ന്യൂഡൽഹി: ജനസംഖ്യയിലെ കുതിച്ചുചാട്ടത്തോടൊപ്പം വനിതാ സംവരണ നിയമം നടപ്പാക്കുകകൂടി ചെയ്യുന്പോൾ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം അപ്പാടെ മാറും. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ കേരളത്തിന് ലോക്സഭാ സീറ്റുകളുടെ എണ്ണം 20ൽ നിന്ന് 19 ആയി കുറയുന്പോൾ, നിലവിൽ തന്നെ 80 സീറ്റുകളുള്ള യുപിയിൽ നിന്നുള്ള എംപിമാരുടെ എണ്ണം 128 ആയി കൂടും. രാജ്യത്തെ മൊത്തം ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 753 ആയി ഉയരും.
2026ൽ നടപ്പാക്കുമെന്നു പാർലമെന്റിൽ പ്രഖ്യാപിച്ച പുതിയ സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള വിടവ് കൂടും. പാർലമെന്റിലും കേന്ദ്രസർക്കാരിലും യുപി, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ് അടക്കമുള്ള ഹിന്ദി സംസ്ഥാനങ്ങൾക്കു വൻ മേധാവിത്വം ലഭിക്കുന്നതോടെ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അവഗണന വീണ്ടും കൂടുമെന്ന ആശങ്കയും ചെറുതല്ല. കേരളത്തിൽതന്നെ ജനസംഖ്യ കൂടിവരുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് അടക്കമുള്ള വടക്കൻ ജില്ലകളിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം വീണ്ടും കൂടുകയും കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ അടക്കമുള്ള തെക്കൻ ജില്ലകളിൽ ഒരു സീറ്റെങ്കിലും കുറയുകയും ചെയ്യും.
കേരളം ഒഴികെ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരുടെ എണ്ണം കൂടുമെങ്കിലും ഉത്തരേന്ത്യയിലെ എംപിമാരുടെ വർധനയുമായി തട്ടിച്ചുനോക്കുന്പോൾ പിന്നിലാകും. പാർലമെന്റിലെ പ്രാതിനിധ്യത്തിന്റെയും കേന്ദ്രസർക്കാരിലെ സ്വാധീനത്തിന്റെയും കാര്യത്തിൽ ദക്ഷിണേന്ത്യയെ കൂടുതൽ പിന്നോട്ടു തള്ളുന്നതാകും ഭാവി.
2026ൽ ഇന്ത്യയിലെ മൊത്തം ജനസംഖ്യ 142 കോടിയാകും. ഇക്കാര്യത്തിൽ ചൈനയെ മറികടന്ന ഇന്ത്യക്ക് 2030 വരെയെങ്കിലും ജനസംഖ്യ കൂടുമെന്നാണു പ്രതീക്ഷ. പാർലമെന്റ് പാസാക്കി 10 വർഷത്തിനകം നടപ്പാക്കേണ്ട വനിതാ സംവരണം പ്രാബല്യത്തിലാകുന്നതിനു മുന്പായി പുതിയ കനേഷുമാരിയും തുടർന്ന് മണ്ഡല പുനർവിഭജനവും നടപ്പാക്കും. കോവിഡിന്റെ പേരിൽ നടത്താതെപോയ കഴിഞ്ഞ സെൻസസിനു പകരമാകും 2026ലെ ജനസംഖ്യാ കണക്കെടുപ്പ്.
ജൂണിൽ പൂർത്തിയാകുന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം സെൻസസും അതിർത്തിനിർണയവും നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ സെപ്റ്റംബർ 20ന് ലോക്സഭയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പാർലമെന്റിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഉണ്ടാകുന്ന വടക്ക് -തെക്ക് വിഭജനവും വൈരുധ്യവും പരിഹരിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
സംവരണം നടപ്പിലാകുന്നതോടെ ലോക്സഭയിൽ ചുരുങ്ങിയത് 181 വനിതാ എംപിമാർ ഉണ്ടാകും. 1977നു ശേഷം ലോക്സഭയിലെ എംപിമാരുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കും. ജനസംഖ്യ കൂടുന്നതോടെ മണ്ഡല പുനർവിഭജനത്തിലും അതിന്റെ മാറ്റങ്ങൾ അനിവാര്യമാണ്. സെൻസസിനു ശേഷം ഡീലിമിറ്റേഷൻ കമ്മീഷൻ രാഷ്ട്രപതി രൂപീകരിക്കും. സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിമാർ അംഗങ്ങളായിരിക്കും. കമ്മീഷന്റെ തീരുമാനത്തെ വെല്ലുവിളിക്കാനാവില്ല. തെരഞ്ഞെടുപ്പു കമ്മീഷനുമായി ചേർന്നാകും ഈ കമ്മീഷന്റെ പ്രവർത്തനം.
1952, 1963, 1973, 2002 വർഷങ്ങളിലാണ് മുന്പ് മണ്ഡല പുനർനിർണയത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചത്. 1981ലെയും 1991ലെയും സെൻസസിനു ശേഷം മണ്ഡല പുനർവിഭജനം ഉണ്ടായില്ല. 2001ലെ സെൻസസിനു പിന്നാലെ 2002ൽ ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിച്ചെങ്കിലും സീറ്റുകളും എണ്ണം വർധിപ്പിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.