തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചു തീവ്ര ന്യൂനമർദമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തീവ്രന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് ’ടൗട്ടെ’ ചുഴലിക്കാറ്റായി മാറിയേക്കും. മ്യാൻമറാണ് ചുഴലിക്കാറ്റിനു പേരു നൽകിയിരിക്കുന്നത്. നിലവിൽ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാൽ വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാകുമെന്നും സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരത്തും പാലക്കാട്ടും യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഒടുവിൽ വിവരം ലഭിക്കുന്പോൾ അമിനി ദ്വീപ് തീരത്തുനിന്നും ഏകദേശം 30 കിലോമീറ്റർ തെക്ക്- തെക്കു പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്തുനിന്ന് 320 കിലോമീറ്റർ പടിഞ്ഞാറ്-തെക്കു പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുന്പോൾ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇതു ശക്തിപ്രാപിച്ച് ഒരു ചുഴലിക്കാറ്റായും മാറുമെന്നും ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം
കൊച്ചി: എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളായ ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. വടക്കേ ചെല്ലാനത്തു വീട്ടിലേക്കു വെള്ളം കയറുന്നതു തടയാനുള്ള ശ്രമത്തിനിടെ ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു. വലിയപറമ്പില്‍ വി.വി. ആന്റണിയാണു (65) മരിച്ചത്.
ചെല്ലാനം പഞ്ചായത്തില്‍ മറുവാക്കാട്, ബസാര്‍, കമ്പനിപ്പടി, തെക്കേ ചെല്ലാനം എന്നിവിടങ്ങളിലാണു വലിയതോതില്‍ കടല്‍ കരയിലേക്ക് കയറിയത്. നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കടല്‍ പ്രഷുബ്ധമായ വൈപ്പിന്‍ തീരങ്ങളിൽ പ്രളയ സമാനമായ സ്ഥിതിയാണ്. എടവനക്കാട്, നായരമ്പലം, കുഴുപ്പിള്ളി, ഞാറക്കല്‍ പഞ്ചായത്തുകളില്‍ 750 ഓളം വീടുകളില്‍ വെള്ളം കയറി.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
തിരുവനന്തപുരം: അതിതീവ്ര മഴ തുടരുകയാണെങ്കിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം, വെള്ളക്കെട്ട് മലയോര മേഖലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. കടൽക്ഷോഭവും തുടരും. ജനങ്ങളെ മാറ്റിത്താമസിപ്പിക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിച്ചുതുടങ്ങി. ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശമനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളും റവന്യു വകുപ്പും ചേർന്നു തയാറാക്കുന്ന സുരക്ഷിത ക്യാന്പുകളിലേക്ക് അധികൃതരുടെ നിർദേശം ലഭിക്കുന്ന മുറയ്ക്കു മാറണം.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ കേന്ദ്ര-സംസ്ഥാന സേനകൾ സജ്ജമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒൻപതു സംഘങ്ങളെ മുൻകരുതലായി വിന്യസിച്ചു. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിലവിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുള്ളത്.
കരസേനയുടെ ഒരു ടീമിനെ കാസർഗോട്ടും രണ്ടു ടീമുകളെ കണ്ണൂരും വിന്യസിച്ചു. കരസേനയുടെ രണ്ടു സംഘങ്ങൾ തിരുവനന്തപുരത്ത് സ്റ്റാൻഡ് ബൈ ആയി സജ്ജമാണ്.
ഒരു എൻജിനിയറിംഗ് ടാസ്ക് ഫോഴ്സ് ബംഗളുരുവിലും വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും തയാറായി നിൽക്കുന്നു. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. തുടർവിവരങ്ങൾ യഥാസമയം ജനങ്ങളെ അറിയിക്കും. നിർദേശങ്ങൾ കർശനമായി പാലിക്കണം.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റികളുടെ കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾഫ്രീ നന്പറിൽ ഇഒസിയുമായി ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.