തിരുവനന്തപുരം: ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് ഉണ്ടാക്കിയ നിയമങ്ങളെല്ലാം കോണ്‍ഗ്രസ് അധികാരത്തിലേറിയാൽ റദ്ദാക്കുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനകീയ ചർച്ച ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുന്നതും, സുസ്ഥിര വികസനത്തിനും ക്ഷേമത്തിനുമുള്ള വഴികാട്ടിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. ഭാഷാ ന്യൂനപക്ഷങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണത്തെക്കുറിച്ച് അതിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രകടനപത്രിക ഉറപ്പ് നൽകുന്നു. ഭരണത്തിലെത്തുന്പോൾ പ്രകടനപത്രികയെക്കുറിച്ച് മറക്കുന്ന രാഷ്്ട്രീയ പാർട്ടികളുള്ള നാട്ടിൽ സാന്പത്തിക, സാമൂഹിക, വ്യവസായ, ശാസ്ത്ര സാങ്കേതിക മേഖലകളുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതാണിത്.
സ്ത്രീകൾ, തൊഴിലാളികൾ, യുവാക്കൾ, അവഗണിക്കപ്പെട്ടവർ, നീതി നിഷേധിക്കപ്പെട്ടവർ, പാർശ്വവത്കരിക്കപ്പെട്ടവർ തുടങ്ങിയവരെയെല്ലാം പരിഗണിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്ക്കു രാജ്യത്താകെ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പൗരത്വനിയമം റദ്ദാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് കോണ്‍ഗ്രസിനു വ്യക്തമായ പ്ലാനിംഗ് ഉണ്ട്. എന്നാൽ ഇന്നു ജനങ്ങൾക്കുവേണ്ടി ഒരു പ്ലാനിംഗും ഇല്ലാതെ കോർപറേറ്റുകൾക്കുവേണ്ടി പ്രോജക്ടുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് മോദി സർക്കാർ. എറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളെയും ജനങ്ങളെയും അവർ പരിഗണിക്കുന്നില്ല. സാമൂഹിക അസന്തുലിതാവസ്ഥ അവരുടെ പരിഗണനാവിഷയമല്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല അധ്യക്ഷത വഹിച്ചു.
കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ, കെപിസിസി വൈസ് പ്രസിഡന്റ് എൻ. ശക്തൻ, ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, രാഷ്്ട്രീയകാര്യ സമിതി സമിതിയംഗം വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജി.എസ് ബാബു, ജി. സുബോധൻ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.