കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലഹരി നിര്‍മാര്‍ജന പദ്ധതി ഒാപ്പറേഷൻ തൂഫാന്‍ എന്നതിനു സർവപിന്തുണയും നൽകുമെന്ന് കെസിബിസി. പാലാരിവട്ടം പിഒസിയിൽ നടന്നുവന്ന കെസിബിസി സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരളത്തിലെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങൾ ഈ പരിപാടിയുമായി പൂർണമായി സഹകരിക്കും.
ഉജ്വലവിജയം നേടി അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രിസഭയ്ക്കു കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍ പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങളെയും കെസിബിസി അഭിനന്ദിച്ചു.
വയനാട് - വിലങ്ങാട് പുനരധിവാസം
കെസിബിസിയുടെ വയനാട് - വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിൽ എണ്‍പത് വീടുകൾ തീർത്തു. 180 ഭവനങ്ങള്‍ നിർമിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. പദ്ധതിക്ക് സഹായമേകിയ കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്‍, സന്യാസസമൂഹങ്ങള്‍, സംഘടനകള്‍, നിരവധി സുമനസുകള്‍ തുടങ്ങിവയ്ക്കു മെത്രാൻസമിതി നന്ദി പറഞ്ഞു.
ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്
കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവതരമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.
മുനമ്പം ജനതയ്ക്ക് നീതി
മുനമ്പം ജനതയുടെ ഭൂസ്വത്തിനു മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കണം.
ആശുപത്രികളിലെ സമരങ്ങൾ
സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതന നിരക്കിനേക്കാള്‍ കൂടിയ വേതനം നല്‍കുന്ന കത്തോലിക്കാ ആശുപത്രികളില്‍, ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുർബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിനു നേതൃത്വം നല്‍കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്‌കരണം ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.
സര്‍ക്കാരിന്‍റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കണം. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്‌കരണത്തിന്‍റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരി നോട് അഭ്യര്‍ഥിച്ചു. ആശുപത്രികളിലെ മിന്നല്‍ പണിമുടക്കുകള്‍ വഴി നൂറുകണക്കിനു രോഗികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
വന്യമൃഗശല്യം
പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. ജനങ്ങളുടെ പക്ഷത്തുനിന്നു തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയാറാകണം.
തീരദേശം, മല്‍സ്യത്തൊഴിലാളികള്‍
ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. അവരുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം.
മലയോര പ്രദേശങ്ങളും കര്‍ഷകരും
മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിർമിതികള്‍ക്കു പോലും നിയമതടസം തുടങ്ങിയ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.
കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം കഴിഞ്ഞ രണ്ടു മുതലാണ് കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്നത്. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുത്തു. ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്‍റെ പശ്ചാത്തലത്തിൽ മെത്രാന്മാര്‍ സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
Tags : KCBC Toofan narcotics catholic church