ലഹരിമാഫിയയുടെ രാജ്യാന്തര ശൃംഖലകളെ വേരോടെ പിഴുതെറിയാന്‍ കേരളത്തിന്റെ മണ്ണില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന, സമാനതകളില്ലാത്ത നാര്‍ക്കോ വേട്ടയാണ് ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ട്. പതിവായി കാണാറുള്ള മയക്കുമരുന്ന് റെയ്ഡ് എന്നതിനപ്പുറം, ‘ഓപ്പറേഷന് തൂഫാന്’ ഭാരതത്തിന്റെ ക്രമസമാധാന ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ദൗത്യമായി മാറിക്കൊണ്ടിരിക്കുന്നത് അതിന്റെ അസാധാരണമായ വേഗം, പഴുതടച്ച സമഗ്രത, കൃത്യത, പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം എന്നിവയുടെ സംയോജനംകൊണ്ടാണ്.
ആഭ്യന്തരം, എക്സൈസ്, റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങി വിഭിന്നങ്ങളായ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമാവധി ശേഷിയും ഇന്റലിജന്‍സ് വിവരങ്ങളും ഒരൊറ്റ ശൃംഖലയിലേക്ക് പങ്കുവച്ചുകൊണ്ട് നടത്തുന്ന ഈ സംയുക്ത പടയോട്ടം ഭരണനിര്‍വഹണ രംഗത്തെ ഒരു പുതിയ മാതൃകയായി തുടരുകയാണ്.
ശക്തമായ നിയമപാലനവും ബോധവത്കരണവും അതിജീവന പിന്തുണയും ഒരുപോലെ ഉറപ്പുവരുത്തുന്ന സമഗ്ര കാഴ്ചപ്പാടാണ് ഈ വന്‍ ദൗത്യത്തെ ആദ്യഘട്ടത്തില്‍ മികവുറ്റതാക്കിയത്. ലഹരിയുടെ ഉറവിടങ്ങളിലേക്ക് വിട്ടുവീഴ്ചയില്ലാത്ത കടന്നാക്രമണം നടത്തുന്ന "തൂഫാന് സ്ട്രൈക്കും’ പൊതുജനങ്ങളെ നാടിന്റെ കാവലാളാക്കുന്ന "തൂഫാന് വാരിയേഴ്സും' ലഹരിയുടെ കെണിയില്‍ അകപ്പെട്ട മക്കളെ കൈപിടിച്ചുയര്‍ത്തുന്ന "തൂഫാന് കെയറും’ ഒരേപോലെ സജീവമായപ്പോള്‍ അസാധ്യമെന്നു കരുതിയത് സാധ്യമായി. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും എംഎൽഎമാരുടെ നേതൃത്വത്തില്‍ "തൂഫാന് ജനസഭ’ സംഘടിപ്പിക്കും. ആദ്യ തൂഫാന് ജനസഭ ഇന്നലെ എറണാകുളത്ത് നടന്നു.
"ഓപ്പറേഷന് തൂഫാന്’ ആരംഭിച്ച് കൃത്യമായ ഇടവേളകള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും ഔദ്യോഗിക സൂചികകള്‍ വലിയ തോതില്‍ താഴേക്ക് പതിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേവലം 21 ദിവസത്തില്‍ 3657 കേസ്, 3931 അറസ്റ്റ് എന്നിവ നടന്നു. സധൈര്യം ലഹരിയുടെ വേരുകളിലേക്ക് നേരിട്ടു കത്തിവച്ചപ്പോള്‍ കേരളം രാജ്യത്തിന് ഒരു മാതൃകകൂടിയാണ് കാഴ്ചവയ്ക്കുന്നത്.
കരയിലോ കടലിലോ വിമാനത്താവളങ്ങളിലോ വച്ച് ഒരൊറ്റ പരിശോധനയില്‍ വലിയ അളവ് മയക്കുമരുന്ന് പിടികൂടുന്ന പതിവ് രീതികളില്‍നിന്നു വ്യത്യസ്തമായി, ഒരു ജനവാസ മേഖല കേന്ദ്രീകരിച്ച് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകളും അറസ്റ്റുകളും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന റിയൽ ടൈം-ഓൺ ഗ്രൗണ്ട്-ആന്റി നാർക്കോട്ടിക് മിഷനായി "ഓപ്പറേഷന് തൂഫാന്' പുതിയ ചരിത്രം കുറിക്കുകയാണ്.
ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഒളിച്ചു താമസിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമാഫിയാ തലവന്മാരായ വിദേശ പൗരന്മാരെപ്പോലും അതിര്‍ത്തി കടന്നുചെന്ന് പൂട്ടാന്‍ നമ്മുടെ ദൗത്യത്തിന് സാധിച്ചിട്ടുണ്ട്. കുക്കറിലും ചോക്ലേറ്റിലും ഒളിപ്പിച്ച മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. ഒടുവില്‍ ഒരു ഇടവേളയെടുക്കാന്‍ ഈ മരണത്തിന്റെ വ്യാപാരികള്‍ തീരുമാനിക്കുന്നിടത്ത് എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
ഈ മൗനം താത്കാലികമാണെന്ന് നമ്മളും തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിന്റെ വ്യാപ്തി കൂടുതല്‍ വര്‍ധിപ്പിച്ചുകൊണ്ടും, ഓപ്പറേഷന് തൂഫാന് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
വിമാനത്താവളങ്ങള്‍ , തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്രസുരക്ഷാ ഏജന്‍സികളിലേക്കും, സിആര്‍പിഎഫ് പോലുള്ള കേന്ദ്ര സേനകളിലേക്കും ഈ ദൗത്യം വ്യാപിപ്പിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ ഈ അടിയുറച്ച കൂട്ടായ്മയിലൂടെ ലഹരിയുടെ പ്രധാനപ്രവേശന കവാടങ്ങളെല്ലാം പൂര്‍ണമായി അടയ്ക്കാനും നാര്‍ക്കോ മാഫിയയുടെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കാനുമാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്.
ലഹരിക്കെതിരേയുള്ള ഈ പടയോട്ടത്തില്‍ കേരള പോലീസിനൊപ്പം ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ വലുപ്പച്ചെറുപ്പമില്ലാതെ, പ്രായഭേദമന്യേ ഒരൊറ്റ മനസോടെ അണിനിരക്കുന്ന തൂഫാന് വാരിയേഴ്സായി. പൊതുജനങ്ങളുടെ ഈ ജാഗ്രതക്കണ്ണുകള്‍ നിയമപാലകര്‍ക്ക് കരുത്തായി. ഭരണകൂടത്തിന്റെ ആജ്ഞാശക്തിയും ജനങ്ങളുടെ വലുപ്പച്ചെറുപ്പമില്ലാത്ത ഈ സജീവ പങ്കാളിത്തവും ഒന്നുചേരുമ്പോള്‍, ഭാരതം കണ്ടതില്‍വച്ച് ഏറ്റവും വലിയ ജനകീയ പ്രതിരോധ മുന്നേറ്റമായി ഓപ്പറേഷനായി "തൂഫാന് ദി നാര്‍ക്കോ ഹണ്ട്' മാറിക്കഴിഞ്ഞു.
സാധാരണ റെയ്ഡുകള്‍ മയക്കുമരുന്നിന്റെ വിപണിയെ താത്കാലികമായി മാത്രം തടസപ്പെടുത്തുമ്പോള്‍, ഓപ്പറേഷന് തൂഫാന് അതിന്റെ വിതരണ ശൃംഖലയുടെയും സാമ്പത്തിക സ്രോതസിന്റെയും നട്ടെല്ലൊടിക്കുകയാണു ചെയ്യുന്നത്. ലഹരിക്കെതിരേയുള്ള ഈ മഹാപോരാട്ടത്തില്‍ അണിചേര്‍ന്നിട്ടുള്ള പ്രബുദ്ധരായ കേരള ജനതയ്ക്ക് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കായി, ലഹരിമുക്തമായ ഒരു നവകേരളം പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതുവരെ ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുതന്നെ പോകും.
Tags : Toofan narco bust India has ever seen