പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി
Thursday, April 25, 2024 1:43 PM IST
കൊച്ചി: പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി നരേന്ദ്ര കുമാറിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അതേസമയം, 20 വര്‍ഷം പരോള്‍ ഉള്‍പ്പടെ ഒരിളവും പ്രതിക്ക് അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
യുപിയിലെ ഫൈസാബാദ് സ്വദേശിയായ നരേന്ദ്ര കുമാറിന് (26) കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഇളച്ചു നൽകിയത്.
വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് ബെഞ്ച് പറഞ്ഞു. എന്നാൽ ഒരു മനുഷ്യനാണ് എന്നതും സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരേ ഉള്ളത് എന്നതും പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.
വധശിക്ഷയ്ക്ക് പുറമെ ഇരട്ട ജീവപര്യന്തവും ഏഴു വർഷം തടവും പിഴയുമായിരുന്നു വിചാരണ കോടതി വിധിച്ച ശിക്ഷ. അപൂര്‍വങ്ങളിൽ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് 2017ൽ വിചാരണ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.
2015 മേയ് 16 ന് പാറമ്പുഴയിൽ ഡ്രൈക്ലീനിംഗ് സ്ഥാപനം നടത്തിയിരുന്ന തുരുത്തേൽക്കവല മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺ ലാൽ (29) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലെ ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നരേന്ദ്ര കുമാർ മോഷണത്തിന് വേണ്ടി മൂവരെയും കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു.
ജോലി സ്ഥലത്തെ പ്രശ്നങ്ങളും മോഷണവുമായിരുന്നു പ്രതിയുടെ ലക്ഷ്യങ്ങളെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിനു ശേഷം നാടുവിട്ട പ്രതിയെ യുപിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.