലിയിലും കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. 110.267 ഗ്രാം എംഡിഎംഎ, എട്ട് കിലോ ഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് നിറച്ച 101 സിഗരറ്റ് എന്നിവ ഇക്കാലയളവില്‍ പിടിച്ചെടുത്തു.
ലഹരിക്കടത്ത്, വില്പന, ഉപയോഗം എന്നിവ തടയുന്നതിന് സ്റ്റേഷന് പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരിക്കേസില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.
District News
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി രംഗത്ത്. പോലീസുമായി കൈകോർത്ത് ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്താൻ പോകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
നാളെ ഉച്ചകഴിഞ്ഞ് 2.45ന് ആലപ്പുഴ കാർമൽ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നിത്തല പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഓപ്പറേഷൻ തൂഫാൻ ഓഫീസർ ഇൻ-ചാർജ് പുട്ട വിമലാദിത്യ പങ്കെടുക്കും.
Kerala
കോട്ടയം: സംസ്ഥാനത്തെ മദ്യലഹരി മാഫിയായുടെ വേരറക്കുന്നതിനു വേണ്ടി പോലീസ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആരംഭിച്ച ഓപ്പറേഷന് തൂഫാന് ദീപികയുടെ പിന്തുണ.
ദീപിക ഐക്കണ്‍സ് ഓഫ് സക്സസ് പ്രകാശനം ചെയ്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടുമാണ് ഓപ്പറേഷന് തൂഫാന് ദീപികയുടെ പിന്തുണ പ്രഖ്യാപിച്ചത്.
ദീപിക ബാലസഖ്യത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരേയുള്ള പോരാട്ടമായ കിക്ക് ഔട്ട് പദ്ധതിയുടെ തുടര്‍ച്ചയായി തൂഫാനു പിന്തുണ പ്രഖ്യാപിക്കുന്ന സമ്മേളനം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു.
ദീപികയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച മന്ത്രി രമേശ് ചെന്നിത്തല മയക്കുമരുന്നിനെതിരേയുളള തൂഫാന് ഒരു വിട്ടുവീഴ്ചയുമില്ലെന്നും മയക്കു മരുന്നു ലോബിയുടെ അവസാന വേരും അറത്തതിനു ശേഷമേ പദ്ധതി അവസാനിപ്പിക്കുകയുള്ളൂവെന്നും പറഞ്ഞു.
ഓപ്പറേഷന് തൂഫാന് തുടങ്ങിയതോടെ മദ്യമയക്കുമരുന്ന് ലോബി കച്ചവടം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു സര്‍ക്കാരിന്റെ ആരംഭത്തില്‍ നടത്തുന്ന പൊടിക്കൈയാണെന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ ഒരു വീട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും സര്‍ക്കാരിന്റെ അഞ്ചു വര്‍ഷവും തൂഫാന് തുടരുമെന്നും മന്ത്രി പറഞ്ഞു. തൂഫാന് കേസിലൂടെ പിടിയിലാകുന്നവരെ കാപ്പാ ചുമത്താനും അവരുടെ സ്വത്ത് കണ്ടെത്താനും പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
തൊടുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴയിൽ പരിശോധന നടത്തി പോലീസ്. തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ആണ് പരിശോധന നടത്തിയത്.
ഇന്ന് രാത്രി 9.30 ഓടെയാണ് പരിശോധന നടന്നത്. സ്റ്റാൻഡിലുണ്ടായിരുന്ന ബസുകളിൽ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വാരാന്ത്യത്തോടനുബന്ധിച്ചായിരുന്നു പരിശോധന.
ഇന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പോലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘം പിടിയിലായത്.
ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കാക്കശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരെയാണ് രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു നാലുപേരുടെയും താമസം. എംഡിഎംഎ ഉപയോഗിച്ച ശേഷമാണ് ഇവർ തൃശൂരിലേയ്ക്ക് യാത്രതിരിച്ചത് വഴിമധ്യേ വാണിയംപാറയിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു.
