പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യൽ തുടങ്ങാനിരിക്കെ നിലപാട് കടുപ്പിച്ച് പിഎസ്സി. ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പിഎസ്സി വ്യക്തമാക്കി. അന്വേഷണ സംഘത്തിന്റെ നോട്ടീസിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
പിഎസ്സി അംഗങ്ങളെ കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വിമർശനവും തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗത്തിലുയർന്നു. നാല് പിഎസ്സി അംഗങ്ങൾക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകണമെന്നാണ് അന്വേഷണ സംഘം നിർദേശിച്ചത്.
എന്നാൽ ഭരണഘടനാ സ്ഥാപനമായ കമ്മീഷനിലെ അംഗങ്ങളെ അന്വേഷണ ഏജൻസിയുടെ ആസ്ഥാനത്തേക്ക് വിളിപ്പിക്കുന്നത് പ്രോട്ടോക്കോൾ പ്രശ്നമാണെന്നാണ് പിഎസ്സിയുടെ വാദം. പകരം പിഎസ്സി ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്നാണ് കമ്മീഷൻ നിലപാട്. എന്നാൽ ചോദ്യംചെയ്യൽ എവിടെ നടത്തണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
പിഎസ്സി അംഗങ്ങളെ അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിക്കുന്നതിൽ നിയമതടസമില്ലെന്ന നിയമോപദേശവും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നോട്ടീസ് ലഭിച്ച നാല് അംഗങ്ങളിൽ മൂന്ന് പേർ ചെയർമാനൊപ്പം വിവാദ തസ്തികയിലേക്കുള്ള അഭിമുഖ ബോർഡിൽ അംഗങ്ങളായിരുന്നു. അതേസമയം ചെയർമാന് ഇതുവരെ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടില്ല.
Tags : Exam Malpractice Psc Exam Legal Dispute Crime Branch Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash