ന്യൂഡൽഹി: നിയമസംവിധാനത്തെ തകർക്കാൻ ചില വിഭാഗങ്ങൾ ശ്രമങ്ങൾ നടത്തുന്നതിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി റിട്ടയേർഡ് ജഡ്ജിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തെഴുതി.
രാഷ്ട്രീയലക്ഷ്യങ്ങളോടെ നീതിന്യായ വ്യവസ്ഥിതിക്കുമേലെ കൃത്യമായ കണക്കുകൂട്ടലോടെ സമ്മർദം ചെലുത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ബാഹ്യ ഇടപെടൽ നടത്തുന്നുണ്ടെന്നും ഇതിൽ ചീഫ് ജസ്റ്റീസിന്റെ ഇടപെടൽ ആവശ്യമാണെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
രാഷ്ട്രീയ നേട്ടങ്ങളും വ്യക്തിതാത്പര്യങ്ങളും ലക്ഷ്യംവച്ച് നിയമസംവിധാനത്തിനുമേൽ നടത്തുന്ന ഇടപെടലുകൾ പൊതുജനങ്ങളിൽ നിയമസംവിധാനത്തോടുള്ള വിശ്വാസ്യത കുറയ്ക്കുമെന്നും കത്തിൽ പറയുന്നു.
ജുഡീഷറിയെ സംരക്ഷിക്കണം. ജുഡീഷറിയെ തകർക്കാനുള്ള ശ്രമങ്ങൾക്ക് തടയിടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ചില കോടതി വിധികൾ മാത്രം പുകഴ്ത്തുകയും എന്നാൽ ചിലത് ഇകഴ്ത്തുകയും ചെയ്യുന്നത് ജുഡീഷറിയിൽ ജനങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള താത്പര കക്ഷികളുടെ ശ്രമമാണെന്ന് കത്തിൽ പരാമർശിക്കുന്നുണ്ട്.
അടിസ്ഥാനരഹിതമായ ചില സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ തങ്ങൾക്കനുകൂലമായ കോടതിവിധികൾ ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കത്തിൽ വിമർശിക്കുന്നു.
മുൻ സുപ്രീംകോടതി ജഡ്ജിമാരായ ദീപക് വർമ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എം.ആർ. ഷാ, കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ എന്നിവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, സിക്കിം, ഝാർഖണ്ഡ്, മുംബൈ, അലഹബാദ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് ഹൈക്കോടതികളിലെ മുൻ ജഡ്ജിമാരും ഒപ്പുവച്ചവരിൽ ഉൾപ്പെടുന്നു.
നിയമസംവിധാനത്തിനുമേലുള്ള രാഷ്ട്രീയ ഇടപെടൽ ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അടക്കം അറുനൂറോളം അഭിഭാഷകർ ചീഫ് ജസ്റ്റീസിന് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് വിരമിച്ച 21 ജഡ്ജിമാരുടെ കത്ത് ചീഫ് ജസ്റ്റീസിനു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.