Leader Page
ലഹരിമാഫിയയുടെ രാജ്യാന്തര ശൃംഖലകളെ വേരോടെ പിഴുതെറിയാന്‍ കേരളത്തിന്റെ മണ്ണില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന, സമാനതകളില്ലാത്ത നാര്‍ക്കോ വേട്ടയാണ് ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ട്. പതിവായി കാണാറുള്ള മയക്കുമരുന്ന് റെയ്ഡ് എന്നതിനപ്പുറം, ‘ഓപ്പറേഷന് തൂഫാന്’ ഭാരതത്തിന്റെ ക്രമസമാധാന ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ദൗത്യമായി മാറിക്കൊണ്ടിരിക്കുന്നത് അതിന്റെ അസാധാരണമായ വേഗം, പഴുതടച്ച സമഗ്രത, കൃത്യത, പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം എന്നിവയുടെ സംയോജനംകൊണ്ടാണ്.
ആഭ്യന്തരം, എക്സൈസ്, റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങി വിഭിന്നങ്ങളായ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമാവധി ശേഷിയും ഇന്റലിജന്‍സ് വിവരങ്ങളും ഒരൊറ്റ ശൃംഖലയിലേക്ക് പങ്കുവച്ചുകൊണ്ട് നടത്തുന്ന ഈ സംയുക്ത പടയോട്ടം ഭരണനിര്‍വഹണ രംഗത്തെ ഒരു പുതിയ മാതൃകയായി തുടരുകയാണ്.
ശക്തമായ നിയമപാലനവും ബോധവത്കരണവും അതിജീവന പിന്തുണയും ഒരുപോലെ ഉറപ്പുവരുത്തുന്ന സമഗ്ര കാഴ്ചപ്പാടാണ് ഈ വന്‍ ദൗത്യത്തെ ആദ്യഘട്ടത്തില്‍ മികവുറ്റതാക്കിയത്. ലഹരിയുടെ ഉറവിടങ്ങളിലേക്ക് വിട്ടുവീഴ്ചയില്ലാത്ത കടന്നാക്രമണം നടത്തുന്ന "തൂഫാന് സ്ട്രൈക്കും’ പൊതുജനങ്ങളെ നാടിന്റെ കാവലാളാക്കുന്ന "തൂഫാന് വാരിയേഴ്സും' ലഹരിയുടെ കെണിയില്‍ അകപ്പെട്ട മക്കളെ കൈപിടിച്ചുയര്‍ത്തുന്ന "തൂഫാന് കെയറും’ ഒരേപോലെ സജീവമായപ്പോള്‍ അസാധ്യമെന്നു കരുതിയത് സാധ്യമായി. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും എംഎൽഎമാരുടെ നേതൃത്വത്തില്‍ "തൂഫാന് ജനസഭ’ സംഘടിപ്പിക്കും. ആദ്യ തൂഫാന് ജനസഭ ഇന്നലെ എറണാകുളത്ത് നടന്നു.
"ഓപ്പറേഷന് തൂഫാന്’ ആരംഭിച്ച് കൃത്യമായ ഇടവേളകള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും ഔദ്യോഗിക സൂചികകള്‍ വലിയ തോതില്‍ താഴേക്ക് പതിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേവലം 21 ദിവസത്തില്‍ 3657 കേസ്, 3931 അറസ്റ്റ് എന്നിവ നടന്നു. സധൈര്യം ലഹരിയുടെ വേരുകളിലേക്ക് നേരിട്ടു കത്തിവച്ചപ്പോള്‍ കേരളം രാജ്യത്തിന് ഒരു മാതൃകകൂടിയാണ് കാഴ്ചവയ്ക്കുന്നത്.
