ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 96.9 കോടി വോട്ടർമാരുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കന്നിവോട്ടർമാരുടെയും സ്ത്രീ വോട്ടർമാരുടെയും എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. 1952ലെ ആദ്യ തെരഞ്ഞെടുപ്പിനുശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്.
നാമനിർദേശപത്രിക സമർപ്പിക്കുന്ന അവസാന തീയതി വരെ വോട്ടർപട്ടിക പുതുക്കാൻ അവസരം ഉണ്ടായിരിക്കേ ഈ കണക്കുകൾ ഇനിയും കൂടാനാണ് സാധ്യത. 2019ൽ 91.2 കോടി വോട്ടർമാരായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇത്തവണ 6.25 ശതമാനം കൂടുതൽ വോട്ടർമാരാണുള്ളത്.
വോട്ട് വിഹിതത്തിൽ ഉയർന്ന നിരക്ക്
2024 ജൂലൈ ഒന്നിന് ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിലെത്തുമെന്നാണ് യുണൈറ്റഡ് നേഷൻസ് വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റസിന്റെ കണക്ക്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ ജനസംഖ്യയുടെ 67 ശതമാനം പേർക്ക് വോട്ടവകാശമുണ്ട്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. ജനസംഖ്യയിൽ വന്ന വർധന വോട്ട് വിഹിതത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.
1989ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ വോട്ട് രേഖപ്പെടുത്താനുള്ള കുറഞ്ഞ പ്രായപരിധി 21ൽ നിന്ന് 18 ആക്കി കുറച്ചു. അന്ന് ജനംഖ്യയുടെ 60 ശതമാനത്തോളം പേർക്ക് വോട്ടവകാശമുണ്ടായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിലാണ് വോട്ടർമാരുടെ എണ്ണം 60 ശതമാനത്തിനു മുകളിൽ എത്തുന്നത്. 2019ൽ ഇത് 65 ശതമാനമായി. 2014നുശേഷം മൊത്തം ജനസംഖ്യയിൽ 18 വയസിന് താഴെയുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വോട്ടർ ജനസംഖ്യ അനുപാതം വിവിധ സംസ്ഥാനങ്ങളിൽ
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും 1991നെ അപേക്ഷിച്ച് വോട്ടർ ജനസംഖ്യ അനുപാതത്തിൽ കാര്യമായ വർധന 2024 ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ട്. വോട്ടർ ജനസംഖ്യ അനുപാതത്തിൽ ഏറ്റവും കൂടുതൽ വർധന ആന്ധ്രാപ്രദേശിലാണ്, 16.5 ശതമാനം.
പശ്ചിമ ബംഗാളിലും കർണാടകയിൽ യഥാക്രമം 15.4, 14.7 എന്നീ നിലയിലാണ്. ഏറ്റവും കുറവ് ബിഹാറിലാണ് 2.1 ശതമാനം. പഞ്ചാബിൽ 3.9, രാജസ്ഥാനിൽ 4.5 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ 7.9 ശതമാനം വർധനയുണ്ട്.
സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടി
വോട്ടർമാരുടെ ലിംഗാനുപാതം 1000 പുരുഷൻമാർക്ക് 948 സ്ത്രീകൾ എന്നനിലയിലാണ്. 1971 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 1971 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് ഈ കണക്ക് ലഭ്യമാണ്. 1971ൽ ലിംഗാനുപാതം 910 ആയിരുന്നു. 2019ൽ 926 ആയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടർമാരുടെ ലിംഗാനുപാതത്തിൽ വർധന ഉണ്ടായതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
നാഗാലാൻഡ്, തെലുങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, മേഘാലയ, അരുണാചൽപ്രദേശ്, തമിഴ്നാട്, ഗോവ, മിസോറാം, കേരളം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും വോട്ടർമാരുടെ ലിംഗാനുപാതം 1000 ത്തിന് മുകളിലാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറഞ്ഞനിരക്ക്.
1.9 ശതമാനം കന്നി വോട്ടർമാർ
ആകെ വോട്ടർമാരിൽ 1.9 ശതമാനം പേർ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നവരാണ്. 1.82 കോടി കന്നിവോട്ടർമാർ ഇത്തവണ തെരഞ്ഞെടുപ്പ് പട്ടികയിൽ പേര് ചേർത്തതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
2019ൽ ഇത് 1.51 കോടിയായിരുന്നു, ആകെ വോട്ടർമാരുടെ 1.71 ശതമാനം. ജാർഖണ്ഡിലാണ് കന്നിവോട്ടർമാർ കൂടുതലുള്ളത്, സംസ്ഥാനത്തെ വോട്ടർമാരിൽ മൂന്ന് ശതമാനം. ഏറ്റവും കുറവ് കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, നാഗാലാൻഡ് സംസ്ഥാനങ്ങളിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.