പാറമടയിൽ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി; നിരവധി വീടുകൾക്ക് കേടുപാട്
Saturday, May 4, 2024 4:37 AM IST
നിർവീര്യമാക്കിയത് വിഷുവിന് പിടികൂടിയ പടക്കങ്ങൾ

അങ്കമാലി: മൂക്കന്നൂര്‍ ദേവഗിരിയില്‍ പ്രവര്‍ത്തിക്കാത്ത പാറമടയിലെ സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍. അടുത്ത കാലത്തൊന്നും പ്രവര്‍ത്തനമില്ലാത്ത പാറമടയില്‍ എങ്ങനെ സ്‌ഫോടനമുണ്ടായി എന്നറിയാതെ പരിഭ്രാന്തരായി നാട്ടുകാര്‍ പാറമടയിലേക്ക് ചെല്ലുമ്പോഴാണ് പോലീസിന്‍റെ നേതൃത്വത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയതാണ് ഉഗ്രസ്‌ഫോടനത്തിന് കാരണമെന്ന് മനസിലായത്.

വിഷുവിന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളാണ് ഇത്തരത്തില്‍ നിര്‍വീര്യമാക്കിയതെന്ന് പറയുന്നു. ഇതോടെ നാട്ടുകാരും പോലീസുകാരുമായി വാദപ്രതിവാദമായി. ജനപ്രതിനിധികള്‍ സംഭവ സ്ഥലത്തെത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും കളക്ടര്‍ വരാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.

ഒടുവിൽ ആലുവ ഡിവൈഎസ്പി, തഹസില്‍ദാര്‍, എഡിഎം എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലത്ത് എത്തി ഉറപ്പുകള്‍ നല്കിയതിന് ശേഷമാണ് പ്രശ്‌നം അവസാനിച്ചത്.
വില്ലേജ് ഓഫീസര്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ കണക്കെടുക്കും.

ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യത ആരായും എന്ന ഉറപ്പില്‍ ജനം പിരിഞ്ഞു. മഞ്ഞിക്കാട് പൂണൂളി വര്‍ഗീസ്, ദേവഗിരി വരയക്കുളം കുര്യച്ചന്‍ തുടങ്ങിയവരുടെ വീടുകള്‍ക്കാണ് സാരമായ കേടുപാടുകള്‍ സംഭവിച്ചത്.

മതിയായ മുന്നറിയിപ്പില്ലാത്ത നടപടി ആയിരുന്നതിനാല്‍, ഭൂമി കുലുക്കമാണെന്നാണ് പലരും ആദ്യം കരുതിയത്. ശാസ്ത്രീയമായി എങ്ങനെ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാം എന്ന് അധികാരികളെ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നായിരുന്നു പൊതുസംസാരം.