കരയിലോ കടലിലോ വിമാനത്താവളങ്ങളിലോ വച്ച് ഒരൊറ്റ പരിശോധനയില്‍ വലിയ അളവ് മയക്കുമരുന്ന് പിടികൂടുന്ന പതിവ് രീതികളില്‍നിന്നു വ്യത്യസ്തമായി, ഒരു ജനവാസ മേഖല കേന്ദ്രീകരിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകളും അറസ്റ്റുകളും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന റിയൽ ടൈം-ഓൺ ഗ്രൗണ്ട്-ആന്റി നാർക്കോട്ടിക് മിഷനായി "ഓപ്പറേഷന് തൂഫാന്' പുതിയ ചരിത്രം കുറിക്കുകയാണ്.
ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഒളിച്ചു താമസിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമാഫിയാ തലവന്മാരായ വിദേശ പൗരന്മാരെപ്പോലും അതിര്‍ത്തി കടന്നുചെന്ന് പൂട്ടാന്‍ നമ്മുടെ ദൗത്യത്തിന് സാധിച്ചിട്ടുണ്ട്. കുക്കറിലും ചോക്ലേറ്റിലും ഒളിപ്പിച്ച മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. ഒടുവില്‍ ഒരു ഇടവേളയെടുക്കാന്‍ ഈ മരണത്തിന്റെ വ്യാപാരികള്‍ തീരുമാനിക്കുന്നിടത്ത് എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
ഈ മൗനം താത്കാലികമാണെന്ന് നമ്മളും തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ വ്യാപ്തി കൂടുതല്‍ വര്‍ധിപ്പിച്ചുകൊണ്ടും, ഓപ്പറേഷന് തൂഫാന് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
വിമാനത്താവളങ്ങള്‍ , തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്രസുരക്ഷാ ഏജന്‍സികളിലേക്കും, സിആര്‍പിഎഫ് പോലുള്ള കേന്ദ്ര സേനകളിലേക്കും ഈ ദൗത്യം വ്യാപിപ്പിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ ഈ അടിയുറച്ച കൂട്ടായ്മയിലൂടെ ലഹരിയുടെ പ്രധാനപ്രവേശന കവാടങ്ങളെല്ലാം പൂര്‍ണമായി അടയ്ക്കാനും നാര്‍ക്കോ മാഫിയയുടെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കാനുമാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്.
ലഹരിക്കെതിരേയുള്ള ഈ പടയോട്ടത്തില്‍ കേരള പോലീസിനൊപ്പം ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ വലുപ്പച്ചെറുപ്പമില്ലാതെ, പ്രായഭേദമന്യേ ഒരൊറ്റ മനസോടെ അണിനിരക്കുന്ന തൂഫാന് വാരിയേഴ്സായി. പൊതുജനങ്ങളുടെ ഈ ജാഗ്രതക്കണ്ണുകള്‍ നിയമപാലകര്‍ക്ക് കരുത്തായി. ഭരണകൂടത്തിന്റെ ആജ്ഞാശക്തിയും ജനങ്ങളുടെ വലുപ്പച്ചെറുപ്പമില്ലാത്ത ഈ സജീവ പങ്കാളിത്തവും ഒന്നുചേരുമ്പോള്‍, ഭാരതം കണ്ടതില്‍വച്ച് ഏറ്റവും വലിയ ജനകീയ പ്രതിരോധ മുന്നേറ്റമായി ഓപ്പറേഷനായി "തൂഫാന് ദി നാര്‍ക്കോ ഹണ്ട്' മാറിക്കഴിഞ്ഞു.
സാധാരണ റെയ്ഡുകള്‍ മയക്കുമരുന്നിന്റെ വിപണിയെ താത്കാലികമായി മാത്രം തടസപ്പെടുത്തുമ്പോള്‍, ഓപ്പറേഷന് തൂഫാന് അതിന്റെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കുകയാണു ചെയ്യുന്നത്. ലഹരിക്കെതിരേയുള്ള ഈ മഹാപോരാട്ടത്തില്‍ അണിചേര്‍ന്നിട്ടുള്ള പ്രബുദ്ധരായ കേരള ജനതയ്ക്ക് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കായി, ലഹരിമുക്തമായ ഒരു നവകേരളം പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതുവരെ ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുതന്നെ പോകും.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയില്‍. എറണാകുളം കളമശേരിയില്‍ വച്ചാണ് ആസാം സ്വദേശിയായ ജിലൂല്‍ ഹഖിനെ തൃക്കാക്കര ഡാന്‍സാഫ് സംഘം പിടികൂടിയത്.
