കനത്ത മഴയിൽ വീടുകളിൽ വെള്ളംകയറിയ നിലയിൽ
പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങളില്‍ വെളളംകയറിയതുമൂലം കോടികളുടെ നഷ്ടമാണ് റാന്നി മേഖലയില്‍ വ്യാപാരികള്‍ക്കുണ്ടായത്. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം റാന്നി മാമുക്ക് മുതല്‍ ഇട്ടിയപ്പാറ വരെയുള്ള ഭാഗത്തെ ഒട്ടുമിക്ക കടകളെയും നഷ്ടത്തിലാക്കി.
പുളിമുക്ക്, പേട്ട, ചെട്ടിമുക്ക് ഭാഗങ്ങളിലും കടകള്‍ക്ക് നഷ്ടമുണ്ടായി. പലചരക്ക്, സ്റ്റേഷനറി, ബേക്കറി, ഹോട്ടലുകള്‍, പച്ചക്കറി, ഫര്‍ണിച്ചര്‍, സ്വര്‍ണക്കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ചെരിപ്പ് കടകള്‍, തുണിക്കടകള്‍ തുടങ്ങി നഷ്ടമുണ്ടായിട്ടുള്ള കടകളേറെയാണ്.
വില്പനയ്ക്കായി കൊണ്ടുവന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതു കൂടാതെ കടകളിലെ ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. 2018ലും 19ലും നഷ്ടമുണ്ടായ വ്യാപാരസ്ഥാപനങ്ങള്‍ ഇവയിലേറെയും. വീണ്ടും പച്ചപിടിച്ചു വരുമ്പോഴാണ് നഷ്ടം ഉണ്ടായത്.
പമ്പാ തീരത്തെ വീടുകള്‍ക്കും നഷ്ടമുണ്ട്. കിണറുകള്‍, ശൗചാലയങ്ങള്‍ ഇവ നശിച്ചു. ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും നഷ്ടപ്പെട്ടു. വെള്ളത്തോടൊപ്പം എത്തിയ മാലിന്യങ്ങള്‍ വീടുകള്‍ക്കുള്ളില്‍ നിറഞ്ഞിരിക്കുകയാണ്.
ഇതേ സമയം ആറന്മുളയില് സ്ഥിതി രൂക്ഷമായി തുടരുകയാണ്. പമ്പാനദി കരകവിഞ്ഞെത്തിയ വെള്ളം ആറന്മുളയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. വെള്ളം ഇറങ്ങാന്‍ കാലതാമസമുണ്ട്. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതാണ് പ്രധാന കാരണം. ആറന്മുളയിലെ റോഡുകളില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം കയറി കിടക്കുകയാണ്.
ആറന്മുളയില് പമ്പയുടെ തീരത്തെ വീടുകളെല്ലാം വെള്ളത്തിലാണ്. വലിയ വീടുകളുളളവര് മുകള്‍ നിലയിലേക്കും ടെറസിലേക്കുമൊക്കെ താമസം മാറിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിയ വീടുകളിലുളളവര് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുകയാണ്. ആറന്മുള പുഞ്ചയോടു ചേര്‍ന്നുള്ള പ്രദേശങ്ങളൊക്കെ പൂര്‍ണമായി മുങ്ങി ജനജീവിതം താറുമാറായ അവസ്ഥയാണ്, എഴിക്കാട്, നീര്‍വിളാകം പ്രദേശങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാണ്.
അതേസമയം, പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലേക്ക് മന്ത്രി എ.പി. അനില്‍ കുമാര്‍ ഇന്നു ജില്ലയിലെത്തും. രാവിലെ കോഴഞ്ചേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ആറന്മുള, റാന്നി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
Tags : ExtremeWeather FlashFlood Flooding Mudslide Landslide Aranmula WeatherUpdate