എം.എം വര്‍ഗീസിനെ ചോദ്യംചെയ്ത് ആദായനികുതി വകുപ്പും; ഫോണ്‍ പിടിച്ചെടുത്തു
Saturday, April 6, 2024 1:36 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്ത് ആദായനികുതി വകുപ്പും. കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ഇ.ഡിക്കു പുറമേ ആദായ നികുതി വകുപ്പും വര്‍ഗീസിനെ ചോദ്യംചെയ്തത്.
വർഗീസിന്റെ ഫോണ്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. തൃശൂര്‍ എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ സിപിഎം അക്കൗണ്ടില്‍നിന്ന് വര്‍ഗീസ് ഒരു കോടി രൂപ പിന്‍വലിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതടക്കം അക്കൗണ്ടിലെ ആറുകോടി രൂപയുടെ ആദായനകുതി അടച്ചിട്ടില്ലെനാണ് വകുപ്പ് പറയുന്നത്.
അതേസമയം സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്ന് ചോദ്യം ചെയ്യലിന് എത്തിയ വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ വ്യാഴാഴ്ച സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ബിജുവിനെ ഇഡി എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിലെ സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം നടത്തിയത് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനാണ്.
പലതവണ ആവശ്യപ്പെട്ടിട്ടും ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയില്ല. കുറ്റകൃത്യം മറച്ചുവച്ചത് സിപിഎമ്മിന്റെ അറിവോടെയാണെന്നാണ് ഇഡി കണ്ടെത്തൽ. ഇക്കാര്യത്തില്‍ അടക്കം ഇഡി നേതാക്കളോട് വിശദീകരണം തേടും.
കരുവന്നൂർ ക്രമക്കേടിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിൽ അംഗമായിരുന്നു പി.കെ.ഷാജൻ. നേരത്തെ 26 വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.