"നിയമത്തിന് മുന്നില്‍ തെറ്റുകാര്‍'; അനില്‍ ആന്ണിക്കെതിരേ തെളിവുകളുമായി ടി.ജി. നന്ദകുമാര്‍
Tuesday, April 23, 2024 12:43 PM IST
ന്യൂഡല്‍ഹി: പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരേയുള്ള ആരോപണങ്ങളില്‍ തെളിവുകള്‍ പുറത്ത് വിട്ട് ടി.ജി. നന്ദകുമാര്‍. അനില്‍ പണം വാങ്ങിയെന്ന് തെളിയിക്കാനായി ചിത്രങ്ങളും രേഖകളും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരത്തി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാൻ അനില്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.
പണം കൈമാറിയ സാഗര്‍ രത്ന ഹോട്ടലിന്റെ പുറത്ത് ദുബായി ഡ്യൂട്ടി പെയ്ഡ് കവറുമായി നന്ദകുമാര്‍ നില്‍ക്കുന്നതിന്റെയും കവര്‍ വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. അനില്‍ ആന്റണി നന്ദകുമാറിനെ വിളിച്ചതെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറും പുറത്ത് വിട്ടു.
സ്റ്റാന്‍ഡിംഗ് കോണ്‍സില്‍ ഇന്റർവ്യൂ കോള്‍ ലെറ്റര്‍ പകര്‍പ്പ് കൈയിലുള്ളതായി അദ്ദേഹം പറഞ്ഞു. നിയമനം നടക്കാതെ വന്നപ്പോള്‍ അഞ്ചുതവണയായി പണം തിരിച്ചുനല്‍കിയതായും നന്ദകുമാര്‍ വ്യക്തമാക്കി.
അനിലിന്റെ പുതിയ ഗൂഢസംഘം എന്ന് ആരോപിച്ച് നരേന്ദ്രമോദിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്തുവിട്ടു. സംഘം ഇപ്പോള്‍ എന്‍ഡിഎയ്ക്കൊപ്പമാണെങ്കിലും ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഇവര്‍ അവര്‍ക്കൊപ്പം പോകുമെന്ന് നന്ദകുമാര്‍ പരിഹസിച്ചു.
ഈ മാസം 26ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി തെളിവുകള്‍ പുറത്തുവിടും. തനിക്കെതിരെ കേസ് വന്നാല്‍ കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന് സാക്ഷിയാവുമെന്നും നന്ദകുമാര്‍ പറഞ്ഞു. പണം നല്കിയ താനും സ്വീകരിച്ച അനില്‍ ആന്റണിയും നിയമത്തിന് മുന്നില്‍ തെറ്റുകാരാണെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.