5 കിലോ കഞ്ചാവും 8.24 ഗ്രാം ബ്രൗണ്‍ ഷുഗറും ഇയാളില്‍ നിന്നും പിടികൂടി. ഇന്നലെ രാത്രിയാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് ബ്രൗണ്‍ ഷുഗറും പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയില്‍ ആയിരുന്നു. അതേസമയം, ഓപ്പറേഷന് തൂഫാനില്‍ ലഹരി സംഘത്തിലെ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കുടുങ്ങുന്നത്.
തെരഞ്ഞെടുപ്പും പെരുന്നാളും കഴിഞ്ഞ് മയക്കുമരുന്നുമായി എത്തുന്ന അന്യസംസ്ഥാനക്കാരെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ പോലീസ് പിടികൂടുകയാണ്. പോലീസ് പരിശോധനയെ തുടര്‍ന്ന് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തൊഴിലാളികള്‍ എക്സൈസിന്റെ പിടിയില്‍ ആയിരുന്നു.
Kerala
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരി നിര്‍മാര്‍ജന പദ്ധതി ഒാപ്പറേഷൻ തൂഫാന് എന്നതിനു സർവപിന്തുണയും നൽകുമെന്ന് കെസിബിസി. പാലാരിവട്ടം പിഒസിയിൽ നടന്നുവന്ന കെസിബിസി സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരളത്തിലെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി പൂർണമായി സഹകരിക്കും.
ഉജ്വലവിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രിസഭയ്ക്കു കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍ പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങളെയും കെസിബിസി അഭിനന്ദിച്ചു.
വയനാട് - വിലങ്ങാട് പുനരധിവാസം
കെസിബിസിയുടെ വയനാട് - വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിൽ എണ്‍പത് വീടുകൾ തീർത്തു. 180 ഭവനങ്ങള്‍ നിർമിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പദ്ധതിക്ക് സഹായമേകിയ കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്‍, സന്യാസസമൂഹങ്ങള്‍, സംഘടനകള്‍, നിരവധി സുമനസുകള്‍ തുടങ്ങിവയ്ക്കു മെത്രാൻസമിതി നന്ദി പറഞ്ഞു.
ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട്
കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവതരമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.
മുനമ്പം ജനതയ്ക്ക് നീതി
മുനമ്പം ജനതയുടെ ഭൂസ്വത്തിനു മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കണം.
ആശുപത്രികളിലെ സമരങ്ങൾ
സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതന നിരക്കിനേക്കാള്‍ കൂടിയ വേതനം നല്കുന്ന കത്തോലിക്കാ ആശുപത്രികളില്‍, ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുർബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിനു നേതൃത്വം നല്കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്കരണം ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.
സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കണം. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്കരണത്തിന്റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരി നോട് അഭ്യര്‍ഥിച്ചു. ആശുപത്രികളിലെ മിന്നല്‍ പണിമുടക്കുകള്‍ വഴി നൂറുകണക്കിനു രോഗികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
വന്യമൃഗശല്യം
പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. ജനങ്ങളുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയാറാകണം.
തീരദേശം, മല്‍സ്യത്തൊഴിലാളികള്‍
ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. അവരുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം.
മലയോര പ്രദേശങ്ങളും കര്‍ഷകരും
മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിർമിതികള്‍ക്കു പോലും നിയമതടസം തുടങ്ങിയ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.
കേരളകത്തോലിക്കാ മെത്രാന് സമിതിയുടെ വര്‍ഷകാലസമ്മേളനം കഴിഞ്ഞ രണ്ടു മുതലാണ് കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്നത്. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര് പങ്കെടുത്തു. ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്കന്‍ വര്‍ഷാചരണത്തിന്റെ പശ്ചാത്തലത്തിൽ മെത്രാന്മാര് സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.