തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ വന്പൻ തോൽവിയെത്തുടർന്ന് പാർട്ടിയിൽ വേണ്ട തിരുത്തലുകൾ വരുത്തുമെന്നു പറഞ്ഞ സിപിഎം നേതൃത്വം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സംസ്ഥാനസമിതി യോഗത്തിനുശേഷം പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി.
തോൽവിയെ സംബന്ധിച്ചു പാർട്ടി ഘടകങ്ങളിലെല്ലാം ഉയർന്ന വിമർശനങ്ങളും നിർദേശങ്ങളും നേതാക്കൾ സംസ്ഥാന സമിതിയിൽ അതേ ഗൗരവത്തോടെ അവതരിപ്പിച്ചെങ്കിലും രണ്ടു ദിവസത്തെ യോഗം കഴിഞ്ഞപ്പോൾ അതെല്ലാം ആവിയായി. ഇനി രണ്ടു മാസത്തിനുശേഷം തോൽവി വിശദമായി വീണ്ടും പരിശോധിക്കാമെന്നു പറഞ്ഞു പാർട്ടി നേതൃത്വം തടിതപ്പി. ഇതോടെ തെറ്റുതിരുത്തൽ സിപിഎമ്മിൽ നനഞ്ഞ പടക്കമായി.
തെരഞ്ഞെടുപ്പു തോൽവിയെ സംബന്ധിച്ച് പാർട്ടി ഏരിയ കമ്മിറ്റി വരെയുള്ള ഘടകങ്ങൾ പരിശോധിച്ച കാര്യങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടായി തയാറാക്കുകയും സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുകയും ചെയ്തത്. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് ഗൗരവമായ പരിശോധനയ്ക്ക് ഉതകുന്ന ഒന്നല്ലെന്ന കടുത്ത വിമർശനം സംസ്ഥാന സമിതിയിൽ ഉണ്ടായി.
►►രൂക്ഷവിമർശനം
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിഷ്ക്രിയമാണെന്നും ഇങ്ങനെയൊരു സെക്രട്ടേറിയറ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നുംവരെയുള്ള വിമർശനം നേതാക്കൾ നടത്തി. പക്ഷേ സംസ്ഥാന സമിതിയിൽ മറുപടി പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വിമർശനങ്ങൾ കുറിച്ചെടുത്തല്ലാതെ ഗൗരവമായ മറുപടിക്കു മെനക്കെട്ടില്ല.
ഇടതു സർക്കാരിനെതിരേ വന്ന വിമർശനങ്ങൾക്കു മറുപടി പറയാതെ പാർട്ടി പോളിറ്റ്ബ്യൂറോ അംഗംകൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസ്ഥാന സമിതിയിൽ മൗനിയായി. പാർട്ടി നേതൃയോഗങ്ങളിൽ ആദ്യാവസാനം പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ദേശീയ രാഷ്ട്രീയം മാത്രം പറഞ്ഞു ഡൽഹിക്കു മടങ്ങി. ഇപ്പോൾ പാർട്ടി ബ്രാഞ്ചുകളിൽ തോൽവി സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണ്.
പിണറായി വിജയനും എം.വി.ഗോവിന്ദനും തന്നെയാണ് ഇവിടെയും വിമർശനവിധേയർ. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മുതൽ സംസ്ഥാന നേതാക്കളെവരെ പേരെടുത്തു പറഞ്ഞു ബ്രാഞ്ചുകളിൽ വിമർശിക്കുകയാണ്.
ഒന്നിനും കൊള്ളാത്ത മന്ത്രിമാർ, തലക്കനം മാത്രമുള്ള ജില്ലാ നേതാക്കൾ, ചാനൽ മൈക്കുകൾ കാണുന്പോൾ നിലതെറ്റി സംസാരിക്കുന്നവർ ഇങ്ങനെയായിരുന്നു ജില്ലാ കമ്മിറ്റികളിൽ വരെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്. എന്നാൽ, ഇതൊന്നും തങ്ങളെക്കുറിച്ചല്ലെന്ന നിഷേധാത്മകമായ സമീപനമാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.
ഇനി എത്ര പറഞ്ഞാലും എത്ര പരിശോധിച്ചാലും സെക്രട്ടേറിയറ്റിന്റെ ഈ റിപ്പോർട്ട് തിരുത്താനാകില്ല. ഇല്ലെങ്കിൽ സിപിഎം കേന്ദ്ര കമ്മിറ്റി അതിനു തയാറാകണം. നിലവിലെ സാഹചര്യത്തിൽ അങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിക്കുന്നുമില്ല.
►►സ്ഥാനാർഥി നിർണയം പാളി
കണ്ണൂർ ജില്ലയിലടക്കം സ്ഥാനാർഥിനിർണയത്തിൽ വലിയ പാളിച്ച ഉണ്ടായെന്നായിരുന്നു സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണനും തളിപ്പറന്പിൽ ടി.കെ. ഗോവിന്ദനും ജയിക്കുമെന്നു ആരും കരുതിയില്ലെന്ന തികച്ചും ദുർബലമായ വാദമാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേതൃയോഗങ്ങളിൽ നടത്തിയത്. ആരെ ഭയന്നിട്ടാണോ, സംസ്ഥാനത്തു ഭരണവിരുദ്ധ വികാരം ഇല്ലായിരുന്നുവെന്നും പറഞ്ഞു സ്ഥാപിക്കാൻ സംസ്ഥാന സമിതിയിൽ അദ്ദേഹം നന്നേ പാടുപെട്ടു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ സംസ്ഥാന സമിതിയിൽ ഉയർന്ന വിമർശനങ്ങൾക്കും ഗോവിന്ദൻ ചെവികൊടുത്തില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം മുതൽ സ്വർണക്കൊള്ളവരെ തോൽവിയുടെ കാരണങ്ങളിൽ പ്രധാന പങ്കുവഹിച്ചുവെന്നു കഴിഞ്ഞ സംസ്ഥാന സമിതിയിലും നേതാക്കൾ പറഞ്ഞിട്ടും അതൊന്നും കേട്ടഭാവംപോലും പിണറായിയോ ഗോവിന്ദനോ കാണിച്ചില്ല.
ചുരുക്കത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പു തോൽവി പരിശോധിക്കാൻ കൂടിയ രണ്ടു ദിവസത്തെ സംസ്ഥാന സമിതി യോഗം ഒരു തിരുത്തലും വരുത്തിയില്ലെന്നു മാത്രമല്ല, കാതലായ ഒരു സംഘടനാ തീരുമാനവും കൈക്കൊള്ളാനാകാതെ പിരിയുകയും ചെയ്തു.
കേരളത്തിലെ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിക്കുന്നതിൽ ശക്തമായ എതിർപ്പുണ്ടായി. ഇക്കാര്യത്തിൽ പിബിയിൽ വോട്ടെടുപ്പുവരെ ഉണ്ടായെന്നു സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന സമിതിയിലോ സമ്മതിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി തയാറായില്ല. ബേബിയുടെ ഈ നിലപാടിൽ പിബിയിലെ മിക്ക നേതാക്കൾക്കും എതിർപ്പുണ്ട്.
അടുത്ത സംസ്ഥാന സമിതി യോഗം ഓഗസ്റ്റ്വരെ നീട്ടിയതിനു പിന്നിൽ പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായെന്ന വിവരമാണു പാർട്ടി നേതാക്കൾതന്നെ നൽകുന്നത്.
Tags : Pinarayi storm correction mistakes immediate