നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
Friday, March 29, 2024 12:59 AM IST
ന്യൂഡൽഹി: നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ സംഘടനയുമായി ബന്ധപ്പെട്ട ഭീകരാക്രമണ ഗൂഢാലോചന കേസിൽ നാല് ഭീകരർക്ക് ജീവപര്യന്തം തടവുശിക്ഷ. മൊഹാലിയിലെ എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
തൊണ്ണൂറുകളിൽ കൊണാട്ട് പ്ലേസിലെ ബോംബ് സ്ഫോടനവും ഡൽഹിയിലെ ചെങ്കോട്ടയിലെ ഗ്രനേഡ് ആക്രമണവും ഉൾപ്പെടെ നിരവധി ഭീകരപ്രവർത്തനങ്ങളുടെ മുഖ്യ സൂത്രധാരനായ കുൽവീന്ദർജീത് സിംഗ് (ഖാൻപൂരിയ) ഉൾപ്പെടെയുള്ളവരെയാണ് കോടതി ശിക്ഷിച്ചത്.
പഞ്ചാബിൽ ആസൂത്രിത കൊലപാതകങ്ങൾ നടത്താനുള്ള ഗൂഢാലോചന ഉൾപ്പെടെ നിരവധി തീവ്രവാദ കേസുകളിലും ഇയാൾ പ്രതിയാണ്. 2019 മുതൽ ഇയാൾ ഒളിവിലായിരുന്നു. 2022 നവംബറിൽ ബാങ്കോക്കിൽ നിന്ന് നാടുകടത്തപ്പെട്ട ഇയാൾ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
ഖാൻപൂരിയയും ഇന്ത്യയിലും വിദേശത്തുമുള്ള ഇയാളുടെ സഹായികളും രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും എൻഐഎ വ്യക്തമാക്കി.