അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Tuesday, March 19, 2024 6:19 AM IST
ടെൽ അവീവ്: ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ 20 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധിപേരെ കസ്റ്റഡിയിലെടുത്തുവെന്നും സൈന്യം അറിയിച്ചു.
രോഗികളും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളും തിങ്ങിപ്പാർക്കുന്ന ഈ ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശത്ത് സൈനികർ വ്യോമാക്രമണങ്ങൾ നടത്തി. “ഓപ്പറേഷനിൽ 200-ലധികം ഭീകരരെ ഞങ്ങൾ അറസ്റ്റ് ചെയ്തു, അവർ നിലവിൽ അന്വേഷണത്തിലാണ്.” ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഹമാസ് ആഭ്യന്തര സുരക്ഷാ ഓർഗനൈസേഷനിലെ പ്രത്യേക പ്രവർത്തനങ്ങളുടെ തലവൻ ഫയ്ഖ് അൽ-മഭൂഹും ഉൾപ്പെടുന്നു.
ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശത്തെ കെട്ടിടങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തുകയും കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പടെ നൂറുകണക്കിനാളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യുന്നത് കണ്ടുവെന്ന് ഒരു എഎഫ്പി പത്രപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, വടക്കൻ ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിലെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ വളരെ ആശങ്കാകുലരാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സിൽ കുറിച്ചു. ആശുപത്രികൾ ഒരിക്കലും യുദ്ധക്കളമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.